439 കോടിയുടെ പദ്ധതി; കരാർ ലഭിച്ചിരിക്കുന്നത് കെ-റെയിലും റെയിൽ വികാസ് നിഗം ലിമിറ്റഡും ചേർന്നുള്ള കൺസോർഷ്യത്തിന്

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ വികസനത്തിനുള്ള കരാർ ലഭിച്ചിരിക്കുന്നത് കെ-റെയിലും റെയിൽ വികാസ് നിഗം ലിമിറ്റഡും ചേർന്നുള്ള കൺസോർഷ്യത്തിന്. 439 കോടിയുടെ പദ്ധതി 42 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സിൽവർലൈനിന് അംഗീകാരം കാത്തിരിക്കെ, കെ-റെയിൽ ഏറ്റെടുക്കുന്ന വലിയ പദ്ധതിയാണിത്.

ഈ കൺസോർഷ്യത്തിനാണ് വർക്കല സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന പദ്ധതിയുടെ കരാറും ലഭിച്ചിരിക്കുന്നത്. സെൻട്രൽ സ്റ്റേഷൻ വികസനം നടക്കുന്നത് കേന്ദ്രത്തിന്റെ അമൃത് ഭാരത് പദ്ധതി പ്രകാരമാണ്. വിമാനത്താവളങ്ങളിലെപ്പോലെ യാത്രക്കാർക്കായി പ്രത്യേകം ലൗഞ്ചുകളുണ്ടാവും. ഇവയെ ലിഫ്റ്റുകൾ വഴി ബന്ധിപ്പിക്കും. ട്രെയിൻ പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുൻപ് മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കൂ. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. വിവരങ്ങളറിയിക്കാൻ കൂടുതൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നിലവിലെ കെട്ടിടം നിലനിറുത്തി തെക്കും വടക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും. തെക്കുവശത്ത് മൾട്ടി ലെവൽ കാർ പാർക്കിംഗുമുണ്ടാവും. അക്വാ ഗ്രീൻ നിറത്തിൽ തരംഗാകൃതിയിലുള്ള മേൽക്കൂരയും ആനത്തലയുടെ രൂപമുള്ള തൂണുകളും പുതിയ ടെർമിനലിനുണ്ടാകും.