Technology (Page 113)

google

ബെംഗളൂരു: ഗൂഗിളിനെതിരെ നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷയേതെന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ഗൂഗിള്‍ നല്‍കുന്ന മറുപടി കന്നഡയെന്നാണ്. ഇതിനെതിരെയാണ് നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.ഇന്ത്യയിലെ മോശം ഭാഷ കന്നഡ ആണെന്ന ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ നല്‍കുന്ന മറുപടിയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സംഭവം വിവാദമായതോടെ വ്യാഴാഴ്ച മൂന്ന് മണിക്ക് ശേഷം ഭാഷയുമായി ബന്ധപ്പെട്ട മറുപടി ഗൂഗിള്‍ നീക്കം ചെയ്തു. വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസയക്കുമെന്ന് സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി വ്യക്തമാക്കി.ഗൂഗിളിന്റെ ഭാഗത്ത് നിന്നുമുണ്ടായത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങള്‍ക്കെതിരെ ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങള്‍ എതിര്‍പ്പ് പരസ്യമാക്കിയ നടപടി വിവാദത്തില്‍ തുടരുന്നതിനിടെയാണ് ഗൂഗിളിനെതിരെ കര്‍ണാടക സര്‍ക്കാര്‍ രംഗത്തുവരുന്നത്.

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം ഭയന്ന് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും ആളുകള്‍ ചേക്കേറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ കണക്കുകള്‍ നോക്കുമ്പോള്‍ സിഗ്‌നല്‍, ടെലഗ്രാം ആപ്പുകള്‍ വാട്‌സാപ്പിനേക്കാള്‍ 1,200 ശതമാനം മുന്നേറ്റം നടത്തി. ഇതോടെയാണ് ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പുതിയ സ്വകാര്യതാ നയത്തില്‍ വാട്‌സാപ് അയവ് വരുത്തിയതെന്നും സൂചനയുണ്ട്.വാട്‌സാപ്പിനെതിരെ ജനുവരിയില്‍ തുടങ്ങിയ പൊതുജനങ്ങളുടെ പ്രതിഷേധം കാരണം രക്ഷപ്പെട്ടത് സിഗ്‌നലും ടെലഗ്രാമുമാണ്.

മൊബൈല്‍ ആപ്ലിക്കേഷന്‍ അനലിറ്റിക്‌സ് കമ്പനിയായ സെന്‍സര്‍ ടവര്‍ പുറത്തുവിട്ട കണക്കുകള്‍് പ്രകാരം ജനുവരിയില്‍ സിഗ്‌നലും ടെലഗ്രാമും ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ജനുവരി ഏപ്രില്‍ വരെയുള്ള നാല് മാസങ്ങളില്‍ ആഗോളതലത്തില്‍ വാട്‌സാപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം 43 ശതമാനം താഴോട്ടുപോയി 172.3 ദശലക്ഷമായി.ഏപ്രിലില്‍ ആഗോളതലത്തില്‍ സിഗ്‌നലിന് ലഭിച്ചത് 2.8 ദശലക്ഷം ഡൗണ്‍ലോഡുകളാണെന്ന് സെന്‍സര്‍ ടവര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത 1.3 ദശലക്ഷം ഡൗണ്‍ലോഡുകളുടെ ഇരട്ടിയാണിത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സാപ്പിനു വെല്ലുവിളിയാകാന്‍ ഈ രണ്ട് ആപ്പുകള്‍ക്കും സാധിച്ചു.

ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തനം ആരംഭിക്കാൻ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, കൂ മുതലായ സമൂഹ മാധ്യമങ്ങൾക്ക് മൂന്ന് മാസത്തെ സമയവും കേന്ദ്ര സർക്കാർ നൽകിയിരുന്നു. വിപുലമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് പുതിയ ഐ ടി നയം സമൂഹ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഫെയ്‌സ്ബുക്കും ട്വിറ്ററുമൊക്കെ നിരോധിക്കാൻ പോകുന്നു എന്ന മട്ടിൽ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.

ആളുകൾ ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ എന്നിവ ഉപയോഗിക്കുന്നതിനെ ഈ പുതിയ നയങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ?

നിങ്ങൾ സമൂഹ മാധ്യമങ്ങൾ പതിവായി ഉപയോഗിക്കുന്ന രീതിയിൽ ഈ ചട്ടങ്ങൾ മൂലം യാതൊരു മാറ്റവും സംഭവിക്കില്ല. കുറ്റകരമായതോ അപകടസ്വഭാവമോ ഉള്ള പോസ്റ്റുകളിലൂടെ രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമായതും സമൂഹ മാധ്യമങ്ങളുടെ കമ്യൂണിറ്റി ഗൈഡ്‌ലൈനുകൾ ലംഘിക്കുന്നതുമായ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിൽ നടത്തരുത് എന്ന് മാത്രം. ഇത്തരം പ്രവൃത്തികൾ നിയമപരമോ അല്ലാത്തതോ ആയ കർശന നടപടികൾക്ക് വഴിവെക്കും. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെടുന്ന ഏതെങ്കിലും പോസ്റ്റുകളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പരാതികളോ ആക്ഷേപമോ ഉണ്ടെങ്കിൽ അത് ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയയിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കും. ഇനി മുതൽ അത്തരം ആക്ഷേപങ്ങളോട് അടിയന്തിരമായി പ്രതികരിക്കാൻ സമൂഹ മാധ്യമങ്ങൾ ബാധ്യസ്ഥമാകും. ഉപയോക്താക്കളുടെ ഭാഗത്തു നിന്നുള്ള പരാതികൾ എത്രയും വേഗത്തിൽ പരിഗണിക്കാനും അതിന് പരിഹാരമുണ്ടാക്കാനും പുതിയ ഐ ടി ചട്ടങ്ങൾ വഴിയൊരുക്കും.

2021-ലെ ഐ ടി ചട്ടങ്ങളുടെ പരിധിയിൽ വരുന്ന സമൂഹ മാധ്യമങ്ങൾ ഏതൊക്കെയാണ്?

50 ലക്ഷത്തിന് മുകളിൽ ഉപയോക്താക്കളുള്ള പ്രധാനപ്പെട്ട സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കെല്ലാം പുതിയ ഐ ടി നയം ബാധകമാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, കൂ തുടങ്ങിയ പ്രധാന സമൂഹ മാധ്യമങ്ങൾക്കെല്ലാം ഇത് ബാധകമാകും. ഈ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വാട്സ്ആപ്പിന് ഇന്ത്യയിൽ 390 ദശലക്ഷം ഉപയോക്താക്കൾ ആണുള്ളത്. ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റ നൽകുന്ന കണക്കുകൾ പ്രകാരം 2021 ജനുവരി വരെ ഫെയ്സ്ബുക്കിന് ഇന്ത്യയിൽ 320 ദശലക്ഷം ഉപയോക്താക്കൾ ഉണ്ട്. ഫെയ്‌സ്ബുക്കിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. തൊട്ടു താഴെ 190 ദശലക്ഷം ഉപയോക്താക്കളുമായി യു എസും 140 ഉപയോക്താക്കളുമായി ഇന്തോനേഷ്യയുമാണ് ഉള്ളത്. കഴിഞ്ഞ ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം 17.5 ദശലക്ഷം പേരാണ് ഇന്ത്യയിൽ ട്വിറ്റർ ഉപയോഗിക്കുന്നത്. ഇന്ത്യൻ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ കൂ-യ്ക്കാകട്ടെ 60 ലക്ഷം ഉപയോക്താക്കളാണ് ഉള്ളത്.

2021-ലെ പുതിയ ഐ ടി ചട്ടങ്ങൾ പ്രധാനമായും ആവശ്യപ്പെടുന്നത് എന്താണ്?

സമൂഹ മാധ്യമ കമ്പനികളിൽ വിപുലമായ പരാതി പരിഹാര സംവിധാനം സൃഷ്ടിക്കുക, പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, പരാതികൾക്ക് പരിഹാരമുണ്ടാക്കുക, ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക, പരാതി പരിഹാരവുമായി ബന്ധപ്പെട്ട് പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് തന്നെയുള്ള ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കാൻ പുതിയ ഐ ടി ചട്ടങ്ങൾ സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെടുന്നു.

എന്താണ് ചീഫ് കംപ്ലയൻസ് ഓഫീസർ?

ഒരു സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, ഭരണ നിർവഹണ ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥനായിരിക്കും ചീഫ് കംപ്ലയൻസ് ഓഫീസർ എന്ന് പുതിയ ഐ ടി ചട്ടം വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സമൂഹ മാധ്യമങ്ങളിലെ ചീഫ് കംപ്ലയൻസ് ഓഫീസർമാരെല്ലാം ഇന്ത്യയിൽ നിന്നുതന്നെ ഉള്ളവർ ആകണമെന്നും നിബന്ധനയുണ്ട്.

പരാതി പരിഹാര സംവിധാനത്തിന് ഉണ്ടായിരിക്കേണ്ട ആവശ്യകതകൾ എന്തൊക്കെയാണ്?

ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഒരു ചീഫ് കംപ്ലയൻസ് ഓഫീസർ, ഒരു നോഡൽ ഉദ്യോഗസ്ഥൻ, ഒരു പരാതി പരിഹാര ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങിയ വിപുലമായ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉണ്ടാകണമെന്ന് പുതിയ ഐ ടി ചട്ടം നിഷ്കർഷിക്കുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ എല്ലാ സമൂഹ മാധ്യമങ്ങളും തങ്ങളുടെ ആപ്പുകൾ, വെബ്‌സൈറ്റ് എന്നിവയിൽ പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്. ഒപ്പം, ഈ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളെ സംബന്ധിച്ച് പരാതി സമർപ്പിക്കേണ്ട രീതി ഉപയോക്താക്കൾക്ക് വിശദീകരിച്ചു നൽകണമെന്നും പുതിയ നയം നിർദ്ദേശിക്കുന്നു. പരാതി സമർപ്പിക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ പരാതി ലഭിച്ചതായി അംഗീകരിക്കണമെന്നും 15 ദിവസത്തിനുള്ളിൽ ഉചിതമായ പരിഹാര നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

2021-ലെ പുതിയ ഐ ടി ചട്ടങ്ങൾ സമൂഹ മാധ്യമങ്ങൾ പാലിക്കാതെ വന്നാൽ എന്ത് സംഭവിക്കും?

ഈ ചട്ടങ്ങൾ സമൂഹ മാധ്യമങ്ങൾ പാലിക്കാതെ വന്നാൽ ഐ ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള നിയമ പരിരക്ഷ ഈ കമ്പനികൾക്ക് ലഭിക്കില്ലെന്നും ഐ ടി നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും പ്രകാരമുള്ള നിയമനടപടികൾ നേരിടാൻ അവർ ബാധ്യസ്ഥരായിരിക്കുമെന്നും ഈ ചട്ടങ്ങളിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്ക് അവരുടെ പ്ലാറ്റ്‌ഫോമിൽ ആളുകൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സംരക്ഷണം നൽകുന്ന വകുപ്പായിരുന്നു ഐ ടി നിയമത്തിലെ സെക്ഷൻ 79. സെക്ഷൻ 79 പ്രകാരം, സമൂഹ മാധ്യമങ്ങൾ ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്ക് വഹിക്കപ്പെടുന്ന സന്ദേശത്തിന്റെ വാഹകരായി മാത്രം വർത്തിക്കുകയും ആ പ്രക്രിയയിൽ നേരിട്ട് മറ്റ് ഇടപെടലുകൾ നടത്താതിരിക്കുകയും ചെയ്യുന്നിടത്തോളം ആ സന്ദേശം മൂലം ഉണ്ടാകുന്ന നിയമ നടപടികളിൽ നിന്ന് ഈ കമ്പനികൾക്ക് നിയമപരിരക്ഷ ലഭിക്കുമായിരുന്നു. എന്നാൽ, പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ നിയമ പരിരക്ഷ സമൂഹ മാധ്യമങ്ങൾക്ക് നഷ്ടപ്പെടും.

ന്യൂഡല്‍ഹി: ഐടി ചട്ടത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകള്‍ക്കും ഒടിടി പ്ലാറ്റഫോമുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം ഇക്കാര്യത്തില്‍ ട്വിറ്റര്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. നിയമം പാലിക്കാനുള്ള നടപടികള്‍ക്കായി മൂന്നു മാസം സമയം വേണമെന്നാണ് ട്വിറ്റര്‍ ആവശ്യപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍്‌ക്കൊപ്പം നിലകൊള്ളുമെന്നും ഐടി മാര്‍ഗനിര്‍ദശങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്നുമാണ് ട്വിറ്ററിന്റെ പ്രസ്താവന. കേന്ദ്രം കൊണ്ടുവന്ന നിയമത്തെക്കുറിച്ച് ട്വിറ്റര്‍ ആദ്യമായാണ് പ്രതികരിക്കുന്നത്.എന്നാല്‍ ഇത് സബംന്ധിച്ച് വാട്‌സാപ്പ് കേന്ദ്രത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിങ്ങനെയുള്ള സമൂഹിക മാധ്യമങ്ങൾക്കായി പുതിയ ഐടി നിയമങ്ങൾ നടപ്പാക്കിയതിന് പിന്നാലെ വൻ തോതിൽ നിക്ഷേപം സമാഹരിച്ച് ട്വിറ്ററിന് സമാനമായ ഇന്ത്യയുടെ കൂ ആപ്പ്. ടൈഗർ ഗ്ലോബലിന്റെ നേതൃത്വത്തിൽ സിരി ബി ഫണ്ടിംഗിലൂടെ ഏതാണ്ട് 218 കോടി രൂപയാണ് ( 30 മില്ല്യൺ ഡോളർ) കൂ ആപ്പ് സമാഹരിച്ചിരിക്കുന്നത്. നിലവിലെ നിക്ഷേപകരായ അസ്സൽ പാർട്നേഴ്സ്, കല്ലാരി ക്യാപിറ്റൽ, ബ്ലൂം വെഞ്ച്വർ, ഡ്രീം ഇൻകുബേറ്റർ തുടങ്ങിയവരും സിരി ബി ഫണ്ടിംഗിൽ ഭാഗമാണ്.

ഐഐഎഫ്എൽ, മിറേ അസറ്റ് എന്നീ പുതിയ നിക്ഷേപകരും ഫണ്ടിംഗിൽ ഭാഗമായതായി കൂ ആപ്പ് അധികൃതർ പറയുന്നു.60 ലക്ഷത്തോളം ഉപയോക്താക്കളുള്ള കൂ ആപ്പ് പുതിയ ഐടി മാർഗനിർദേശങ്ങൾ നടപ്പാക്കിയ പ്രമുഖ നവമാധ്യമങ്ങളിൽ ഒന്നാണ്. കഴിഞ്ഞ ആഴ്ച്ച തന്നെ മാർഗ നിദേശം പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കിയെന്നും സ്വകാര്യതാ നയങ്ങളും കമ്മ്യൂണിറ്റി മാർഗനിർദേശങ്ങളും മാറ്റം പ്രകടമാകുമെന്നും കൂ ആപ്പ് അറിയിച്ചിരുന്നു.

സർക്കാർ നൽകിയ മാർഗ നിർദേശങ്ങൾ അനുവദിച്ച സമയത്തിനുള്ളിൽ കൂ ആപ്പ് നടപ്പാക്കിയിരുന്നു. രാജ്യത്ത് തദ്ദേശീയമായ ആപ്പുകൾക്ക് കൂടുതൽ ഉപയോഗിക്കപ്പെടണം എന്ന ആഹ്വാനത്തിനിടെ വലിയ പ്രചാരം നേടിയ ആപ്പുകളിൽ ഒന്നാണ് ട്വിറ്ററിന് സമാനമായ കൂ ആപ്പ്. സർക്കാർ വകുപ്പുകൾ തദ്ദേശീയ അപ്പുകൾക്ക് പ്രചാരം നൽകിയതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളിലായി കൂ ആപ്പ് വലിയ രീതിയിൽ ആളുകളെ ആകർഷിച്ചിരുന്നു. ട്വിറ്ററുമായി കേന്ദ്ര സർക്കാരിന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും കൂ ആപ്പിൽ കൂടുതൽ ആളുകളെ എത്തിച്ചു.

ഇംഗ്ലീഷിന് പുറമേ ഹിന്ദി, തെലുഗു,തമിഴ്, മറാത്തി എന്നീ ഭാഷകളിലും ഉപയോഗിക്കാവുന്ന മൈക്രോബ്ലോഗിംഗ് ആപ്പാണ് കൂ. ഇതിൻ്റെ ലോഗോയും , ഇന്റർഫെയ്സും, മറ്റ് ഫീച്ചറുകളും ട്വിറ്ററിന് സമാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ട്വറ്ററിന്റെ ഇന്ത്യൻ ഓഫീസുകളിൽ റെയ്ഡും നടന്നിരുന്നു. ബിജെപി നേതാക്കളുടെ ട്വീറ്റുകൾ തെറ്റാണ് ഫ്ലാഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് റെയ്ഡിലേക്ക് നയിച്ചത്.

ബുധനാഴ്ച്ച ഇറക്കിയ വാർത്താക്കുറിപ്പിലാണ് സിരി ബി ഫണ്ടിഗിലൂടെ 30 ഡോളർ കമ്പനി സമാഹരിച്ചതായി വ്യക്തമാക്കിയത്. നിക്ഷേപ പ്രവർത്തനം നയിച്ചത് ടൈഗർ ഗ്ലോബൽ ആണെന്നും പത്രക്കുറിപ്പ് പറഞ്ഞിരുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും കമ്മ്യൂണിറ്റിയുണ്ടാക്കി എഞ്ചിനീയറിംഗും മറ്റും ശക്തിപ്പെടുത്തികൊണ്ട് ആപ്പിനെ കൂടുതൽ മെച്ചപ്പെടുത്താനാണ് തുക വിനിയോഗിക്കുക എന്ന് കമ്പനി പറയുന്നു.

“അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച സോഷ്യൽമീഡിയ ആയി വളർന്ന് വരാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. പെട്ടെന്ന് തന്നെ അത്തരം ഒരു നേട്ടത്തിലെത്താൻ എല്ലാ ഇന്ത്യക്കാരും പിന്തുണക്കുന്നു” കൂ ആപ്പിന്റെ സഹസ്ഥാപകനും സിഇഒ യുമായ അപ്രമേയ രാധാകൃഷ്ണൻ പറഞ്ഞു. ഇത്തരമൊരു സ്വപ്നത്തിലേക്ക് എത്തിച്ചേരാനുള്ള യോജിച്ച പങ്കാളിയാണ് ടൈഗർ ഗ്ലോബൽ എന്നും രാധാകൃഷ്ണൻ പറഞ്ഞു.

ഡൊമിനോസ് പിസ ഓണ്‍ലൈനില്‍ വഴി വാങ്ങിയിട്ടുള്ളവരുടെ വിവരങ്ങളെല്ലാം വില്‍പ്പനയ്ക്കായി ഡാര്‍ക്ക് വെബ്ബില്‍ വെച്ചിട്ടുണ്ടെന്ന് സൂചന. ഡൊമിനോസിനെ വീണ്ടും ഡാറ്റാ പ്രതിസന്ധിയിലാക്കിയതായി സുരക്ഷാ വിദഗ്ധനായ രാജശേഖര്‍ രാജാര ട്വിറ്ററിലേക്ക് അറിയിച്ചു. ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാര്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ സൃഷ്ടിക്കുകയും ഇതിലൂടെ 18 കോടി ഓര്‍ഡറിന്റെ ഡൊമിനോസ് ഡാറ്റ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. ചോര്‍ന്ന വിവരങ്ങളില്‍ പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ഉപയോക്താക്കളുടെ ജിപിഎസ് സ്ഥാനം എന്നിവ ഉള്‍പ്പെടുന്നു. സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തില്‍, 18 കോടി ഓര്‍ഡറുകളുടെ ഡാറ്റയാണ് ഇപ്പോള്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമായിട്ടുള്ളത്.

13 ടിബി മൂല്യമുള്ള ഡൊമിനോസ് ഡാറ്റയിലേക്ക് തനിക്ക് പ്രവേശനം ലഭിച്ചതായി ഒരു ഹാക്കര്‍ നേരത്തെ ഏപ്രിലില്‍ അവകാശപ്പെട്ടിരുന്നു. ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസം, പേയ്‌മെന്റ് വിശദാംശങ്ങള്‍, ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 180,00,000 ഓര്‍ഡറുകളുടെ വിശദാംശങ്ങള്‍ ആണിത്. 10 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങളും ഡൊമിനോസില്‍ നിന്ന് പിസ്സയ്ക്ക് ഓര്‍ഡര്‍ നല്‍കിയ ആളുകളുടെ വിലാസങ്ങളും പോലും അപഹരിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഡാറ്റയില്‍ ഉള്‍പ്പെടുന്നു.

എങ്കിലും, ഡൊമിനോസ് ഇന്ത്യ ഗാഡ്‌ജെറ്റ്‌സ് 360 ന് നല്‍കിയ പ്രസ്താവനയില്‍ ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നുവെന്നത് നിഷേധിച്ചിരുന്നു. ‘ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സിന് ഒരു വിവര സുരക്ഷാ സംഭവം അടുത്തിടെ അനുഭവപ്പെട്ടു. ഏതെങ്കിലും വ്യക്തിയുടെ സാമ്പത്തിക വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു ഡാറ്റയും ആക്‌സസ് ചെയ്യപ്പെട്ടിട്ടില്ല, മാത്രമല്ല സംഭവം പ്രവര്‍ത്തനപരമോ ബിസിനസ്പരമോ ആയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിട്ടില്ല.ഞങ്ങളുടെ വിദഗ്ദ്ധരുടെ സംഘം ഇക്കാര്യം അന്വേഷിക്കുന്നു, ആവശ്യമായ നടപടികള്‍ ഞങ്ങള്‍ സ്വീകരിച്ചു, ‘ഡൊമിനോസ് വക്താവ് അറിയിച്ചു.

ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രശസ്തമായ ഈ ഭക്ഷ്യ സേവന കമ്പനിയ്ക്ക് രാജ്യത്ത് 285 നഗരങ്ങളിലും ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി മറ്റ് രാജ്യങ്ങളിലും ഔട്ട്‌ലെറ്റുകള്‍ ഉണ്ട്.ഇപ്പോള്‍ ഏപ്രിലില്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിന്റെ സിടിഒ അലോണ്‍ ഗാല്‍ സംഭവം വെളിച്ചത്തു കൊണ്ടുവന്നിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ വില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു നയമെന്ന നിലയില്‍ ഞങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക വിശദാംശങ്ങളോ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റയോ ഞങ്ങള്‍ സംഭരിക്കുന്നില്ല, അതിനാല്‍ അത്തരം വിവരങ്ങളൊന്നും അപഹരിക്കപ്പെട്ടിട്ടില്ല.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സമൂഹമാദ്ധ്യമങ്ങള്‍ നയം മാറ്റാത്തതിനെ തുടര്‍ന്ന് നാളെ മുതല്‍ വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. ഇന്നായിരുന്നു വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാദ്ധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാനുളള അവസാനദിവസം. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശമനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിയമിക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല, ഒ ടി ടികള്‍ക്കും ഇത് ബാധകമാണ്.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐ ടി നിയമം നടപ്പിലാക്കാന്‍ സമൂഹമാദ്ധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു.

ഡൽഹിയിലെ ട്വിറ്ററിന്റെ രണ്ട് ഓഫിസുകളിൽ ഡൽഹി പൊലീസ് സ്പെഷല്‍ സെല്ലിലെ രണ്ടു സംഘം തിങ്കളാഴ്ച രാത്രി പരിശോധനയ്ക്കെത്തിയെന്ന് സൂചന. അതെസമയം റെയ്ഡ് അല്ലെന്നും പതിവു പരിശോധനയാണെന്നും പൊലീസ് പറയുമ്പോഴും കാര്യങ്ങൾ പകൽ പോലെ വ്യക്തം– കേന്ദ്ര സർക്കാർ ട്വിറ്ററിനെതിരെ രണ്ടും കൽപിച്ചാണ്.ട്വിറ്ററിനു ബദലായി ബിജെപിയടക്കമുള്ളവർ പ്രോത്സാഹിപ്പിക്കുന്ന ‘കൂ’ ആപ്പിന് കൂടുതൽ പ്രാമുഖ്യം കിട്ടുമോ എന്നതും ചർച്ചകളിലുണ്ട്.

ബിജെപി നേതാക്കളടക്കം പലരും കൂ ആപ്പിൽ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ആപ്പിന്റെ പുതിയ ലോഗോ കഴിഞ്ഞയാഴ്ച ശ്രീ ശ്രീ രവിശങ്കർ പ്രകാശനവും ചെയ്തു.ട്വിറ്ററിനു സമാനമായ മറ്റൊരു പ്ലാറ്റ്ഫോം ഇന്ത്യ പ്രോത്സാഹിപ്പിക്കുമോ അതോ ട്വിറ്ററിനുമേലുള്ള നിയന്ത്രണങ്ങൾ ഇന്ത്യ കടുപ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യങ്ങളിൽ മുഖ്യം. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റിനും ട്വിറ്റർ ആധികാരികതയില്ലാത്ത വിഡിയോയെന്നു മുദ്ര ചാർത്തിയിരുന്നു.

അതേക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ബിജെപി നേതാക്കൾ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. പിന്നാലെ, മോദിയുടെ ‘ആരാധികയായ’ നടി കങ്കണ റനൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡും ചെയ്തു.ബിജെപി നേതാവ് സംബിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’ ഗണത്തിൽപ്പെടുത്തി ട്വിറ്റർ ഫ്ലാഗ് ചെയ്തതാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. ട്വിറ്റർ ഇന്ത്യൻ നിയമനിർമാണ പ്രക്രിയയിലേക്കു തലയിടുന്നുവെന്നാണ് കേന്ദ്രസർക്കാർ ആരോപിക്കുന്നത്.

നേരത്തേ കർഷക സമരത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിനത്തിൽ അക്രമങ്ങൾ നടന്നപ്പോഴും ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ തർക്കമുണ്ടായിരുന്നു. നിരവധി അക്കൗണ്ടുകൾ ബ്ലോക്കു ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്പോൾ ആദ്യം വഴങ്ങിയ ട്വിറ്റർ പിന്നീട് അവ പുനഃസ്ഥാപിച്ചു. ക്ഷുഭിതരായ കേന്ദ്രസർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കണമെന്നു ട്വിറ്ററിനു മുന്നറിയിപ്പു നൽകി.

അതിനു മറുപടിയായി 500ലേറെ അക്കൗണ്ടുകൾ റദ്ദാക്കിയെന്നു വ്യക്തമാക്കിയ ട്വിറ്റർ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും അക്കൗണ്ടുകൾ റദ്ദാക്കില്ലെന്നും പറഞ്ഞു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകും അത്തരം നടപടിയെന്നും ട്വിറ്റർ നിലപാടെടുത്തു.

whatsapp

ന്യൂഡൽഹി: പുതുക്കിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അ‌ക്കൗണ്ട് നഷ്ടപ്പെടില്ലെന്ന് വാട്ട്സ്ആപ്പ്. മേയ് പതിനഞ്ചോടെ പുതുക്കിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത അ‌ക്കൗണ്ടുകൾ ക്രമേണ റദ്ദാക്കും എന്നാണ് വാട്ട്സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ അക്കൗണ്ട് നഷ്ടപ്പെടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

പകരം ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നൽകി കൊണ്ടിരിക്കാനും കാലാകാലങ്ങളിൽ അവരെ ഇക്കാര്യം ഓർമ്മപ്പെടുത്തി കൊണ്ടിരിക്കാനുമാണ് തീരുമാനമെന്നും കമ്പനി അറിയിച്ചു.ഐ.ടി മന്ത്രാലയം തങ്ങൾ അയച്ച നോട്ടീസിന് മറുപടി നൽകാൻ മേയ് 25 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഇക്കാലയളവിൽ തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ വാട്ട്സ്ആപ്പിനെതിരെ എല്ലാ നിയമാനുസൃത നടപടികളും സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

പുതുക്കിയ സ്വകാര്യത നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം വാട്ട്സ്ആപ്പിന് നോട്ടീസ് അയച്ചിരുന്നു. സ്വകാര്യതയുടെയും വിവര സുരക്ഷയുടെയും മൂല്യങ്ങൾക്ക് വിലനൽകാത്തതാണ് പുതിയ നയം എന്നും മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.ഐ.ടി മന്ത്രാലയത്തിന്റെ നോട്ടീസിന് നൽകിയ മറുപടിയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

മൈക്രോസോഫ്റ്റിന്റെ വെബ് ബ്രൗസറായ ഇന്റർനെറ്റ് എക്സ്‌പ്ലോറർ 2022 ജൂൺ പതിനഞ്ചോടെ പിൻവാങ്ങുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഇന്റർനെറ്റ് എക്സ്‌പ്ലോററിന്റെ 25 വർഷം നീണ്ട സേവനത്തിനാണ് ഇതോടെ വിരാമമാകുന്നത്. പകരമായി ഉപയോക്താക്കള്‍ മൈക്രോസോഫ്റ്റിന്‍റെ പുതിയ ബ്രൗസറായ എംഎസ് എഡ്ജ് ഉപയോഗിക്കാനാണ് കമ്പനി നിര്‍ദേശിക്കുന്നത്. വിൻഡോസ്-95-ലാണ് മൈക്രോസോഫ്റ്റ് ആദ്യമായി ഇന്റർനെറ്റ് എക്സ്‌പ്ലോററിനെ അവതരിപ്പിച്ചത്.

2000 ത്തോടെ വെർച്വൽ ലോകത്ത് തരംഗം സൃഷ്ടിക്കാൻ ഇന്റർനെറ്റ് എക്സ്‌പ്ലോററിന് കഴിഞ്ഞു. 2002-ൽ 95 ശതമാനം വിപണി ഈ ബ്രൗസർ കീഴടക്കി. കൂടുതൽ വേഗമേറിയ വെബ് ബ്രൗസറുകൾ രംഗത്തുവന്നതോടെ ഇന്റർനെറ്റ് എക്സ്‌പ്ലോററിന്റെ തളർച്ചയ്ക്ക് തുടക്കമായി. 2010-ൽ ഇതിന്റെ ഉപയോഗം 50 ശതമാനമായി കുറയുകയും ഇപ്പോൾ അഞ്ചു ശതമാനത്തിൽ താഴെയെത്തുകയും ചെയ്തു. ഇപ്പോൾ ഉപയോഗത്തിൽ മുന്നിൽനിൽക്കുന്നത് ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോമാണ്. 69 ശതമാനമാണ് വിപണിയിലെ ഉപയോഗം.