അവയവമാറ്റ ശസ്ത്രക്രിയയിൽ പുതിയ നേട്ടവുമായി ഇന്ത്യ; ലോകരാജ്യങ്ങളിൽ മൂന്നാംസ്ഥാനം

ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ പുതിയ നേട്ടങ്ങൾ കരസ്ഥമാക്കി ഇന്ത്യ. അവയവമാറ്റ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ കുതിപ്പ് തുടരുന്നതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഗ്ലോബൽ ഒബ്‌സർവേറ്ററി ഓൺ ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ ഡാറ്റ പ്രകാരം അവയവമാറ്റ ശസ്ത്രക്രിയയിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണെന്ന് മന്ത്രി പറഞ്ഞു.

അമേരിക്കയും ചൈനയും മാത്രമാണ് തൊട്ട് മുൻപിലുള്ള സ്ഥാനത്ത്. ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 12-ാമത് ദേശീയ അവയവദാന ദിനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അവയവം മരണശേഷം ദാനം ചെയ്യുക എന്നത് നമ്മുടെ ജീവിത മുദ്രാവാക്യം ആയിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സംസ്‌കാരം ശുഭ്,ലാഭ് എന്നിവയ്ക്ക് ഊന്നൽ നൽകുന്നു, അവിടെ വ്യക്തി ക്ഷേമം സമൂഹത്തിന്റെ മഹത്തായ നന്മയ്ക്കൊപ്പം വേരൂന്നിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

12-ാ മത് ദേശീയ അവയവദാന ദിനത്തിൽ പങ്കെടുക്കാൻ കഴിയുന്നത് തനിക്ക് അഭിമാനമാണ്. 2012-2013 നെ അപേക്ഷിച്ച് അവയവദാന നിരക്ക് നാലിരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. രാജ്യത്ത് പ്രതിവർഷം നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം 2013-ൽ 4990 ആയിരുന്നു. എന്നാൽ 2019-ൽ ഇത് 12746 ആയി ഉയർന്നു. അതേ സമയം അവയവം ആവശ്യമുള്ളവരുടേയും അവയവം ദാനം ചെയ്യുന്നവരുടേയും എണ്ണത്തിൽ ഇപ്പോഴും അന്തരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.