Entertainment (Page 34)

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ആടുജീവിതത്തിന് ആശംസകൾ അറിയിച്ച് തമിഴ് നടൻ സൂര്യ. ആടുജീവിതത്തിന്റെ ട്രെയിലർ പങ്കുവെച്ചുകൊണ്ടാണ് സൂര്യ ആശംസകൾ അറിയിച്ചിരിക്കുന്നത്. അതിജീവനത്തിന്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശമാണ് ആടുജീവിതം എന്ന് സൂര്യ വ്യക്തമാക്കി.

ഈ പരിവർത്തനവും ഇതിനെ ഒരുമിച്ചു കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസ്സി ആൻഡ് ടീം, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് സൂര്യ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

സൂര്യയുടെ പോസ്റ്റിന് പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം മാർച്ച് 28നാണ് ആടുജീവിതം സിനിമ റിലീസ് ചെയ്യുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന സിനിമ മുതൽ മലയാളികൾ നെഞ്ചിലേറ്റിയ നായകൻ. ചാക്കോച്ചൻ എന്ന വിളി പേരിലാണ് താരം അറിയപ്പെടുന്നത് തന്നെ. ചാക്കോച്ചനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ പ്രിയയും മകൻ ഇസഹാക്ക് ബോബനും പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇത്തരത്തിൽ കുടുംബത്തോടൊപ്പം ഉള്ള കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

അവധിക്കാലം ആഘോഷിക്കാൻ വേണ്ടി കാശ്മീരിൽ എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബനും കുടുംബവും. കാശ്മീരിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കശ്മീർ യാത്രയുടെ വീഡിയോകളും കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്തിട്ടുണ്ട്. സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട്, അത് കാശ്മീരാണെന്നും ചാക്കോച്ചൻ പറയുന്നു.

മഞ്ഞു പുതച്ച് നിൽക്കുന്ന കശ്മീരിന്റെ കുളിരിൽ അവധിക്കാലം ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബനും കുടുംബവും. ചിത്രത്തിന് താഴെ നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ- പ്രിയ ദമ്പതികൾക്ക് മകൻ ഇസഹാക്ക് ജനിക്കുന്നത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്ക് ജനിച്ചത്. ഇസഹാക്കിന്റെ ചിത്രങ്ങൾ എല്ലാം കുഞ്ചാക്കോ ബോബൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

തിരുവനന്തപുരം: നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയെ വിവാഹം ചെയ്തത്. വിവാഹ ചിത്രങ്ങൾ സുരഭി തന്റെ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി സുരഭി അഭിനയിച്ചിട്ടുണ്ട്.

മാർഗംകളി, ദ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ, നെറ്റ്‌ഡ്രൈവ്, ഹാപ്പി സർദാർ, കിനാവള്ളി, നാലാം മുറ, പത്മ, ത്രയം തുടങ്ങിയ സിനിമകളിലെല്ലാം സുരഭി വേഷമിട്ടിട്ടുണ്ട്. കന്നട, തമിഴ് സിനിമകളിലും താരം അഭിനയിച്ചിരുന്നു.

സുരഭിയുടെ വരൻ സരിഗമ ലേബലിലെ ആർടിസ്റ്റാണ്. മുംബൈയിൽ ജനിച്ചുവളർന്നയാളാണ് പ്രണവ്. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

കന്നഡ ബിഗ് ബോസ് മത്സരാർത്ഥി സോനു ശ്രീനിവാസ് ഗൗഡ അറസ്റ്റിൽ. ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ പെൺകുഞ്ഞിനെ ദത്തെടുത്തു എന്നാരോപിച്ചാണ് അറസ്റ്റ്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയായ സോനു ശ്രീനിവാസ് ഗൗഡക്കെതിരെ പൊലീസിൽ പരാതി നൽകിയത് ശിശു ക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥനാണ്.

സഹതാപവും സെലിബ്രിറ്റി പദവിയും നേടാനുള്ള തന്ത്രമായാണ് കുഞ്ഞിനെ ദത്തെടുത്തത് എന്നാണ് ചെൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്നുള്ള പരാതിയിൽ പറയുന്നത്. തുടർന്ന് ബ്യാദരഹള്ളി പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. താരം പെൺകുട്ടിയെ ദത്തെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നത് 15 ദിവസങ്ങൾക്ക് മുൻപാണ്. ദത്തെടുക്കൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പൊലീസ് ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

കർണാടകയിലെ റൈച്ചൂരിൽ നിന്ന് എട്ട് വയസുകാരിയെ ദത്തെടുത്തു എന്ന് പറഞ്ഞുകൊണ്ട് സോനു ഇൻസ്റ്റഗ്രാമിൽ റീൽ പങ്കുവച്ചിരുന്നു. ഇതോടെ സംഭവം വലിയ രീതിയിൽ ചർച്ചയാകുകയായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയിനിയെ കുറിച്ച് സംസാരിച്ച് നടൻ കമൽ ഹാസൻ. നദി ശ്രീവിദ്യയെ കുറിച്ചാണ് കമൽ സംസാരിച്ചത്. ശ്രീവിദ്യയുമായുള്ള സിനിമ എടുക്കുമ്പോൾ തനിക്ക് 19 വയസാണ് പ്രായം. തന്റെ കഴിവുകളെ മനസിലാക്കിയ പ്രണയിനി എന്ന് തന്നെ പറയാം. അഭിനയത്തിനിടയിൽ അത് പ്രണയമായി മാറിയതാണോ എന്നൊന്നും അറിയില്ല. പക്ഷെ ഒരിക്കലും മറക്കാൻ പറ്റാത്ത തരത്തിൽ അത് അവസാനം വരെ രണ്ട് പേർക്കിടയിലും ഉണ്ടായിരുന്നുവെന്ന് കമൽഹാസൻ പറഞ്ഞു.

തനിക്ക് വളരെ പ്രധാനപ്പെട്ട പ്രണയമാണ് അത്. കല്യാണത്തിലൊന്നും അവസാനിക്കേണ്ട ആവശ്യമില്ലെന്നും താരം അഭിപ്രായപ്പെട്ടു. ഗൗതമിയെ കുറിച്ച് കമൽ ഹാസൻ പറഞ്ഞ വാക്കുകളം ഇപ്പോൾ ശ്രദ്ധനേടുന്നുണ്ട്. പ്രണയത്തിന് വെവ്വേറെ രൂപങ്ങളുണ്ട്. ഗൗതമി അതുപോലെയാണ്. ഇവർ ജീവിതത്തിൽ തന്റെ തുണയായി വരും എന്ന് ഒരിക്കലും കരുതിയിരുന്നവരല്ല. ആദ്യം കാണുമ്പോൾ ഒരു ഗ്ലാമർ പെൺകുട്ടി എന്ന് മാത്രമാണ് ചിന്തിച്ചത്. പക്ഷെ ഇവരോട് ഒരുമിച്ച് ഇടപഴകുമ്പോഴാണ് അവരെ മനസിലാകുന്നത്. അവരുടെ ഉള്ളിലുള്ള ചിന്തകളെന്താണെന്ന് അവർ പുറത്ത് കാണിക്കില്ല. സാധാരണമായി ഇരിക്കും. അതിന് ശേഷം തങ്ങൾ തമ്മിൽ ഒരു സൗഹൃദവും പിന്നീട് അത് ഒരു ബന്ധമായും വളർന്നുവെന്ന് താരം കൂട്ടിച്ചേർത്തു.

അക്ഷയ് കുമാറിനും ടൈഗർ ഷ്രോഫിനും ഒപ്പം പൃഥ്വിരാജ് വേഷമിടുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 26 ന് റിലീസ് ചെയ്യും. പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്.

ചിത്രത്തിൽ ബഡേ മിയാൻ എന്ന കഥാപാത്രമായി അക്ഷയ് കുമാറും ഛോട്ടേ മിയാൻ ആയി ടൈഗർ ഷ്‌റോഫും വേഷമിടുന്നു. സോനാക്ഷി സിൻഹയും മാനുഷി ചില്ലറും അലയ എഫും ചിത്രത്തിലുണ്ട്. ഏപ്രിൽ 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷൻ ചിത്രങ്ങളുടെ ആരാധകർ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

രോണിത്ത് റോയ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്‌നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വഷു ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാൻഷു കിഷൻ മെഹ്‌റ, അലി അബ്ബാസ് സഫർ തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

നർത്തകനും കലാകാരന്മാരുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി ഗായിക സിതാര. സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണെന്നും തെറ്റു പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും സിതാര വ്യക്തമാക്കി. സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു സിതാരയുടെ പ്രതികരണം.

സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്. തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തത്തും ഇനി മനസ്സിലായാൽ പോലും അത് അംഗീകരിച്ച് മനസ്സറിഞ്ഞ് മാപ്പുപറയാൻ തയ്യാറാവാത്തതും. മറ്റൊന്നുകൂടെ കൂട്ടി ചേർക്കേണ്ടതുണ്ട്, ”നല്ല വെളുത്ത സുന്ദരിക്കുട്ടി”, ”ഒരു കറുത്ത് തടിച്ച സാധനം”, ”ചെറുമക്കുടിയിലെ പോലെ ഒച്ചപ്പാട്”, ”കല്യാണപെണ്ണിന് നല്ല നിറം! ചെക്കനെ പോലെയല്ലാത്തതുകൊണ്ട് ഉണ്ടാവുന്ന കൊച്ചിന് ചിലപ്പോ വെളുപ്പ് കിട്ടും”, അങ്ങനെ അങ്ങനെ നിരുപദ്രവകരം എന്നും, തമാശയെന്നും കരുതി പലരും പറയുന്ന അശ്രദ്ധമായ അനവധി നിരവധി വാചകങ്ങൾ നിങ്ങളുടെ ഉള്ളിലും ഉണ്ടോ, അത്തരം പ്രസ്താവനകളെ നിങ്ങളും ചിരിച്ച് തള്ളാറുണ്ടോ? ഇങ്ങനെ ആത്മപരിശോധനയ്ക്കുള്ള ഒരവസരം കൂടിയാണ് സത്യഭാമ ടീച്ചറുടെ ആക്രോശമെന്ന് സിതാര പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷപം നടത്തിയ സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെയാണ് സത്യഭാമ ആർഎൽവി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. ആർഎൽവി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കിൽ അത്രയും സൗന്ദര്യമുള്ളവരായിരിക്കണമെന്നും സത്യഭാമ പറഞ്ഞിരുന്നു. ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാൽ അത് അരോചകമാണ്. ഇവനെ കണ്ടാൽ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല തുടങ്ങിയ പരാമർശങ്ങളും നടത്തിയിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെ സത്യഭാമക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

ചെന്നൈ: ഒരുപാട് ക്യാമറകൾ ഒരേ സമയം കാണുമ്പോൾ ശ്വാസം വിടാൻ പോലും ഭയം തോന്നുമെന്ന് തമിഴ് നടൻ രജനീകാന്ത്. തെരഞ്ഞെടുപ്പ് സമയത്ത് വായ തുറക്കാൻ പോലും തനിക്ക് ഭയം തോന്നാറുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈ വടപളനിയിൽ കഴിഞ്ഞ ദിവസം ഒരു ആശുപത്രി ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രജനീകാന്തിന്റെ പരാമർശം.

നിരവധി മാധ്യമപ്രവർത്തകർ എത്തും എന്നതിനാൽ ഈ ചടങ്ങിൽത്തന്നെ സംസാരിക്കാൻ ആദ്യം തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമ്മൾ പറയുന്ന വാക്കുകൾ എളുപ്പത്തിൽ വളച്ചൊടിക്കപ്പെടുമെന്ന് താരം ചൂണ്ടിക്കാട്ടി.

ഉദ്ഘാടന പരിപാടികളിൽ പൊതുവെ പങ്കെടുക്കാത്തതിന്റെ കാരണവും രജനി അറിയിച്ചു. ഏതെങ്കിലും സ്ഥാപനം ഉദ്ഘാടനം ചെയ്താൽ തനിക്ക് അതിൽ നിക്ഷേപമുണ്ട് എന്ന തരത്തിലാവും പ്രചരണം. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതേ ഡോക്ടർമാരാണ് തനിക്ക് ഒരു പ്രധാന ശസ്ത്രക്രിയ നടത്തിയതെന്നും അതാണ് ഈ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ എത്തിച്ചത്. തന്നെ ജീവനോടെ നിലനിർത്തിയതിന് ഡോക്ടർമാർക്കും നഴ്‌സുമാർക്കും നന്ദി അറിയിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതകഥ സിനിമയാകുന്നു. ആദ്യ പോസ്റ്റർ പുറത്തിറങ്ങി. നടൻ ധനുഷാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ബഹുമാനപ്പെട്ട ഇളയരാജ സാർ’ എന്ന അടിക്കുറിപ്പോടെയാണ് ധനുഷ് പോസ്റ്റർ പങ്കുവെച്ചത്.

ഇളയരാജ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുക. ധനുഷ് ആയിരിക്കും ചിത്രത്തിൽ ഇളയരാജയായി വേഷമിടുകയെന്നാണ് വിവരം. അരുൺ മാതേശ്വരനാണ് ചിത്രത്തിന്റെ സംവിധായകൻ. ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ന്റെ സംവിധായകനാണ് അരുൺ.

അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറാണ് ഇളയരാജയുടേത്.. 1,000-ലധികം സിനിമകൾക്കായി 7,000-ലധികം ഗാനങ്ങൾ രചിക്കുകയും ലോകമെമ്പാടുമുള്ള 20,000-ലധികം കച്ചേരികളും ഇളയരാജ നടത്തിയിട്ടുണ്ട്. 2010-ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മഭൂഷണും 2018-ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മവിഭൂഷണും ഇളയരാജയ്ക്ക് ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് അദ്ദേഹം.

കണക്റ്റ് മീഡിയ, പികെ പ്രൈം പ്രൊഡക്ഷൻ, മെർക്കുറി മൂവീസ് എന്നിവയുടെ പിന്തുണയോടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. ശ്രീറാം ഭക്തിസരൺ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, ഇളമ്പരിത്തി ഗജേന്ദ്രൻ, സൗരഭ് മിശ്ര എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

ആടുജീവിതം എന്ന സിനിമയുടെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എന്ന നടന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട്. ആടുജീവിതം സിനിമയ്ക്കായി താൻ ഉപേക്ഷിക്കേണ്ടി വന്ന സിനിമകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ പൃഥ്വിരാജ്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിലായതിനാൽ ചിരഞ്ജീവിയുടെ 2 സിനിമകളാണ് താൻ ഉപേക്ഷിച്ചത് എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

താടിവച്ച ലുക്ക് ആയതിനാലാണ് ഒരു സിനിമ വേണ്ടെന്നു വെച്ചത്. സായി റാ നരസിംഹ റെഡിയ്ക്കായാണ് ആദ്യം ക്ഷണം ലഭിച്ചത്. ചിത്രത്തിലെ ഒരു വേഷം ചെയ്യാൻ ക്ഷണിച്ചു. എന്നാൽ ആട് ജീവിതത്തിനായി താടി വളർത്തിയതിനാൽ താൻ ചിരഞ്ജീവിയുടെ ഓഫർ നിരസിച്ചു. പിന്നീട് സായി റാ നരസിംഹ റെഡി സിനിമയുടെ പ്രമോഷനായി ചിരഞ്ജീവിയെത്തിയപ്പോൾ ലൂസിഫറിന്റെ റീമേക്ക് റൈറ്റ്സ് നേടിയിരുന്നു. 2019ലായിരുന്നു ഇത് സംഭവിച്ചത്. ലൂസിഫർ തെലുങ്കിൽ ചിരഞ്ജീവിയെ നായകനാക്കി ചെയ്യാൻ അന്ന് തന്നെ ക്ഷണിച്ചു. ആടുജീവിതത്തിന്റെ തിരക്കിലായിരുന്നതിനാൽ അതും താൻ നിരസിക്കുകയായിരുന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

അതേസമയം മാർച്ച് 28നാണ് ആടുജീവിതം സിനിമ റിലീസ് ചെയ്യുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത്.