മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കം; കോടതിയെ സമീപിച്ച് ഡ്രൈവർ യദു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമായുള്ള തർക്കമുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ എച്ച് എൽ യദു കോടതിയിൽ സമീപിച്ചു. ബസ് തടഞ്ഞതിലും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യദു കോടതിയിൽ ഹർജി സമർപ്പിച്ചു.

തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. യദുവിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിങ്കളാഴ്ച ഹർജി കോടതി പരിഗണിക്കും. മേയർക്കെതിരായ യദുവിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകാൻ യദു തീരുമാനിച്ചത്.

തർക്കമുണ്ടായ ദിവസം ബസിലെ കണ്ടക്ടറായിരുന്ന സുബിൻ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നാണ് യദു പറയുന്നത്. സച്ചിൻദേവ് എംഎൽഎ ബസിൽ കയറിയത് കണ്ടില്ലെന്നത് ഉൾപ്പെടെ കണ്ടക്ടർ പൊലീസിനു നൽകിയ മൊഴി നുണയാണെന്നും യദു വ്യക്തമാക്കി. പിൻസീറ്റിലാണ് ഇരുന്നതെന്നു പൊലീസിനോടു പറഞ്ഞതും പച്ചക്കള്ളമാണെന്നും കണ്ടക്ടർ മുൻ സീറ്റിലാണ് ഇരുന്നതെന്നും യദു കൂട്ടിച്ചേർത്തു.