Uncategorized (Page 6)

കണ്ണൂര്‍: നെറ്റ് വര്‍ക് കിട്ടാത്തതിനാല്‍ മൊബൈല്‍ ഫോണുമായി ഉയരമുള്ള മരത്തില്‍ കയറിയ വിദ്യാര്‍ത്ഥി വീണ് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിലെ പന്യോട് ആദിവാസി കോളനിയിലെ അനന്തു ബാബുവാണ് മരക്കൊമ്പ് ഒടിഞ്ഞു വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. പ്ലസ് വണ്‍ അപേക്ഷയുടെ വിവരങ്ങളറിയുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അനന്തു ബാബു മരത്തില്‍ കയറിയത്. ഇതിനിടെ ചില്ല ഒടിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നാട്ടുകാര്‍ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും കാലിനും മുതുകിലും പരിക്കേറ്റ അനന്തുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പ്രദേശത്ത് മൊബെല്‍ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്.

അതേസമയം, പരിക്കേറ്റ വിദ്യാര്‍ഥിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മന്ത്രി വി ശിവന്‍കുട്ടി വിവരങ്ങള്‍ അന്വേഷിച്ചു. എന്താവശ്യത്തിനും തന്നെ നേരില്‍ വിളിക്കാം എന്ന് മന്ത്രി അനന്തുവിന്റെ പിതാവ് ബാബുവിനെ അറിയിച്ചിട്ടുണ്ട്.

ചികിത്സയിലുള്ള പരിയാരം മെഡികെല്‍ കോളജ് ആശുപത്രിയുടെ സൂപ്രണ്ടിനേയും മന്ത്രി ഫോണില്‍ വിളിച്ച് കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. അനന്തുവിന് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു.

കണ്ണൂര്‍ ജില്ലാ കലക്ടറുമായും മന്ത്രി ഫോണില്‍ സംസാരിച്ചു. മൊബൈല്‍ റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളില്‍ റേഞ്ച് എത്തിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് കലക്ടര്‍ മന്ത്രിയെ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ് വര്‍ക്ക് പ്രശ്നം അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതില്‍ 71 ഇടങ്ങളില്‍ പ്രശ്നം പരിഹരിച്ചതായും കലക്ടര്‍ മന്ത്രിയെ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച്ചകൾ വ്യക്തമാക്കി ആരോഗ്യവിദഗ്ധൻ എസ് എസ് ലാൽ. രോഗ വ്യാപനം കൂടിയ ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി രോഗപ്രതിരോധ പ്രവർത്തങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായാൽ മാത്രമേ രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അതിനു മുതിരാതെ തലസ്ഥാനത്ത് മാത്രം ഇരുന്നു കൊണ്ട് ജില്ലകളിലെ കാര്യങ്ങൾ മനസിലാക്കാതെ ഉത്തരവുകൾ ഇറക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോഗ്യ വകുപ്പിന്റെ നെടുംതൂണായ ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നിശ്ശബ്ദരാണ്. നാട്ടിൽ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടായാൽ അത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആ വകുപ്പാണ്. ഒപ്പം നിലവിലുള്ള ബാക്കി ആരോഗ്യ സംവിധാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവർത്തകരെ വിശ്വാസത്തിൽ എടുത്ത് അവരുടെ പ്രശ്ങ്ങൾ മനസിലാക്കിയാൽ മാത്രമേ ഫലപ്രദമായി കോവിഡ് നിയന്ത്രിക്കാൻ കഴിയൂ. ഓൺലൈൻ മീറ്റിംഗുകളിൽ ഇരുന്ന് വിമർശിക്കുന്നതിനു പകരം ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി ക്രിയാത്മക പരിഹാരം കണ്ടെത്തുന്ന നേതൃനിരയാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനും കേരളത്തിനും വേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ പ്രശ്‌ന ജില്ലകൾ സന്ദർശിക്കണം. ഒപ്പം ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും സ്വന്തത്രമായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുമ്പോൾ ….

സംസ്?ഥാനത്തെ കൊവിഡ്? വ്യാപനവും പ്രതിരോധപ്രവർത്തനങ്ങളും വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. രാജ്യത്തെ പകുതിയിലധികം കൊവിഡ് രോഗികൾ കേരളത്തിലായിരിക്കെ സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിച്ചേർന്നത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഇതിനു മുൻപും കേന്ദ്രത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പൊതുജനാരോഗ്യ വിദഗ്ദ്ധരും കോവിഡ് വ്യാപനം കൂടിയ ജില്ലകളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ ആരോഗ്യകരമായ ഇത്തരം നടപടികൾ സ്വാഭാവികവും അവശ്യവുമാണ്. അതിനകത്ത് രാഷ്ടീയം കലർത്താൻ ശ്രമിച്ചാൽ നമ്മൾ എതിർക്കണം. അതുപോലെ ഇത്തരം സന്ദർശനങ്ങളെ അനാവശ്യമായി നമ്മൾ എതിർക്കാനും പാടില്ല. ദേശീയ തലത്തിൽ നമുക്ക് മേന്മയേറിയ സ്ഥാപനങ്ങളും വലിയ വിദഗ്ദ്ധരും ഉണ്ട്. കേന്ദ്ര വിദഗ്ദ്ധരുടെ സഹായം സ്വീകരിക്കാൻ നമ്മൾ മടിക്കരുത്.

ഇത് പറയുമ്പോഴാണ് നമ്മുടെ ആരോഗ്യ സെക്രട്ടറിയും, ഹെൽത്ത് മിഷൻ ഡയറക്ടർഉം, ജോയിന്റ് സെക്രട്ടറിയും അടങ്ങുന്ന ഉദ്യോഗസ്ഥർ നമ്മുടെ ജില്ലകൾ സന്ദർശിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടത്. തിരുവനന്തപുരത്തെ ഓൺലൈൻ മീറ്റിംഗുകളിൽ നിന്നിറങ്ങി ജില്ലകളിൽ പോയി അവിടത്തെ പ്രശ്ങ്ങൾ മനസിലാക്കാൻ ഒരു തവണ പോലും അവരാരും ശ്രമിച്ചതായി അറിവില്ല. രോഗ വ്യാപനം കൂടിയ ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി രോഗപ്രതിരോധ പ്രവർത്തങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായാൽ മാത്രമേ രോഗവ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളു. അതിനു മുതിരാതെ തലസ്ഥാനത്ത് മാത്രം ഇരുന്നു കൊണ്ട് ജില്ലകളിലെ കാര്യങ്ങൾ മനസിലാക്കാതെ ഉത്തരവുകൾ ഇറക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി.

ആരോഗ്യ വകുപ്പിന്റെ നെടുംതൂണായ ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ നിശ്ശബ്ദരാണ്. നാട്ടിൽ പൊതുജനാരോഗ്യ പ്രശ്നം ഉണ്ടായാൽ അത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ ആ വകുപ്പാണ്. ഒപ്പം നിലവിലുള്ള ബാക്കി ആരോഗ്യ സംവിധാനങ്ങളാണ്. കേരളത്തിൽ ആരോഗ്യ രംഗത്തെ അധികാരി ആരോഗ്യവകുപ്പ് ഡയറക്ടറാണ്. ഹെൽത്ത് സെക്രട്ടറിയോ മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥരോ അല്ല. പൊതുജനാരോഗ്യ പ്രശ്‌നമായ കൊവിഡിനെ സർക്കാർ ഒരു ഭരണ പ്രശ്‌നമായും ക്രമസമാധാന പ്രശ്‌നമായും ഒക്കെ മാറ്റിയത് വലിയ അപകടമാണ്. കേരളത്തിൽ ചില ഐ.എ.എസ് കാരും ഐ.പി.എസ് കാരും കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഹൈജാക്ക് ചെയ്തിരിക്കയാണ്. ജില്ലകളിൽ പോലീസ് സൂപ്രണ്ടുമാരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ, സർവെയ്ലൻസ് ഓഫീസർ, എപിഡമിയോളജിസ്‌റ്, കോവിഡ് കണ്ട്രോൾ റൂം ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ തുടങ്ങി മറ്റ് ആരോഗ്യ പ്രവർത്തകരും കഴിഞ്ഞ ഒന്നര വർഷമായി കൊവിഡ് പ്രതിരോധിക്കാൻ പോരാടുകയാണ്.

രോഗപ്രതിരോധ പ്രവർത്തങ്ങൾ നടപ്പാക്കുന്നതിനോടോപ്പം മന്ത്രിമാർ, ഐഎസ് ഉദ്യോഗസ്ഥർ, എം.ൽ.എ, എം.പി, തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ, തുടങ്ങി സാധാരണ ജനങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതും ഇവർ തന്നെയാണ്. ഇവർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാതെയാണ് പലപ്പോഴും മുകളിൽ നിന്നും തീരുമാനങ്ങൾ ഉണ്ടാകുന്നത്. അവലോകന മീറ്റിംഗുകളിൽ ടി.പി.ആർ കുറയാത്തതിന്റെ പാപഭാരം മുഴുവൻ ചുമക്കേണ്ടി വരുന്നത് ജില്ലാ മെഡിക്കൽ ഓഫീസർമാരും ബാക്കി ആരോഗ്യ പ്രവർത്തകരുമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടയുള്ള പ്രധാനപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ സമയം രണ്ടു കാര്യങ്ങൾക്കാണ് പ്രധാനമായി പോകുന്നത്. ഒന്നാമതായി രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ മീറ്റിംഗുകൾ. മണിക്കൂറുകൾ നീളുന്ന മീറ്റിംഗുകൾ. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് മേധാവി, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത്, DDMA, ഇങ്ങനെ പോകുന്നു ദിവസേന മീറ്റിംഗ് നടത്തുന്നവരുടെ പട്ടിക. ഇതിനോടൊപ്പം എല്ലാ പ്രാധാന ഓഫീസർമാർക്കും സമാന്തരമായി അവരുടെ മീറ്റിംഗുകൾ ഉണ്ട്. നടന്ന മീറ്റിംഗുകളുടെ തീരുമാനങ്ങൾ പോലും താഴോട്ട് ചർച്ച ചെയ്തു നടപ്പാക്കാൻ സമയമില്ല. ഈ മീറ്റിംഗുകളിൽ ഇന്ന് പറയുന്ന കാര്യത്തിന് നേരെ കടക വിരുദ്ധമായി അടുത്ത ആഴ്ച പുതിയ തീരുമാനം വരും. വാക്സിൻ ലഭിക്കാത്തതിന്റെ പേരിൽ പൊതുജനങ്ങളുടെയും, ജനപ്രധിനിധികളുടെയും പരാതികൾക്ക് മറുപടി നൽകുക എന്നതാണ് ആരോഗ്യ പ്രവർത്തകരുടെ രണ്ടാമത്തെ പ്രധാന പണി.

എല്ലാ സംസ്ഥാനങ്ങളിലും ആരോഗ്യ സെക്രട്ടറി കഴിഞ്ഞാൽ കൊവിഡ് പ്രതിരോധനത്തിന്റെ പ്രധാന ചുമതല വഹിക്കുന്നത് ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ ആണ്. കോവിഡ് എമർജൻസി റെസ്‌പോൺസ് പാക്കേജുകൾ കേന്ദ്ര ഗവണ്മെന്റ് നൽകുന്നത് നാഷണൽ ഹെൽത്ത് മിഷനിലൂടെയാണ്. വാക്സിനേഷന്റെ ചുമതലയും ഇദ്ദേഹത്തിനാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. GST കമ്മീഷണർ എന്ന പ്രധാന തസ്തിക കൈക്കാര്യം ചെയുന്ന ഉദ്യോഗസ്ഥന് അധിക ചുമതലയായിട്ടാണ് ഇത്രയധികം പ്രധാനപ്പെട്ട ആരോഗ്യ മിഷൻ ഉത്തരവാദിത്വം നൽകിയിരിക്കുന്നത്. ഇതേ സർക്കാർ സംവിധാനം തന്നെയാണ് നിരന്തരമായി ജോലിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരെ ടി.പി.ആർ കുറയുന്നില്ല എന്നും, വാക്സിനേഷൻ കൂട്ടാൻ കഴിയുന്നില്ല എന്നും പറഞ്ഞ് പഴിക്കുന്നത്. ടെസ്റ്റിംഗ് കൂട്ടുകയും വാക്സിനേഷൻ കൂട്ടുകയും ചെയ്യേണ്ടത് ഒരേ സംവിധാനമാണെന്ന കാര്യം മറക്കുന്നു.

ഇതിനൊപ്പം ജില്ലകളിലെ പ്രശ്‌നങ്ങൾ വ്യത്യസ്തമാണ്. തിരുവന്തപുരത്തെ പ്രശ്‌നങ്ങളല്ല കോഴിക്കോട്. പാലക്കാട് ജില്ലിലെ പ്രശ്‌നമല്ല മലപ്പുറത്ത്. ഇതൊക്കെ മനസിലാക്കി പ്രശ്‌നത്തിന് അനുസരണമായി കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള ദിശാബോധം ഉയർന്ന ഉദ്യോഗസ്ഥർ കാണിക്കുന്നില്ല.

ആരോഗ്യ പ്രവർത്തകരെ വിശ്വാസത്തിൽ എടുത്ത് അവരുടെ പ്രശ്ങ്ങൾ മനസിലാക്കിയാൽ മാത്രമേ ഫലപ്രദമായി കോവിഡ് നിയന്ത്രിക്കാൻ കഴിയൂ. ഓൺലൈൻ മീറ്റിംഗുകളിൽ ഇരുന്ന് വിമർശിക്കുന്നതിനു പകരം ജില്ലകളിലെ പ്രശ്‌നങ്ങൾ മനസിലാക്കി ക്രിയാത്മക പരിഹാരം കണ്ടെത്തുന്ന നേതൃനിരയാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനും കേരളത്തിനും വേണ്ടത്. ഉന്നത ഉദ്യോഗസ്ഥർ പ്രശ്‌ന ജില്ലകൾ സന്ദർശിക്കണം. ഒപ്പം ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും സ്വന്തത്രമായി പ്രവർത്തിക്കാൻ ഉള്ള സാഹചര്യം ഒരുക്കണം.
അജ്ഞാതരായ ആരൊക്കെയോ ആണ് സർക്കാരിനെ ഉപദേശിക്കുന്നത്. സർക്കാരിന്റെ വക അബദ്ധ തീരുമാനങ്ങൾ തങ്ങളുടെ ഉപദേശ പ്രകാരമല്ലെന്ന് സർക്കാരിന്റെ വിദഗ്ദ്ധ സമിതിയിലെ പല അംഗങ്ങളും ആണയിട്ടു പറയുന്നുണ്ട്. സർക്കാരിനെ വഴി തെറ്റിക്കുന്ന ഉപദേശികളെ ഇനിയും വാഴിക്കണോ എന്ന് മുഖ്യമന്ത്രിയും ആലോചിക്കണം. തെറ്റായ ഓരോ തീരുമാനവും ജനങ്ങളെ നേരിട്ട് ബാധിക്കുന്നവയാണ്.

ഡോ: എസ്.എസ്. ലാൽ

ഹൈദരാബാദ്: ദലിത് ശാക്തീകരണം ലക്ഷ്യമിട്ട ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഓരോ ഗുണഭോക്തൃ ദലിത് കുടുംബത്തിനും 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ഇതിനായി സര്‍ക്കാര്‍ 1200 കോടി രൂപ നീക്കി വയ്ക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഈ പദ്ധതി പ്രകാരം ദലിത് ഗുണഭോക്താക്കള്‍ക്ക് ബാങ്ക് ഗ്യാരന്റി ഇല്ലാതെ സഹായം നല്കും.ദലിത് വിഭാഗത്തിലുള്ളവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തെ ആദ്യത്തെ സംരംഭമാണിതെന്നാണ് സര്‍ക്കാര്‍ അവകാശവാദം.

രാജ്യത്തെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വാര്‍ത്തകളെ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചാനല്‍ തുടങ്ങുന്നതിനായി പദ്ധതിയിടുന്നു. ഡിഡി ഇന്‍റര്‍നാഷണല്‍ എന്ന ചാനല്‍ സ്വകാര്യ പൊതു പങ്കാളിത്തത്തോടെയായിരിക്കും അവതരിപ്പിക്കുക. ബിബിസി പോലെ ഒരു ആഗോള ചാനല്‍ എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ട് വയ്ക്കുന്നതെന്ന് പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ അറിയിച്ചു. ഇതിലൂടെ വിദേശങ്ങളിലെ ഇന്ത്യന്‍ ജനസമൂഹത്തേയും ആഗോള ജനതയേയും ഒരു പോലെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

Automobile

ദില്ലി: കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലമുളള പ്രതിസന്ധികൾ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ വന്‍ ഇടിവിന് കാരണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ടേഴ്‌സ് (എസ്‌ഐഎഎം) വ്യക്തമാക്കി. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വില്‍പ്പനയില്‍ 13.05 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. പാസഞ്ചര്‍ വാഹന വില്‍പ്പനയിലും സമാനമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു.

വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയും 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞു. മൊത്തം വാഹന വ്യവസായത്തിന്റെ അഞ്ച് വർഷത്തെ സംയോജിത വാർഷിക വളർച്ചാ നിരക്ക് 10 വർഷത്തെ സിഎജിആറിനെതിരെ ആറ് ശതമാനമായി കുറഞ്ഞു.എസ്‌ഐഎഎമ്മിന്റെ വാര്‍ഷിക വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ വില്‍പ്പന ഇടിവ് നേരിട്ടത് ഇരുചക്ര വാഹന വിഭാഗത്തിലാണ്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് ഇരുചക്ര വാഹന വില്‍പ്പന ഇടിഞ്ഞു.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 100 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇന്ത്യയുടെ ജിഡിപി 2022 സാമ്പത്തിക വര്‍ഷത്തില്‍ 12.5 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വളര്‍ന്നുവരുന്നതും, വികസിതവുമായ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നതാണ്.2020 ല്‍ -3.3 ശതമാനം ചുരുങ്ങിയതിനുശേഷം ആഗോള സമ്പദ് വ്യവസ്ഥ 2021 ല്‍ 6 ശതമാനമായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു. കൊവിഡ് -19 വളര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളെയും താഴ്ന്ന വരുമാനമുള്ള വികസ്വര രാജ്യങ്ങളെയും കൂടുതല്‍ ബാധിച്ചു, കൂടുതല്‍ ഇടത്തരം നഷ്ടം നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമേരിക്കയുടെ ഗണ്യമായ നവീകരണം (1.3 ശതമാനം പോയിന്റുകള്‍) ഈ വര്‍ഷം 6.4 ശതമാനമായി വളരുമെന്ന് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.നയനിര്‍മ്മാതാക്കള്‍ അവരുടെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് തുടരേണ്ടതുണ്ട്. ആരോഗ്യസംരക്ഷണച്ചെലവുകള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍, ചികിത്സകള്‍, ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

തനിക്കെതിരായി അപവാദ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ.ദയവ് ചെയ്ത് ഈ രീതിയിൽ അക്രമിക്കരുത്. വ്യക്​തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഫെയ്സ്ബുക്ക്​ ​​ലൈവിൽ ഫിറോസ് പൊട്ടിക്കരഞ്ഞു.

കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ പറ്റും.

പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്​. തൻറെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്​. ഒരു സ്ഥാനാർഥിയായി എന്നതിൻറെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. 10 വർഷം മണ്ഡലം ഭരിച്ചവർ വികസനകാര്യങ്ങൾ വേണം പറയാനെന്നും ഫിറോസ് പറഞ്ഞു.

കാർഗിൽ ദിനം

കാര്‍ഗില്‍ വിജയത്തിന് ഇന്ന് 21 വയസ്. 1999 ജൂലൈ 26 നാണ്, പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യന്‍ സൈന്യം കശ്മീരിലെ കാര്‍ഗില്‍ തിരികെ പിടിച്ചെടുത്തത്.

ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ ശരിക്കും തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍. വര്‍ഷത്തില്‍ ഒമ്പത് മാസവും ഐസ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. 1999 മേയിലാണ്, ഇവിടേക്ക് മാസങ്ങൾക്കുമുൻപു തുടങ്ങിയ പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യന്‍ പട്ടാളത്തിന് വിവരം ലഭിക്കുന്നത്. പ്രദേശത്ത് ആട് മേയ്ക്കുന്നവരാണ് വിവരം സേനയെ അറിയിച്ചത്. അപ്പോഴേക്കും പാക്ക് സൈന്യം അതിര്‍ത്തിക്കിപ്പുറത്തു ശക്തമായി നിലയുറപ്പിച്ചിരുന്നു. തുടര്‍ന്നുനടന്ന അതിശക്തമായ ഏറ്റുമുട്ടൽ 72 ദിവസം നീണ്ടു. ഒടുവിൽ പരാജയം സമ്മതിച്ചു പാക്കിസ്ഥാന് പിൻമാറേണ്ടി വന്നു. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. മലയാളികളടക്കം 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക് സൈന്യം നിഷേധിച്ചു. അതേസമയം 453 സൈനികരെ നഷ്ടപ്പെട്ടെന്ന് പാക്കിസ്ഥാൻ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു

1999 മേയ് 3 ജമ്മു കശ്മീരിലെ കാര്‍ഗില്‍ ജില്ലയില്‍ നിയന്ത്രണരേഖയോടടുത്ത് ആടു മേയ്ക്കാനിറങ്ങിയവര്‍ ഇന്ത്യന്‍ പ്രദേശത്ത് ആയുധധാരികളായ അപരിചിതരുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശവാസികളായതിനാല്‍ സ്ഥലത്തിന്റെ മുക്കും മൂലയും പരിചയമുള്ളവരായിരുന്നു ആട്ടിടയന്‍മാര്‍. മുന്‍പ് ഇത്തരം സംഭവം ഉണ്ടായിട്ടില്ലാത്തതിനാല്‍ അവര്‍ തൊട്ടടുത്തുള്ള സൈനിക കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ശ്രീനഗറില്‍നിന്ന് ഏകദേശം 205 കിലോമീറ്ററുണ്ട് കാര്‍ഗിലിലേക്ക്. ശൈത്യകാലത്ത് മൈനസ് 30 ഡിഗ്രി വരെ തണുപ്പു താഴുന്ന, ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാന പ്രദേശം. കാലാവസ്ഥ മോശമായതിനാലും തണുപ്പുകാലത്ത് നുഴഞ്ഞുകയറ്റം കുറവായതിനാലും ആട്ടിടയന്‍മാര്‍ ചൂണ്ടികാണിച്ച മേഖലകളില്‍ കാര്യമായ പട്രോളിങ് ഇല്ലായിരുന്നു. മേയ് രണ്ടാംവാരം ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം സ്ഥലത്തേക്ക് പോയി. അവര്‍ മടങ്ങിവന്നില്ല. നുഴഞ്ഞുകയറ്റക്കാര്‍ മേഖലയിലേക്ക് കടന്നുകയറിയതായി സൈന്യത്തിന് മനസിലായി. അവരെ വേഗത്തില്‍ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സൈന്യം. എന്നാല്‍ തൊട്ടുപിന്നാലെ കാര്‍ഗിലില്‍ വിവിധ ഭാഗങ്ങളില്‍ ശത്രുസൈനികരുടെ സാന്നിധ്യമുണ്ടെന്ന സ്ഥിരീകരണം ലഭിച്ചു. നൂറു കണക്കിന് പാക് സൈനികര്‍ തീവ്രവാദികളോടൊപ്പം കാര്‍ഗിൽ മലനിരകളില്‍ താവളമുറപ്പിച്ചിട്ടുണ്ടെന്നായിരുന്നു രഹസ്യാന്വേഷണ വിവരം. ചെറിയ സൈനിക നീക്കത്തിലൂടെ ഇവരെ പുറത്താക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയ സൈന്യം വലിയ സൈനിക നടപടിക്ക് തുടക്കമിട്ടു – ഓപ്പറേഷന്‍ വിജയ്. രണ്ടു ലക്ഷത്തോളം സൈനികരാണ് യുദ്ധത്തിന്റെ ഭാഗമായത്. 30,000 പേര്‍ നേരിട്ട് യുദ്ധത്തിൽ പങ്കെടുത്തു. അർധസൈനിക വിഭാഗങ്ങളും പ്രത്യേക സൈനിക വിഭാഗങ്ങളും വ്യോമസേനയും യുദ്ധത്തില്‍ പങ്കാളികളായി. ഇന്ത്യ പ്രതീക്ഷിച്ചതിലും കരുത്തരായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍. തന്ത്രപ്രധാന മേഖലകളില്‍ നിലയുറപ്പിക്കാനായത് അവരുടെ ശക്തി വര്‍ധിപ്പിച്ചു.

ഉയരത്തിന്റെ മുൻതൂക്കമുള്ള മലമുകളിൽ നിലയുറപ്പിച്ച ശത്രുവിനെതിരെ താഴ്വാരത്ത് നിന്ന് യുദ്ധം ചെയ്യേണ്ട സ്ഥിതിവിശേഷം. രണ്ട് ഇന്ത്യൻ വ്യോമസേനാ വിമാനങ്ങള്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ വെടിവച്ചിട്ടതോടെ യുദ്ധം അതിന്റെ സജീവതലത്തിലായി. ദുര്‍ഘടമായ ഭൂപ്രകൃതിയാണ് കാര്‍ഗിലിലേത്. കുന്നുകള്‍ നിറഞ്ഞ പ്രദേശം. ഗതാഗത സൗകര്യങ്ങള്‍ കുറവ്. ലേയില്‍നിന്ന് ശ്രീനഗറിലേക്കുള്ള ദേശീയപാതപോലും രണ്ടുവരി. ഈ റോഡ് കൃത്യമായി ലക്ഷ്യമിടാനാകുന്ന കുന്നുകളില്‍ നുഴഞ്ഞുകയറ്റക്കാരും പാക് സൈനികരും താവളമുറപ്പിച്ച് വെടിവയ്പ്പ് ആരംഭിച്ചതോടെ സൈനിക നീക്കം തടസപ്പെട്ടു. ഉയരങ്ങളിലുള്ള പാക് സൈന്യത്തിനായിരുന്നു അപ്രമാദിത്യം. ഗ്രനേഡ് ലോഞ്ചറുകളും മോര്‍ട്ടാറുകളും വിമാനങ്ങളെ വെടിവച്ചിടാന്‍ കഴിയുന്ന തോക്കുകളുമായി സര്‍വ സജ്ജരായിരുന്നു പാക് സേന. യുദ്ധം ജയിക്കാന്‍ ദേശീയപാതയിലൂടെയുള്ള സൈനിക നീക്കം സാധാരണ രീതിയിലാക്കണമായിരുന്നു. അതിന് പാക് നിയന്ത്രണത്തിലുള്ള പോസ്റ്റുകള്‍ മോചിപ്പിക്കണം. ഒട്ടുംവൈകാതെ തന്നെ ഇന്ത്യൻ സൈന്യം നടപടികള്‍ ആരംഭിച്ചു.

1999 ജൂണ്‍ 19ന് രാത്രി ഇന്ത്യന്‍ കരസേന തോലോലിങിലെ ആക്രമണം ആംരംഭിച്ചതു മുതല്‍ ജൂലൈ നാലിന് ടൈഗര്‍ ഹില്‍ പിടിക്കുന്നതുവരെയുള്ള സമയമായിരുന്നു കാർഗിൽ യുദ്ധത്തിൽ ഏറെ നിര്‍ണായകം. ടൈഗര്‍ ഹില്‍ പിടിക്കാതെ യുദ്ധം ജയിക്കാനാകില്ലെന്ന് സൈനിക നേതൃത്വത്തിന് അറിയാമായിരുന്നു.
ജൂലൈ നാലിന് വെളുപ്പിന് ഇന്ത്യന്‍ സൈനികര്‍ ടൈഗര്‍ഹില്ലിന് മുകളിലെത്തി. പോരാട്ടത്തില്‍ പത്തു ശത്രുക്കള്‍ മരിച്ചു. അഞ്ചു സൈനികരെ ഇന്ത്യയ്ക്ക് നഷ്ടമായി. രാവിലെ ഏഴുമണിയോടെ സൈനികരുടെ സന്ദേശമെത്തി – ടൈഗര്‍ ഹില്‍ പിടിച്ചു. ടൈഗര്‍ ഹില്ലിന് മുകളില്‍ ഇന്ത്യന്‍ സൈനികര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷിച്ചപ്പോള്‍ താഴെ സൈന്യം പീരങ്കിയില്‍ മൂന്നു തവണ ആഘോഷവെടി പൊട്ടിച്ചു. കാര്‍ഗിലില്‍ തുടങ്ങിയ ആഘോഷം വൈകിട്ടോടെ ഇന്ത്യ മുഴുവന്‍ പടര്‍ന്നു. യുദ്ധത്തില്‍ അഞ്ഞൂറിൽ താഴെ സൈനികരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു.

പോരാളികളായി മലയാളി സൈനികർ‍, നാലുപേര്‍ക്ക് വീരചക്രം നിരവധി മലയാളി സൈനികരാണ് യുദ്ധത്തില്‍ വീരചരമമടഞ്ഞത്. പതിനെട്ടാം ഗ്രനേഡിയേഴ്സിലെ ലഫ്റ്റനന്റ് കേണല്‍ ആര്‍. വിശ്വനാഥന്‍(മരണാനന്തരം), 158 മീഡിയം പീരങ്കി റെജിമെന്റിലെ ക്യാപ്റ്റന്‍ ആര്‍.ജെറി പ്രേംരാജ് (മരണാനന്തരം), നാലാം ഫീല്‍ഡ് റെജിമെന്റിലെ സജീവ് ഗോപാലപിള്ള (മരണാനന്തരം), പതിനെട്ടാം ഗഡ്‌വാള്‍ റൈഫില്‍സിലെ ക്യാപ്റ്റന്‍ എം.വി. സൂരജ് എന്നിവര്‍ക്കാണ് വീരചക്രം ലഭിച്ചത്. ക്യാപ്റ്റന്‍ പി.വി.വിക്രമിനും (മരണാനന്തരം) ക്യാപ്റ്റന്‍ സാജു ചെറിയാനും ധീരതയ്ക്കുള്ള സേനാമെഡല്‍ ലഭിച്ചു. ഇതിനു പുറമേ വിങ് കമാന്‍ഡര്‍ രഘുനാഥ് നമ്പ്യാര്‍ക്ക് വായുസേനാ മെഡല്‍ ലഭിച്ചു. കശ്മീരിലെ വായുസേനാ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ എയര്‍ വൈസ് മാര്‍ഷല്‍ നാരായണ മേനോന്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ഉത്തമ യുദ്ധ സേവാ മെഡലും ഗ്രൂപ്പ് ക്യാപ്റ്റന്‍ മാത്യൂസും കുഞ്ഞിക്കൊമ്പില്‍ ജോസഫും ഉള്‍പ്പെടെ എട്ടുപേര്‍ക്കു യുദ്ധസേവാ മെഡലും ലഭിച്ചു.