ജഡ്ജിമാരെ നിയമിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരണം; രാഷ്ട്രപതി

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിൽ മാറ്റം വരണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അടിത്തട്ടിലുള്ള ജഡ്ജിമാരെ ഓൾ ഇന്ത്യാ ലെവൽ പരീക്ഷയിലൂടെ മേൽക്കോടതിയിലേക്ക് ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊളീജിയം സംവിധാനത്തിന് ബദലായി, ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ കമ്മീഷൻ ആക്ടിനെ കുറിച്ചാണ് രാഷ്ട്രപതി സംസാരിച്ചത്. ആറ് വർഷം മുമ്പ് സുപ്രീം കോടതി നിർത്തലാക്കിയ നിയമമാണ് എൻജെഎസി ആക്ട്.

ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലെ പരിഷ്‌കാരങ്ങൾ പ്രസക്തമായ വിഷയമാണ്. അത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മങ്ങലേൽപ്പിക്കാതെ തന്നെ ശ്രമിക്കണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ വിലപേശൽ സാധ്യമല്ലെന്ന ഉറച്ച വീക്ഷണത്തിലാണ് താൻ വിശ്വസിക്കുന്നത്. അതിനെ ഒട്ടും നേർപ്പിക്കാതെ മേൽക്കോടതികളിലേക്ക് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് മികച്ച മാർഗം കണ്ടെത്താനാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

ഏറ്റവും താഴ്ന്ന തലം മുതൽ ഉയർന്ന തലം വരെ ശരിയായ പ്രതിഭകളെ തിരഞ്ഞെടുക്കാനും പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്ന ഒരു അഖിലേന്ത്യ ജുഡീഷ്യൽ സർവീസ് ഉണ്ടായിരിക്കുമെന്നും ഈ ആശയം പുതിയതല്ല. അരനൂറ്റാണ്ടിലേറെയായി ഇത് പരീക്ഷിക്കപ്പെടാതെ നിലനിൽക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ‘ജഡ്ജി തെരഞ്ഞെടുപ്പ് സംവിധാനം പരിഷ്‌കരിക്കുന്നതിന് മികച്ച നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ആത്യന്തികമായി, നീതി ന്യായ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.