Uncategorized

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിലെ പാക് ഷെല്ലാക്രമണത്തിൽ ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു. പരിക്കേറ്റ നിലയിലായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെ മരണമടഞ്ഞതാണ്. പൂഞ്ചും കുപ്‍വാരയും ഉൾപ്പെടെ പാകിസ്ഥാന്റെ ആക്രമണത്തിൽ 15 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരിച്ചവരിൽ രണ്ട് സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു. എല്ലാവരും കശ്മീർ സ്വദേശികളാണ്. 43 പേർക്ക് പരിക്കുകളുണ്ട്, അവർ ചികിത്സയിലാണ്.

ആക്രമണഭീതിയെത്തുടർന്ന് നിരവധി പേർ ഈ പ്രദേശങ്ങൾ വിട്ട് മറ്റിടങ്ങളിലേക്ക് പലയിടങ്ങളിലേക്ക് താമസം മാറുകയാണ്. പൂഞ്ചിൽ അതിർത്തിയോട് ചേർന്നുള്ള മലമേഖലയിൽ തങ്ങിയ പാക് സൈന്യം വീടുകളടക്കം ലക്ഷ്യമാക്കി നിരപരാധികളായ കശ്മീരികളിലേക്ക് വെടിയുതിർക്കുകയായിരുന്നു.

ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ പ്രതികരണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ജമ്മു കശ്മീരിലെ 10 ജില്ലകളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനിലെ ഭവല്‍പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് തുടങ്ങിയ ഒന്‍പത് ഭീകര കേന്ദ്രങ്ങൾ തകർത്തു. ഈ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് സംഘടനയുടെ സ്ഥാപകന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങളായ 14 പേരടക്കം 32 പേർ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സുരക്ഷാ പരിഗണനകൾ മുൻനിർത്തി പാകിസ്ഥാനോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ 10 വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചിടാൻ തീരുമാനിച്ചു.

ഇന്ത്യ ഒരു സൈനിക കേന്ദ്രത്തെ പോലും ലക്ഷ്യമാക്കിയിട്ടില്ലെന്നും തകർത്തത് ഭീകര കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാകിസ്ഥാൻ തിരിച്ചടിക്ക് ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങും വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്ഥാനിൽ റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി ജൂൺ 4 മുതൽ പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി. പദ്ധതിയുടെ കരാർ കെഎസ്ആർടിസിയും എസ്ബിഐയും ഒപ്പിട്ടു. അക്കൗണ്ട് തല ഇൻഷുറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല. 22095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ ഭാഗമായിട്ടാണ് ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കുന്നതെന്നു മന്ത്രി പറഞ്ഞു.

വ്യക്തിഗത അപകടത്തിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1 കോടി രൂപ ലഭിക്കും. എയർ ആക്‌സിഡൻറ്റിൽ മരണപ്പെടുന്നവരുടെ കുടുംബത്തിന് 1 കോടി അറുപത് ലക്ഷം രൂപ ലഭിക്കും. അപകടത്തിൽ സ്ഥിരമായ പൂർണ്ണ വൈകല്യം സംഭവിച്ചാൽ 1 കോടി രൂപ വരെ  ലഭിക്കും. സ്ഥിരമായ ഭാഗിക വൈകല്യത്തിന് 80 ലക്ഷം രൂപ വരെയും ലഭിക്കും. ഇരുപത്തിഅയ്യായിരം രൂപയ്ക്ക് മുകളിൽ ശമ്പളം ഉള്ള ജീവനക്കാരുടെ സാധാരണ മരണത്തിനു കുടുംബത്തിന് സഹായമായി 6 ലക്ഷം രൂപ ലഭിക്കും. അപകട മരണം സംഭവിച്ചവരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായമായി 10 ലക്ഷം രൂപ വരെ ലഭിക്കും, പെൺകുട്ടികളുടെ വിവാഹത്തിന് ഒരു കുട്ടിയ്ക്ക് 5 ലക്ഷം രൂപ എന്ന രീതിയിൽ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. അപകട ചികിത്സയ്ക്കുള്ള ചെലവിനും മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനും ഇൻഷുറൻസ് പദ്ധതിയിലൂടെ സഹായം ലഭിക്കും. പദ്ധതിയുടെ ഭാഗമായി ജീവനക്കാരുടെ താല്പര്യപ്രകാരം 2 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ ചികിത്സാ ചെലവ് ലഭിക്കുന്ന മെഡിക്കൽ ഇൻഷുറൻസിലേക്ക് വാർഷിക പ്രീമിയം നൽകി ചേരാനും അവസരമുണ്ട്. 75 വയസ്സ് വരെ ഇത് പുതുക്കാം. ജീവനക്കാർക്ക് വളരെ ആശ്വാസകരമായ പദ്ധതിയാണിതെന്നു മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിൽ കഴിഞ്ഞ ഒന്നര വർഷത്തിൽ 56 പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കി. മുഴുവൻ ജീവനക്കാർക്കും ക്യാൻസർ പരിശാധന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. കടുത്ത ജോലികൾ ചെയ്യാൻ കഴിയാത്ത രീതിയിൽ ആരോഗ്യപ്രശ്‌നമുള്ള ജീവനക്കാരെ മെഡിക്കൽ ബോർഡിന്റെ കൂടി നിർദ്ദേശപ്രകാരം കാറ്റഗറി മാറ്റം നൽകി ഓഫീസ് ഡൂട്ടിയിലേക്ക് മാറ്റി വിന്യസിക്കും. ഈ മാസം 22 ന് ശേഷം പൂർണ്ണമായും കംപ്യുട്ടറൈസേഷനിലേക്ക് കെ എസ് ആർ ടി സി മാറും. ഇ ഫയലിംഗ് പൂർണ്ണമായി നടപ്പിലാക്കും. ടിക്കറ്റ് ഉൾപ്പടെയുള്ളവയ്ക്ക് യുപിഐ, കാർഡ് പെയ്‌മെന്റുകൾ സാധ്യമാകും. വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റിനായി സ്മാർട്ട് കർഡുകൾ ലഭ്യമാക്കും. ജൂണിൽ ഇവ നൽകാനാകും. അടുത്ത ഒരു മാസത്തിനുള്ളിൽ എല്ലാ ഡിപ്പോകളിലും സ്‌പെയർ പാർട്‌സുകളുടെ ലഭ്യത ഉറപ്പാക്കും. മെക്കാനിക്കൽ വിഭാഗങ്ങളുടെ കൃത്യമായ പ്രവർത്തനങ്ങളുടെ ഫലമായി 487 വണ്ടി മാത്രമാണ് നിലവിൽ പ്രവർത്തനരഹിതമായി വർക്ക്‌ഷോപ്പുകളിൽ ഉള്ളത്. ഇരുപത് ഡിപ്പോകളിൽ വർക്ക്‌ഷോപ്പിലുള്ള വണ്ടികൾ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ്. എല്ലാ ഡിപ്പോകളിലും ബസ്സുകളിലും നിരീക്ഷണ ക്യാമറ സജ്ജീകരണം ഉറപ്പാക്കും. ക്യാമറകളുടെ നിരീക്ഷണത്തിനു കേന്ദ്രീകൃത സംവിധാനവും സജ്ജമാക്കുമെന്നു മന്ത്രി പറഞ്ഞു.

ബസ് സ്റ്റേഷനുകളിൽ ഡിജിറ്റൽ ബോർഡ് സ്ഥാപിച്ച് ബസിന്റെ ലൊക്കേഷൻ ഉൾപ്പടെയുള്ള വിവരങ്ങൾ ലഭ്യമാക്കും. മൊബൈൽ അപ് വഴി ലൈവ് ട്രാക്കിങ്ങും ടിക്കറ്റ് ബുക്കിങ്ങും നടപ്പിലാക്കും. കെ എസ് ആർ ടി സിയുമായി ബന്ധപ്പെട്ട നിലവിലുള്ള ആപ്പുകൾ തയ്യാറാക്കിയ വ്യക്തികളും സ്ഥാപനങ്ങളും കെ എസ് ആർ ടി സിയുമായി ബന്ധപ്പെടണമെന്നും അത്തരം ആപ്പുകളുടെ ഉപയോഗ സഹകരണ സാദ്ധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തുകയാണ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ സന്ദർശനം. മേയ് 2-നാണ് തുറമുഖം ഔദ്യോഗികമായി തുറന്നുകൊടുക്കുന്നത്. പ്രധാനമന്ത്രിയുടെ വരവിനെ മുൻകൂട്ടി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും, വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 വരെയും വാഹനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടായിരിക്കും.

ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുടെ വിമാനമായ എയർ ഇന്ത്യ വൺ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രത്യേക ഭാഗത്ത് ഇറങ്ങും. അതിനുശേഷം അദ്ദേഹം രാജ്ഭവനിലാണ് താമസിക്കുക. നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ വിഴിഞ്ഞം തുറമുഖത്തിലേക്ക് പോകും. പരിപാടിക്ക് മുമ്പ് തുറമുഖം നേരിൽ കാണും .

ഉദ്ഘാടനം നടക്കാൻ പോകുന്ന ദിവസം, എംഎസ്‌സിയുടെ വലിയ കപ്പലായ സെലസ്റ്റീനോ മരെസ്ക വിഴിഞ്ഞത്ത് എത്തും. രാവിലെ 11 മണിയോടെയാണ് പ്രധാന ഉദ്ഘാടന ചടങ്ങ് നടക്കുക. തുറമുഖ കവാടത്തിൽ തന്നെ തയ്യാറാക്കിയ വേദിയിലാണ് ചടങ്ങുകൾ നടക്കുന്നത്. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ തുടങ്ങിയവർ പങ്കെടുക്കും. ഏകദേശം 10,000 ആളുകളാണ് പരിപാടിക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനം ഉള്ളതിനാൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് – കരയിലും കടലിലും. സുരക്ഷാ പരിശോധനയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തി.

2015-ലാണ് അദാനി ഗ്രൂപ്പുമായി കേരള സർക്കാർ ഈ തുറമുഖം വികസിപ്പിക്കാൻ കരാർ ഒപ്പുവെച്ചത്.

2023 ഒക്ടോബറിൽ ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി എത്തിയ കപ്പൽ കൂടി എത്തിയതോടെ തുറമുഖം പൂർത്തിയായിരുന്നു. ‘IN TRV 01’ എന്ന അന്താരാഷ്ട്ര ലൊക്കേഷൻ കോഡ് ലഭിച്ച വിഴിഞ്ഞം, ഇന്ത്യയുടെ പ്രധാന കപ്പൽപാതകളിലേക്ക് നേരിട്ട് കയറി എത്താൻ കഴിയുന്ന തുറമുഖമായി മാറിയിട്ടുണ്ട്.

2024 ജൂലൈയിൽ ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം തുറമുഖം, 2024 ഡിസംബർ 3-ന് വാണിജ്യമായി പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 246-ലധികം കണ്ടെയ്നർ കപ്പലുകൾ ഇവിടെ എത്തിയിട്ടുണ്ട്. 5 ലക്ഷം TEUs-ത്തോളം ചരക്കാണ് കൈമാറിയതും, 243 കോടി രൂപയുടെ വരുമാനമാണ് ഇതിനോടകം ലഭിച്ചത്.

സാമ്പത്തിക സേവനങ്ങൾക്കപ്പുറം സഹകരണ സംഘങ്ങൾ സാമൂഹ്യ പുരോഗതിക്ക്  ആഴത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.    സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  കനകക്കുന്നിൽ നടക്കുന്ന എക്‌സ്‌പോ 2025 ന്റെ ഭാഗമായി ‘കോ-ഓപ്പറേറ്റീവ്‌സ് vs കോർപ്പറേറ്റസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആഗോളവൽക്കരണവും കോർപറേറ്റ് ആധിപത്യവും ലോകമെമ്പാടുമുള്ള സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിച്ചിട്ടുണ്ട്. തങ്ങളുടെ ഓഹരി ഉടമകൾക്ക് പരമാവധി ലാഭം നേടുക എന്ന പ്രാധമിക ലക്ഷ്യത്താൽ നയിക്കപ്പെടുന്ന കോർപ്പറേറ്റുകൾ സാങ്കേതികവിദ്യയുടേയും സാമ്പത്തിക വികാസത്തിന്റെയും പുരോഗതിക്ക് നിസംശയമായും സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ നാം  ആലോചിക്കേണ്ടത് സാധാരണ ജനങ്ങൾ ഇതിന്  കൊടുക്കുന്ന വില എന്താണ് എന്നുള്ളതാണ്.  ഇതിനു വിപരീതമായി ലാഭമുണ്ടാക്കുന്നതിന്റെ ആവശ്യകതയിൽ നിന്നല്ല മറിച്ച് സാമ്പത്തിക ശക്തി ജനാധിപത്യവൽക്കരിക്കാനും സാമൂഹ്യ വികസനം വളർത്തുവാനും നമ്മുടെ സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള സ്വപ്നത്തിൽ നിന്നും ജനിച്ച പ്രസ്ഥാനമാണ് കേരള സഹകരണ പ്രസ്ഥാനം. സഹകരണ സ്ഥാപനങ്ങൾ വെറും ധനകാര്യ സ്ഥാപനങ്ങളോ വ്യാപാര സ്ഥാപനങ്ങളോ അല്ല.  അവ സമൂഹത്തിലെ നീതി, സാമ്പത്തിക ജനാധിപത്യം, സാമൂഹ്യ വികസനം എന്നിവയുടെ ഊർജസ്വലമായ മുൻനിരപ്പോരാളികളാണെന്ന് മന്ത്രി പറഞ്ഞു.

വയനാട്  ചൂരൽമല ദുരന്തം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങൾക്കൊപ്പം ഉറച്ചുനിന്നത്   സഹകരണ സ്ഥാപനങ്ങളാണ്. ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ കേരള ബാങ്ക് പൂർണ്ണമായും എഴുതിത്തള്ളി. ലാഭത്തിനു മുകളിൽ മനുഷ്യ ക്ഷേമത്തെ പ്രതിഷ്ഠിക്കുക എന്നതാണ് സഹകരണ മനോഭാവത്തിന്റെ ഉൾകാഴ്ച.

കേരളത്തിന്റെ സഹകരണ വായ്പ്പാ മേഖലയുടെ മറ്റൊരു മാതൃകാപരമായ സവിശേഷത റിസ്‌ക് ഫണ്ടിന്റെ രൂപീകരണമാണ് . നമ്മുടെ സംസ്ഥാനത്തു മാത്രമുള്ള ഒരു സംവിധാനമാണിത്. ഈ പദ്ധതി  പ്രകാരം കടം വാങ്ങുന്നയാൾ വായ്പ തിരിച്ചടയ്ക്കുന്നതിനു മുൻപ് മരണപ്പെട്ടാൽ റിസ്‌ക് ഫണ്ട് ഇടപെടും. ശേഷിക്കുന്ന  വായ്പ്പാ തുകയ്ക്ക് തുല്യമായ തുക അല്ലെങ്കിൽ മൂന്നു ലക്ഷം രൂപ വരെ, ഇതിൽ ഏതാണോ കുറവ്  അത് ഫണ്ടിൽ നിന്ന്, കടം വാങ്ങുന്ന ആളുടെ അക്കൗണ്ടിലേക്കു മാറ്റപ്പെട്ടുകയാണ്. മരണപ്പെട്ട ആളുടെ അവകാശികൾ ദു:ഖ സമയത്ത്  കടബാധ്യതയിൽ പെടാതിരിക്കാൻ ഇത് വലിയ സഹായമാകുന്നു. ധനകാര്യത്തിൽ  ഉൾച്ചേർത്തിരിക്കുന്ന കാരുണ്യത്തിനു ഇതിലും നല്ലൊരു  ഉദാഹരണമില്ല എന്നും മന്ത്രി പറഞ്ഞു.

സഹകരണ സ്ഥാപനങ്ങൾ  ജനാധിപത്യ നിയന്ത്രണ സംവിധാനത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. സഹകരണ സ്ഥാപനങ്ങളിൽ ഓരോ അംഗത്തിനും തുല്യ വോട്ടവകാശം ലഭിക്കുന്നു. ‘ഒരംഗം ഒരു വോട്ട്’ എന്ന നിലയിൽ നിങ്ങൾ എത്ര ധനികനായാലും ദരിദ്രനായാലും നിങ്ങളുടെ ശബ്ദത്തിനു തുല്യ പ്രാധാന്യമുണ്ട്. ഈ ജനാധിപത്യ ചട്ടക്കൂട് അംഗങ്ങൾക്കിടയിൽ ശക്തമായ ഉടമസ്ഥാവകാശം, ഉത്തരവാദിത്വം, ഐക്യദാർഡ്യം എന്നിവ വളർത്തിയെടുക്കുന്നു. സമ്പത്ത് സൃഷ്ടിക്കലും സാമൂഹ്യ ക്ഷേമവും പരസ്പ്പരം കൈകോർക്കുന്ന ജനങ്ങളുടെ ഒരു യഥാർത്ഥ സമ്പദ്‌വ്യവസ്ഥ  നമ്മുക്കു സൃഷ്ടിക്കാൻ കഴിയുന്നത് ഇത്തരം മാതൃകകളിലൂടെയാണ്.

സഹകരണ പ്രസ്ഥാനം സാമ്പത്തിക ഇടപാടുകളിൽ മാത്രം ചുരുങ്ങുന്നില്ല.  ജീവിതം കെട്ടിപ്പടുക്കുക, നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി എന്ന നിലയിൽ സൂചിപ്പിക്കുന്നത് പുതിയ തലമുറയേ സംബന്ധിച്ച്  ഈ മാതൃകയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ്. നീതിയുക്തവും മാനുഷികവും ജനാധിപത്യപരവുമായ ഒരു ഭാവി നമ്മുടെ യുവാക്കൾക്ക് അവകാശപ്പെടണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളുടെയും തൊഴിൽ നയങ്ങളുടെയും സഹകരണ മൂല്യങ്ങൾ സജീവമായി പ്രോത്സാഹിപ്പിക്കണം. വ്യക്തിഗത  സമ്പത്ത് കൊണ്ട് മാത്രമല്ല നമ്മൾ പരസ്പരം എത്രത്തോളം ഉയർത്തുന്നു എന്നതിലൂടെയാണ് യഥാർത്ഥ പുരോഗതി അളക്കുന്നത് എന്നും നാം അവരെ പഠിപ്പിക്കണം. കോർപ്പറേറ്റ് അത്യാഗ്രഹം പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു സമയത്ത് കേരളം ഒരു ബദൽ പാത തുടരുന്നതും പ്രത്യേകം ശ്രദ്ധിക്കണം. സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താം, അവയുടെ ജനാധിപത്യ രീതികൾ സംരക്ഷിക്കാം.

സഹകരണ വകുപ്പുമായി ചേർന്ന് സ്‌കൂൾ കുട്ടികൾക്കാവശ്യമായ നോട്ട്  ബുക്കുകൾ, പെൻസിലുകൾ, മറ്റു അവശ്യ വസ്തുക്കൾ സ്‌കൂൾ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുമെന്നും കൺസ്യൂമർ ഫെഡ് അതിനുവേണ്ട സഹായങ്ങൾ ചെയ്യാം എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചി: പൃഥ്വിരാജിന്റെ ഏകപക്ഷീയമായ തീരുമാനമല്ല ‘L2 എമ്പുരാൻ’ എന്നതിന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തത വരുത്തി. സിനിമയെച്ചൊല്ലി പൃഥ്വിരാജിനെ ഒറ്റയ്ക്കായി ആക്രമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമ്മർദത്തിന് വഴങ്ങിയല്ല സിനിമ റീ-എഡിറ്റ് ചെയ്തതെന്നും, അതു നിർമ്മാതാക്കളുടെയും സംഘത്തിന്റെയും സംയുക്ത തീരുമാനമായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

“L2 എമ്പുരാൻ” ഒരു വ്യക്തിയെയോ സംഘടനയെയോ വേദനിപ്പിക്കാൻ വേണ്ടിയെടുത്ത സിനിമയല്ല. മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമയുടെ നിർമ്മാണം. പ്രേക്ഷകർ ഇതിനകം തന്നെ ചിത്രം സ്വീകരിച്ചു കഴിഞ്ഞു. മോഹൻലാൽ കഥ അറിഞ്ഞ് തന്നെയാണ് അഭിനയിച്ചതെന്നും ആന്റണി കൂട്ടിച്ചേർത്തു.

മേജർ രവിയുടെ വിമർശനത്തെക്കുറിച്ച് പ്രതികരിക്കേണ്ടവർ താനല്ലെന്നും, സിനിമയിലെ വില്ലന്റെ പേര് റീ-എഡിറ്റിംഗിൽ മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും നീക്കം ചെയ്തിട്ടുണ്ട്.

2002-ലെ ഗുജറാത്ത് കലാപത്തെ പരാമർശിക്കുന്നതായി ആരോപണമുണ്ടായ രംഗങ്ങളാണ് L2 എമ്പുരാനെ ചുറ്റിപ്പറ്റിയ വിവാദത്തിന് വഴിതെളിച്ചത്. വലതുപക്ഷ ഗ്രൂപ്പുകളും രാഷ്ട്രീയ നേതാക്കളും, പ്രത്യേകിച്ച് ആർ‌എസ്‌എസ്, സിനിമ ‘ഹിന്ദു വിരുദ്ധ’ ആഖ്യാനം ഉൾക്കൊള്ളുന്നുവെന്നത് ശക്തമായി വിമർശിച്ചു.

മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോൾ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തിൽ അലംഭാവംകാട്ടിയാൽ പിഴയും ശിക്ഷയുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന  പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകമായിരുന്നു അദ്ദേഹം.

ദേശീയ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിലുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിൽ ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒന്നര വർഷമായി ഒട്ടനവധി മാറ്റങ്ങളുണ്ടായി. ഹരിതകർമസേനയുടെ വാതിൽപ്പടി മാലിന്യശേഖരണം 47 ൽ നിന്നും 90 ശതമാനായി വർദ്ധിച്ചു. വാർഡ് തലങ്ങളിലെ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളുടെ എണ്ണം 7400 ൽ നിന്നും 19600 ആയി. മാലിന്യം വേർതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള അത്യാധുനിക സജീകരണങ്ങൾ ഏർപ്പെടുത്തി. സ്‌കൂളുകളെ മാലിന്യ മുക്തമാക്കുന്നതിൽ മികച്ച  ഫലമുണ്ടായിട്ടുണ്ട്. കോളേജുകൾ, പൊതു സ്ഥലങ്ങൾ, കവലകൾ തുടങ്ങിയ ഇടങ്ങളിൽ വലിയമാറ്റങ്ങൾ ഇതിനോടകം ഉണ്ടായി. മാലിന്യ നിർമാർജനത്തിൽ അൽപം പിന്നിൽ നിൽക്കുന്ന 182 തദ്ദേശ സ്ഥാപനങ്ങളെക്കൂടി മുന്നിലെത്തിക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ നൽകിവരുന്നതായും മന്ത്രി അറിയിച്ചു. 

ദില്ലി: ശശി തരൂരിന്റെ ലേഖന വിവാദവും പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചതുമായ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ഉരുണ്ടുവീണ തർക്കങ്ങൾക്കിടയിൽ, തരൂരും രാഹുൽ ഗാന്ധിയും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പൂർണ്ണ ഏകമതിയുണ്ടായില്ല. കോൺഗ്രസ് നയത്തോടൊപ്പം നിൽക്കണമെന്ന് രാഹുൽ ഗാന്ധി തരൂരിനോട് നിർദേശിച്ചുവെന്നും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

പക്ഷേ, പാർട്ടി നയത്തെ എതിർത്തിട്ടില്ലെന്നും, ചില വിഷയങ്ങളിൽ വ്യക്തിപരമായ വിലയിരുത്തലുകൾ ചെയ്യുന്നത് സ്വാഭാവികമാണെന്നും തരൂർ വിശദീകരിച്ചു. കഴിഞ്ഞ കുറച്ച് കാലമായി തനിക്കെതിരെ പാർട്ടിയിലുളള അവഗണനയും ചർച്ചകളിൽ നിന്ന് അകറ്റിപ്പാർപ്പിക്കലും നടക്കുന്നതായി അദ്ദേഹം പരാതിപ്പെട്ടതായി അറിയുന്നു.

വളഞ്ഞിട്ടുള്ള ആക്രമണങ്ങൾക്ക് മറുപടിയായി കടുത്ത നിലപാടെടുക്കേണ്ടിവരുമെന്ന് തരൂർ ചർച്ചയിൽ വ്യക്തമാക്കി. സംസ്ഥാന കോൺഗ്രസിലും തനിക്കെതിരെ പ്രതിരോധം ശക്തമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലേഖന വിവാദം ദേശീയ തലത്തിൽ ചർച്ചയാകുകയും, മോദിയെ പ്രശംസിച്ച പ്രസ്താവന പാർട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്ത സാഹചര്യത്തിൽ, സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജൻപത്തിൽ രാഹുൽ-തരൂർ കൂടിക്കാഴ്ച നടന്നു. തന്റെ പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും, ഉദ്ദേശപ്രകാരമല്ല കാര്യങ്ങൾ നടന്നതെന്നും തരൂർ വിശദീകരിച്ചു.

വന നിയമ ഭേദഗതി സംബന്ധിച്ച നിർദ്ദേശങ്ങളെക്കുറിച്ച് പല ആശങ്കകളും ഉയർന്നിട്ടുള്ളതിനാൽ അത്തരം  ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ട് നീങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

1961 ലെ കേരള വന നിയമത്തിന്റെ ഇപ്പോൾ പറയുന്ന ഭേദഗതി നിർദ്ദേശങ്ങൾ ആരംഭിക്കുന്നത് 2013 ലാണ്. അന്ന്  യു ഡി എഫ്  സർക്കാർ ആയിരുന്നു. 2013 മാർച്ച് മാസത്തിൽ അഡിഷണൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്‌മെന്റ്‌) തയ്യാറാക്കിയ കരട് ബില്ലിലാണ് തുടക്കം. മനഃപൂർവ്വം വനത്തിൽ കടന്ന് കയറുക എന്ന ഉദ്ദേശ്യത്തോടെ വനമേഖലയിലൂടെ സഞ്ചരിക്കുന്നവർ വനത്തിനുള്ളിൽ വാഹനം നിറുത്തുക, വനത്തിൽ പ്രവേശിക്കുക എന്നതെല്ലാം  കുറ്റമാക്കുന്നത് ആണ്  ഈ ഭേദഗതി.   അതിന്റെ  തുടർ നടപടികളാണ്  പിന്നീട് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഏതെങ്കിലും വകുപ്പുകളിൽ നിക്ഷിപ്തമാകുന്ന അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട് എന്ന ആശങ്കൾ സർക്കാർ ഗൗരവമായി കാണുകയാണ്. കർഷകരുടെയും മലയോര മേഖലയിൽ വസിക്കുന്ന ജനവിഭാഗങ്ങളുടെയും ന്യായമായ താത്പര്യത്തിനെതിരെ ഒരു നിയമവും ഈ സർക്കാരിന്റെ ലക്ഷ്യമല്ല.ഏത് നിയമവും മനുഷ്യർക്ക് വേണ്ടി ആവണം എന്ന നിലപാടാണ് സർക്കാരിന്റേത്.   മനുഷ്യരുടെ നിലനിൽപ്പിനും പുരോഗതിക്കും പ്രകൃതിയുടെ സംരക്ഷണത്തിനും പര്യാപ്തമായ നിലപാടുകൾ സൂക്ഷ്മതലത്തിലും സമഗ്ര തലത്തിലും കൈക്കൊള്ളണം എന്നതിൽ തർക്കമില്ല. വനസംരക്ഷണ നിയമത്തിന്റെ കാര്യത്തിലും അതുതന്നെയാണ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിന്റെ ആകെ വിസ്തൃതി 38,863  ചതുരശ്ര കിലോമീറ്ററാണ്. അതിൽ 11,309  ചതുരശ്ര കിലോമീറ്റർ വനമേഖലയാണ്. 1525.5 ചതുരശ്ര കിലോമീറ്റർ തോട്ടങ്ങളാണ്. ജനസാന്ദ്രത നോക്കിയാൽ നമ്മുടേത് ചതുരശ്ര കിലോമീറ്ററിന് 860 ആണ്. തമിഴ്‌നാട്ടിലേത് 555 ഉം കർണാടകത്തിലേത് 319 ഉം ആണ്. നമ്മുടെ സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും ഇത്തരം ഭൂമിശാസ്ത്രപരമായ സവിശേഷതകളും ജീവിത രീതികളും കണക്കിലെടുക്കുന്നത് ആവണം വനനിയമങ്ങൾ എന്നാണ് സർക്കാർ കരുതുന്നത്.  ആ നിലപാടാണ് ഇടതുപക്ഷം എല്ലാകാലത്തും ഉയർത്തിപ്പിടിച്ചിട്ടുള്ളത്. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനങ്ങൾ സംരക്ഷിക്കപ്പെടണം. അതേസമയം നീതിരഹിതമായ രീതിയിൽ വനവും വനവിഭവങ്ങളും ചൂഷണം ചെയ്യപ്പെടരുത്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വെള്ളം ചേർക്കരുത്. ഈ സമീപനമാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ വനഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ആശങ്കകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളെ പ്രയാസപ്പെടുത്തുന്നതോ  ആശങ്കയിൽ ആക്കുന്നതോ ആയ ഒരു നിയമ ഭേദഗതിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടരാൻ  സർക്കാർ ഉദ്ദേശിക്കുന്നില്ല.  വന്യ ജീവി ആക്രമണങ്ങൾ തുടരുകയാണ്. ഇന്നും മലപ്പുറം ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉച്ചക്കുളത്തെ സരോജിനി കാട്ടിൽ, ആടുമേയ്ക്കാൻ പോയപ്പോൾ ആക്രമണത്തിനിരയായി എന്നാണ് പ്രാഥമിക വിവരം. സരോജിനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ശാക്തീകരിച്ചത്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്‌സ് ലബോറട്ടറിയിൽ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യ സുരക്ഷാ വകുപ്പ് വളർച്ചയുടെ ഒരു പ്രധാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ സർക്കാർ ചുമതലയേൽക്കുമ്പോൾ സംസ്ഥാനത്ത് മൈക്രോബയോളജി ലാബ് ഉണ്ടായിരുന്നില്ല. നിലവിലെ ലാബ് സംവിധാനത്തിലൂടെയാണ് ഇത്തരത്തിലുള്ള പരിശോധനകൾ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വിപുലമായ മൈക്രോബയോളജി ലാബുകൾ സജ്ജമാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മൈക്രോബയോളജി ലാബുകൾ സജ്ജമാക്കിയത്. എഫ്എസ്എസ്എഐയുടെ നാലര കോടി രൂപയ്ക്ക് പുറമേ സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ് ലാബുകൾ സജ്ജമാക്കിയത്.

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ കേരളത്തിനായി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഇത് സാധ്യമായത്. ഒട്ടേറെ മാനദണ്ഡങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിക്കൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.

ഭക്ഷ്യസുരക്ഷാ പരിശോധനകൾ മൂന്നോ നാലോ ഇരട്ടി വർധിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് വരുമാനമാണ് ഉണ്ടായിട്ടുള്ളത്. നാലര കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ആറിരട്ടിയോളം വർധന പിഴത്തുകയിൽ ഉണ്ടായിട്ടുണ്ട്. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കി. മുഖം നോക്കാതെ നടപടിയെടുക്കാൻ കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. ഈ കാലയളവിൽ 14 ജില്ലകളിലും മൊബൈൽ പരിശോധനാ ലാബുകൾ സജ്ജമാക്കി. രാജ്യത്ത് ആദ്യമായി എഫ്എസ്എസ്എഐ എൻ.എ.ബി.എൽ. ഇന്റഗ്രേറ്റഡ് അസസ്സ്മെന്റ് പൂർത്തിയാക്കിയ സംസ്ഥാനം കേരളമാണ്. 2021ൽ 75 പരാമീറ്ററുകൾക്കാണ് അംഗീകാരം ലഭിച്ചതെങ്കിൽ ഘട്ടംഘട്ടമായി ഉയർത്തി ഇപ്പോൾ 1468 പരാമീറ്ററുകൾക്ക് എൻ.എ.ബി.എൽ. അക്രഡിറ്റേഷൻ നേടിയെടുക്കാനായി.

പത്തനംതിട്ട: മകരവിളക്കിനൊരുങ്ങി ശബരിമല . ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. ഇക്കുറി പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷത്തോളം ഭക്തരെയാണ്. അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും.