Uncategorized

കണ്ണൂർ: സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രവീഷിനെതിരെയാണ് നടപടി സ്വീകരിച്ചത്.

പ്രവീഷിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കണ്ണൂർ കോട്ടയിലെത്തിയപ്പോഴായിരുന്നു സ്ത്രീയ്ക്കും പുരുഷനും ദുരനുഭവം നേരിടേണ്ടി വന്നത്.

സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാറാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രവീഷിനെതിരെ നടപടിയെടുത്തത്. സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും നടപടി സ്വീകരിച്ചതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

തിരുവനന്തപുരം: ക്യാംപസുകളുടെ അക്കാദമികവും നിപുണതയുമാർന്ന വിഭവ ശേഷി ഉപയോഗിച്ച് നിലവിൽ വരുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു മന്ത്രി. അക്കാദമിക ലോകവും തൊഴിൽ മേഖലയും തമ്മിലുള്ള അന്തരം കുറക്കേണ്ടതുണ്ട്. പ്രൊഫഷണൽ കോളേജുകളെപ്പോലെ ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കും നവീന ആശയങ്ങൾ സാക്ഷാത്ക്കരിക്കാവുന്നതാണ് വിദ്യാർഥികൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ വിഭാവനം ചെയ്തിരിക്കുന്നത്. വിനിയോഗിക്കാത്ത ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അക്കാദമിക ആവശ്യങ്ങൾക്ക് ശേഷം മിച്ചമുള്ള ഭൂമിയെയാണ് പദ്ധതിയിലേക്ക് ഉൾപ്പെടുത്താവുന്നത്.

ആർട്‌സ് & സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐടിഐകൾ, മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാം. വ്യവസായ പാർക്ക് വികസിപ്പിക്കാൻ തയ്യാറുള്ള കുറഞ്ഞത് 5 ഏക്കർ ഭൂമിയുള്ളതോ അല്ലെങ്കിൽ കുറഞ്ഞത് 2 ഏക്കർ ഭൂമി കൈവശം വയ്ക്കുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (SDF) നിർമ്മിക്കാൻ തയ്യാറായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് ഡെവലപ്പർ പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏൽപ്പിച്ച ഭാവി സംരംഭകർക്കും സ്ഥാപനങ്ങൾക്കും ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ഡെവലപ്പർമാരാകാം. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിനായി നിർദ്ദേശിച്ചിരിക്കുന്ന ഭൂമി വ്യാവസായിക ഉപയോഗത്തിന് യോഗ്യമായിരിക്കും. ഇത് 2008ലെ കേരള നെൽവയൽ, തണ്ണീർത്തട ഭൂമി സംരക്ഷണ നിയമത്തിന്റെ പരിധിയിലോ പരിസ്ഥിതിലോല പ്രദേശങ്ങളിലോ (ESA) തീരദേശ നിയന്ത്രണ മേഖലയിലോ (CRZ) ഒഴിവാക്കപ്പെട്ട പ്ലാന്റേഷൻ ഏരിയയിലോ ഉൾപ്പെടുന്നതാകരുതെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ സഹിതം വിദ്യാഭ്യാസ സ്ഥാപനം ഓൺലൈനായി അപേക്ഷിക്കുന്നതാണ് നടപടി ക്രമം. സ്ഥാപനം അല്ലെങ്കിൽ സ്ഥാപനം ചുമതലപ്പെടുത്തിയ സംരഭകൻ എൻ ഒ സി സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്പരം രൂപീകരിച്ച കരാറും സമർപ്പിക്കണ്ടതുണ്ട്. വൈദ്യുതി, വെള്ളം, റോഡ്, ഡ്രെയിനേജ്, ETP/CETP തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, ലബോറട്ടറി, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ സൗകര്യങ്ങൾ തുടങ്ങിയ പൊതു സൗകര്യങ്ങൾക്കായി ഒരു പാർക്കിന് നിബന്ധനകൾക്ക് വിധേയമായി 150 ലക്ഷം രൂപ വരെ പരിധിയിൽ, ഏക്കറിന് 20 ലക്ഷം രൂപ വരെ വായ്പയായി നൽകും. ഓരോ കാമ്പസിനും ഇൻഡസ്ട്രിയൽ പാർക്കിന് വിൻഡോ ക്ലിയറൻസ് ബോർഡ് രൂപീകരിക്കുകയും അനുമതിക്കുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യും.

ഈ വർഷം 25 പാർക്കുകൾക്ക് അനുമതി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ മികച്ച വ്യവസായ സംരഭങ്ങൾ എത്തുന്ന പക്ഷം അവയ്ക്ക് കൂടി അനുമതി നൽകുന്നത് പരിഗണിക്കും. പാർട്ട് ടൈം ജോലിയോടെ പഠനം തുടരുന്ന വിദ്യാർഥികൾക്ക് ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സംരഭക സമൂഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. നിലവിലുണ്ടായിരുന്ന ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്‌ക്കരിച്ചത് ഇതിന്റെ ഉദാഹരണമാണ്. വ്യവസായ സംരഭങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കൽ പരാതി പരിഹരിക്കൽ, അനുമതി നൽകൽ എല്ലാം സുതാര്യമായി ഏകജാലക സംവിധാനത്തിലൂടെ പരിശോധിച്ച് അനുമതി നൽകുന്ന രീതി നിലവിൽ നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് ഓൺലൈൻ പോർട്ടൽ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതമാശംസിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി.ആർ, കിൻഫ്ര തോമസ് മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി എന്നിവർ ആശംസകളർപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ കൃതജ്ഞതയറിയിച്ചു.

തിരുവനന്തപുരം: കോളേജുകളിൽ ആരംഭിക്കുന്ന വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് ഇനിമുതൽ സർവകലാശാലകൾക്ക് പുറമെ സർക്കാരും ധനസഹായം നൽകും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. വ്യവസായ-അക്കാദമിക ബന്ധം വളരെ ശക്തിയാർജ്ജിക്കുന്ന ഈ കാലത്ത് ഇത്തരം സ്റ്റാർട്ടപ്പ് ക്യാമ്പുകൾ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. അതിനാൽ ഇന്റേൺഷിപ്പുകൾ കൊടുക്കുന്നതിനൊപ്പം പഠനകാലത്ത് ജോലിയിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് അത് ക്രെഡിറ്റ് ആക്കാനുള്ള സംവിധാനം ഉണ്ടാക്കാൻ സർവ്വകലാശാലകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നൂതനാശയങ്ങൾ സംരഭമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സർവകലാശാലയുടെ സ്റ്റാർട്ടപ്പ് സെൽ അവസരമൊരുക്കുമെന്നത് നല്ല തീരുമാനമാണ്. നൂതനാശയങ്ങൾ സംരഭമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മെൻറ്ററിങ്, സംരംഭകത്വ പരിശീലനങ്ങൾ, നെറ്റ്വർക്കിങ് സെഷനുകൾ, ഗ്രൂപ്പ് പാനൽ ചർച്ച, ഐഡിയ പിച്ചിങ്, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം തുടർച്ചയായി ലഭ്യമാക്കുന്നത് കേരളത്തിൽ കൂടുതൽ നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമാണ് പരിശോധനകൾ നടത്തിയത്. ഈ ഡ്രൈവ് രഹസ്യമാക്കി വച്ച് മുന്നറിയിപ്പില്ലാതെയാണ് പരിശോധനകൾ നടത്തിയത്. കാലവർഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ശുചിത്വം ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ ഹെൽത്ത് കാർഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു.

രണ്ട് ദിവസത്തെ സ്‌പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 2644 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തി. സംസ്ഥാനത്തുടനീളം 134 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 368 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 458 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി. 9 സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡികേഷൻ നടപടികളും ആരംഭിച്ചു.

തിരുവനന്തപുരം 324, കൊല്ലം 224, പത്തനംതിട്ട 128, ആലപ്പുഴ 121, കോട്ടയം 112, ഇടുക്കി 74, എറണാകുളം 386, തൃശൂർ 247, പാലക്കാട് 173, മലപ്പുറം 308, കോഴിക്കോട് 273, വയനാട് 51, കണ്ണൂർ 169, കാസർഗോഡ് 54 എന്നിങ്ങനെയാണ് പരിശോധനകൾ നടത്തിയത്. കോഴിക്കോട് 28, കൊല്ലം 21, തിരുവനന്തപുരം 16, തൃശൂർ 11, എറണാകുളം 7, മലപ്പുറം 7, കണ്ണൂർ 6, ആലപ്പുഴ 5, കോട്ടയം 5, പത്തനംതിട്ട 1 എന്നിങ്ങനെയാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചത്.

ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തി വരുന്ന പരിശോധനകൾക്ക് പുറമേയാണ് ഈ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചത്. കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം. കടകളിൽ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം.ഓൺലൈൻ വിതരണക്കാരും തട്ടുകടക്കാരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം എസ്. വല്യത്താന്റെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയാണ് അദ്ദേഹം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വിസിയായിരുന്നു. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ ചെയർമാനായിരുന്നു. പത്മവിഭൂഷൺ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും ധാരാളം ബഹുമതികൾക്ക് അദ്ദേഹം അർഹനായി.

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന സമയത്ത് ചെലവ് കുറഞ്ഞതും നൂതനവുമായ മെഡിക്കൽ സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നതിനും സാധാരണ ജനങ്ങളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിനും കൂടുതൽ ഊന്നൽ നൽകി. വിദേശത്ത് നിന്ന് വലിയ വില കൊടുത്തു വാങ്ങിക്കൊണ്ടിരുന്ന ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് ഇന്ത്യയിൽ ആദ്യമായി കുറഞ്ഞ വിലയ്ക്ക് വാൽവ് ലഭ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശ്രമങ്ങൾ ഏറെ ശ്രദ്ധ നേടി. രക്തബാഗുകൾ നിർമിച്ച് വ്യാപകമാക്കി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രീചിത്രയെ രാജ്യത്തെ എണ്ണം പറഞ്ഞ ആരോഗ്യ സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റി.

ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ സംഭാവന. സാമ്പ്രദായികമായ രീതിയിൽ ആയുർവേദം അഭ്യസിക്കുകയും അതിന്റെ പ്രാധാന്യം പൊതുജനങ്ങളെയും അധികാരികളെയും ബോധ്യപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. അഷ്ടാംഗഹൃദയം അതീവ ചാരുതയോടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ജീവിത സായാഹ്നത്തിലും ആയുർവേദ ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആശയ വികസനത്തിന് അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹവുമായി നടത്തിയ ടെലഫോൺ സംഭാഷണവും ഈ അവസരത്തിൽ ഓർക്കുകയാണ്. വൈദ്യശാസ്ത്രത്തിന് കേരളം നൽകിയ വലിയ സംഭാവനയാണ് എം.എസ് വല്യത്താൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

പാലക്കാട്: മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാടാണ് സംഭവം. പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പ് കടിയേറ്റത്. രാവിലെ 11 മണിക്കായിരുന്നു സംഭവം നടന്നത്.

ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്നാണ് പാമ്പുകടിയേറ്റത്. തുടർന്ന് ഗായത്രിയെ പാവലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വൃത്തിഹീനമായ സാഹചര്യമാണുള്ളതെന്നാണ് വാർഡ് മെമ്പർ വ്യക്തമാക്കുന്നത്.

സംഭവത്തിൽ ശക്തമായ നടപടി വേണമെന്നാണ് ഗായത്രിയുടെ ബന്ധു പറയുന്നത്. ഗായത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധു അറിയിച്ചു.

തിരുവനന്തപുരം: സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നത് എന്ന ബോധ്യം ജനങ്ങളിൽ ഉണ്ടായാൽ മാത്രമേ കേരള സമൂഹത്തെ മുന്നോട്ടു നയിക്കാനാവുകയുള്ളൂവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി സംഘടിപ്പിച്ച ഉല്ലാസ് മേള 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുക, വികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കുകവഴി തുല്യ നീതി ഉറപ്പാക്കുക, പഠനം മുടങ്ങിയവരെ പഠനപ്രക്രിയയുടെ ഭാഗമാക്കുക തുടങ്ങിയ സർക്കാർ നയങ്ങൾ പ്രാവർത്തികമാക്കാനുള്ള സജീവ പ്രവർത്തനങ്ങളാണ് സാക്ഷരതാ മിഷൻ നടത്തിവരുന്നത്. പരിപൂർണ്ണ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സംയോജിത പദ്ധതിയും ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായ ‘ഉല്ലാസ്’ കേരളത്തിൽ ആരംഭിച്ചത്.

6 ലക്ഷത്തിലധികം പേരാണ് പദ്ധതിയിലൂടെ സാക്ഷരത കൈവരിച്ചത്. പഠിതാക്കളെ സാക്ഷരരാക്കാൻ പ്രയത്നിച്ച അധ്യാപകർ ഒരു രൂപ പോലും ഓണറേറിയം കൈപ്പറ്റാതെ പദ്ധതിയുടെ ഭാഗമായത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിൽ സാക്ഷരരായവർ പഠനം ഉപേക്ഷിക്കാതെ നവകേരള നിർമിതിയിൽ പങ്കാളികളാകണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാക്ഷരത മിഷൻ ഡയറക്ടർ എ.ജി ഒലീന സ്വാഗതം ആശംസിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട പൂർത്തീകരണം ചരിത്ര നിമിഷവും അഭിമാനകരവുമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മദർഷിപ്പിന് സ്വീകരണം നൽകിയ ശേഷം വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ പുരോഗതി ഉറപ്പാക്കാൻ സഹായിക്കുന്ന പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലം കൂടിയാണിത്. പ്രകൃതിദത്തമായ അനുകൂല ഘടകങ്ങളുള്ള തുറമുഖമാണ് വിഴിഞ്ഞം. ഇന്ന് രണ്ടായിരത്തോളം കണ്ടെയ്നറുകളുമായി സാൻഫെർണാണ്ടോ എന്ന കപ്പൽ തുറമുഖത്തെത്തി. ഒരു ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമെന്ന രീതിയിലുള്ള വിഴിഞ്ഞത്തിന്റെ വളർച്ചയിലൂടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും ചരക്കുഗതാഗതം ഇവിടെ നിന്നാരംഭിക്കാൻ കഴിയും. ചരിത്രമുഹൂർത്തത്തിന് സാക്ഷിയാവാൻ കഴിഞ്ഞതിൽ എല്ലാവർക്കും അഭിമാനിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ എല്ലാത്തരത്തിലുമുള്ള പുരോഗതി ഉറപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുകയാണ്. പുലിമുട്ട് നിർമാണം, ക്രയിനുകൾ തുടങ്ങിയ ക്രമീകരണങ്ങൾ പൂർത്തിയായി. റയിൽ, ദേശീയ പാത കണക്ടിവിറ്റിക്കായുള്ള പ്രവർത്തനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ പൊതുവിൽ കേരളത്തിലെ സമ്പദ്ഘടനയിലും വ്യവസായ വാണിജ്യ തൊഴിൽ മേഖലകളിൽ പ്രത്യേകിച്ചും പുരോഗതി ഉറപ്പാക്കാൻ സഹായിക്കുന്ന പദ്ധതി എന്ന നിലയിലാണ് വിഴിഞ്ഞം യാഥാർഥ്യമാക്കുന്നത്. ഒന്നും രണ്ടും പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും കൂടി ഫലമാണിതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ഓരോ വർഷവും കേരളത്തിൽ നിന്നുള്ള സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച സിവിൽ സർവീസ് വിജയികൾക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആകെ 54 പേരാണ് കേരളത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷ ഇത്തവണ വിജയിച്ചത് ‘കഴിഞ്ഞവർഷം ഇത് 37 ആയിരുന്നു.

2005 ൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിനുശേഷം ഏറ്റവും അധികം വിജയികൾ ഉണ്ടായ വർഷമാണ് 2024. വിജയികളുടെ എണ്ണത്തിൽ മാത്രമല്ല പകരം സിവിൽ സർവീസ് ലക്ഷ്യമായി കാണുന്ന യുവതീയുവാക്കളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നുവെന്നതും സന്തോഷകരമാണ്. 2005ലെ നമ്മുടെ നാട്ടിൽ നിന്നുള്ള സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം എട്ട് ആയിരുന്നെങ്കിൽ അക്കാദമിയുടെ വരവോടുകൂടി ഈ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങി. ഇന്ന് സിവിൽസർവീസ് അക്കാദമിക്ക് വിശാല സൗകര്യമുള്ള ഒരു കെട്ടിടം പണിതീർത്തിട്ടുണ്ട്. വിവിധ ആധുനിക സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി അധ്യാപകർ എന്നിവ പ്രത്യേകതകളാണ്.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വ്യക്തികൾ കൈകാര്യം ചെയ്യുന്ന ക്ലാസുകൾ മാതൃകാ അഭിമുഖങ്ങൾ എന്നിവയും അക്കാദമി നടത്തിവരുന്നു. വിദ്യാർഥികൾക്ക് മികച്ച പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇതിന്റെ ഫലമാണ് വിദ്യാർഥികൾ നേടിയ തിളക്കമാർന്ന വിജയം. സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പരിശീലനം ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

തിരുവനന്തപുരത്തോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ നിരവധി സബ് സെന്ററുകളും നിലവിൽ പ്രവർത്തിച്ചു വരുന്നു. രാജ്യത്തിന്റെ പൊതുസേവനത്തിന്റെ ഭാഗമാകാൻ തയാറായവരെന്ന നിലയിൽ സേവനമേഖലയിലും ക്ഷേമ പ്രവർത്തനങ്ങളിലും കേരളത്തിന്റെ മാതൃക രാജ്യ വ്യാപകമാക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. രാജ്യത്തിന്റെ മികച്ച മാതൃകകൾ കേരളത്തിലേക്കെത്തിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണം പുതിയ കാലത്ത് സിവിൽ സർവീസിന്റെ ഭാഗമാകുന്നവരെന്ന നിലയിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ മനസിലാക്കി അതിനൂതനമായ പബ്ലിക് അഡ്മിനിസ്ട്രേഷൻ മാതൃകകൾ സൃഷ്ടിക്കാൻ കഴിയണം. കാലഹരണപ്പെട്ട മാമൂലുകൾ, മുൻവിധികൾ ഇവയൊക്കെ ഒഴിവാക്കി ജനസേവനത്തിന് അനുയോജ്യമായ സമീപനങ്ങളും മൂല്യങ്ങളും മനോഭാവങ്ങളും സ്വായത്തമാക്കണം. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്ന കാഴ്ചപ്പാട് പൂർണമായും ഉൾക്കൊള്ളണം.

മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും സമഭാവനയോടെ ഉള്ള പെരുമാറ്റവും ഓരോരുത്തരെയും അവകാശത്തെ കുറിച്ചുള്ള അവബോധവും ദുർബലരായ മനുഷ്യരോടുള്ള സഹാനുഭൂതിയും ഏത് പ്രതികൂല സാഹചര്യത്തിലും ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസവും സിവിൽ സർവീസ് ഉദ്യോഗസ്ഥർ പുലർത്തണം. മാറുന്ന ലോകത്ത് അനുസരിച്ച് ഭരണനിർവഹണ ശൈലി മാറുന്നില്ലെങ്കിൽ അസംതൃപ്തിയിലേക്കും അസ്വസ്ഥത കളിലേക്കും നയിക്കും. അതുകൊണ്ടുതന്നെ ഉന്നതനിലവാരമുള്ള പരിശീലനം പൂർത്തിയാക്കി സർവീസിൽ പ്രവേശിക്കുന്നവർ പുരോഗമനപരമായ മാറ്റങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കുകയും മതനിരപേക്ഷമായും നിയമാനുസൃതമായും മാറ്റങ്ങൾ പ്രാവർത്തികമാക്കാനുള്ള ആർജ്ജവവും സമർപ്പണവും പുലർത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതൊരു വിഷയം നിങ്ങളുടെ പരിഗണനയ്ക്കു വരുമ്പോൾ ഏറ്റവും സാധാരണക്കാരന്റെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയാണ് നമ്മളെ നയിക്കേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം ഭക്ഷണം എന്നിവ പോലെ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തൊഴിലും ജനങ്ങളുടെ അവകാശമാണ് എന്ന ഉത്തമബോധ്യം ഉണ്ടായിരിക്കണം. അങ്ങനെ സമൃദ്ധിയിലേക്ക് ജയിച്ചു മുന്നേറാൻ സിവിൽ സർവീസ് വിജയികൾക്ക് കഴിയട്ടെയെന്നും കേരളത്തിൽ സേവനം ആരംഭിക്കുന്ന വർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.സി.ഇ.കെ ഡയറക്ടർ സുധീർ കെ സ്വാഗതമാശംസിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് ആശംസകളർപ്പിച്ചു. സിവിൽ സർവീസ് വിജയികൾ മറുപടി പ്രസംഗം നടത്തി. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഫാക്കൽറ്റി രാഹുൽ രാജേന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു.

തിരുവനന്തപുരം: വന്യജീവി സംഘർഷ മരണങ്ങളുടെ കണക്കുകൾ പെരുപ്പിച്ചുകാട്ടി വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാൻ ചിലകേന്ദ്രങ്ങൾ ഗൂഢശ്രമം നടത്തുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ജൂലൈ ഒന്നു മുതൽ ഏഴ് വരെ സംസ്ഥാന വനംവകുപ്പ് സംഘടിപ്പിക്കുന്ന വനമഹോത്സവം-2024 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വനം ആസ്ഥാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വകുപ്പിന്റെ ഉദ്ദേശ്യശുദ്ധിയോടെയുള്ള പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തിൽ ഒരാൾ പോലും മരിക്കാൻ പാടില്ല എന്നാണു വകുപ്പിന്റെ നിലപാട്. 2016 മുതൽ 2024 വരെയുള്ള വന്യജീവി സംഘർഷം മരണങ്ങളുടെ കണക്ക് പെരുപ്പിച്ച് കാണിച്ചാണ് പലപ്പോഴും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നത്. ഇക്കാലയളവിലെ ആകെ മരണങ്ങളായി പറയുന്ന 848 പേരിൽ 573 പേരും നാട്ടിലെ പാമ്പുകടിയേറ്റാണ് മരണപ്പെട്ടതെന്ന സത്യം പലപ്പോഴും മറച്ചുവയ്ക്കുന്നു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതോടൊപ്പം വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും നടത്തേണ്ടതുണ്ട്. മനുഷ്യജീവൻ സംരക്ഷിക്കുന്നതോടൊപ്പം വനം-വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തലും വനംവകുപ്പിന്റെ ചുമതലയാണ്. സ്വന്തം ജീവൻപോലും പണയപ്പെടുത്തിയാണ് വനപാലകർ ഈ ജോലി നിർവഹിക്കുന്നത്. പക്ഷേ അവരുടെ വിലപ്പെട്ട സേവനം പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല, ഇതിന് മാറ്റം വരണം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തിൽ വനസംരക്ഷണത്തിന്റെ പ്രാധാന്യം വലുതാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വനമഹോത്സവം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡീ. ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. വനമഹോത്സവത്തോടനുബന്ധിച്ച് നിരവധി കർമ്മ പരിപാടികളാണ് വകുപ്പ് രൂപം നൽകിയിട്ടുള്ളത്. പരിസ്ഥിതി പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ വനവത്ക്കരണം, പരിക്ഷീണ വനങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നീ പ്രധാനപ്പെട്ട പദ്ധതികൾക്കുപുറമെ സർക്കിൾ, ഡിവിഷൻ, റെയിഞ്ച് തലങ്ങളിലും നിരവധി പരിപാടികൾ വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. രാജ്യ-രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ഉൾപ്പെടുത്തിക്കൊണ്ട് ‘മയിൽപ്പീലി’ എന്ന പേരിൽ പരി സ്ഥിതി ഫിലിംഫെസ്റ്റിവലും വനമഹോൽസവത്തിലുൾപ്പെടുത്തി സംഘടിപ്പിക്കുന്നുണ്ട്.

ചടങ്ങിൽ വനമിത്ര പുരസ്‌കാര വിതരണം, മികച്ച വിദ്യാവനത്തിനുള്ള അവാർഡ് വിതരണം, പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ്, കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങളെ കുറിച്ചുള്ള കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം എന്നിവ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ പരിസ്ഥിതി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. മികച്ച നഗരവനത്തിനുള്ള അവാർഡ് വിതരണം അഡീ. ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ നിർവഹിച്ചു. വനം മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ ഗംഗാസിംഗ് വനമഹോത്സവ സന്ദേശം നൽകി. വനം വാച്ചർമരുടെ സേവനങ്ങളും ചുമതലകളും എന്ന കൈപുസ്തകത്തിന്റെ പ്രകാശനം അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.ബി.എ.) ഡോ. പി. പുകഴേന്തിയും വനമഹോൽസവം-2024 ബുക്ക്ലെറ്റ് പ്രകാശനം അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ് ആന്റ് ഫോറസ്റ്റ് ഇന്റലിജൻസ്) ഡോ. എൽ. ചന്ദ്രശേഖറും നിർവഹിച്ചു. ഹോക് സോഫ്റ്റ് വെയർ കൈമാറൽ അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം) പ്രമോദ് ജി. കൃഷ്ണനും സൗജന്യ നാച്വർ ക്യാമ്പ് ഇ-പോർട്ടൽ ആപ് ഉദ്ഘാടനം അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഇ.ആന്റ് റ്റി. ഡബ്ല്യു.) ജസ്റ്റിൻ മോഹനും സർപ്പ ബുക്ക്ലെറ്റ് പ്രകാശനം വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാറും നിർവഹിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആന്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദ് സ്വാഗതവും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സോഷ്യൽ ഫോറസ്ട്രി)സഞ്ജയൻ കുമാർ കൃതജ്ഞതയും പറഞ്ഞു. ജനപ്രതിനിധികൾ, വനം വകുപ്പുദ്യോഗസ്ഥർ, സന്നദ്ധസംഘടനാ പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.