അരളി പൂവ് മരണകാരണമെന്ന് തെളിഞ്ഞാൽ പൂജാകർമ്മങ്ങളിൽ നിന്ന് ഒഴിവാക്കും; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: അരളി പൂവ് മരണകാരണമെന്ന് തെളിഞ്ഞാൽ പൂജാകർമ്മങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. എന്നാൽ, ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കുന്നതിനു തൽക്കാലം വിലക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അരളിപ്പൂ മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

അതേസമയം, ഇതു സംബന്ധിച്ചു തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്നു യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ എന്ന യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചിരുന്നു. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് സൂര്യമരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പേഴാണ് സൂര്യ കുഴഞ്ഞുവീണ് മരിച്ചത്. അയൽവാസികളോട് യാത്ര പറയാനെത്തിയപ്പോൾ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്.

ആന്തരിക അവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ. ലണ്ടനിൽ ജോലി കിട്ടി പുറപ്പെടുന്നതിന് മുമ്പ് അയൽവീട്ടിലേക്ക് യാത്ര പറയാൻ പോയിരുന്നു. ഇതിനിടെയാണ് ഫോണിൽ സംസാരിക്കവെ മുറ്റത്ത് പൂചെടിയിൽ വളർത്തുന്ന അരുളിയുടെ ഇലയും പൂവും നുള്ളി സൂര്യ വായിലിട്ട് ചവച്ചത്. തുടർന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സൂര്യ വഴിനീളെ ഛർദ്ദിച്ചു. ഇമിഗ്രേഷൻ ചെക്കിംഗിനിടെ കുഴഞ്ഞുവീണ സൂര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.