Entertainment (Page 35)

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ഭർത്താവ് നിക് ജോനാസിനൊപ്പം ആണ് പ്രിയങ്ക രാമക്ഷേത്രത്തിൽ എത്തിയത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനു ശേഷം ഇത് ആദ്യമായാണ് താരം ക്ഷേത്രദർശനത്തിന് എത്തുന്നത്.

പ്രിയങ്ക ചോപ്രയുടെ ക്ഷേത്രദർശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്. താരം ക്ഷേത്ര ദർശനം നടത്തുന്ന വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

പ്രിയങ്ക ചോപ്രയുടെ രണ്ടു വയസ്സുകാരിയായ മകൾ മരിയ ചോപ്ര ജോനാസും ക്ഷേത്രദർശനത്തിന് ഉണ്ടായിരുന്നു. ഈ വർഷം ജനുവരിയിലാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്. സിനിമ- രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത്, ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ, കത്രീന കൈഫ്, റിഷബ് ഷെട്ടി തുടങ്ങിയ താരങ്ങളെല്ലാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു.

ഫാഷൻ ലോകത്ത് പലപ്പോഴും ജാൻവി കപൂറിന്റെ ഔട്ട് ലുക്ക് ചർച്ച ചെയ്യപ്പെടാറുണ്ട്. താരം ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പുമെല്ലാം ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം നടന്നൊരു അവാർഡ് ദാന ചടങ്ങിൽ താരം എത്തിയ ലുക്കിനെ കുറിച്ചാണ് ഫാഷൻ ലോകം ഇപ്പോൾ സംസാരിക്കുന്നത്. താരം ധരിച്ചിരുന്ന ഗൗൺ ആയിരുന്നു പ്രധാന ആകർഷണം.

ഗോൾഡൻ നിറത്തിലുള്ള ഗൗൺ ആയിരുന്നു താരം ധരിച്ചിരുന്നത്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഡിസൈനർ പ്രബാൽ ഗുരുങ്ങിന്റെ ഔട്ട്ഫിറ്റിലാണ് ജാൻവി അണിഞ്ഞിരുന്നത്. 5.4 ലക്ഷമാണ് ജാൻവി ധരിച്ച ഗൗണിന്റെ വില.

മുത്തുകൾ കൊണ്ട് ഗൗണിൽ എംബ്രോയിഡറി ചെയ്തിട്ടുണ്ട്. പ്ലെൻജിങ് ഹാർട്ട് നെക്ക്‌ലൈൻ ബോഡി ഹക്കിങ് ഗൗണിനു പിറകിൽ ട്യൂൾ ട്രെയിനും നൽകിയിട്ടുണ്ട്. ബൺ ഹെയർസ്റ്റൈലായിരുന്നു മറ്റൊരു പ്രത്യേകത.

തന്റെ ജീവിത പങ്കാളി പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് നന്ദി അറിയിച്ച് സിനിമാ താരം ലെന. മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് ലെന പറഞ്ഞു. ലെനയുടെ പിറന്നാൾ ദിവസം പങ്കുവെച്ച പോസ്റ്റിലായിരുന്നു ഈ പരാമർശം. ലെനയുടെ കുറിച്ച് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആളുകളാണ് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

മാർച്ച് 18നായിരുന്നു ലെനയുടെ പിറന്നാൾ. പിറന്നാൾ ദിവസം ലെന എഴുതിയ ‘ദ് ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കൂടിയായിരുന്നു. ബെംഗളൂരുവിൽ വെച്ച് നടന്ന ചടങ്ങിൽ പുസ്തകം വാങ്ങാനും ലെനയെ പരിചയപ്പെടാനും ഒരുപാട് എത്തിയിരുന്നു. മനോഹരമായ ഈ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ പ്രിയപ്പെട്ടവന് നന്ദി എന്ന അടിക്കുറിപ്പോടെ റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നിൽക്കുന്ന ഫോട്ടോകൾ ബർത്ത് ഡേ, ലൗ, ന്യൂ ലൈഫ് എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് ലെന പങ്കുവെച്ചു.

ജനുവരി 17നാണ് ഇന്ത്യൻ എയർഫോഴ്‌സിലെ ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും ലെനയും തമ്മിൽ വിവാഹിതരാവുന്നത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യ തലവനാണ് ലെനയുടെ പങ്കാളിയായ പ്രശാന്ത്. ബംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിൽ ഇരുവരുടെയും വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്.

കൊച്ചി: ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണി. കാലടി മറ്റൂർ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിലാണ് പ്രിയാ മണി യന്ത്ര ആനയെ നടക്കിരുത്തിയത്. മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റയുമായി ചേർന്നാണ് താരം യന്ത്ര ആനയെ ക്ഷേത്രത്തിൽ നടക്കിരുത്തിയത്. ഇനി മുതൽ ക്ഷേത്ര ചടങ്ങുകളുടെ ഭാഗമാവുക ഈ യന്ത്ര ആനയാകും

യന്ത്ര ആനയ്ക്ക് 800 കിലോ ഭാരമുണ്ട്. മൂന്ന് മീറ്റർ ഉയരവുമുണ്ട്. വടക്കൻ പറവൂരിലെ ആനമേക്കർ സ്റ്റുഡിയോ ആണ് യന്ത്ര ആനയെ നിർമ്മിച്ചത്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആനയെ നിർമ്മിച്ചത്. മെഷീൻ ആനയെ സംഭാവന ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രിയാമണി പ്രതികരിച്ചു.

ഇനി മുതൽ സുരക്ഷിതമായി ഭക്തർക്ക് ആചാരങ്ങളുടെ ഭാഗമാകാമെന്നും താരം അറിയിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊന്നാണ് ദിവ്യ ഉണ്ണി. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് ദിവ്യ ഉണ്ണി. വിവാഹശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ചും മക്കളുടെ ജനനത്തെ കുറിച്ചുമുള്ള കാര്യങ്ങൾ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ ഉണ്ണി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്റെ ഇരുപതുകളുടെ അവസാനത്തിലാണ് മക്കളായ അർജുനും മീനാക്ഷിയും ജനിക്കുന്നതെന്ന് ദിവ്യാ ഉണ്ണി പറഞ്ഞു. പിന്നീട് 38 -ാം വയസ്സിലാണ് ഇളയമകൾ ഐശ്വര്യ ഉണ്ടാകുന്നത്. മൂന്നാമത്തെ പ്രസവത്തിന് ശേഷം തിരികെ നൃത്തത്തിലേക്ക് സജീവമായി വരുന്നത് ഇരുപതുകളിലേത് പോലെ അത്ര എളുപ്പമായിരുന്നില്ലെന്ന് ദിവ്യാ ഉണ്ണി വ്യക്തമാക്കി.

അതിനായി കൂടുതൽ പ്രയത്നിക്കേണ്ടതായി വന്നിരുന്നു. തന്റെ ഏറ്റവും വലിയ കരുത്ത് എല്ലാ കാര്യങ്ങൾക്കും മാതാപിതാക്കൾ കൂടെയുള്ളതാണ്. അതുകൊണ്ടാണ്, ചില നിർണായക തീരുമാനങ്ങൾ എടുക്കാനും മുന്നോട്ടു പോകാനും സാധിച്ചത്. ജീവിതത്തിലെ ഇന്റൻസ് ആയ ചില നിമിഷങ്ങളിൽ, സിംപിളായി വലിയ കാര്യങ്ങൾ അവർ തന്നോട് പറഞ്ഞിട്ടുണ്ട്. എന്തു വേണമെങ്കിലും നീ തീരുമാനിച്ചോ, എന്തിനും ഒപ്പമുണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യം സിംപിളാണ്. പക്ഷേ, വലിയ വാക്കുകളാണ് അത്. അതുകൊണ്ട് ഞാൻ എടുത്ത ചില തീരുമാനങ്ങളുണ്ട്. അതാണ് തന്നെ മുന്നോട്ടു കൊണ്ടു പോയതെന്ന് താരം ചൂണ്ടിക്കാട്ടി.

അവർ ഒരിക്കലും ഒന്നും ലൈറ്റായിട്ട് എടുക്കുന്നത് താൻ കണ്ടിട്ടില്ല. ഡാൻസോ സിനിമയോ ഒരാൾക്ക് കൊടുത്ത വാക്കാണെങ്കിലും അങ്ങനെയാണ്. എന്നാൽ ഇതൊക്കെ തനിക്ക് ഇപ്പോഴാണ് മനസ്സിലാകുന്നത്. സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചൊക്കെ തനിക്കും ബോധ്യമുണ്ട്. ചിലതൊക്കെ അസ്വസ്ഥമാക്കാറുമുണ്ട്. നമ്മൾ മാധ്യമങ്ങളിൽ കാണുന്ന ജീവിതമല്ല സത്യം എന്നുള്ളത് മക്കളെ മനസ്സിലാക്കി കൊടുക്കുക എന്നത് തന്നെ വലിയ ഉത്തരവാദിത്തമാണ്. പണ്ടത്തെ പേരന്റ്സ് അങ്ങനെയായിരുന്നില്ല. ഇപ്പോഴത്തെ കുട്ടികൾ കാണുന്നത് എല്ലാം റീലുകളാണ്. അതിൽ കാണുന്നതെല്ലാം റിയൽ അല്ലെന്ന് അവർക്ക് പറഞ്ഞു കൊടുക്കേണ്ടി വരികയാണെന്നും ദിവ്യാ ഉണ്ണി പറഞ്ഞു.

സ്ത്രീകൾ ശക്തരായി തന്നെ നിൽക്കണമെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, ശക്തയാകാൻ വഴക്കാളി ആകണമെന്നുള്ള ചിന്ത വരരുത്. പറയാനുള്ളത് തുറന്നു പറയണം. നമുക്ക് യോജിക്കാൻ പറ്റാത്ത കാര്യങ്ങൾ വിയോജിക്കുന്നെന്ന് തന്നെ പറയണം. പക്ഷേ, അത് ബഹളമുണ്ടാക്കി പറഞ്ഞാലേ ആളുകൾ കേൾക്കൂ എന്നല്ല. അവർ കേട്ടില്ലെങ്കിൽ വേണ്ട. അത് നമ്മെ ബാധിക്കാത്ത തലത്തിലേക്ക് ഉയരണം. നമ്മുടെ മനസ്സിനാണ് ആ ശക്തി കൊടുക്കേണ്ടതെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ദിവ്യാ ഉണ്ണി കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആടുജീവിതം എന്ന ചിത്രം മാർച്ച് 28 ന് റിലീസ് ചെയ്യുകയാണ്. ആടുജീവിതം സിനിമയ്ക്ക് വേണ്ടി നടൻ പൃഥ്വിരാജിന്റെ ഭാഗത്തു നിന്നുണ്ടായ എഫേർട്ടുകൾ വലിയ രീതിയിൽ വാർത്തകളിൽ ഇടംനേടിയിരുന്നു. പൃഥ്വിരാജ് ആടുജീവിതം എന്ന ചിത്രത്തിൽ നജീബായി ജീവിക്കുകയായിരുന്നു. സിനിമയെ സംബന്ധിച്ച പൃഥ്വിരാജിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

സിനിമയ്ക്ക് വേണ്ടി താൻ മാത്രമല്ല ഹക്കീമായി അഭിനയിച്ച ഗോകുലും ഭക്ഷണം കഴിക്കാതെയും വിശന്നും വണ്ണം കുറച്ചിട്ടുണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് പൃഥ്വിരാജ് ഗോകുലിനെ വേദിയ്ക്ക് പരിചയപ്പെടുത്തിയത്. മുന്നേ ഇവിടെ വന്ന ഒരു പയ്യൻ ഉണ്ട് ഗോകുൽ അവനെ പറ്റി താൻ പറഞ്ഞേ പറ്റു. കാരണം ഈ സിനിമയ്ക്കു വേണ്ടി ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ നടത്തിയത് താൻ മാത്രമല്ല അവൻ കൂടെ ആണ്. വണ്ണം കുറച്ചതും ഭക്ഷണം കഴിക്കാതെ ഇരിക്കുകയും ഒക്കെ ചെയ്തത് അവൻ കൂടെ ആണ്. അതു കൊണ്ട് ഫിസിക്കൽ ട്രാൻസ്ഫോർമേഷന്റെ കാര്യം പറയുമ്പോൾ തന്റെ പേര് മാത്രമല്ല പറയേണ്ടത് അവന്റെ പേരും പറയണമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത്. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം.

2018 ലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കഴിഞ്ഞ വർഷം ജൂലൈ 14 നാണ് ചിത്രീകരണം പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഈ സന്തോഷ വാർത്ത പുറത്തു വിട്ടത്. ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെച്ചു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ആടിന്റെ മൂന്നാം ഭാഗം നിർമ്മിക്കുന്നത്. മിഥുൻ മാനുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയസൂര്യയും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘പാപ്പനും പിള്ളേരും വരുവാ കേട്ടോ. ഇനി അങ്ങോട്ട് ‘ആടുകാലം’, എന്നാണ് ജയസൂര്യ പോസ്റ്റർ പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചത്. ‘പാപ്പൻ സിൻഡിക്കേറ്റ് വരാർ’ എന്നായിരുന്നു മിഥുൻ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആട് 3 സിനിമയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രേക്ഷകരെല്ലാം വലിയ ആവേശത്തിലാണ്.

അതേസമയം, ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സൈജു കുറുപ്പ്, വിനായകൻ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, മാമുക്കോയ, ഭഗത് മാനുവൽ, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങിയ താരങ്ങളെല്ലാം ആട് സിനിമയുടെ മുൻ ഭാഗങ്ങളിൽ ഉണ്ടായിരുന്നു. ഇത്തവണയും ഇവരൊക്കെ ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം.

നടി അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. കോവളം ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്. അരുന്ധതിയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ് താരമിപ്പോൾ.

അരുന്ധതിയുടെ ആരോഗ്യനില വ്യക്തമാക്കി സഹായ അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഗോപിക നായർ. തന്റെ കൂട്ടുകാരി അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ്. അവൾ വെന്റിലേറ്ററിൽ ജീവനുവേണ്ട് പോരാടുകയാണ്. ദിവസം കഴിയുന്തോറും ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അപ്പുറം ആകുന്നുണ്ട്. തങ്ങളെ കൊണ്ട് സാധിക്കുന്ന സഹായങ്ങൾ ചെയ്യുന്നുണ്ട്. പക്ഷേ അത് നിലവിലെ ചെലവുകൾ നിറവേറ്റാൻ പ്രാപ്തമായതല്ലെന്നും അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് താൻ അഭ്യർത്ഥിക്കുകയാണെന്നും ഗോപിക പറഞ്ഞു. അത് അവളുടെ കുടുംബത്തിന് വളരെയേറെ സഹായകരമാകുമെന്നും ഗോപിക വ്യക്തമാക്കി. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവെച്ചിട്ടുണ്ട്.

തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് അരുന്ധതി നായർ. വിജയ് ആന്റണിയുടെ സൈത്താൻ എന്ന ചിത്രത്തിലെ പ്രകടനം ആണ് അരുന്ധതിയ്ക്ക് വഴിത്തിരിവായത്.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായർ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരത്തിന്റെ പല പോസ്റ്റുകളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ സാരി കളക്ഷനുകൾക്കും ഒട്ടേറെ പ്രേക്ഷക സ്വീകാര്യതയുണ്ട്. നവ്യയുടെ സാരി കളക്ഷനുകൾ ഇനി മറ്റുള്ളവർക്കും സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. ഇതിനായി താരം പുതിയ സംരംഭം ആരംഭിച്ചു.

ഒരിക്കൽ ഉടുത്തതോ അതുമല്ലെങ്കിൽ വാങ്ങിയിട്ട് ധരിക്കാൻ സാധിക്കാത്തതോ ആയ തന്റെ സാരികൾ വിൽക്കാനായാണ് നവ്യ സംരംഭം ആരംഭിച്ചത്. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായർ (PreLovedBynavyanair) എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജും താരം തുടങ്ങി. ഇപ്പോൾ ആറ് സാരികളാണ് നവ്യ നായർ വിൽപ്പനയ്ക്കായി ഡിസ്‌പ്ലേ ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം കാഞ്ചീവരം സാരികളാണ്. മറ്റുള്ളവ ലിൻ സാരികളും ബനാറസ് സാരികളുമാണ്. എല്ലാ സാരികൾക്കും 5000 രൂപയിൽ താഴെയാണ് വില.

ലിനൻ സാരികൾക്ക് 2,500 രൂപയാണ് വില. കാഞ്ചീവരം സാരികൾ 4,000- 4,600 രൂപാ നിരക്കിലും ലഭ്യമാവും. ബനറസ് സാരികൾക്ക് 4500 മുതൽ ആണ് വില ആരംഭിക്കുന്നത്. ബ്ലൗസ് കൂടി ചേർന്നാൽ വില കുറച്ച് കൂടി കൂടും. ആദ്യം വരുന്നവർക്കാകും പരിഗണനയെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാരികൾക്ക് ഷിപ്പിംഗ് ചാർജ് കൂടി നൽകി വേണം വാങ്ങേണ്ടതെന്നും താരം കൂട്ടിച്ചേർത്തു.

നടനും കോമഡി താരവുമായ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി ഫോട്ടോഗ്രാഫറും താരത്തിന്റെ സോഷ്യൽ മീഡിയ മാനേജറുമായിരുന്ന ജിനേഷ്. തന്നെ ബിനു അടിമാലി മർദ്ദിച്ചുവെന്ന് നിതേഷ് ആരോപിക്കുന്നത്. ബിനുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു തന്നെ മർദ്ദിച്ചതെന്നാണ് ജിനേഷിന്റെ വെളിപ്പെടുത്തൽ. തർക്കത്തെ തുടർന്ന് ബിനു അടിമാലി തന്റെ കാമറ തല്ലി പൊട്ടിക്കുകയും തന്നെ ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ബിനു അടിമാലി ആശുപത്രിയിലായപ്പോൾ അദ്ദേഹത്തിനൊപ്പം ആശുപത്രിയിൽ നിന്ന് കാര്യങ്ങൾ ചെയ്തു കൊടുത്തതെല്ലാം താനായിരുന്നു. സുധി ചേട്ടന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ ബിനു അടിമാലിയുടെ കാലുകൾക്ക് പ്രശ്നമില്ലായിരുന്നു. എന്നാൽ എല്ലാവരിൽ നിന്നും സിംപതി കിട്ടണമെന്ന് കരുതിയാണ് അയാൾ വീൽചെയർ ഉപയോഗിച്ച് വീട്ടിലേക്ക് കയറിയതെന്നും ജിനേഷ് ആരോപിക്കുന്നു.

ഇത് ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്നും ബിനു അടിമാലി തന്നോട് പറഞ്ഞു. മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ പോയപ്പോഴും ഇതേ അവസ്ഥയായിരുന്നു. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്യരുതെന്ന് മഹേഷ് പറഞ്ഞിരുന്നു. ഇതൊക്കെ ബിനു അടിമാലിയുടെ സോഷ്യൽ മീഡിയകളിൽ ഇടണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ഇതൊക്കെ പോസ്റ്റ് ചെയ്താൽ ശരിയാവില്ലെന്നു തോന്നിയത് കൊണ്ടു തന്നെ ഞാൻ ബിനു ചേട്ടന്റെ സുഹൃത്തിന് യൂട്യൂബ് ചാനൽ തുടങ്ങി കൊടുക്കുകയും അതിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത് ബിനു ചേട്ടനോട് പറഞ്ഞില്ലെന്ന് ആരോപിച്ചാണ് തർക്കങ്ങൾ ആരംഭിച്ചത്.

ബിനുവിന്റെ ഫെയ്സ്ബുക്കിൽ മോശം കമന്റുകൾ ഇടുന്നത് താനാണെന്നും ഫെയ്സ്ബുക്ക് ഹാക്ക് ചെയ്തുവെന്നും ആരോപിച്ച് പിന്നീട് അദ്ദേഹം വഴക്കുണ്ടാക്കി. സിംപതി കിട്ടുന്നതോടെ സമൂഹത്തിലുള്ള തന്റെ ഇമേജ് മാറുമെന്ന് പറഞ്ഞായിരുന്നു ബിനു വീഡിയോ ഷൂട്ട് ചെയ്യാൻ നിർബന്ധിച്ചത്. പ്രശ്നങ്ങൾ അതിരുവിട്ടതോടെ ബിനുവിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നത് നിർത്തി. ഇതോടെ ബിനു തന്നെ കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ജിനേഷ് ചൂണ്ടിക്കാട്ടുന്നു.