General (Page 1,272)

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ഇനി ഓൺലൈനായി ലഭ്യമാകും. ജി-സ്പാർക്ക് സേവനം വഴിയാണ് വിവരങ്ങൾ ലഭ്യമാകുക. സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുന്നതു പോലെ തന്നെ ഇനി കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും അവരുടെ ലീവ്, ശമ്പളം, പി.എഫ് തുടങ്ങിയ എല്ലാ വിവരങ്ങളും വിരൽതുമ്പിൽ ലഭ്യമാകുന്ന സേവനമാണ് ജി സ്പാർക്ക്.

ജൂലൈ 2 ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് ജി- സ്പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ചാണ് ഉദ്ഘാടനം. ഓരോ ജീവനക്കാരനും സ്വന്തമായ യൂസർ ഐഡി ഉപയോഗിച്ച് പി.എഫ് സബ്‌സ്‌ക്രിപ്ഷൻ വിവരങ്ങൾ, ശമ്പള ബിൽ എന്നിവ കാണാനും കോപ്പി എടുക്കാനും ജി-സ്പാർക്കിലൂടെ കഴിയും. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും മാനേജ്‌മെന്റ് തല നയരൂപീകരണത്തിന് എളുപ്പത്തിൽ ലഭ്യമാകുകയും ചെയ്യും. ജി സ്പാർക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖല സ്ഥാപനമാണ് കെഎസ്ആർടിസി. ജി-സ്പാർക്ക് ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവും കെഎസ്ആർടിസി തന്നെയാണ്.

അതേസമയം കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കൊമേഷ്യൽ വിഭാഗവും രൂപീകരിക്കും. ലോജിസ്റ്റിസ് & കൊറിയർ, അഡ്വർടൈസ്‌മെൻറ്, ബസ് ടെർമിനൽ കം ഷോപ്പിംഗ് കോപ്ലക്‌സുകളിലെ സ്ഥാപനങ്ങൾ വാടകയ്ക്ക് നൽകൽ ഉൾപ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യൽ വിഭാഗം ആരംഭിക്കുന്നത്.

ഇതിനായുള്ള അഞ്ചു ദിവസത്തെ മാർക്കറ്റിങ് ഓറിയന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിന് എസ്. സി. എം. എസ് സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ തുടക്കമായി. ലോജിസ്റ്റിക്‌സ് ആൻഡ് കൊറിയർ സർവീസ് ഉൾപ്പെടെ വിവിധ ഡിപ്പോകളിലെ വരുമാന വർദ്ധനവുണ്ടാക്കുന്ന മേഖലകളുടെ സാധ്യതകൾ കണ്ടെത്തുന്നതിനും പ്രാവർത്തികമാക്കുന്നതിനുമാണ് പരിശീലനം. കെ. എസ്. ആർ. ടി. സിയിലെ വിവിധ ഡിപ്പാർട്‌മെന്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുക.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണം നടന്നതിന്റെ ഞെട്ടലിലാണ് രാജ്യം. ആദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ ഡ്രോൺ ആക്രമണം നടക്കുന്നത്. അതിനാൽ തന്നെ വിഷയത്തെ അതിഗൗരവമായി തന്നെയാണ് അധികൃതർ നോക്കിക്കാണുന്നതും. വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ ഭീകരർക്ക് സംഭവിച്ച ചെറിയ പിഴവ് കാരണം വലിയ ദുരന്തമാണ് ഒഴിവായിരിക്കുന്നത്. ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്തിയ ഭീകരർക്ക് കനത്ത തിരിച്ചടി നൽകണമെന്നാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം.

ഡ്രോൺ ആക്രമണത്തെ കുറിച്ച് ഇന്ത്യ യു എൻ അംഗരാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. പൊതുസഭയിൽ അംഗരാജ്യങ്ങളുടെ തീവ്രവാദ വിരുദ്ധ ഏജൻസികളുടെ തലവന്റെ രണ്ടാം ഉന്നതതല സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി അറിയിച്ചു.

ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രതിരോധ മേഖലയിലെ വെല്ലുവിളികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. പാകിസ്താന് തിരിച്ചടി നൽകാൻ വേണ്ടിയാണ് യോഗം ചേർന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച്ച പുലർച്ചെയാണ് ജമ്മുവിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. രണ്ടുതവണയായാണ് ആക്രമണം നടന്നത്.

vaccine

ന്യൂഡൽഹി: ഭാരത് ബയോടെക്കിൽ നിന്ന് രണ്ട് കോടി ഡോസ് കൊവാക്‌സിൻ വാങ്ങാനുള്ള ബ്രസീൽ സർക്കാരിന്റെ കരാറിനെതിരെ എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ. എതിർപ്പുയർന്നതോടെ കരാർ നടപടികൾ നിർത്തിവെയ്ക്കാനാണ് ബ്രീസിൽ സർക്കാരിന്റെ തീരുമാനം. 32.4 കോടി ഡോളറിന്റെ ഇടപാടിൽ ക്രമക്കേടുണ്ടെന്നാണ് പ്രസിഡൻറ് ജയിർ ബോൾസൊനാരോയ്‌ക്കെതിരെ ഉയർന്ന ആരോപണം. വാക്‌സിൻ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് ഫെഡറൽ കംട്രോളർ ജനറൽ വാഗ്‌നർ റൊസാരിയോ അറിയിച്ചു.

2 കോടി ഡോസ് കൊവാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഭാരത് ബയോടെക്കും ബ്രസീലിലെ ഫെഡറൽ സർക്കാരും ഒപ്പുവെച്ചത് ഫെബ്രുവരി മാസത്തിലാണ്. ബ്രസീലിയൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ നീഡ് മെഡിസിൻസ് ആയിരുന്നു കരാറിലെ ഇടനിലക്കാർ. എന്നാൽ കരാർ പ്രകാരമുള്ള വാക്‌സിൻ ഇതുവരെ ബ്രസീലിൽ എത്തിയിട്ടില്ല. വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് നാഷണൽ ഹെൽത്ത് സർവൈലൻസ് ഏജൻസി അറിയിച്ചരിക്കുന്നത്. തുടർന്നാണ് കരാറിന്റെ അഴിമതി ആരോപണം ഉയർന്നത്.

വാക്‌സിൻ ഇറക്കുമതിയുടെ മറവിൽ അഴിമതി നടന്നെന്നും പ്രസിഡന്റ് ജയിർ ബോൾസൊനോരോ കൂട്ടുനിന്നെന്നും ആരോപിച്ച് മൂന്ന് സെനറ്റർമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരമാണ് കോടതി നിർദ്ദേശം.

കോവിഡ് വൈറസ് ബാധയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ മാനദണ്ഡം അനുസരിച്ച് സഹായം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. നഷ്ടപരിഹാരമായി എത്ര തുക വീതം നൽകണം എന്ന കാര്യത്തിൽ മാനദണ്ഡം തയ്യാറാക്കാൻ സുപ്രീംകോടതി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നിർദ്ദേശം നൽകി. എത്രതുക നൽകണമെന്നതും ഇതിനുള്ള മാർഗരേഖയുംആറാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കണമെന്നാണ് നിർദ്ദേശം. നാല് ലക്ഷം രൂപ വീതം ധനസഹായം നൽകണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യമെങ്കിലും കേന്ദ്രം ഇതിനെ എതിർത്തു.

എന്നാൽ നഷ്ടപരിഹാരം നൽകിയെ മതിയാകൂവെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ഔദ്യോഗിക കണക്ക് പ്രകാരം മൂന്നര ലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണസർട്ടിഫിക്കറ്റ് ലഘൂകരിക്കാനും കോടതി നിർദേശം നൽകി. അതേസമയം കോവിഡ് ബാധിച്ച് മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകിയാൽ വലിയ സാമ്പത്തിക ബാധ്യത വരുമെന്നാണ് കേന്ദ്രം പറയുന്നത്.

തിരുവനന്തപുരം: കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന പ്രസ്താവനയിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വിമർശനവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. ഡിജിപി ഉന്നയിച്ച കാര്യങ്ങൾക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് പോപ്പുലർ ഫ്രണ്ട് ആവശ്യപ്പെട്ടു. ഡിജിപിയുടെ വെളിപ്പെടുത്തലുകൾക്ക് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയ്ക്കും ഉത്തരവാദിത്വമുണ്ടെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ആരോപിച്ചു.

കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന വിവാദ പ്രസ്താവനയിൽ ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തത വരുത്തണം. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് പറയുന്ന ഡിജിപി ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയാണ്. വിദ്യാസമ്പന്നർ ഭീകരവാദികളുടെ വലയിലാണെന്നാണ് ഡിജിപി പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തി വിശദാംശങ്ങൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്വവും ഡിജിപിക്കുണ്ട്. അത്തരക്കാരെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടേണ്ടത് പോലിസ് മേധാവിയാണ്. എന്നാൽ ഇതൊന്നും പറയാതെ ഒരു സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമർശം നടത്തിയല്ല സംസ്ഥാനത്തിന്റെ പോലിസ് മേധാവി പടിയിറങ്ങേണ്ടത്. സമാനമായ പ്രസ്താവനകൾ നടത്തിയ മുൻ ഡിജിപി ടി പി സെൻകുമാർ അധികാരക്കസേരയിൽ നിന്നിറങ്ങി ആർഎസ്എസിനൊപ്പം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പേക്കൂത്തുകൾ നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അത്തരത്തിലേക്ക് ലോക്‌നാഥ് ബെഹ്‌റയും അധ:പതിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാലങ്ങൾക്ക് മുമ്പുതന്നെ സംഘപരിവാർ ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാൽ തന്നെ ലോക്‌നാഥ് ബെഹ്‌റയുടെ പരാമർശം ദുരൂഹമാണ്. ഗുജറാത്തിൽ 2004 ലെ മലയാളിയായ പ്രണേഷ്‌കുമാർ- ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായെയും വെള്ളപൂശുന്ന റിപ്പോർട്ട് നൽകി രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ബെഹ്‌റ. കേരളാ പോലിസിൽ സംഘപരിവാരത്തിന് സ്വാധീനമേറിയതും ബെഹ്‌റയുടെ കാലത്താണ്. അദ്ദേഹത്തിന്റെ വായിൽ നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത് സംശയത്തോടെ മാത്രമേ നോക്കിക്കാണാനാവൂവെന്ന് അബ്ദുൽ സത്താർ ആരോപിച്ചു.

രാജ്യത്തിന്റെ കെട്ടുറപ്പിനേയും സമാധാനത്തേയും തകർക്കുന്ന വിധത്തിൽ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രചാരകരായ സംഘപരിവാർ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ ഉദ്ദേശിച്ചാണോ ഡിജിപി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വിശദീകരിക്കണം. ആർഎസ്എസിനൊപ്പം നാടിന്റെ കെട്ടുറപ്പിനെ തകർക്കുന്ന ദുഷ്ടശക്തികൾ ഇനിയുമുണ്ടെങ്കിൽ അവരെ തുറന്നുകാട്ടാനുള്ള ആർജവം ഡിജിപി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപിയുടെ വിവാദ പരാമർശം പലരും ഏറ്റുപിടിച്ചതിലൂടെ ഇസ്ലാം വിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയക്കും കാരണമായിട്ടുണ്ട്. എവിടെനിന്നും എത്രപേരെ ഭീകരസംഘങ്ങൾ റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുള്ളതെന്ന് ഡിജിപി വ്യക്തമാക്കണം. വിദ്യാസമ്പന്നരായ എത്രപേരാണ് ഇവരുടെ വലയിലായതെന്നും സമൂഹത്തോട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾക്ക് പരിമിതമായി മതാചാരങ്ങൾ നടത്താനും അനുമതി നൽകും. ഒരു മണിക്കൂറിൽ താഴെയുള്ള സമയമാണ് മൃതദേഹം വീട്ടിൽ വെയ്ക്കാൻ അനുവദിക്കുക. കോവിഡിനെ തുടർന്ന് മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കേണ്ടതുണ്ടെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിച്ച് മരണമടഞ്ഞവർ നേരത്തെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ നിർത്തിവെക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് നിലനിൽക്കുന്നിടത്തോളം ഒരു പ്രദേശവും വൈറസ് മുക്തമാണെന്ന് കാണരുത്. എ, ബി വിഭാഗങ്ങളിൽപെട്ട പ്രദേശങ്ങളിൽ ഒരു നിയന്ത്രണവും വേണ്ട എന്ന ചിന്താഗതി പാടില്ല. നല്ല തോതിൽ നിയന്ത്രണങ്ങൾ പാലിച്ചു പോകണം. ഇതിനായി ബോധവൽക്കരണവും ആവശ്യമെങ്കിൽ മറ്റ് നിയമപരമായ നടപടിയും ആലോചിച്ചിട്ടുണ്ട്. ബസ്സുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് ബസ്സുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

അന്തർസംസ്ഥാനയാത്രികർ കോവിഡ് നെഗറ്റീവ്‌സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവിൽ വിമാനത്താവളങ്ങളിൽ ഫലപ്രദമായ പരിശോധനാ സംവിധാനമുണ്ട്. മൂന്നാം വ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും, അതിർത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കൽ വിദ്യാർത്ഥികൾ, ഫാർമസി കോഴ്‌സ് വിദ്യാർത്ഥികൾ എന്നിവർക്കുള്ള വാക്‌സിനേഷനും പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാപ്പിനിശ്ശേരി: പാലാരിവട്ടം മേൽപ്പാലത്തിന് സമാനമായി അശാസ്ത്രീയ നിർമ്മാണത്തിന്റെ മറ്റൊരു മാതൃകയായി പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം. പാലം തുറന്നു നൽകിയത് മുതൽ നടക്കുന്ന അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയായിട്ടില്ല. മേൽപ്പാല നിർമ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വന്നതോടെയാണ് കരാറുകാർ അറ്റക്കുറ്റപ്പണി നടത്തുന്നത്.

45 കോടി രൂപ ചെലവിട്ടാണ് പാപ്പിനിശേരി മേൽപ്പാലത്തിന്റെ നർമ്മാണം നടത്തിയത്. എന്നാൽ ഏതാനും മാസങ്ങളായി പാലത്തിന്റെ മുകളിലും താഴെയുമായി അറ്റക്കുറ്റപ്പണികൾ നടക്കുകയാണ്. തൂണുകൾക്ക് ബലക്ഷയമില്ലെന്നു കെഎസ്ടിപി അധികൃതർ പറയുമ്പോഴും ഇതിനോടകം 4 തൂണുകൾ പൈൽ ക്യാപ് മുതൽ കോൺക്രീറ്റ് ചെയ്തു കനം കൂട്ടിയിട്ടുണ്ട്. പാലത്തിന് അടിയിലെ ബീമിന് മിക്കയിടത്തും കോൺക്രീറ്റ് അടർന്നു വീണു. ഇവിടങ്ങളിൽ തുരുമ്പെടുത്തു പുറത്തു കാണുന്ന ഇരുമ്പുകമ്പികൾ വലിയ ക്രെയിൻ ഉപയോഗിച്ച് പെയിന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്. കരാർ കാലാവധി തീർന്ന കരാറുകാരാണ് അറ്റക്കുറ്റപ്പണികൾ നടത്തുന്നത്.

കൊച്ചി: സർക്കാരുമായി ചേർന്നുള്ള 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻവാങ്ങി കിറ്റെക്സ്. സർക്കാരിന്റെ രാഷ്ട്രീയവൈരാഗ്യം തീർക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് പിൻവാങ്ങൽ. പദ്ധതികൾ സംബന്ധിച്ച് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബാണ് അറിയിച്ചത്.

അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും തുടങ്ങാനായിരുന്നു സർക്കാരും കിറ്റെക്‌സുമായി ധാരണാ പത്രത്തിൽ ഏർപ്പെട്ടിരുന്നത്. അനാവശ്യമായി പരിശോധനകൾ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കിറ്റെക്‌സിന്റെ ആരോപണം.

മലിനീകരണ നിയന്ത്രണ ബോർഡ്, തൊഴിൽ വകുപ്പ് തുടങ്ങിയവ ഉൾപ്പെടെ പല വകുപ്പുകളുടെയും 11 പരിശോധനകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നതെന്ന് കിറ്റെക്‌സ് പറയുന്നു. എന്നാൽ ഈ പരിശോധനകളിൽ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുന്ന നടപടിയാണികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കിറ്റെക്‌സ് വിശദമാക്കുന്നു.

സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇതത്രത്തിലുള്ള സമീപനം കാരണം വികസന പദ്ധതികളുമായി കമ്പനി മുന്നോട്ടു പോകുന്നില്ലെന്നാണ് തീരുമാനം. 2020 ജനുവരിയിൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിൽ വെച്ചാണ് കിറ്റെക്സ് സംസ്ഥാന സർക്കാരുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടത്.

തിരുവനന്തപുരം: റിസർവ് ബാങ്കിൽ നിന്നും 3000 കോടി രൂപ കടമെടുക്കാനൊരുങ്ങി സർക്കാർ. സർക്കാർ ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്കു പെൻഷനും വിതരണം ചെയ്യാൻ വേണ്ടിയാണ് കടമെടുക്കൽ. റിസർവ് ബാങ്കിലെ ലേലത്തിലൂടെ 25 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 35 വർഷത്തെ തിരിച്ചടവിൽ 1,000 കോടി രൂപയുമാണ് കടമെടുക്കുന്നത്.

14 സംസ്ഥാനങ്ങളാണ് റിസർവ് ബാങ്കിലെ ഇന്നത്തെ കടമെടുപ്പിൽ പങ്കെടുക്കുന്നത്. ഇതിൽ ഏറ്റവും അധികം തുക വായ്പയായി ആവശ്യപ്പെട്ടിരിക്കുന്ന സംസ്ഥാനം കേരളമാണ്. സംസ്ഥാന സർക്കാരിനു കടമെടുക്കാൻ ഈ വർഷം കേന്ദ്രം അനുവദിച്ചിരിക്കുന്നത് 36,800 കോടി രൂപയാണ്.

സംസ്ഥാനത്ത് പുതിയ സെർവർ സ്ഥാപിച്ച ശേഷമുള്ള ആദ്യ ശമ്പള, പെൻഷൻ വിതരണമാണ് വ്യാഴാഴ്ച്ച ആരംഭിക്കുന്നത്. അതേസമയം 80 വയസു കഴിഞ്ഞവർക്ക് പെൻഷനൊപ്പം അനുവദിച്ച സ്പെഷൽ കെയർ അലവൻസ് കിട്ടുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് സ്‌പെഷ്യൽ കെയർ അലവൻസ് നൽകാൻ ആരംഭിച്ചത്. എന്നാൽ, പ്രായം തെളിയിക്കുന്ന രേഖ ട്രഷറിയിൽ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒട്ടേറെ പേർക്ക് ആ ആനുകൂല്യം നൽകുന്നില്ലെന്നാണ് പൊതുവെ ഉയരുന്ന പരാതി.

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ചൊവ്വാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് ഉന്നത തല യോഗം ആരംഭിച്ചത്.

പ്രതിരോധ മേഖലയിലെ വെല്ലുവിളികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരം. ഞായറാഴ്ച്ച പുലർച്ചെയാണ് ജമ്മുവിലെ ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. രണ്ടുതവണയായാണ് ആക്രമണം നടന്നത്. ഇന്ത്യൻ വിമാനങ്ങളേയും ഹെലികോപ്ടറുകളേയും ലക്ഷ്യമിട്ടാണ് ഭീകരർ സ്‌ഫോടനം നടത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചിരുന്നു.

ആക്രമണത്തിൽ രണ്ടു പേർക്ക് ചെറിയ രീതിയിൽ പരിക്കേറ്റിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യോമസേന സ്റ്റേഷന് സമീപമുള്ള സത്വാരി പ്രദേശത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നാണ് സുരക്ഷാ സേന അറിയിക്കുന്നത്.