ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ; മറുപടിയുമായി കെജ്രിവാൾ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളും ആശുപത്രികളും തുറക്കുമെന്ന തന്റെ പ്രഖ്യാപനത്തിനോട് ഇന്ത്യ സഖ്യത്തിലെ ഒരു കക്ഷിയും എതിർപ്പ് കാണിക്കില്ലെന്നാണ് വിശ്വാസം. ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപി വിജയിച്ചാൽ നടപ്പാക്കാൻ പോകുന്ന പത്ത് വാഗ്ദാനങ്ങളെക്കുറിച്ച് സഖ്യകക്ഷികളുമായി ചർച്ച നടത്താത്തതിൽ കേജ്രിവാൾ ഖേദം പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കെജ്രിവാൾ മോദിയുടെ ഗ്യാരണ്ടിയ്ക്ക് പകരം 10 വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചത്. വിലക്കയറ്റം പിടിച്ചുനിർത്തും, രാജ്യത്ത് എല്ലാവർക്കും വൈദ്യുതിയെത്തിക്കും, എല്ലാവർക്കും മികച്ച ചികിത്സ ഉറപ്പാക്കും, രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകും, അഗ്നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും, കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും തുടങ്ങിയ ഗ്യാരണ്ടികളാണ് കെജ്രിവാൾ നൽകിയിരിക്കുന്നത്.

ഒരു വർഷത്തിനകം 2 കോടി ജോലി അവസരങ്ങൾ, ബിജെപിയുടെ വാഷിങ് മെഷീൻ ഇല്ലാതാക്കും, അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും, വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥ നിർമ്മിക്കും, ചുവപ്പ് നാട ഒഴിവാക്കും എന്നിവയാണ് കെജ്രിവാളിന്റെ മറ്റ് ഗ്യാരണ്ടികൾ.