നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട തുറന്നു, തൃശ്ശൂർ പൂര മഹോത്സവത്തിന് തുടക്കമായി
തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് പൂരം വിളംബര ചടങ്ങ് നടന്നു. രാവിലെ പതിനൊന്നോടെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളി തുറക്കുന്നതോടെ 36 മണിക്കൂര്‍ നീണ്ടു നിൽക്കുന്ന പൂരത്തിന് തുടക്കമായി. ഇത്തവണ എറണാകുളം ശ്രീകുമാറാണ് നട തള്ളിത്തുറന്നത്.കൊവിഡുമായി ബന്ധപ്പെട്ട് നിരവധി ആശയാലുഴപ്പങ്ങൾക്കൊടുവിലാണ് ഇന്ന് പൂരവിളമ്പരം നടന്നിരിക്കുന്നത്.
ഇന്നലെ നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ്സ് വിതരണത്തെക്കുറിച്ച് ആദ്യം ആശയക്കുഴപ്പം നിലനിന്നിരുന്നു. കൊവിഡ് പരിശോധനാഫലം വൈകിയതിനാൽ രാത്രി വൈകിയും മൂന്ന് പേർക്ക് മാത്രമേ പാസ്സ് കിട്ടിയിരുന്നുള്ളൂ.പാസ് കിട്ടിയില്ലെങ്കിൽ എഴുന്നെള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നീട് പൂരവിളംബരത്തിന് പാസ്സ് വേണ്ടെന്നുവെച്ചു. ചടങ്ങിൽ 50 പേർ മാത്രമേ പാടുള്ളൂ എന്ന് പൊലീസ് നിർദേശിക്കുകയും ചെയ്തതോടെ ആശയക്കുഴപ്പം അവസാനിച്ചു.
നാളെയാണ് തൃശൂര്‍ പൂരം. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളത്തെ പൂരം. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല.
പാറമേക്കാവിന്റെ പൂരത്തില്‍ പതിനഞ്ചാനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂര നാള്‍ രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയല്‍ ഉണ്ടാകും.