Highlights (Page 158)

അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും, നവജാത ശിശുക്കള്‍ക്കായി ഐസിയു ആരംഭിക്കുമെന്നും ഊരുകള്‍ സന്ദര്‍ശിച്ച് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പീഡിയാട്രിഷ്യനെയും ഗൈനക്കോളജിസ്റ്റിനെയും നിയമിക്കും. അട്ടപ്പാടിയില്‍ ചുരമിറങ്ങാതെ തന്നെ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഹൈ റിസ്‌ക് പട്ടിക ക്രമീകരിച്ചത്. വിവിധ ഊരുകളിലെ കണക്കുകള്‍ പ്രകാരം ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. ഇതില്‍ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേരാണ് ഹൈറിസ്‌കില്‍ ഉള്‍പ്പെട്ടവരാണ്. അതില്‍ തന്നെ ആദിവാസികളുടെ സ്ഥിതി അതീവ ഗുരുതരമായാണ് കണക്കിലെടുക്കുന്നത്.

അതേസമയം, കോട്ടത്തറ ആശുപത്രിയെ കുറിച്ചുയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധികൃതരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും അട്ടപ്പാടിയിലെത്തി കോട്ടത്തറ ആശുപത്രി, ശിശുമരണം റിപ്പോര്‍ട്ട് ചെയ്ത ഊരുകള്‍ എന്നിവിടങ്ങളില്‍ മന്ത്രി നേരിട്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വകഭേദം തീവ്രമായേക്കില്ലെന്നും രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നും വ്യക്തമാക്കി കേന്ദ്രം. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ ഒമൈക്രോണ്‍ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമാകാത്ത സാഹചര്യത്തില്‍ മൂന്നാം തരംഗ സാധ്യത കുറവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

ഒമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവാകുന്നവരുടെ സമ്പര്‍ക്കത്തില്‍ വരുന്നവരെ 72 മണിക്കൂറിനുള്ളില്‍ പരിശോധിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 16000 പേരെ പരിശോധിച്ചതില്‍ 18 പേര്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായതെന്നും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. ഇവരുടെ സാമ്പിള്‍ ജിനോം സീക്വന്‍സിംഗിന് അയച്ചിട്ടുണ്ട്.

നിലവിലെ വാക്‌സിനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമൈക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യം ശക്തമാകുന്നത്. 40 വയസിന് മുകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് സര്‍ക്കാരിന്റെ തന്നെ കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പ് ശുപാര്‍ശ നല്‍കുകയും ചെയ്തു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്‌സഭയെ അറിയിച്ചിട്ടുണ്ട്.

ഇടുക്കി: സംസ്ഥാനത്തെ കനത്ത മഴയില്‍ ഇടുക്കി ഡാം തുറന്നതിലൂടെ കെഎസ്ഇബിക്ക് ഇത്തവണയുണ്ടായത് 50 കോടി രൂപയുടെ നഷ്ടം. 97 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവുന്ന വെള്ളമാണ് ഷട്ടര്‍ തുറന്ന് ഒഴുക്കിവിട്ടത്. ചരിത്രത്തിലാദ്യമായി ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ഇടുക്കി ഡാം തുറന്നത്.

ഒക്ടോബര്‍ 19 നാണ് ആദ്യം ഡാം തുറന്നത്. 27 ന് ഡാം അടച്ചപ്പോഴേക്കും 46.29 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം ഒഴുകിപ്പോയി. ഇതുകൊണ്ട് 68.5 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. നവംബര്‍ 14 നായിരുന്നു അടുത്തതായി തുറന്നത്. 16 ന് രാത്രി ഷട്ടര്‍ അടച്ചപ്പോഴേക്കും 12.6 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിക്കാന്‍ പറ്റുന്ന എട്ട് മില്ല്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. രണ്ട് ദിവസത്തിനകം വീണ്ടും ഡാം തുറന്നു. 18 മുതല്‍ 20 വരെയുളള ഈ തുറക്കലില്‍ 16.45 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പറ്റുന്ന വെള്ളം നഷ്ടമായി.

ഒരു യൂണിറ്റ് വൈദ്യുതിക്ക് അഞ്ച് രൂപവച്ച് കണക്കാക്കിയാല്‍ ആദ്യ തവണ 35.8 കോടിയുടേയും രണ്ടാം തവണ 6.3 കോടിയുടെയും മൂന്നാം തവണ 8.22 കോടിയുടെയും നഷ്ടം കെഎസ്ഇബിക്ക് സംഭവിച്ചു. 2018 ല്‍ ഡാം തുറന്നപ്പോള്‍ 800 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. അതില്‍ നിന്ന് കരകയറി വരുന്നതിനിടെയാണ് വീണ്ടും ഇരുട്ടടി.

covid

ജോഹാന്നസ്ബർഗ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക പഠനവുമായി ഗവേഷകർ. ഒരിക്കൽ കോവിഡ് വന്ന് ഭേദമായവരിൽ രോഗബാധ വീണ്ടും വരാനുള്ള സാധ്യത (re-infection) ഡെൽറ്റ, ബീറ്റ വകഭേദത്തേക്കാൾ ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടിയാണെന്നാണ് ഗവേഷകർ പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഇത്തരമൊരു അനുപാതത്തിൽ എത്തിയത്.

മറ്റ് കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച്, മനുഷ്യന്റെ പ്രതിരോധശേഷി മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും ഗവേഷകർ മുന്നറിയിപ്പ് നൽകി. പഠനത്തിന് വിധേയരായ വ്യക്തികൾ വാക്‌സിൻ സ്വീകരിച്ചത് സംബന്ധിച്ച് ഗവേഷകർക്ക് വിവരങ്ങളൊന്നുമില്ലെന്നും അതിനാൽ വാക്സിൻ മൂലം കൈവരിച്ച പ്രതിരോധശേഷിയെ ഒമിക്രോൺ എത്രത്തോളം മറികടക്കുമെന്ന കാര്യത്തിൽ ഇപ്പോൾ കൂടുതൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും ഗവേഷകർ വിശദമാക്കി.

കോവിഡ് പോസിറ്റീവായ 2.8 ദശലക്ഷം വ്യക്തികളിൽ 35,670 പേർക്ക് ഒരിക്കൽ കോവിഡ് ബാധിച്ച ശേഷം വീണ്ടും വൈറസ് വൈറസ് ബാധ ഉണ്ടായതായാണ് നവംബർ 27 വരെയുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം: 55 പദ്ധതികൾക്ക് കൂടി ഭരണാനുമതി നൽകി പൊതുമരാമത്ത് വകുപ്പ്. മന്ത്രി മുഹമ്മദ് റിയാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡ്, പാലം , കെട്ടിട വിഭാഗങ്ങളിലായി 280.86 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി

122.13 കോടി രൂപ 25 റോഡ് പ്രവൃത്തികൾക്കായി അനുവദിച്ചു. 11 പാലം പ്രവൃത്തികൾക്കയി 72.27 കോടി രൂപയും 19 കെട്ടിട നിർമ്മാണ പ്രവൃത്തികൾക്കായി 86.46 കോടി രൂപയും സർക്കാർ അനുവദിച്ചു. ബജറ്റ് ഫണ്ടിൽ നിന്നാണ് ഈ പ്രവൃത്തികൾക്കുള്ള തുക കണ്ടെത്തിയിരിക്കുന്നതെന്നാണ് മന്ത്രി വിശദമാക്കുന്നത്.

നേരത്തെ 549.44 കോടി രൂപയുടെ പദ്ധതികൾക്ക് ബജറ്റ് ഫണ്ടിൽ നിന്നും സർക്കാർ ഭരണാനുമതി നൽകിയിരുന്നു. 78 റോഡ് പ്രവൃത്തികൾക്കായി 360.08 കോടി രൂപയും 19 പാലം പ്രവൃത്തികൾക്കായി 156.46 കോടി രൂപയും 4 കെട്ടിട നിർമ്മാണങ്ങൾക്കായി 32.90 കോടി രൂപയുമാണ് അനുവദിച്ചത്. അതേസമയം ഇതുവരെ റോഡ് അറ്റകുറ്റപ്പണിക്ക് 273.41 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ അടിയന്തര അറ്റകുറ്റപ്പണിക്കായി 119 കോടി രൂപയും കിഫ്ബി ഏറ്റെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്ത 77 റോഡുകൾക്ക് 17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കുന്നതിന് ആദ്യഘട്ടമായി 137.41 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: അമേരിക്കൻ ടെക് കമ്പനികളിൽ സിഇഒമാരായി തിളങ്ങി ഇന്ത്യൻ വംശജർ. ട്വിറ്ററിന്റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ നിയമിതനായതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, അഡോബിന്റെ ശാന്തനു നാരായൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ തുടങ്ങിയവരാണ് ടെക് കമ്പനികളിൽ തിളങ്ങിയ ഇന്ത്യൻ വംശജർ.

2014 നാണ് ഗൂഗിളിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ നിയമിതനായത്. തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച സുന്ദർ പിച്ചൈ ഖരഗ്പുർ ഐ.ഐ.ടി.യിൽ നിന്നാണ് ബി ടെക്ക് പാസായത്. പഠനത്തിൽ മിടുക്കനായ അദ്ദേഹം വെള്ളിമെഡലോടെയാണ് ബി.ടെക് വിജയിച്ചത്. യു.എസിലെ സ്റ്റാൻഫഡ് സർവകലാശാലയിൽനിന്ന് മെറ്റീരിയൽ എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും പെൻസിൽവേനിയ സർവകലാശാലയിൽനിന്ന് എം.ബി.എയും അദ്ദേഹം നേടിയിട്ടുണ്ട്. 2004 ൽ അദ്ദേഹം ഗൂഗിളിലേക്ക് എത്തുന്നത്.

മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി നിയമിതനായ ഇന്ത്യക്കാരനാണ് സത്യ നദെല്ല. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർതത്തിച്ചിട്ടുണ്ട്. ബിൽ ഗേറ്റ്സിനും സ്റ്റീവിനും ശേഷമാണ് അദ്ദേഹം മൈക്രോസോഫ്റ്റ് സിഇഒ ആയി എത്തിയത്.

ഐബിഎമ്മിന്റെ നിലവിലെ ചെയർമാനും സിഇഒയുമായ അരവിന്ദ് കൃഷ്ണയാണ് ഇന്ത്യൻ വംശജനായ മറ്റൊരു വ്യക്തിത്വം. ആന്ധ്രാപ്രദേശിൽ ജിനച്ച അദ്ദേഹം 2020 ഏപ്രിൽ മാസത്തിലാണ് ഐബിഎമ്മിന്റെ സിഇഒ ആയി തെരഞ്ഞെടുത്തത്. 2021 ജനുവരിയിൽ അദ്ദേഹം ചെയർമാൻ സ്ഥാനവും ഏറ്റെടുത്തു.

അഡോബ് ഇങ്കിന്റെ സിഇഒ ആണ് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജനിച്ച ശന്തനു നാരായൺ. കമ്പനിയുടെ പ്രസിഡന്റും സിഇഒ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ വിഎംവെയറിന്റെ പുതിയ സിഇഒ രഘു രഘുറാമാണ് മറ്റൊരു ശ്രദ്ധേയനായ വ്യക്തിത്വം. 2003 ൽ കമ്പനിയിലെത്തിയ അദ്ദേഹം നേരത്തെ എഒഎൽ, ബാംഗ് നെറ്റ്‌വർക്കുകൾ, നെറ്റ്സ്‌കേപ്പ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് (ജൂനിയർ ടൈംസ് സ്‌കെയിൽ) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്‌സഡ്) ആയിരിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. അനുവദനീയമായ ഡി.എ., എച്ച്.ആർ.എ. എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിംഗ് കാലയളവിൽ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കൺസോളിഡേറ്റഡ് തുകയായി അനുവദിക്കാനും തീരുമാനമായി.

മുൻസർവ്വീസിൽ നിന്നും കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന കാലയളവിൽ അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതൽ അത് അനുവദിക്കും. ട്രെയിനിംഗ് പൂർത്തിയായി ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻസർവ്വീസിൽ നിന്നും വിടുതൽ ചെയ്തുവരുന്ന ജീവനക്കാർ പ്രസ്തുത തീയതിയിൽ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തെക്കേൾ കൂടുതലാണെങ്കിൽ കൂടുതലുള്ള ശമ്പളം അനുവദിക്കും.

18 മാസത്തെ പരിശീലനമാണ് ഉണ്ടാവുക. ഒരു വർഷം പ്രീ-സർവ്വീസ് പരിശീലനവും സർവ്വീസിൽ പ്രവേശിച്ച് പ്രൊബേഷൻ പൂർത്തിയാക്കുന്നതിനു മുൻപ് 6 മാസത്തെ പരിശീലനവും ഉണ്ടാവും.

അതേസമയം കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ജീവനക്കാർക്ക് 10-ാം ശമ്പള പരിഷ്‌ക്കരണം അനുവദിക്കാൻ തീരുമാനിച്ചു. 9-ാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ച നടപടി സാധൂകരിക്കും.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ:

  • റെയിൽ മേൽപ്പാലം നിർമ്മാണം: ത്രികക്ഷി കരാർ ഒപ്പിടും

കേരളത്തിലെ റെയിൽ മേൽപ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിർമ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിൽ ത്രികക്ഷി ധാരണ ഒപ്പിടാൻ തീരുമാനിച്ചു.

സംസ്ഥാനത്ത് 428 ലെവൽ ക്രോസുകളാണുള്ളത്. അതിൽ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവൽ ക്രോസുകളുടെ എണ്ണം കുറച്ചു ഓവർ ബ്രിഡ്ജുകളും അണ്ടർ ബ്രിഡ്ജുകളും നിർമ്മിക്കുന്നതിനാണ് ധാരണാപത്രം. ഇതിൻറെ ഭാഗമായി ഏറ്റെടുക്കേണ്ട മേൽപ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കൈമാറും.

  • പുതിയ എയ്ഡഡ് കോളേജ്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ അറക്കളം വില്ലേജിൽ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മലയരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ 2021-2022 അധ്യയന വർഷം പുതിയ എയ്ഡഡ് കോളേജ് തുടങ്ങുന്നതിന് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബി.എ. എക്കണോമിക്‌സ്, ബി.എസ്.സി. ഫുഡ് സയൻസ് & ക്വാളിറ്റി കൺട്രോൾ എന്നീ കോഴ്‌സുകളാണ് ഉണ്ടാവുക. ട്രൈബൽ ആർട്‌സ് & സയൻസ് കോളേജ്, നാടുകാണി എന്ന പേരിലാവും കോളേജ്.
സംസ്ഥാന ഭക്ഷ്യ കമ്മീഷനിൽ പൊതുവിഭാഗത്തിൽ നിലവിലുള്ള അംഗത്തിൻറെ ഒഴിവിലേയ്ക്ക് സബിദ ബീഗത്തെ നിയമിച്ചു.

  • തസ്തിക

മത്സ്യഫെഡിൽ ഒരു ഡെപ്യൂട്ടി മാനേജർ (ഐടി)തസ്തിക സൃഷ്ടിക്കും. കരാർ അടിസ്ഥാനത്തിൽ ഒരു അസിസ്റ്റൻറ് മാനേജർ (ഐടി)യെ നിയമിക്കുന്നതിനും അനുമതി നൽകി.

  • ചികിത്സാ സഹായം

സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച് ചികിത്സയിലായ പ്രീതു ജയപ്രകാശിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

‘ബിസ്‌ക്കറ്റ് കിംഗ്’ എന്നറിയപ്പെട്ടിരുന്ന രാജന്‍ പിള്ളയുടെ ജീവിതം പൃത്വിരാജിന്റെ സംവിധാനത്തില്‍ ഹിന്ദിയില്‍ വെബ് സീരീസ് ആകുന്നു. പൃഥ്വിരാജ് തന്നെയാണ് രാജന്‍ പിള്ളയായി അഭിനയിക്കുന്നതും.

മലയാളിയായ രാജന്‍ പിള്ള ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിനുവേണ്ടി നിക്ഷേപം നടത്തിയാണ് വ്യവസായ ജീവിതം ആരംഭിച്ചത്. സിംഗപ്പൂരിലെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് ഇന്ത്യയില്‍ തടവിലാക്കപ്പെട്ട രാജന്‍ പിള്ള ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് മരണ മടഞ്ഞു. തുടര്‍ന്നുള്ള വിവാദങ്ങളും അന്വേഷണങ്ങളും ജയില്‍ പരിഷ്‌കരണത്തിന് വഴിവെച്ചു. രാജന്‍ പിള്ളയുടെ സംഭവ ബഹുലമായ ജീവിതമാണ് സീരീസിന്റെ പ്രമേയം.

യൂദ്‌ലി ഫിലിംസ് ആണ് രാജന്‍ പിള്ളയുടെ ജീവിതം സീരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായിട്ടാണ് ഒരു സീരീസ് സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോ എന്ന ചോദ്യവുമായി രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു. രാഷ്ട്രീയത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ ബഹളം വെക്കുന്നവരാണ് എംപിമാര്‍. എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ചര്‍ച്ച വന്നപ്പോള്‍ അവിടെ കേരള എംപിമാരെ കാണാനില്ല. ഈ സാഹചര്യത്തിലാണ് വെങ്കയ്യനായിഡു ചോദ്യമുന്നയിച്ചത്.

ആന്ധ്രയിലും തെലങ്കാനയിലും കര്‍ണാടകയിലും തമിഴ്നാട്ടിലും മാത്രമല്ല, കേരളത്തിലും പ്രളയക്കെടുതിയുണ്ടായി. എന്നാല്‍, അതു പറയാന്‍ ആരെയും ഇവിടെ കാണുന്നില്ല വെങ്കയ്യ നായിഡു പറഞ്ഞു. കര്‍ഷകരുടെ പ്രശ്നം ഉന്നയിച്ച് കോണ്‍ഗ്രസ്, ഇടത്, യുപിഎ അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ കേരളത്തില്‍ നിന്നുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന തരത്തില്‍ അംഗങ്ങള്‍ പെരുമാറിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

അതിനിടെ രാജ്യസഭാ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ പ്രതിപക്ഷത്തെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു. കഴിഞ്ഞ ദിവസം എംപിമാരായ ഫുലോ ദേവി നേതം, ഛായാ വര്‍മ്മ, റിപുണ്‍ ബോറ, രാജാമണി പട്ടേല്‍, സയ്യിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ്, എളമരം കരീം, ബിനോയ് വിശ്വം, ഡോളാ സെന്‍, ശാന്താ ഛേത്രി, പ്രിയങ്കാ ചതുര്‍വേദി, അനില്‍ ദേശായ് എന്നിവരാണ് സസ്‌പെന്‍ഷനിലായത്. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭാ മാര്‍ഷല്‍മാരാണ് കഴുത്തിന് പിടിച്ചുവെന്ന പേരില്‍ അദ്ധ്യക്ഷന് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലും നാളെ ഹാജരാകുമെന്ന് എളമരം കരീം പറഞ്ഞു. കര്‍ഷകപ്രശ്നങ്ങളും എംപിമാരുടെ സസ്‌പെന്‍ഷനും സഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും ഒമൈക്രോണ്‍ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. അതേസമയം, പ്രോട്ടോകോള്‍ പാലിച്ച് നാടകങ്ങള്‍ നടത്താമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിലെത്തിയത്.

സിനിമാ തിയേറ്ററുകളില്‍ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തിയേറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനം സംബന്ധിച്ച് നിലവില്‍ സംസ്ഥാനത്ത് വളരെ കുറഞ്ഞ രീതിയിലുള്ള നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ. അതിലൊന്നാണ് തീയറ്ററുകളിലെ 50 % സീറ്റിങ് കപ്പാസിറ്റി.

‘ഒമൈക്രോണ്‍ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. കൂടാതെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാല്‍ കൂടുതല്‍ ആളുകളെ അനുവദിക്കാന്‍ കഴിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ട ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്’, മന്ത്രി കൂട്ടിച്ചേര്‍ത്തു.