Uncategorized

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ മേയ് മൂന്നിനകം ലഭ്യമാക്കണം.

വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ചു. ഏപ്രില്‍ 28 മുതലുള്ള സര്‍വീസിന്റെ ബുക്കിങാണ് ആരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് വരെ ചെയര്‍കാറില്‍ യാത്ര ചെയ്യാന്‍ 1590 രൂപയാണ് നിരക്ക്. എക്‌സിക്യുട്ടീവ് ക്ലാസിന് 2,880 രൂപയുമാണ്. തിരുവനന്തപുരം – എറണാകുളം ചെയര്‍ കാറിനു 765 രൂപ, തിരുവനന്തപുരം – എറണാകുളം എക്‌സിക്യൂട്ടീവ് കോച്ചിന് 1420 രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍. എക്‌സിക്യൂട്ടീവ് കോച്ചില്‍ 86 സീറ്റുകകളും ചെയര്‍ കാറില്‍ 914 സീറ്റുകളുമാണ് ഉള്ളത്.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 നാണ് ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 നും തിരിക്കും. വ്യാഴാഴ്ച സര്‍വീസില്ല. ടിക്കറ്റുകള്‍ നേരിട്ട് റെയില്‍വെ കൗണ്ടറുകള്‍ വഴിയോ, വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ് എന്നിവയിലൂടെയോ ബുക്ക് ചെയ്യാം.

ഇന്ന് പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കാനായി ഡയറ്റുകളും മറ്റും നാം പരീക്ഷിക്കാറുണ്ടെങ്കിലും, അവ പലപ്പോഴും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ആരോഗ്യകരമായി ഭാരം കുറയ്ക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരഭാരം നിയന്ത്രിക്കുമ്പോൾ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാൻ പാടില്ലെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്താൽ സൂക്ഷ്മ പോഷകങ്ങൾ ഉൾപ്പെടെയുള്ളവയുടെ കുറവ് വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. വിശപ്പിന് അനുസരിച്ച് അളവ് കുറച്ച് ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന് ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കണം. മധുരവും ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാര പോലുള്ളവയുടെ അമിത ഉപയോഗം കുറയ്ക്കണം.

ഡയറ്റ് പിന്തുടരുന്നതിനോടൊപ്പം തന്നെ ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തണം. മിതമായ രീതിയിൽ വ്യായാമം ചെയ്യുന്നത് അമിത ഭാരം കുറയ്ക്കാൻ സഹായകമാണ്. യോഗ ചെയ്യുന്നതും നല്ലതാണ്. ഭക്ഷണം കൃത്യസമയത്ത് തന്നെ കഴിക്കണം. രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിച്ചേക്കും. അതിനാൽ പരമാവധി നേരത്തെ തന്നെ ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്.

തിരുവനന്തപുരം: പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് കിടക്കകളുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റാണ് സജ്ജമാക്കുന്നത്.

വൃക്ക രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽ ഡയാലിസിസ് സെന്ററുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. ഒരേ സമയം അഞ്ച് രോഗികൾക്ക് വരെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ഇൻസ്റ്റിറ്റ്യൂട്ടിലെ ഐപി ബ്ലോക്കിലാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക. എത്രയും വേഗം ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൃക്ക രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള 98 ആശുപത്രികൾ വഴിയും മെഡിക്കൽ കോളേജുകൾ വഴിയും ഡയാലിസിസ് സൗക്യങ്ങളൊരുക്കിയിട്ടുണ്ട്. ഡയാലിസിസ് രോഗികൾ കൂടുന്നത് മുന്നിൽ കണ്ട് കൂടുതൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനോ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനോ ശ്രമിച്ചുവരുന്നു.

ആശുപത്രികളിൽ മാത്രം ചെയ്യാൻ കഴിയുന്നതും ചെലവേറിയതുമാണ് ഹീമോ ഡയാലിസിസ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്. ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്നതാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി.

നിലവിൽ 12 ജില്ലകളിൽ പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സൗകര്യങ്ങളുള്ളത്. ബാക്കി രണ്ട് ജില്ലകളിൽ കൂടി ഈ സംവിധാനം സജ്ജമാക്കുന്നതാണ്.

കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോടുള്ള തോല്‍വിയ്ക്ക് പുറകെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോഹ്ലി തന്റെ തീരുമാനം പങ്കുവെച്ചത്. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. കോഹ്ലി ക്യാപ്റ്റനാവുമ്പോള്‍ ടെസ്റ്റ് റാങ്കിങില്‍ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ. തുടര്‍ന്ന് ഇന്ത്യന്‍ ടീമിനെ വിജയങ്ങളുടെ കൊടുമുടി കയറാന്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കോഹ്ലിയുടെ കീഴില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിക്കാനും കോഹ്ലിയ്ക്ക് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള കോഹ്ലി 40 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നാലാമത്തെ ക്യാപ്റ്റനായിട്ടാണ് അദ്ദേഹം ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിട പറയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്, ഓമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനം. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടക്കുക. എന്നാല്‍, പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

അതേസമയം, സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. രാത്രി കര്‍ഫ്യൂവോ വാരാന്ത്യ നിയന്ത്രണങ്ങളോ നിലവില്‍ ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാറിന്റെ പരിപാടികള്‍ ഓണ്‍ലൈനായി നടത്തും. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായാല്‍ മേലധികാരികള്‍ക്ക് തീരുമാനമെടുക്കാമെന്നും അവലോകന യോഗത്തില്‍ ധാരണയായി.

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. കൊവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ ജനുവരി 16 മുതല്‍ നേരത്തെ ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് സന്ദര്‍ശനം മാറ്റി വെക്കാന്‍ അഭ്യര്‍ത്ഥിച്ച് സന്ദേശം അയക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമൊരുക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്കും 50 പേരായി പരിമിതപ്പെടുത്തും.

തിരുവനന്തപുരം: സെര്‍വര്‍ തകരാറ് മൂലം പതിസന്ധിയിലായ സംസ്ഥാനത്തെ റേഷന്‍ വിതരണം പുനരാരംഭിക്കുന്നതിന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.

മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ 8.30 മുതല്‍ 12 വരെയും, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ വൈകീട്ട് 3.30 മുതല്‍ 6.30 വരെയുമാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.

ഹൈദരാബാദിലെ എന്‍ഐസി സെര്‍വറിലൂടെയാണ് ഇ-പോസ് മെഷീന്റെ വിവര വിശകലനം നടക്കുന്നത്. സെര്‍വര്‍ ശേഷിയുടേതാണ് പ്രശ്‌നങ്ങള്‍. ഇത് ഭാഗികമായി പരിഹരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാനുള്ള ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം കേരള സര്‍വകലാശാല വി സി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെയുള്ള കത്ത് പൂര്‍ണ്ണമായും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് എഴുതിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രപതിക്ക് ഡീലിറ്റ് നിഷേധിച്ചതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്‌തെന്ന് മാത്രമാണ് വി സിയുടെ കത്തിലുള്ളത്. അങ്ങനെയല്ല നടപടിക്രമം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യണം എന്ന നടപടി ക്രമം പാലിച്ചില്ലെന്ന് താന്‍ നേരത്തെ പറഞ്ഞത് ഇപ്പോള്‍ വ്യക്തമായെന്ന് വി ഡി സതീശനും കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം ഏഴിനാണ് ഡീലിറ്റ് നല്‍കാനുള്ള ഗവര്‍ണ്ണറുടെ ശുപാര്‍ശക്കെതിരെ വിസി കത്തെഴുതിയത്. വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയിലാണോ ഗവര്‍ണര്‍ക്ക് കത്ത് നല്‍കേണ്ടെന്ന് ചെന്നിത്തല ചോദിച്ചു. മാത്രവുമല്ല വി സി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളോട് മാത്രം ചര്‍ച്ച ചെയ്താണ് ഗവര്‍ണ്ണറുടെ ആവശ്യം തള്ളിയതെന്നും ചെന്നിത്തല പറഞ്ഞു.

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടംബത്തിന് പ്രതിമാസം ധനസഹായം നല്‍കുന്ന പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍.

ബി.പി.എല്‍. കുടുംബത്തിലെ വരുമാന ദായകരായ വ്യക്തി, കൊവിഡ് മൂലം മരണപ്പെട്ടാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ മക്കള്‍ക്കോ ധനസഹായത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍, പുതുക്കിയ മാനദണ്ഡ പ്രകാരം അംഗപരിമിതരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ മക്കള്‍ക്ക് മാത്രമാണ് സഹായധനം എന്നാണ് വ്യക്തമാക്കുന്നത്. മരിച്ചവരുടെ പ്രായം 70-നു മുകളിലും താഴെയും എന്നിങ്ങനെ രണ്ട് ഭാഗമാക്കിയാണ് സഹായത്തിന് അര്‍ഹരെ കണ്ടെത്തുക.

പുതുക്കിയ പ്രധാന വ്യവസ്ഥകള്‍

തദ്ദേശസ്ഥാപനങ്ങളുടെ ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം നല്‍കാം. കൂടാതെ മരിച്ചവ്യക്തിയുടെ വരുമാനം ഒഴിവാക്കിയാല്‍, ബി.പി.എല്‍. പരിധിയില്‍ വരുന്നവരെയും പരിഗണിക്കും. ഇതു വില്ലേജ് ഓഫീസര്‍ അന്വേഷിച്ച് അപേക്ഷയില്‍തന്നെ റിപ്പോര്‍ട്ടുചെയ്യണം.

മരിച്ചയാള്‍ 70 വയസ്സിനു മുകളിലുള്ളവരാണെങ്കില്‍ ഭാര്യ/ഭര്‍ത്താവ് എന്നിവര്‍ക്കുമാത്രമേ സഹായധനത്തിന് അര്‍ഹതയുണ്ടാകൂ. ഇവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ അംഗപരിമിതര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മക്കളെമാത്രം പരിഗണിക്കും.

70-ല്‍ താഴെ പ്രായമുള്ളവരാണ് മരിച്ചവരെങ്കില്‍ ഭാര്യ/ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ സഹായംനല്‍കാം. ജീവിച്ചിരിപ്പില്ലെങ്കില്‍മാത്രം 21 വയസ്സില്‍ താഴെ പ്രായമുള്ളവരും മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്നവരുമായ ഒരു മകനോ, മകള്‍ക്കോ(മൂത്തയാള്‍ക്ക്) സഹായം നല്‍കും. ഇതിനു റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിഗണിക്കാം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സക്കായി ഈ മാസം 15ന് വീണ്ടും അമേരിക്കയിലേക്ക് പോകും. മയോ ക്ലിനിക്കിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്. ജനുവരി 29 വരെ അദ്ദേഹം അമേരിക്കയില്‍ തുടരും.

2021 ഒക്ടോബറില്‍ മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, കൊവിഡ് പ്രതിസന്ധിമൂലം യാത്ര മാറ്റിവെക്കുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്തെ അധികാര ചുമതല ആരെ ഏല്‍പ്പിക്കുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല