Highlights (Page 143)

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ഇന്ത്യന്‍ സംസ്‌കാരം പിന്തുടരുന്ന കുറച്ചുപേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നേരിട്ട് കത്തയച്ചിരുന്നു.
മോദി തനിക്കയച്ച കത്ത് പങ്കുവച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ്.

ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും ആഘോഷങ്ങളുടെയും കടുത്ത ആരാധകനായ ജോണ്ടി ഇടക്കിടെ ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. 2015ല്‍ കുടുബവുമായി ഇന്ത്യ സന്ദര്‍ശിക്കവെയാണ് ഭാര്യ ജോണ്ടിക്കും ഭാര്യ മെലാനിക്കും മുംബൈയില്‍ വെച്ച് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഇന്ത്യയില്‍ വച്ച് ജനിച്ചതിനാല്‍ ജോണ്ടി മകള്‍ക്ക് ഇന്ത്യയെന്നായിരുന്നു പേരിട്ടത്. ‘റോഡ്സ് ഇന്ത്യയുമായുള്ള ബന്ധം പലപ്പോഴാണ് വ്യക്തമാക്കിയതാണ്. തന്റെ മകള്‍ക്ക് ‘ഇന്ത്യ’ എന്ന് പേരിട്ട ജോണ്ടി റോഡ്സും ഇന്ത്യയും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്’ എന്നാണ് പ്രധാന മന്ത്രി ജോണ്ടിക്കയച്ച കത്തില്‍ പരാമര്‍ശിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയ്ലിനും മോദി കത്തയച്ചിരുന്നു.
ദീര്‍ഘകാലമായി ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരാളാണ് ഗെയ്ല്‍. ഐപിഎല്ലിനായി നിരവധി തവണ ഇന്ത്യയിലെത്തിയ വ്യക്തിയാണ് അദ്ദേഹം.

ന്യൂഡൽഹി: കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാൻ ഒമിക്രോൺ അധിഷ്ഠിതമായ പ്രത്യേക വാക്‌സിൻ അത്യാവശ്യമെന്ന് ഐസിഎംആർ. ഒമിക്രോൺ വകഭേദം ശരീരത്തിൽ നിർമ്മിക്കുന്ന ആന്റിബോഡികൾക്ക് മറ്റ് വകഭേദങ്ങളെ തകർക്കാൻ ശേഷിയുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഒമിക്രോൺ വകഭേദം ബാധിച്ച വ്യക്തികൾക്ക് മികച്ച രോഗപ്രതിരോധ ശേഷി കൈവരിക്കാനാവുന്നുണ്ട്. ഇത് ഡെൽറ്റ പോലുള്ള കൊറോണ വകഭേദങ്ങൾക്ക് എതിരായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഒമിക്രോൺ വകഭേദം ബാധിച്ചതിന് ശേഷം ശരീരത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡിയ്ക്ക് മറ്റ് വകദേഭങ്ങൾക്കെതിരായി ഒരു കവചമെന്നോണം പ്രവർത്തിയ്ക്കാൻ കഴിയുമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഒമിക്രോൺ ബാധിച്ച വിദേശരാജ്യങ്ങളിൽ നിന്നുള്ള മുതിർന്നവരിലും ഇന്ത്യയിൽ നിന്നുള്ള കൗമാക്കാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അതിനാൽ തന്നെ ഒമിക്രോൺ സൃഷ്ടിക്കുന്ന ആന്റി ബോഡികൾ ഉപയോഗിച്ചുള്ള വാക്‌സിനുകൾ നിർമ്മിയ്ക്കുന്നത് കൊറോണയ്ക്കെതിരായ പോരാട്ടത്തിന് ശക്തി പകരുമെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഒമിക്രോൺ ആന്റിബോഡികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വാക്‌സിനുകൾക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ യൂസേര്‍സ് നേരിടുന്ന പ്രധാന പ്രശ്‌നമാണ് അവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുക എന്നത്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനു പുറമേ ഹാക്കര്‍മാര്‍ അവരുടെ ഹാക്കിങ് കരുത്ത് കാണിക്കാനും മറ്റുമായി പ്രശസ്തരുടെ പോലും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഹാക്ക് ചെയ്യാറുണ്ട്. ട്വിറ്റര്‍ ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താനും ട്വിറ്റര്‍ ഹാന്‍ഡിലുകളിലൂടെ ഇമെയില്‍ കണ്ടന്റുകളും ഡാറ്റാബേസ് വിവരങ്ങളും മറ്റ് സെന്‍സിറ്റീവ് ഡാറകളും അപ്ലോഡ് ചെയ്യാനും കഴിയും. ഇത്തരം സാഹചര്യങ്ങളില്‍ ഏഴ് കാര്യങ്ങളാണ് സുരക്ഷിതമായി ട്വിറ്റര്‍ ഉപയോഗിക്കാന്‍ ചെയ്യേണ്ടത്.

ശക്തമായ പാസ്‌വേര്‍ഡ് നല്‍കുക: ദീര്‍ഘവും ശക്തവുമായ പാസ്വേഡ് ഉണ്ടാക്കുകയും ഈ പാസ്വേഡ് മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. പാസ്വേഡില്‍ വ്യക്തിഗത വിവരങ്ങളായ ഫോണ്‍ നമ്പര്‍, ജനനത്തീയതി മുതലായവയോ ഊഹിക്കാന്‍ സാധിക്കുന്ന വാക്കുകളോ പ്രത്യേക ക്രമത്തിലുള്ള നമ്പരുകളോ അക്കങ്ങളോ ഉപയോഗിക്കരുത്.

ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍: പാസ്വേഡിന് പുറമേ ഒരു സെക്യൂരിറ്റി കോഡോ സെക്യൂരിറ്റി കീയോ ഉപയോഗിക്കാം. ട്വിറ്റര്‍ ഉപയോക്താവിന് സെക്യൂരിറ്റി സെറ്റിങ്‌സില്‍ നിന്നും ഈ ഫീച്ചര്‍ എനേബിള്‍ ചെയ്യാന്‍ സാധിക്കും.

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക: ഉപയോക്താക്കള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കാനായി അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ആക്‌സസ് നല്‍കുന്നതിന് മുമ്പ് ജാഗ്രത പാലിക്കണം. ഉപയോക്താക്കളുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ആക്സസ് ഉള്ള ആപ്പുകള്‍ നിരീക്ഷിക്കുന്നത് നല്ലതാണ്. അക്കൗണ്ട് സെറ്റിങ്‌സിലെ ആപ്പ് ടാബില്‍ കയറി ഓരോ ആപ്പുകളിലേക്കും നല്‍കിയിട്ടുള്ള ആക്‌സസുകള്‍ കാണാന്‍ സാധിക്കും. മറ്റുള്ള ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കാന്‍ ട്വിറ്റര്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കാതിരിക്കുക.

അലേര്‍ട്ടുകള്‍ ശ്രദ്ധിക്കുക: ആദ്യമായി ഒരു പുതിയ ഡിവൈസില്‍ നിന്നും ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ഒരു പുഷ് നോട്ടിഫിക്കേഷനോ ഇമെയിലോ അയയ്ക്കും. ട്വിറ്റര്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയില്‍ അഡ്രസ് മാറ്റുമ്പോള്‍ അക്കൗണ്ടില്‍ മുമ്പ് ഉപയോഗിച്ച ഇമെയില്‍ വിലാസത്തിലേക്ക് ട്വിറ്റര്‍ ഒരു നോട്ടിഫിക്കേഷന്‍ നല്‍കും. അക്കൗണ്ടിന്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഈ അലേര്‍ട്ടുകള്‍ സഹായിക്കും.

സുരക്ഷിതമായ ഡിവൈസുകളില്‍ മാത്രം ലോഗിന്‍ ചെയ്യുക: ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍ അപ്ഗ്രേഡുകളും ആന്റി-വൈറസ് സോഫ്റ്റ്വെയറും ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്ത സുരക്ഷിതമായ ഡിവൈസുകളില്‍ മാത്രമേ ട്വിറ്റര്‍ ലോഗിന്‍ ചെയ്യാന്‍ പാടുള്ളു. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍ മുതലായവയില്‍ എല്ലാം ട്വിറ്റര്‍ ആക്സസ് ചെയ്യുമ്പോള്‍ നമ്മുടെ ഡിവൈസുകള്‍ ഇതിനകം മാല്‍വെയര്‍ പിടിപെട്ടതോ സുരക്ഷാ വീഴ്ച്ചയുള്ളതോ അല്ലാ എന്ന് ഉറപ്പാക്കേണ്ടതുണ്ട്.

ഫിഷിംഗ് സൂക്ഷിക്കുക: സംശയാസ്പദമായ ലിങ്കുകള്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അവ ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകളിലൂടെ നമ്മുടെ ക്രഡന്‍ഷ്യല്‍സ് അടക്കമുള്ള ഡാറ്റ ചോര്‍ത്തുന്ന രീതിയാണ് ഫിഷിങ്.

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ലഡാക്കില്‍ കൊടുംതണുപ്പില്‍ 73-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് ഐടിബിപി ഉദ്യോഗസ്ഥര്‍. 15,000 അടി ഉയരത്തില്‍ -35 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ നിന്നാണ് ‘ഹിമവീര്‍സ്’ എന്നറിയപ്പെടുന്ന ഐടിബിപി ഉദ്യോഗസ്ഥര്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിച്ചത്. ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് ഉദ്യോഗസ്ഥര്‍ പ്രത്യേക മാര്‍ച്ച് നടത്തുന്നതും വീഡിയോയില്‍ കാണാം.

ഇന്ത്യ -ചൈന അതിര്‍ത്തി സംരക്ഷിക്കുന്ന ഹിമാലയ പര്‍വ്വതങ്ങളുടെ വിവിധ ഭാഗങ്ങളിലെ സൈനികരാണ് ഹിമാലയ പര്‍വ്വതങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ശരീരം മരവിക്കുന്ന അവസ്ഥയിലും രാജ്യത്തെ കാക്കുന്നത്.

11,000 അടി ഉയരത്തില്‍ -20 ഡിഗ്രി സെല്‍ഷ്യസില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഉത്തരാഖണ്ഡ് ഔലിയിലെ ഐടിബിപി ഉദ്യോഗസ്ഥരുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ പതാക പിടിച്ച് ഐസ് സ്‌കേറ്റിംഗ് നടത്തിയാണ് ഇവര്‍ രാജ്യത്തിന് ആദരവര്‍പ്പിക്കുന്നത്.

ന്യൂഡൽഹി: ജനങ്ങൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നമ്മുടെ ജനാധിപത്യത്തിന്റെ വൈവിധ്യവും ഊർജ്ജസ്വലതയും ലോകമെമ്പാടും അഭിനന്ദിക്കുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രം എന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വർഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഈ അവസരത്തിൽ സ്വാതന്ത്ര്യ സമരസേനാനികളെ സ്മരിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് മഹാമാരി ഈ വർഷത്തെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ നിശബ്ദമാക്കിയേക്കാം. എന്നാൽ ആത്മാവ് എന്നത്തേയും പോലെ ശക്തമാണ്. സ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അസാമാന്യ ധീരത പ്രകടിപ്പിക്കുകയും അതിനുവേണ്ടി പോരാടാൻ ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനികളെയും ഈ അവസരത്തിൽ നമുക്ക് ഓർമ്മിക്കാം.

രണ്ട് വർഷത്തിലേറെയായി മനുഷ്യരാശി കോവിഡ് വൈറസുമായി പോരാടുകയാണ്. ഇപ്പോൾ നേരിടുന്നത് പോലെ ഒരു പ്രതിസന്ധി കാലഘട്ടം ലോകത്തിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ല. ലക്ഷക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും അതിന്റെ ആഘാതത്തിൽ ലോക സമ്പദ് വ്യവസ്ഥ ആടിയുലയുകയും ചെയ്തു. അസാധാരണമായ ദുരിതമാണ് ലോകം നേരിട്ടത്. കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനം പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം സൈനികരെ രാഷ്ട്രപതി പ്രശംസിക്കുകയും ചെയ്തു. നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തുന്നത്. ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും കുടുംബത്തിൽ നിന്ന് അകന്ന് അവർ മാതൃരാജ്യത്തിന് കാവൽ തുടരുന്നു. അതിർത്തികൾ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് രാജ്യത്തെ പൗരന്മാർ സമാധാന ജീവിതം ആസ്വദിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധീരനായ ഒരു സൈനികൻ ഡ്യൂട്ടിക്കിടെ വീരമൃത്യു വരിക്കുമ്പോൾ രാജ്യം മുഴുവൻ ദുഃഖത്തിലാകുന്നു. കഴിഞ്ഞ മാസം, നിർഭാഗ്യകരമായ ഒരു അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരരായ സൈനികരെയും നമുക്ക് നഷ്ടപ്പെട്ടു. ദാരുണമായ നഷ്ടത്തിൽ രാജ്യം മുഴുവൻ ദുഃഖത്തിലാണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ചത് പരസ്യമായി കാണാനാവില്ലെന്ന് ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിന് മറുപടി നല്‍കുകയായിരുന്നു കോടതി. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കാന്‍ പ്രധാനമന്ത്രിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

കടുത്തുരുത്തി സ്വദേശി പീറ്റര്‍ മ്യാലിപ്പറമ്പില്‍ നല്‍കിയ ഹര്‍ജിയിലെ വിധി പറയുകയായിരുന്നു കോടതി. 1 ലക്ഷം രൂപ പിഴ ചുമത്തി സിംഗിള്‍ ബഞ്ച് നേരത്തെ ഹര്‍ജി തള്ളിയിരുന്നു. ‘യോഗ്യതയുള്ള വ്യക്തിയെയാണ് ജനം തിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റില്‍ എത്തിക്കുന്നത്. ഇവരില്‍ നിന്നാണ് ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടി പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ പുലര്‍ത്തുന്ന ആശയങ്ങള്‍ വെറെ ആണെങ്കിലും പ്രധാനമന്ത്രിയെ ബഹുമാനിക്കേണ്ട ഉത്തരവാദിത്തം പൗരന്മാര്‍ക്കുണ്ട് ‘ – ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മേല്‍ക്കൂര പൊളിച്ച് എത്തിയ വ്യക്തിയല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. ഒരിക്കല്‍ ആ സ്ഥാനത്തെത്തിയാല്‍ അത് ആരാണെങ്കില്‍ കൂടിയും പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനമാണെന്നും കോടതി ഹര്‍ജിക്കാരനോട് വാദിച്ചു. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുമ്പോള്‍ മോദിയുടെ ചിത്രം പതിക്കുന്നത് മൗലികവകാശ ലംഘനം എന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചത്.

തിരുവനന്തപുരം: കൊവിഡ് പരിശോധന നടത്തിയ രണ്ടിലൊരാള്‍ പോസീറ്റിവാകുന്നതാണ് തലസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം. സി കാറ്റഗറിയിലേക്ക് കടന്നതോടെ ജില്ലയില്‍ ഇന്നുമുതല്‍ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധനക്ക് വിധേയമാക്കാതെ തന്നെ കൊവിഡ് പോസിറ്റീവായി കണക്കാക്കും. രോഗലക്ഷണങ്ങളുള്ളവര്‍ ഐസോലേഷനടക്കമുള്ള കാര്യങ്ങള്‍ പാലിക്കണമെന്നതാണ് അറിയിപ്പ്. ആരോഗ്യവകുപ്പിന്റെ കര്‍മ്മപദ്ധതി പ്രകാരം കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് പരിശോധയില്‍ മുന്‍ഗണന നല്‍കി ചികിത്സ നല്‍കും. കൂടുതല്‍ സി എഫ് എല്‍ ടി സികള്‍ തുറക്കാനും ഫീല്‍ഡ് ആശുപത്രികള്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്.

ജില്ലയിലെ താലൂക്കാശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുകള്‍ വരെ കൊവിഡിനായി പ്രത്യേകം കിടക്കകള്‍ ഒരുക്കുകയും ഇവയുടെ എണ്ണം കൂട്ടുകയും വേണം. ഓക്‌സിജന്‍ വാര്‍ റൂം ക്രമീകരിക്കും. കൊവിഡിതര ചികിത്സകള്‍ എമര്‍ജന്‍സി കേസുകള്‍ക്ക് മാത്രമായി നിയന്ത്രിക്കണം. സര്‍ക്കാരാശുപത്രികള്‍ ശേഷിയുടെ 70 ശതമാനം പിന്നിട്ടാല്‍ പിന്നീട് സ്വകാര്യ മേഖലയെ ആശ്രയിക്കും. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ല. തയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ അവസാന വര്‍ഷമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈനാക്കും. ട്യൂഷന്‍ ക്ലാസുകള്‍ക്ക് അനുമതിയില്ല. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം.

അതേസമയം, തിയേറ്റര്‍ അടക്കുന്നതില്‍ ഫിയോക് കടുത്ത എതിര്‍പ്പറയിച്ചിട്ടുണ്ട്. ജില്ലയിലെ തിയേറ്ററില്‍ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂര്‍ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു.

ടൊവിനോ തോമസ് നായകനായി എത്തിയ മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയ്ക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. നായകനെ മാത്രമല്ല ചിത്രത്തിലെ വില്ലനെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. തമിഴ് നടൻ ഗുരു സോമസുന്ദരമാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയത്. ഷിബു എന്ന വില്ലൻ കഥാപാത്രത്തെ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ടൊവിനോയെയും കുടുംബത്തെയും സന്ദർശിച്ചിരിക്കുകയാണ് ഗുരു സോമസുന്ദരം. ടൊവിനോയുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘അതിശയകരമായ സൂപ്പർഹീറോയുടെ കുടുംബം. സന്തോഷകരമായ കുടുംബം-സന്തോഷകരമായ ഭക്ഷണം-സന്തോഷകരമായ സമയം-എനിക്ക് സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് ഗുരു സോമസുന്ദരം ചിത്രം പങ്കുവെച്ചത്. പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി കഴിഞ്ഞു.

ഡിസംബർ 24 നാണ് മിന്നൽ മുരളി ഒടിടി പ്ലാറ്റ്‌ഫോമിലുടെ റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത മിന്നൽ മുരളിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 2021 ൽ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷൻ, അഡ്വഞ്ചർ ചിത്രങ്ങളുടെ പട്ടികയിൽ മിന്നൽ മുരളി ഇടംനേടിയിട്ടുണ്ട്.

veena

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്ന ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി പുതിയ പന്ധതി നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആശ വര്‍ക്കര്‍മാരുടെയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെയാണ് മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്.

കൊവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോള്‍ ഉണ്ടാകുന്ന സമ്പര്‍ക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കൊവിഡ് പ്രതിരോധവും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ജീവിതശൈലി രോഗമുള്ളവര്‍ക്കും കിടപ്പു രോഗികള്‍ക്കും കൊവിഡ് വരാതെ നോക്കേണ്ടത് ആവശ്യകതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കിടപ്പ് രോഗികള്‍ക്ക് കൊവിഡ് വന്നാല്‍് മൂര്‍ച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. അവര്‍ക്ക് രോഗം വരാതെ സൂക്ഷിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാനും മരുന്നുകള്‍ എത്തിച്ചു കൊടുക്കാനും എല്ലാ പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതില്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിലെ ആശുപത്രികളില്‍ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കല്‍ കോളജുകളിലും ചികിത്സാ പ്രതിസന്ധിയില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ കൂടുതല്‍ എടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യത്തിന് ഐസിയു ബെഡുകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാനത്തെ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായി 40 ഐസിയു ബെഡുകള്‍ ഉണ്ട്. എന്നാല്‍, നിലവില്‍ രോഗികള്‍ ഉള്ളത് 20 എണ്ണത്തില്‍ മാത്രമാണ്. കൊവിഡ് ഇതര രോഗികള്‍ക്കും ആശുപത്രിയില്‍ വേണ്ടത്ര സൗകര്യം ഉണ്ട്. വെന്റിലേറ്റര്‍ ഉപയോഗം ഇപ്പോള്‍ കുറവാണ് പല ജില്ലകളിലും കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ച ഐസിയു ബെഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി മറ്റു വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേര്‍ത്തു.