Sports (Page 3)

മുംബൈ: വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ വിക്കറ്റ് കീപ്പർമാർ ആരൊക്കെയാവണം എന്ന കാര്യത്തിൽ കൂടിയാലോചനകൾ സജീവമാക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ്. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ധ്രുവ് ജൂറെൽ, റിഷഭ് പന്ത്, കെ എൽ രാഹുൽ, ജിതേഷ് ശർമ്മ എന്നിങ്ങനെയുള്ള പേരുകൾ ലോകകപ്പ് സെലക്ഷനിലേക്ക് പരിഗണനയിലുള്ളവരുടെ പേരുകൾ. ഇന്ത്യൻ ടീമിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്നത് ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പർമാരാകാനാണ്.

മധ്യനിര ബാറ്റർ കെ എൽ രാഹുൽ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാവാനുള്ള പോരാട്ടത്തിൽ ഒരുപടി മുന്നിലെത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പരിക്കേറ്റ് വിശ്രമത്തിലാണെങ്കിലും ഐപിഎല്ലിന് മുമ്പ് രാഹുൽ ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ വേദിയായ കഴിഞ്ഞ ഏകദിന ലോകകപ്പിൽ രാഹുലായിരുന്നു വിക്കറ്റ് കീപ്പർ. ലോകകപ്പിൽ ബാറ്റിംഗിലും കീപ്പിംഗിലും രാഹുൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. രാഹുലിന് പുറമെ മറ്റൊരാൾ കൂടി വിക്കറ്റ് കീപ്പറായി ലോകകപ്പ് സ്‌ക്വാഡിലുണ്ടാകും.

72 രാജ്യാന്തര ട്വന്റി 20കളുടെ പരിചയമുള്ള രാഹുൽ 2265 റൺസ് നേടിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ ടീം ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന റൺവേട്ടക്കാരൻ രാഹുലാണ്.

വെല്ലിംഗ്ടൺ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റനായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസനാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിന് പകരമാണ് കമ്മിൻസ് ഹൈദരാബാദിന്റെ ക്യാപ്റ്റനാവുന്നത്. ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് കമ്മിൻസ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഇന്ത്യ തനിക്ക് രണ്ടാം വീട് പോലെയാണെന്ന് താരം പറഞ്ഞു. താൻ ഇന്ത്യയിൽ ധാരാളം സമയം ചെലവഴിക്കുന്നു. ഐപിഎൽ മത്സരങ്ങൾക്കും പര്യടനങ്ങൾക്കുമായി പലപ്പോഴായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ഏറെ ആരാധകരുണ്ട്. ടൂർണമെന്റ് ആസ്വദിക്കാനാവുമെന്ന് കരുതുന്നുവെന്നും കമ്മിൻസ് വ്യക്തമാക്കി.

കമ്മിൻസിനെ ടീം സ്വന്തമാക്കിയത് 20.5 കോടി രൂപയ്ക്കാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ സൺറൈസേഴേസ് ഹൈദരാബാദ്, നേരിടുന്നത്. 2023 ലോകകപ്പ് ഓസ്‌ട്രേലിയയെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് കമ്മിൻസ്. അബ്ദുൾ സമദ്, അഭിഷേക് ശർമ്മ, എയ്ഡൻ മർക്രം, മാർക്കോ ജാൻസെൻ, രാഹുൽ ത്രിപാഠി, വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, സൻവീർ സിംഗ്, ഹെന്റിച്ച് ക്ലാസൻ, ഭുവനേശ്വർ കുമാർ, മായങ്ക് അഗർവാൾ, ടി നടരാജൻ, അൻമോൽപ്രീത് സിംഗ്, മായങ്ക് മാർകണ്ഡേ, ഉപേന്ദ്ര സിംഗ് മാർകണ്ഡേ, ഉമ്രാൻ മാലിക്, നിതീഷ് കുമാർ റെഡ്ഡി, ഫസൽഹഖ് ഫാറൂഖി, ഷഹബാസ് അഹമ്മദ്, ട്രാവിസ് ഹെഡ്, വനിന്ദു ഹസരംഗ, പാറ്റ് കമ്മിൻസ്, ജയ്ദേവ് ഉനദ്കട്ട്, ആകാശ് സിംഗ്, ജാതവേദ് സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് സൺറൈസേഴ്‌സ് ഹൈദരാബാദിലെ മറ്റ് താരങ്ങൾ.

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി ഇന്ത്യ. പുതുക്കിയ റാങ്കിങ് പട്ടികയിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യം ന്യൂസീലാൻഡ് ആയിരുന്നു പട്ടികയിൽ ഒന്നാമതുണ്ടായിരുന്നത്. ഞായറാഴ്ച വെല്ലിങ്ടൺ ടെസ്റ്റിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതോടെ ന്യൂസിലാൻഡിന് തിരിച്ചടി നേരിട്ടു. ഇതോടെ ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തി.

ഇന്ത്യയുടെ പോയിന്റ് ശരാശരി 64.58 ആണ്. 60.00 പോയിന്റ് ശരാശരിയോടെ ന്യൂസീലൻഡ് രണ്ടാമതുണ്ട്. മൂന്നാംസ്ഥാനത്ത് ഓസ്ട്രേലിയയാണ്. 59.09 ആണ് ഓസ്‌ട്രേലിയയുടെ പോയിന്റ് ശരാശരി. ബംഗ്ലാദേശാണ് നാലാംസ്ഥാനത്ത്. പാകിസ്താൻ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ പിന്നീടുള്ള സ്ഥാനങ്ങൾ നേടിയിരിക്കുന്നത്.

ഇന്ത്യക്ക് ശക്തി പകർന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടമാണ്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 3-1ന് ഇന്ത്യ പരമ്പര നേടി. മാർച്ച് ഏഴു മുതൽ ധർമശാലയിൽ നടക്കുന്ന അവസാന ടെസ്റ്റ് കൂടി ജയിച്ച് റാങ്കിങ്ങിലെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

മുംബൈ: രഞ്ജി ട്രോഫിയിൽ നിന്ന് മുങ്ങിയ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ ബിസിസിഐ കൂടുതൽ നടപടി സ്വീകരിക്കാൻ സാധ്യത. ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു. താരങ്ങൾക്കെതിരെ ഇനിയും കൂടുതൽ നടപടിയുണ്ടാകുമെന്നാണ് വിവരം.

ഇരുവുരെയും കൂടുതൽ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്താൽ പോലും താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ വരുന്ന ടി20 ലോകകപ്പിൽ രണ്ട് പേർക്കും സ്ഥാനം നേടാൻ കഴിയില്ല.

രഞ്ജി ട്രോഫി കളിക്കാൻ ബിസിസിഐയുടെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും ഇരുവരും ചെവികൊണ്ടില്ല. തുടർന്നാണ് ബിസിസിഐ ഇരുവരെയും വാർഷിക കരാറിൽ നിന്നും ഒഴിവാക്കിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൻറെ മധ്യേ മുതൽ ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഇഷാൻ കിഷനോട് ദേശീയ ടീമിലേക്ക് മടങ്ങിവരും മുമ്പ് രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണം എന്ന് ബിസിസിഐ നിർദേശിച്ചിരുന്നു. എന്നാൽ ഇഷാൻ രഞ്ജിയിൽ ജാർഖണ്ഡിനായി കളിക്കാൻ തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ലഭ്യമാണ് എന്ന് കിഷൻ ഇന്ത്യൻ മാനേജ്‌മെന്റിനെ അറിയിച്ചുമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് ചൂണ്ടിക്കാട്ടിയ ശ്രേയസ് അയ്യർ മുംബൈക്കായി രഞ്ജിയിൽ അവസാന ലീഗ് മത്സരവും ക്വാർട്ടർഫൈനലും കളിക്കാനും മടിച്ചു.

അതേസമയം, ഇഷാനെ പരിഗണിച്ചില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകൾ വർധിക്കും. സഞ്ജുവിന് ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രം മതിയാകും.

മുംബൈ: രഞ്ജി ട്രോഫിയിൽ നിന്ന് മുങ്ങിയ ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കി. ബിസിസിഐ നിർദേശം അവഗണിച്ചതിനാണ് നടപടിയെന്നാണ് വിവരം. വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ആരാധകർ നടത്തുന്നത്. ഇതിനിടെ വിഷയത്തിൽ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ നടത്തിയ പ്രതികരണം ശ്രദ്ധനേടുകയാണ്.

നിയമം എന്തുകൊണ്ടാണ് എല്ലാ ക്രിക്കറ്റർമാർക്കും ഒരുപോലെ അല്ലാത്തത് എന്ന് പത്താൻ ചോദിക്കുന്നു. ഹാർദിക് പാണ്ഡ്യയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു പത്താന്റെ ട്വീറ്റ്. പരിക്കിന് ശേഷം ഐപിഎൽ 2024 സീസൺ മുൻനിർത്തി പരിശീലനം തുടങ്ങിയ ഹാർദിക് മുംബൈയിലെ പ്രാദേശിക ടൂർണമെൻറിൽ അടുത്തിടെ കളിച്ചിരുന്നു. ഇക്കാര്യം പരാമർശിച്ചായിരുന്നു പത്താന്റെ ട്വീറ്റ്. ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ കരാർ നീട്ടി നൽകിയിരുന്നു.

ഇഷാൻ കിഷനും ശ്രേയസ് അയ്യരും കഴിവുള്ള താരങ്ങളാണ്. അവർ ശക്തമായി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഹാർദിക് പാണ്ഡ്യയെ പോലെ റെഡ് ബോൾ ക്രിക്കറ്റ് കളിക്കാത്ത താരങ്ങൾ ദേശീയ ഡ്യൂട്ടി ഇല്ലാത്തപ്പോൾ ആഭ്യന്തര ക്രിക്കറ്റിലെ നിശ്ചിത ഓവർ മത്സരങ്ങൾ കളിക്കാറുണ്ടോ. ഇത്തരത്തിൽ നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലെങ്കിൽ ആഗ്രഹിക്കുന്ന മത്സരഫലം ഇന്ത്യൻ ടീമിന് ലഭിക്കില്ലെന്ന് പത്താൻ വ്യക്തമാക്കുന്നു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൻറെ മധ്യേ മുതൽ ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഇഷാൻ കിഷനോട് ദേശീയ ടീമിലേക്ക് മടങ്ങിവരും മുമ്പ് രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണം എന്ന് ബിസിസിഐ നിർദേശിച്ചിരുന്നു. എന്നാൽ ഇഷാൻ രഞ്ജിയിൽ ജാർഖണ്ഡിനായി കളിക്കാൻ തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ലഭ്യമാണ് എന്ന് കിഷൻ ഇന്ത്യൻ മാനേജ്മെന്റിനെ അറിയിച്ചുമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് ചൂണ്ടിക്കാട്ടിയ ശ്രേയസ് അയ്യർ മുംബൈക്കായി രഞ്ജിയിൽ അവസാന ലീഗ് മത്സരവും ക്വാർട്ടർഫൈനലും കളിക്കാനും മടിച്ചു.

മുംബൈ: യുവതാരങ്ങൾക്കിടയിൽ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താൽപര്യം കൂട്ടാനായി ബിസിസിഐ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ച് യുവതാരങ്ങൾ ഐപിഎല്ലിന് പിന്നാലെ പോവുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ നടപടികളെ കുറിച്ച് ചിന്തിക്കാൻ ആരംഭിച്ചത്. ടെസ്റ്റ് താരങ്ങൾക്ക് പ്രത്യേക ആനുകൂല്യം നൽകാനാണ് ബിസിസിഐ പദ്ധതിയിടുന്നത്.

കലണ്ടർ വർഷത്തിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് വാർഷിക കരാറിലെ തുകക്ക് പുറമെ അധിക അനുകൂല്യം കൂടി നൽകുന്ന രീതിയിൽ പ്രതിഫലഘടന പരിഷ്‌ക്കരിക്കാനും ബിസിസിഐ പദ്ധതിയിടുന്നു. നിലവിൽ വാർഷിക കരാറിൽ പറഞ്ഞിരിക്കുന്ന തുകക്ക് പുറമെ ഒരു ടെസ്റ്റ് മത്സരം കളിക്കുന്ന താരത്തിന് 15 ലക്ഷം രൂപയാണ് മാച്ച് ഫീസായി ലഭിക്കുന്നത്.

ഏകദിനത്തിൽ ഇത് ആറ് ലക്ഷവും ടി20യിൽ മൂന്ന് ലക്ഷവുമാണ്. മാച്ച് ഫീസ് ഇനത്തിൽ വർധന വരുത്തിയില്ലെങ്കിലും കൂടുതൽ ടെസ്റ്റ് കളിക്കുന്നവർക്ക് വാർഷിക ബോണസ് എന്ന രീതിയിൽ കൂടുതൽ തുക നൽകണമെന്ന് ബിസിസിഐ പദ്ധതിയിടുന്നു. ഇതിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് കൂടുതൽ യുവതാരങ്ങളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ബിസിസിഐ ഇതുവരെ സ്വീകരിച്ചിട്ടില്ല. താരങ്ങളുടെ പ്രതിഫലം ഉയർത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. കഴിഞ്ഞ സീസണിലെ വാർഷിക കരാർ പ്രകാരം എ+ കാറ്റഗറി താരങ്ങൾക്ക് ഏഴ് കോടിയാണ് പ്രതിഫലം. എ ഗ്രേഡിൽ ഉൾപ്പെട്ടവർക്ക് അഞ്ച് കോടി. ബി ഗ്രേഡിലുള്ളവർക്ക് മൂന്ന് കോടിയും സി ഗ്രേഡുകാർക്ക് ഒരു കോടിയും ലഭിക്കും.

ന്യൂഡൽഹി: ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക്. അമ്പയറെ അസഭ്യം പറഞ്ഞതിനാണ് നടപടി. രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐസിസിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തുന്നുവെന്ന് ഐസിസി വ്യക്തമാക്കി.

ശ്രീലങ്ക – അഫ്ഗാനിസ്താൻ ടി20 മത്സരത്തിനിെയാണ് സ്‌ക്വയർ ലെഗ് അമ്പയറായ ലിൻഡൻ ഹാനിബലിനെതിരേ അസഭ്യം വനിന്ദു അസഭ്യം പറഞ്ഞത്. അഫ്ഗാനിസ്താനെതിരേ അവസാന മൂന്ന് പന്തിൽ ശ്രീലങ്കയ്ക്ക് ജയിക്കാൻ 11 റൺസ് വേണമായിരുന്നു. ഈ ഘട്ടത്തിൽ അഫ്ഗാൻ താരം വഫാദർ മോമന്ദ് ഫുൾടോസ് എറിഞ്ഞു. ക്രീസിലുള്ള കമിന്തു മെൻഡിസിന്റെ അരക്കെട്ടിന് ഉയരത്തിലായിരുന്നു പന്ത് വന്നത്. ഇതോടെ പന്ത് നോബോളാണെന്ന് വാദിച്ച് ഹസരങ്ക രംഗത്തുവന്നു. ഇത് അനുവദിക്കാതിരുന്നതോടെയാണ് താരം അമ്പയറിനെ അസഭ്യം പറഞ്ഞത്.

ഈ മത്സരത്തിൽ ശ്രീലങ്ക മൂന്ന് റൺസിന് പരാജയപ്പെടുകയും ചെയ്തു. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണത്. അരക്കെട്ടോട് ചേർന്നാണെങ്കിൽ പ്രശ്നമില്ലായിരുന്നു. പക്ഷേ, പന്ത് വളരെ ഉയരത്തിലാണ് എത്തിയത്. അല്പംകൂടി ഉയരത്തിലായിരുന്നെങ്കിൽ അത് ബാറ്ററുടെ തലയിൽ പതിക്കുമായിരുന്നു. അമ്പയർ രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനായ ആളല്ല, മറ്റൊരു ജോലി കണ്ടെത്തുന്നതാണ് നല്ലതെന്നും ഹസരങ്ക അറിയിച്ചിരുന്നു.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് ഐപിഎല്ലും നഷ്ടമാകും. ഇടതു കണങ്കാലിന് പരിക്കേറ്റ് ടീമിന് പുറത്തിരിക്കുകയാണ് തിരമിപ്പോൾ. ഷമിയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദ്ദേശം. യുകെയിൽ നടത്തിയ വിശദ പരിശോധനയിലാണ് ശസ്ത്രക്രിയിലൂടെ മാത്രമേ കാലിലെ പരിക്ക് ഭേദമാക്കാനാകുവെന്ന് വിദഗ്ധ ഡോക്ടർമാർ വ്യക്തമാക്കിയത്. ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകാണ് ഷമിയുടെ തീരുമാനം.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് ഷമി. കാലിലെ പരിക്കു കാരണം ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നില്ല. നവംബറിൽ ഏകദിന ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി മത്സരിച്ചത്. ജനുവരി അവസാന ആഴ്ചയിൽ ലണ്ടനിലെത്തിയ ഷമി ഇടതു കണങ്കാലിൽ പ്രത്യേക കുത്തിവെപ്പ് എടുത്തിരുന്നു. ഈ കുത്തിവെപ്പ് ഫലം ചെയ്യാതെ വന്നതോടെയാണ് ശസ്ത്രക്രിയ നടത്താൻ താരം തീരുമാനിച്ചത്.

ശസ്ത്രക്രിയ നടത്താൻ വേണ്ടി താരം ഉടൻ ലണ്ടനിലേക്ക് തിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസൺ ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു. ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമാൽ ആണ് തീയതി പുറത്തു വിട്ടത്. മാർച്ച് 22-ാം തീയതി ചെന്നൈയിൽ വെച്ച് ഐപിഎല്ലിന്റെ 17-ാം എഡിഷന് തുടക്കും കുറിക്കും.

നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റണ്ണേഴ്‌സ് അപ്പുകളായ ഗുജറാത്ത് ടൈറ്റൻസുമാകും എം എ ചിദംബരം സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ മുഖാമുഖം വരാൻ സാധ്യതയുള്ളതെന്നാണ് വിവരം.

ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനുണ്ട് എന്നതിനാൽ രണ്ട് ഘട്ടമായാവും ഐപിഎൽ സീസൺ നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാകും ഐപിഎല്ലിന്റെ പൂർണ മത്സരക്രമം ബിസിസിഐ പുറത്തുവിടാൻ സാധ്യത. ഇക്കുറി ഐപിഎൽ പൂർണമായും ഇന്ത്യയിൽ വച്ചാണ് നടക്കുക എന്ന് അരുൺ ധമാൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് തീയതികളും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതും പരിഗണിച്ച് കേന്ദ്ര സർക്കാരുമായി ആലോചിച്ചാവും ബിസിസിഐ ഷെഡ്യൂൾ പ്രഖ്യാപിക്കുക.

കഴിഞ്ഞ സീസണിലെ പത്ത് ടീമുകൾ തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പർ ജയൻറ്‌സ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളാണ് മത്സര രംഗത്തുള്ളത്.