Technology (Page 112)

google

ന്യുയോര്‍ക്ക് : നിയമലംഘനത്തിന്റെ പേരില്‍ ഗൂഗിള്‍ 26.8 കോടി ഡോളര്‍ (ഏകദേശം 1950 കോടി രൂപ) പിഴ നല്‍കണമെന്ന് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി. ഡിജിറ്റല്‍ പരസ്യ മേഖലയിലെ വിപണി നിയമങ്ങളാണ് ഗൂഗിള്‍ ലംഘിച്ചത്. ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

ഗൂഗിള്‍ സ്വന്തം പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്നാണ് കണ്ടെത്തല്‍. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗിളിന്റെ പരസ്യ പ്ലാറ്റ്‌ഫോമുകള്‍ കമ്മിഷനില്‍ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷന്‍ അതോറിറ്റി കണ്ടെത്തി. അതേസമയം, ഉത്തരവില്‍ ഗൂഗിള്‍ തര്‍ക്കമുന്നയിച്ചിട്ടില്ല. ഉത്തരവിനനുസരിച്ച് പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം.

club house

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇടയിൽ ട്രെൻഡിംഗ് ആയി മാറിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഓഡിയോ ചാറ്റിംഗിലൂടെയുള്ള ഒരു സൈബർ കൂട്ടായ്മയാണിത്. സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പറ്റുന്ന ഒരു ലൈവ് ശബ്ദ ചാറ്റാണ് ക്ലബ് ഹൗസ്. ഒരു തരത്തിലുമുള്ള റെക്കോർഡിംഗും ക്ലബ് ഹൗസിൽ സാധ്യമല്ലെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. റെഫറൻസ് വഴിയോ ഇൻവിട്ടേഷൻ വഴിയോ മാത്രമായിരുന്നു ആളുകൾക്ക് ക്ലബ് ഹൗസിലേക്ക് പ്രവേശനം ലഭിച്ചിരുന്നത്. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് യൂസർനെയിം വഴി ക്ലബ് ഹൗസിൽ അംഗത്വം എടുക്കാൻ ഉള്ള മാർഗവും ഇപ്പോൾ ക്ലബ് ഹൗസിൽ ആരംഭിച്ചിട്ടുണ്ട്.

മാർച്ച് 2020-ൽ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലാണ് ആദ്യം ക്ലബ് ഹൗസ് ആരംഭിച്ചത്. 2021 മെയ് മാസം ആൻഡ്രോയ്ഡിൽ ക്ലബ് ഹൗസ് ലഭ്യമായി തുടങ്ങി. ധാരാളം പേരാണ് ഇതോടെ ക്ലബ് ഹൗസിൽ അക്കൗണ്ട് തുടങ്ങിയത്. പാട്ടു പാടാനും വിവിധ വിഷയങ്ങളിൽ ചർച്ച നടത്താനും ലോക്ക് ഡൗണിനിടെയുള്ള വിരസത മാറ്റാനും വിശേഷങ്ങൾ പങ്കുവെയ്ക്കാനുമുള്ള ഇടമായി ക്ലബ് ഹൗസ് മാറി.

അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകൾ നടത്താൻ വരെ ക്ലബ് ഹൗസിലൂടെ കഴിയും. എന്തെങ്കിലും പറയാനുണ്ടെങ്കിൽ റേസ് ദി ഹാൻഡ് എന്ന ബട്ടൺ അമർത്തിയാൽ മോഡറേറ്റർ നിങ്ങൾക്ക് സംസാരിക്കാനുള്ള അവസരമൊരുക്കുന്നതായിരിക്കും. കേൾവിക്കാരൻ മാത്രമായി തുടരാനുള്ള അവസരവും ക്ലബ് ഹൗസ് ഒരുക്കുന്നുണ്ട്.

പുസ്തക നിരൂപണം, പ്രോഡക്ട് ലോഞ്ച്, മീറ്റ് ദി സ്റ്റാർ തുടങ്ങിയുള്ള മാർക്കറ്റിങ്ങ്, ബ്രാന്റിങ്ങ് ആവശ്യങ്ങൾക്കും ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. പങ്കെടുക്കുന്ന ആളുകളുടെ ഉചിതം പോലെ ക്ലബ്ഹൗസ് ഉപയോഗിക്കാം. ചിലർ സമയം ചെലവഴിക്കാനായിട്ടായിരിക്കും ക്ലബ് ഹൗസിൽ കേറുന്നത്. എന്നാൽ ചിലർക്ക് ഇത് മറ്റുള്ളവരുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണ്. ഫലപ്രദമായ രീതിയിൽ വിനിയോഗിച്ചാൽ വിജ്ഞാനവും അറിവും ആർജിച്ചെടുക്കാനും ക്ലബ് ഹൗസ് സഹായിക്കും.

ക്ലബ്ബ്ഹൗസ് അക്കൗണ്ട് കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രൊഫൈൽ വ്യക്തമായി നൽകാൻ ശ്രദ്ധിക്കണം. സ്വയമായി നൽകുന്ന വിവരങ്ങളിലൂടെ നമ്മളെ ഫോളോ ചെയ്യാൻ സാധിക്കും. കീ വേഡ് ഉപയോഗിച്ചുള്ള തിരച്ചിലുകളിൽ അപ്രകാരമുള്ള പ്രൊഫൈലുകൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടേക്കാം. ലിങ്കിഡ്ഇൻ, ഇൻസ്റ്റഗ്രാം ലിങ്ക് പ്രഫൈലുകൾ എന്നിവ ക്ലബ് ഹൗസിൽ ഷെയർ ചെയ്യാനും സാധിക്കും. ഒരു മോഡറേറ്റർ ആണെങ്കിൽ ക്ലബ് ഉണ്ടാക്കി സംസാരിക്കുമ്പോൾ കൃത്യമായും ആധികാരികമായി സംസാരിക്കുകയും ചർച്ച നയിക്കുകയും ചെയ്യണം. ക്ലബിലെ അംഗങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് നല്ല വിഷയങ്ങൾ വേണം ചർച്ചയ്ക്ക് തെരഞ്ഞെടുക്കേണ്ടത്.

അതേസമയം എല്ലാ സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമിനെയും പോലെ ക്ലബ് ഹൗസിനും പോരായ്മകളുണ്ട്. തട്ടിപ്പിനുള്ള സാധ്യതയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനുള്ള സാധ്യതയുമെല്ലാം ഇതിലുണ്ട്. ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തതായി പരാതിപ്പെട്ട് നിരവധി സിനിമാ താരങ്ങൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: നൈജീരിയ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയതോടെ കളം പിടിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ. നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തത്. ‘കൂ ഇന്ത്യ’ നൈജീരിയയില്‍ ലഭ്യമാണെന്നും അവിടത്തെ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കാന്‍്തങ്ങള്‍ ആലോചിക്കുന്നുവെന്നും കമ്പനിയുടെ സഹസ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ ട്വിറ്ററില്‍് കുറിച്ചു.

അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് പൂര്‍വ വിദ്യാര്‍ത്ഥി അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിച്ചത്.കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും കൂ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്.ഇതില്‍ നമ്മള്‍ പങ്കുവെക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക.

മുംബൈ: മുംബൈയിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. സ്വന്തം ഉടമസ്ഥതയിലുള്ള ആദ്യത്തെ ലൈവ് ആക്ഷൻ ഫുൾ സർവീസ് പോസ്റ്റ് പ്രൊഡക്ഷൻ യൂണിറ്റ് ആയിരിക്കും മുംബൈയിൽ ആരംഭിക്കുകയെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. 40 ഓഫ്‌ലൈൻ എഡിറ്റിംഗ് റൂമുകൾ ഈ പ്രൊഡക്ഷൻ യൂണിറ്റിൽ ഉണ്ടാകും.

സംവിധായകർ, എഡിറ്റർമാർ, ഷോ റണ്ണർമാർ, സൗണ്ട് ഡിസൈനർമാർ തുടങ്ങിയവർക്ക് പ്രചോദനമാകുന്ന തരത്തിലുള്ള വർക്ക്‌ സ്പേസിനായിരിക്കും തങ്ങൾ പരിഗണന നൽകുന്നതെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി.

2022 ജൂൺ മാസത്തോടെ മുംബൈയിൽ പോസ്റ്റ് പ്രൊഡക്ഷൻ യൂണിറ്റ് ആരംഭിക്കാനാണ് നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. 2019, 20 വർഷങ്ങളിലായി ഇന്ത്യയിലെ പ്രാദേശിക പ്രോഗ്രാമിംഗിനായി 3000 കോടിയാണ് നെറ്റ്ഫ്ലിക്സ് ചെലവാക്കിയത്. നെറ്റ്എഫ്എക്‌സി(NetFX)നെ കുറിച്ചും കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ കൂടുതൽ സാങ്കേതിക വിദഗ്ധരെ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് നെറ്റ്എഫ്എക്‌സ്.

ദോഷകരമായ ഡൗണ്‍ലോഡുകളില്‍ നിന്ന് കംപ്യൂട്ടറിനേയും മൊബൈലുകളേയും രക്ഷിക്കുന്നതിനായി ഗൂഗിള്‍ ക്രോം അരയും തലയും മുറുക്കുന്നു. ഇതിനായി പുതിയ സവിശേഷതകള്‍ ഗൂഗിള്‍ പുറത്തിറക്കി. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച മെച്ചപ്പെടുത്തിയ സുരക്ഷിത ബ്രൗസിംഗിന്റെ ഭാഗമാണ് പുതിയ സവിശേഷതകള്‍. ഒരു ഫയല്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ സ്‌കാനിംഗിനായി ഗൂഗിളിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ക്രോം നിങ്ങളോട് ആവശ്യപ്പെടും. കൂടുതല്‍ വിശകലനത്തിനായി ഫയല്‍ ഗൂഗിള്‍ സുരക്ഷിത ബ്രൗസിംഗിലേക്ക് അപ്ലോഡ് ചെയ്യും.ഫയല്‍ സുരക്ഷിതമല്ലെങ്കില്‍ ക്രോം ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്കും. ഈ സ്‌കാനിംഗ് മറികടക്കാന്‍ ഉപയോക്താവിനു കഴിയുമെങ്കിലും അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ന്യൂഡൽഹി: ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് പുന:സ്ഥാപിച്ച് ട്വിറ്റർ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള നേതാക്കളുടെ അക്കൗണ്ടിലുള്ള ബ്ലൂ ടിക്കാണ് ട്വിറ്റർ പുന:സ്ഥാപിച്ചത്. ശനിയാഴ്ച രാവിലെ മുതലാണ് ട്വിറ്റർ ആർഎസ്എസ് നേതാക്കളുടെ അക്കൗണ്ടുകൾക്ക് നൽകിയിരുന്ന ബ്ലൂ ടിക്ക് നീക്കം ചെയ്യാൻ തുടങ്ങിയത്.

ആർഎസ്എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാൽ, അരുൺ കുമാർ, മുൻ ജനറൽ സെക്രട്ടറി സുരേഷ് ജോഷി, സമ്പർക്ക് പ്രമുഖ് അനിരുദ്ധ് ദേശപാണ്ഡെ തുടങ്ങിയവരുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കുകളും ട്വിറ്റർ എടുത്തുകളഞ്ഞിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിൽ നിന്നും ബ്ലൂ ടിക്ക് ട്വിറ്റർ നീക്കം ചെയ്തിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ട്വിറ്റർ പുന:സ്ഥാപിച്ചു.

ആറ് മാസത്തിനിടെ ഒരിക്കൽ പോലും ഉപയോഗം നടന്നിട്ടില്ലെങ്കിൽ വേരിഫിക്കേഷൻ കോഡായ ബ്ലൂ ടിക്ക് നീക്കം ചെയ്യുമെന്നാണ് ട്വിറ്ററിന്റെ നയമെന്നാണ് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നത്. അക്കൗണ്ട് ഉപയോഗിക്കാത്തത് ബ്ലൂ ടിക്ക് നീക്കം ചെയ്യുന്നതിന് കാരണമാകുമെങ്കിൽ ഇക്കാര്യം അറിയിക്കേണ്ടതായിരുന്നുവെന്ന് ആർഎസ്എസ് നേതാക്കൾ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂഡൽഹി: രാഷ്ട്രീയക്കാരായ ഉപയോക്താക്കൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കാനൊരുങ്ങി ഫേസ്ബുക്ക്. എല്ലാ ഉപയോക്താക്കൾക്കും തുല്യപരിഗണന ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് രാഷ്ട്രീയക്കാർക്ക് നൽകിയിരിക്കുന്ന പ്രത്യേക പരിഗണന ഫേസ്ബുക്ക് ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ട്.

ഫേസ്ബുക്കിന്റെ മോഡറേഷൻ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ബോർഡ് ആണ് രാഷ്ട്രീയക്കാരുടെ പോസ്റ്റുകൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന എടുത്തു കളയാൻ തീരുമാനിച്ചത്. ബോർഡ് മുന്നോട്ടു വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ചുള്ള ഫേസ്ബുക്കിന്റെ അഭിപ്രായം ജൂൺ അഞ്ചിന് മുമ്പ് അറിയിക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. രാഷ്ട്രീയക്കാരുടെ പോസ്റ്റുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണം എന്നായിരുന്നു ഫേസ്ബുക്ക് ഇതുവരെ പിന്തുടർന്ന രീതി. ഇവയ്ക്ക് വാർത്താ പ്രാധാന്യം ഏറെയാണെന്നായിരുന്നു ഫേസ്ബുക്കിന്റെ നയം.

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരത്തെ ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത് ഈ നയത്തിന്റെ ലംഘനമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. അപവാദ പ്രചാരണങ്ങൾ തടയുന്നതിനും വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ ഒഴിവാക്കാനും വേണ്ടി ഫേസ്ബുക്ക് ഏതാനും മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഈ മാർഗ നിർദ്ദേശങ്ങൾ രാഷ്ട്രീയ നേതാക്കൾക്ക് ബാധകമല്ല. എന്നാൽ ബോർഡിന്റെ പുതിയ നയം പ്രാബല്യത്തിൽ വരുത്തിയാൽ രാഷ്ട്രീയ പ്രവർത്തകരും ഈ മാർഗ നിർദ്ദേശത്തിന്റെ പരിധിയിൽ ഉൾപ്പെടും.

google

ബെംഗളൂരു: ഗൂഗിളിനെതിരെ നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയേതെന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിള്‍ നല്‍കുന്ന മറുപടി കന്നഡയെന്നാണ്. ഇതിനെതിരെയാണ് നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.ഇന്ത്യയിലെ മോശം ഭാഷ കന്നഡ ആണെന്ന ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ നല്‍കുന്ന മറുപടിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സംഭവം വിവാദമായതോടെ വ്യാഴാഴ്ച മൂന്ന് മണിക്ക് ശേഷം ഭാഷയുമായി ബന്ധപ്പെട്ട മറുപടി ഗൂഗിള്‍ നീക്കം ചെയ്തു. വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസയക്കുമെന്ന് സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി വ്യക്തമാക്കി.ഗൂഗിളിന്റെ ഭാഗത്ത് നിന്നുമുണ്ടായത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങള്‍ക്കെതിരെ ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങള്‍ എതിര്‍പ്പ് പരസ്യമാക്കിയ നടപടി വിവാദത്തില്‍ തുടരുന്നതിനിടെയാണ് ഗൂഗിളിനെതിരെ കര്‍ണാടക സര്‍ക്കാര്‍ രംഗത്തുവരുന്നത്.

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം ഭയന്ന് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും ആളുകള്‍ ചേക്കേറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ കണക്കുകള്‍ നോക്കുമ്പോള്‍ സിഗ്‌നല്‍, ടെലഗ്രാം ആപ്പുകള്‍ വാട്‌സാപ്പിനേക്കാള്‍ 1,200 ശതമാനം മുന്നേറ്റം നടത്തി. ഇതോടെയാണ് ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പുതിയ സ്വകാര്യതാ നയത്തില്‍ വാട്‌സാപ് അയവ് വരുത്തിയതെന്നും സൂചനയുണ്ട്.വാട്‌സാപ്പിനെതിരെ ജനുവരിയില്‍ തുടങ്ങിയ പൊതുജനങ്ങളുടെ പ്രതിഷേധം കാരണം രക്ഷപ്പെട്ടത് സിഗ്‌നലും ടെലഗ്രാമുമാണ്.

മൊബൈല്‍ ആപ്ലിക്കേഷന്‍ അനലിറ്റിക്‌സ് കമ്പനിയായ സെന്‍സര്‍ ടവര്‍ പുറത്തുവിട്ട കണക്കുകള്‍് പ്രകാരം ജനുവരിയില്‍ സിഗ്‌നലും ടെലഗ്രാമും ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ജനുവരി ഏപ്രില്‍ വരെയുള്ള നാല് മാസങ്ങളില്‍ ആഗോളതലത്തില്‍ വാട്‌സാപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം 43 ശതമാനം താഴോട്ടുപോയി 172.3 ദശലക്ഷമായി.ഏപ്രിലില്‍ ആഗോളതലത്തില്‍ സിഗ്‌നലിന് ലഭിച്ചത് 2.8 ദശലക്ഷം ഡൗണ്‍ലോഡുകളാണെന്ന് സെന്‍സര്‍ ടവര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത 1.3 ദശലക്ഷം ഡൗണ്‍ലോഡുകളുടെ ഇരട്ടിയാണിത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സാപ്പിനു വെല്ലുവിളിയാകാന്‍ ഈ രണ്ട് ആപ്പുകള്‍ക്കും സാധിച്ചു.

ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തനം ആരംഭിക്കാൻ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, കൂ മുതലായ സമൂഹ മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സമയവും കേന്ദ്ര സർക്കാർ നൽകിയിരുന്നു. വിപുലമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പുതിയ ഐ ടി നയം സമൂഹ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെ നിരോധിക്കാൻ പോകുന്നു എന്ന മട്ടിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

ആളുകൾ ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നിവ ഉപയോഗിക്കുന്നതിനെ ഈ പുതിയ നയങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ?

നിങ്ങൾ സമൂഹ മാധ്യമങ്ങൾ പതിവായി ഉപയോഗിക്കുന്ന രീതിയിൽ ഈ ചട്ടങ്ങൾ മൂലം യാതൊരു മാറ്റവും സംഭവിക്കില്ല. കുറ്റകരമായതോ അപകടസ്വഭാവമോ ഉള്ള പോസ്റ്റുകളിലൂടെ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായതും സമൂഹ മാധ്യമങ്ങളുടെ കമ്യൂണിറ്റി ഗൈഡ്‌ലൈനുകൾ ലംഘിക്കുന്നതുമായ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടത്തരുത് എന്ന് മാത്രം. ഇത്തരം പ്രവൃത്തികൾ നിയമപരമോ അല്ലാത്തതോ ആയ കർശന നടപടികൾക്ക് വഴിവെക്കും. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്ന ഏതെങ്കിലും പോസ്റ്റുകളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പരാതികളോ ആക്ഷേപമോ ഉണ്ടെങ്കിൽ അത് ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയയിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കും. ഇനി മുതൽ അത്തരം ആക്ഷേപങ്ങളോട് അടിയന്തിരമായി പ്രതികരിക്കാൻ സമൂഹ മാധ്യമങ്ങൾ ബാധ്യസ്ഥമാകും. ഉപയോക്താക്കളുടെ ഭാഗത്തു നിന്നുള്ള പരാതികൾ എത്രയും വേഗത്തിൽ പരിഗണിക്കാനും അതിന് പരിഹാരമുണ്ടാക്കാനും പുതിയ ഐ ടി ചട്ടങ്ങൾ വഴിയൊരുക്കും.

2021-ലെ ഐ ടി ചട്ടങ്ങളുടെ പരിധിയിൽ വരുന്ന സമൂഹ മാധ്യമങ്ങൾ ഏതൊക്കെയാണ്?

50 ലക്ഷത്തിന് മുകളിൽ ഉപയോക്താക്കളുള്ള പ്രധാനപ്പെട്ട സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കെല്ലാം പുതിയ ഐ ടി നയം ബാധകമാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, കൂ തുടങ്ങിയ പ്രധാന സമൂഹ മാധ്യമങ്ങൾക്കെല്ലാം ഇത് ബാധകമാകും. ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വാട്സ്ആപ്പിന് ഇന്ത്യയിൽ 390 ദശലക്ഷം ഉപയോക്താക്കൾ ആണുള്ളത്. ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റ നൽകുന്ന കണക്കുകൾ പ്രകാരം 2021 ജനുവരി വരെ ഫെയ്സ്ബുക്കിന് ഇന്ത്യയിൽ 320 ദശലക്ഷം ഉപയോക്താക്കൾ ഉണ്ട്. ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. തൊട്ടു താഴെ 190 ദശലക്ഷം ഉപയോക്താക്കളുമായി യു എസും 140 ഉപയോക്താക്കളുമായി ഇന്തോനേഷ്യയുമാണ് ഉള്ളത്. കഴിഞ്ഞ ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം 17.5 ദശലക്ഷം പേരാണ് ഇന്ത്യയിൽ ട്വിറ്റർ ഉപയോഗിക്കുന്നത്. ഇന്ത്യൻ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ കൂ-യ്ക്കാകട്ടെ 60 ലക്ഷം ഉപയോക്താക്കളാണ് ഉള്ളത്.

2021-ലെ പുതിയ ഐ ടി ചട്ടങ്ങൾ പ്രധാനമായും ആവശ്യപ്പെടുന്നത് എന്താണ്?

സമൂഹ മാധ്യമ കമ്പനികളിൽ വിപുലമായ പരാതി പരിഹാര സംവിധാനം സൃഷ്ടിക്കുക, പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, പരാതികൾക്ക് പരിഹാരമുണ്ടാക്കുക, ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക, പരാതി പരിഹാരവുമായി ബന്ധപ്പെട്ട് പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് തന്നെയുള്ള ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാൻ പുതിയ ഐ ടി ചട്ടങ്ങൾ സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു.

എന്താണ് ചീഫ് കംപ്ലയൻസ് ഓഫീസർ?

ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, ഭരണ നിർവഹണ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥനായിരിക്കും ചീഫ് കംപ്ലയൻസ് ഓഫീസർ എന്ന് പുതിയ ഐ ടി ചട്ടം വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സമൂഹ മാധ്യമങ്ങളിലെ ചീഫ് കംപ്ലയൻസ് ഓഫീസർമാരെല്ലാം ഇന്ത്യയിൽ നിന്നുതന്നെ ഉള്ളവർ ആകണമെന്നും നിബന്ധനയുണ്ട്.

പരാതി പരിഹാര സംവിധാനത്തിന് ഉണ്ടായിരിക്കേണ്ട ആവശ്യകതകൾ എന്തൊക്കെയാണ്?

ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഒരു ചീഫ് കംപ്ലയൻസ് ഓഫീസർ, ഒരു നോഡൽ ഉദ്യോഗസ്ഥൻ, ഒരു പരാതി പരിഹാര ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങിയ വിപുലമായ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉണ്ടാകണമെന്ന് പുതിയ ഐ ടി ചട്ടം നിഷ്കർഷിക്കുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ എല്ലാ സമൂഹ മാധ്യമങ്ങളും തങ്ങളുടെ ആപ്പുകൾ, വെബ്‌സൈറ്റ് എന്നിവയിൽ പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. ഒപ്പം, ഈ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളെ സംബന്ധിച്ച് പരാതി സമർപ്പിക്കേണ്ട രീതി ഉപയോക്താക്കൾക്ക് വിശദീകരിച്ചു നൽകണമെന്നും പുതിയ നയം നിർദ്ദേശിക്കുന്നു. പരാതി സമർപ്പിക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ പരാതി ലഭിച്ചതായി അംഗീകരിക്കണമെന്നും 15 ദിവസത്തിനുള്ളിൽ ഉചിതമായ പരിഹാര നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

2021-ലെ പുതിയ ഐ ടി ചട്ടങ്ങൾ സമൂഹ മാധ്യമങ്ങൾ പാലിക്കാതെ വന്നാൽ എന്ത് സംഭവിക്കും?

ഈ ചട്ടങ്ങൾ സമൂഹ മാധ്യമങ്ങൾ പാലിക്കാതെ വന്നാൽ ഐ ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള നിയമ പരിരക്ഷ ഈ കമ്പനികൾക്ക് ലഭിക്കില്ലെന്നും ഐ ടി നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരമുള്ള നിയമനടപടികൾ നേരിടാൻ അവർ ബാധ്യസ്ഥരായിരിക്കുമെന്നും ഈ ചട്ടങ്ങളിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്ക് അവരുടെ പ്ലാറ്റ്‌ഫോമിൽ ആളുകൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷണം നൽകുന്ന വകുപ്പായിരുന്നു ഐ ടി നിയമത്തിലെ സെക്ഷൻ 79. സെക്ഷൻ 79 പ്രകാരം, സമൂഹ മാധ്യമങ്ങൾ ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് വഹിക്കപ്പെടുന്ന സന്ദേശത്തിന്റെ വാഹകരായി മാത്രം വർത്തിക്കുകയും ആ പ്രക്രിയയിൽ നേരിട്ട് മറ്റ് ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്യുന്നിടത്തോളം ആ സന്ദേശം മൂലം ഉണ്ടാകുന്ന നിയമ നടപടികളിൽ നിന്ന് ഈ കമ്പനികൾക്ക് നിയമപരിരക്ഷ ലഭിക്കുമായിരുന്നു. എന്നാൽ, പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ നിയമ പരിരക്ഷ സമൂഹ മാധ്യമങ്ങൾക്ക് നഷ്ടപ്പെടും.