Uncategorized

മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോൾ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തിൽ അലംഭാവംകാട്ടിയാൽ പിഴയും ശിക്ഷയുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന  പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകമായിരുന്നു അദ്ദേഹം.

ദേശീയ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിലുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിൽ ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒന്നര വർഷമായി ഒട്ടനവധി മാറ്റങ്ങളുണ്ടായി. ഹരിതകർമസേനയുടെ വാതിൽപ്പടി മാലിന്യശേഖരണം 47 ൽ നിന്നും 90 ശതമാനായി വർദ്ധിച്ചു. വാർഡ് തലങ്ങളിലെ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളുടെ എണ്ണം 7400 ൽ നിന്നും 19600 ആയി. മാലിന്യം വേർതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള അത്യാധുനിക സജീകരണങ്ങൾ ഏർപ്പെടുത്തി. സ്‌കൂളുകളെ മാലിന്യ മുക്തമാക്കുന്നതിൽ മികച്ച  ഫലമുണ്ടായിട്ടുണ്ട്. കോളേജുകൾ, പൊതു സ്ഥലങ്ങൾ, കവലകൾ തുടങ്ങിയ ഇടങ്ങളിൽ വലിയമാറ്റങ്ങൾ ഇതിനോടകം ഉണ്ടായി. മാലിന്യ നിർമാർജനത്തിൽ അൽപം പിന്നിൽ നിൽക്കുന്ന 182 തദ്ദേശ സ്ഥാപനങ്ങളെക്കൂടി മുന്നിലെത്തിക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ നൽകിവരുന്നതായും മന്ത്രി അറിയിച്ചു. 

ദില്ലി: ശശി തരൂരിന്റെ ലേഖന വിവാദവും പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതുമായ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ഉരുണ്ടുവീണ തർക്കങ്ങൾക്കിടയിൽ, തരൂരും രാഹുൽ ഗാന്ധിയും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ്ണ ഏകമതിയുണ്ടായില്ല. കോൺഗ്രസ് നയത്തോടൊപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി തരൂരിനോട് നിർദേശിച്ചുവെന്നും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

പക്ഷേ, പാർട്ടി നയത്തെ എതിർത്തിട്ടില്ലെന്നും, ചില വിഷയങ്ങളിൽ വ്യക്തിപരമായ വിലയിരുത്തലുകൾ ചെയ്യുന്നത് സ്വാഭാവികമാണെന്നും തരൂർ വിശദീകരിച്ചു. കഴിഞ്ഞ കുറച്ച് കാലമായി തനിക്കെതിരെ പാർട്ടിയിലുളള അവഗണനയും ചർച്ചകളിൽ നിന്ന് അകറ്റിപ്പാർപ്പിക്കലും നടക്കുന്നതായി അദ്ദേഹം പരാതിപ്പെട്ടതായി അറിയുന്നു.

വളഞ്ഞിട്ടുള്ള ആക്രമണങ്ങൾക്ക് മറുപടിയായി കടുത്ത നിലപാടെടുക്കേണ്ടിവരുമെന്ന് തരൂർ ചർച്ചയിൽ വ്യക്തമാക്കി. സംസ്ഥാന കോൺഗ്രസിലും തനിക്കെതിരെ പ്രതിരോധം ശക്തമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലേഖന വിവാദം ദേശീയ തലത്തിൽ ചർച്ചയാകുകയും, മോദിയെ പ്രശംസിച്ച പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്ത സാഹചര്യത്തിൽ, സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജൻപത്തിൽ രാഹുൽ-തരൂർ കൂടിക്കാഴ്ച നടന്നു. തന്റെ പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും, ഉദ്ദേശപ്രകാരമല്ല കാര്യങ്ങൾ നടന്നതെന്നും തരൂർ വിശദീകരിച്ചു.

വന നിയമ ഭേദഗതി സംബന്ധിച്ച നിർദ്ദേശങ്ങളെക്കുറിച്ച് പല ആശങ്കകളും ഉയർന്നിട്ടുള്ളതിനാൽ അത്തരം  ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

1961 ലെ കേരള വന നിയമത്തിന്റെ ഇപ്പോൾ പറയുന്ന ഭേദഗതി നിർദ്ദേശങ്ങൾ ആരംഭിക്കുന്നത് 2013 ലാണ്. അന്ന്  യു ഡി എഫ്  സർക്കാർ ആയിരുന്നു. 2013 മാർച്ച് മാസത്തിൽ അഡിഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്‌മെന്റ്‌) തയ്യാറാക്കിയ കരട് ബില്ലിലാണ് തുടക്കം. മനഃപൂർവ്വം വനത്തിൽ കടന്ന് കയറുക എന്ന ഉദ്ദേശ്യത്തോടെ വനമേഖലയിലൂടെ സഞ്ചരിക്കുന്നവർ വനത്തിനുള്ളിൽ വാഹനം നിറുത്തുക, വനത്തിൽ പ്രവേശിക്കുക എന്നതെല്ലാം  കുറ്റമാക്കുന്നത് ആണ്  ഈ ഭേദഗതി.   അതിന്റെ  തുടർ നടപടികളാണ്  പിന്നീട് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഏതെങ്കിലും വകുപ്പുകളിൽ നിക്ഷിപ്തമാകുന്ന അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട് എന്ന ആശങ്കൾ സർക്കാർ ഗൗരവമായി കാണുകയാണ്. കർഷകരുടെയും മലയോര മേഖലയിൽ വസിക്കുന്ന ജനവിഭാഗങ്ങളുടെയും ന്യായമായ താത്പര്യത്തിനെതിരെ ഒരു നിയമവും ഈ സർക്കാരിന്റെ ലക്ഷ്യമല്ല.ഏത് നിയമവും മനുഷ്യർക്ക് വേണ്ടി ആവണം എന്ന നിലപാടാണ് സർക്കാരിന്റേത്.   മനുഷ്യരുടെ നിലനിൽപ്പിനും പുരോഗതിക്കും പ്രകൃതിയുടെ സംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകൾ സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണം എന്നതിൽ തർക്കമില്ല. വനസംരക്ഷണ നിയമത്തിന്റെ കാര്യത്തിലും അതുതന്നെയാണ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിന്റെ ആകെ വിസ്തൃതി 38,863  ചതുരശ്ര കിലോമീറ്ററാണ്. അതിൽ 11,309  ചതുരശ്ര കിലോമീറ്റർ വനമേഖലയാണ്. 1525.5 ചതുരശ്ര കിലോമീറ്റർ തോട്ടങ്ങളാണ്. ജനസാന്ദ്രത നോക്കിയാൽ നമ്മുടേത് ചതുരശ്ര കിലോമീറ്ററിന് 860 ആണ്. തമിഴ്‌നാട്ടിലേത് 555 ഉം കർണാടകത്തിലേത് 319 ഉം ആണ്. നമ്മുടെ സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും ഇത്തരം ഭൂമിശാസ്ത്രപരമായ സവിശേഷതകളും ജീവിത രീതികളും കണക്കിലെടുക്കുന്നത് ആവണം വനനിയമങ്ങൾ എന്നാണ് സർക്കാർ കരുതുന്നത്.  ആ നിലപാടാണ് ഇടതുപക്ഷം എല്ലാകാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ളത്. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾ സംരക്ഷിക്കപ്പെടണം. അതേസമയം നീതിരഹിതമായ രീതിയിൽ വനവും വനവിഭവങ്ങളും ചൂഷണം ചെയ്യപ്പെടരുത്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വെള്ളം ചേർക്കരുത്. ഈ സമീപനമാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ആശങ്കകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ  ആശങ്കയിൽ ആക്കുന്നതോ ആയ ഒരു നിയമ ഭേദഗതിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടരാൻ  സർക്കാർ ഉദ്ദേശിക്കുന്നില്ല.  വന്യ ജീവി ആക്രമണങ്ങൾ തുടരുകയാണ്. ഇന്നും മലപ്പുറം ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉച്ചക്കുളത്തെ സരോജിനി കാട്ടിൽ, ആടുമേയ്ക്കാൻ പോയപ്പോൾ ആക്രമണത്തിനിരയായി എന്നാണ് പ്രാഥമിക വിവരം. സരോജിനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ശാക്തീകരിച്ചത്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്‌സ് ലബോറട്ടറിയിൽ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യ സുരക്ഷാ വകുപ്പ് വളർച്ചയുടെ ഒരു പ്രധാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ സർക്കാർ ചുമതലയേൽക്കുമ്പോൾ സംസ്ഥാനത്ത് മൈക്രോബയോളജി ലാബ് ഉണ്ടായിരുന്നില്ല. നിലവിലെ ലാബ് സംവിധാനത്തിലൂടെയാണ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിപുലമായ മൈക്രോബയോളജി ലാബുകൾ സജ്ജമാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മൈക്രോബയോളജി ലാബുകൾ സജ്ജമാക്കിയത്. എഫ്എസ്എസ്എഐയുടെ നാലര കോടി രൂപയ്ക്ക് പുറമേ സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് ലാബുകൾ സജ്ജമാക്കിയത്.

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ കേരളത്തിനായി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഒട്ടേറെ മാനദണ്ഡങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

ഭക്ഷ്യസുരക്ഷാ പരിശോധനകൾ മൂന്നോ നാലോ ഇരട്ടി വർധിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് വരുമാനമാണ് ഉണ്ടായിട്ടുള്ളത്. നാലര കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ആറിരട്ടിയോളം വർധന പിഴത്തുകയിൽ ഉണ്ടായിട്ടുണ്ട്. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി. മുഖം നോക്കാതെ നടപടിയെടുക്കാൻ കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ഈ കാലയളവിൽ 14 ജില്ലകളിലും മൊബൈൽ പരിശോധനാ ലാബുകൾ സജ്ജമാക്കി. രാജ്യത്ത് ആദ്യമായി എഫ്എസ്എസ്എഐ എൻ.എ.ബി.എൽ. ഇന്റഗ്രേറ്റഡ് അസസ്സ്മെന്റ് പൂർത്തിയാക്കിയ സംസ്ഥാനം കേരളമാണ്. 2021ൽ 75 പരാമീറ്ററുകൾക്കാണ് അംഗീകാരം ലഭിച്ചതെങ്കിൽ ഘട്ടംഘട്ടമായി ഉയർത്തി ഇപ്പോൾ 1468 പരാമീറ്ററുകൾക്ക് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിയെടുക്കാനായി.

പത്തനംതിട്ട: മകരവിളക്കിനൊരുങ്ങി ശബരിമല . ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. ഇക്കുറി പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷത്തോളം ഭക്തരെയാണ്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും.

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ​​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഉമാ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലന്നും . ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെന്നും എന്നാലും ആരോ​ഗ്യ‌നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു . തീവ്രപരിചരണ വിഭാ​ഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ പറഞ്ഞു . അപകടം നടന്ന് 6 ദിവസത്തിന് ശേഷം ആണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്.

കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇഡി പരിശോധന നടത്തുന്നത്. പറവ ഫിലിംസ് ഓഫീസായി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന. ഇന്നലത്തെ അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ പരിശോധന നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നോർത്ത് സോണിന്റെ കീഴിൽ വരുന്ന ജില്ലകളായ കോഴിക്കോട്, മലപ്പുറം കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് 21, 22, 23 തീയതികളിലായി വ്യാപക പരിശോധനകൾ നടത്തിയത്. ജില്ലകൾ കേന്ദ്രീകരിച്ച് 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും പ്രവർത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളെ കേന്ദ്രീകരിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷബാധകളും പരാതികളും ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകൾ നടത്തിയത്. മറ്റ് മേഖലകളിലും പരിശോധന തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

വിശദ പരിശോധനയ്ക്കായി 24 സ്ഥാപനങ്ങളിൽ നിന്നും സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ 45 സ്ഥാപനങ്ങൾക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നൽകുകയും 40 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകൾ നൽകുകയും 6 സ്ഥാപനങ്ങൾക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകൾ നൽകുകയും ചെയ്തു. നിയമപരമായ ലൈസൻസില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായും പ്രവർത്തിക്കുന്ന 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു.

കാറ്ററിംഗ് യൂണിറ്റുകളിലെ ലൈസൻസ്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, വെള്ളം പരിശോധിച്ച റിപ്പോർട്ട്, പെസ്റ്റ് കൺട്രോൾ മാനദണ്ഡങ്ങൾ, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ, ഭക്ഷണം ട്രാൻസ്പോർട്ട് ചെയ്യുന്ന രീതികൾ എന്നിവ കർശന പരിശോധനയ്ക്ക് വിധേയമാക്കി.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ അജി. എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ, എഫ്.എസ്.ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പാലക്കാട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാലക്കാട് നഗരത്തിൽ നടത്തിയ റോഡ്‌ഷോയ്ക്കിടെ കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുൽ മാങ്കൂട്ടത്തിൽ, വി കെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യർ, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവർക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് പി സി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ പിസി വിഷ്ണുനാഥിനെ പ്രവർത്തകരിലൊരാളുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പിസി വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കൾ അറിയിച്ചു. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നും കനത്ത ചൂടുകൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് നേതാക്കൾ അറിയിക്കുന്നത്.

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ 29-ാം പതിപ്പ് പ്രേക്ഷകപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ചരിത്ര വിജയമാകുമെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സിനിമയും സിനിമാന്തരീക്ഷവും നവീകരിക്കുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ചലച്ചിത്രമേളയുടെ മികച്ച സംഘാടനത്തിലും പ്രതിഫലിക്കും.

രാജ്യാന്തര ചലച്ചിത്രമേളയുടെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഫെസ്റ്റിവൽ പ്രസിഡന്റുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാൻസ്, മീഡിയ, ഡെലിഗേറ്റ് സെൽ, ടെക്നിക്കൽ, സ്പോൺസർഷിപ്പ്, വോളന്റിയർ, ഓഡിയൻസ് പോൾ, ഹെൽത്ത്, എക്സിബിഷൻ, തിയറ്റർ കമ്മിറ്റി തുടങ്ങി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

29-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് 15 തിയറ്ററുകളിലായാണ് നടക്കുന്നത്. 180 സിനിമകൾ പ്രദർശിപ്പിക്കും. മലയാളം സിനിമ റ്റുഡേ എന്ന വിഭാഗത്തിൽ 14 സിനിമകളാണുള്ളത്. സംവിധായകൻ ജിയോ ബേബി ചെയർമാനും നടി ദിവ്യപ്രഭ, സംവിധായകരായ ഫാസിൽ റസാഖ്, വിനു കോളിച്ചാൽ, തിരക്കഥാകൃത്ത് പി.എസ് റഫീക്ക് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ, ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്നീ ചിത്രങ്ങൾ അന്താരാഷ്ട്ര മൽസര വിഭാഗത്തിലേക്കു തെരഞ്ഞെടുത്തിട്ടുണ്ട്. വനിതാ സംവിധായകരെ പ്രോൽസാഹിപ്പിക്കുന്ന പാക്കേജ് മുൻ മേളയിലെ പോലെ ഇത്തവണയും ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.

മേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് ഇന്ത്യൻ പ്രാദേശികഭാഷാചിത്രങ്ങളിൽ നിന്നും ജയൻ ചെറിയാന്റെ ദ് റിഥം ഓഫ് ദമാം, അഭിജിത് മജുംദാറിന്റെ ബോഡി എന്നീ സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്. സംവിധായകൻ സലിം അഹമ്മദ് ചെയർമാനും സംവിധായകരായ ലിജിൻ ജോസ്, ശാലിനി ഉഷാദേവി, വിപിൻ ആറ്റ്ലി, നിരൂപകൻ ആദിത്യ ശ്രീകൃഷ്ണ എന്നിവർ അംഗങ്ങളുമായ സമിതിയാണ് സിനിമകൾ തിരഞ്ഞെടുത്തത്. ആകെ ഒമ്പത് ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലേയ്ക്ക് 10 സിനിമകൾ തിരഞ്ഞെടുത്തിട്ടുണ്ട്.

അന്താരാഷ്ട്ര സിനിമാ മേഖലയിലെ ഇരുനൂറോളം വ്യക്തിത്വങ്ങൾ മേളയിൽ പങ്കെടുക്കും. പതിനയ്യായിരം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗം, ലോകസിനിമ, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ്, ഹോമേജ് വിഭാഗങ്ങളിലാണ് പ്രദർശനം. മേളയുടെ ഭാഗമായി ഇൻ കോൺവർസേഷൻ, ഓപ്പൺഫോറം, മീറ്റ് ദ ഡയറക്ടർ, അരവിന്ദൻ സ്മാരകപ്രഭാഷണം, മാസ്റ്റർ ക്ലാസ്, പാനൽ ചർച്ച, എക്സിബിഷൻ എന്നിവയും നടക്കും.

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലോഗോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവർ സംസാരിച്ചു.