പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അവസരം ഒരുക്കും; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആണ് ഇക്കാര്യം അറിയിച്ചത്. അധികസീറ്റ് ആവശ്യമുള്ള സ്കൂളുകളിൽ ഈ മാസം 21 ഓടെ പുതിയ ബാച്ച് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് ആശങ്കവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോവിഡ് വൈറസ് വ്യാപനം സമയത്ത് സ്കൂളുകൾ തുറക്കുന്നതിൽ പൊതുസമൂഹത്തിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ മാർഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ജനങ്ങളുടെ ആശങ്ക അകറ്റാൻ കഴിഞ്ഞു. സ്കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി ക്ലാസുകളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
മുൻപെങ്ങുമില്ലാത്ത വിധത്തിലാണ് പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്. ഭൗതികസൗകര്യങ്ങൾ ക്കൊപ്പം അക്കാദമിക്ക് നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം 85000 ത്തോളം വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സീറ്റില്ലെന്ന് മനസ്സിലാക്കിയതായി നേരത്തെ മന്ത്രി പറഞ്ഞിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്ത് സീറ്റ് ഷാമം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിരുന്നു.