മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്‌; പൊട്ടിയാല്‍ മലയാളികള്‍ വെള്ളം കുടിച്ചും, തമിഴ്‌നാട്ടുകാര്‍ വെള്ളം കിട്ടാതെയും മരിക്കും: എം.എം മണി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വണ്ടിപ്പെരിയാറിന് മുന്‍പില്‍ ജലബോംബായി നില്‍ക്കുകയാണെന്ന് മുന്‍ വൈദ്യുതി മന്ത്രിയും എംഎല്‍എയുമായ എം.എം. മണി. ഡാം പൊട്ടിയാല്‍ മലയാളികള്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കിട്ടാതെയും മരിക്കുമെന്ന് മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മുല്ലപ്പെരിയാര്‍ സുരക്ഷിതാണെന്നും പിണറായിയും മറ്റു മന്ത്രിമാരും വ്യക്തമാക്കുമ്പോഴാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുമായി മണി രംഗത്തെത്തുന്നത്.

‘ശര്‍ക്കരയും സുര്‍ക്കയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും. വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. വലിയ പ്രശ്നമാ. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്’, എംഎം മണി വ്യക്തമാക്കി.