അമേഠിയിൽ മത്സരിക്കാൻ രാഹുലിന് ഭയം; പരിഹാസവുമായി സ്മൃതി ഇറാനി

ലക്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി. കോൺഗ്രസിന്റെ സ്വന്തം തട്ടകമായിരുന്ന അമേഠിയിൽ മത്സരിക്കാൻ ഭയപ്പെടുന്ന രാഹുൽ ഗാന്ധിയുടെ ഭീരുത്വത്തെ പരിഹസിച്ചാണ് സ്മൃതി ഇറാനി രംഗത്തെത്തിയത്. റായ്ബറേലി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി രാഹുലിനെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പരാജയം സമ്മതിച്ചതായി സ്മൃതി ഇറാനി വ്യക്തമാക്കി.

അമേഠിയിൽ പരാജയപ്പെടുമെന്ന് കോൺഗ്രസിന് വ്യക്തമായ ബോധമുണ്ട്. ഇതുകൊണ്ടാണ് രാഹുൽ അമേഠിയിൽ മത്സരിക്കാതെ റായ്ബറേലിയിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. പ്രതീക്ഷയുടെ നേരിയ അംശമെങ്കിലും അവരിൽ ഉണ്ടായിരുന്നുവെങ്കിൽ അമേഠിയിൽ മത്സരിക്കാൻ അവർ സന്നദ്ധരാവുമായിരുന്നു. ഇങ്ങനെയുള്ള ഭീരുക്കൾക്ക് വോട്ട് നൽകിയിട്ട് കാര്യമുണ്ടോയെന്ന് നിങ്ങൾ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് സ്മൃതി ഇറാനി അറിയിച്ചു.

50 വർഷം കോൺഗ്രസ് അമേഠിയിൽ ഭരിച്ചു. എന്താണ് അവർ രാജ്യത്തിനും അമേഠിക്കുമായി ചെയ്തത്. കോൺഗ്രസിന് 50 വർഷം കൊണ്ട് സാധിക്കാത്ത പല വികസനങ്ങളും 5 വർഷം കൊണ്ട് ബിജെപിക്ക് ഇവിടെ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നതോടെ രാഹുലിന് വയനാട്ടിൽ നിന്നും മറ്റൊരു മണ്ഡലം തേടി പോവേണ്ടി വരുമെന്നും റായ്ബറേലിയിലെ ജനങ്ങൾ ഇതിനോടകം തന്നെ വിധിയെഴുതി കഴിഞ്ഞെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.