Sports (Page 178)

ജപ്പാന്‍ വനിതാ ടെന്നീസ് താരം നവോമി ഒസാക്ക സിന്‍സിനാറ്റി ഓപ്പണില്‍ നിന്നു ലഭിക്കുന്ന എല്ലാ സമ്മാനത്തുകയും ഹെയ്തിയിലെ ഭൂകമ്പബാധിതര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് അറിയിച്ചു.

വെസ്റ്റേണ്‍ & സതേണ്‍ ഓപ്പണ്‍ എന്ന് വിളിക്കപ്പെടുന്ന ടൂര്‍ണമെന്റിന് വനിതാ സിംഗിള്‍സ് വിജയിക്ക് 2,55,220 ഡോളറായിരിക്കും സമ്മാനതുക, കൂടാതെ റണ്ണറപ്പിന് 1,88,945 യുഎസ് ഡോളറും ലഭിച്ചേക്കും.

ടോക്കിയോ ഒളിമ്പിക്‌സാണ് നവോമി അവസാനമായി കളിച്ചത്. മൂന്നാം റൗണ്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്കറ്റ വാന്‍ഡ്രോസോവയോട് തോറ്റതിന് ശേഷം മെഡല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയാതെ പുറത്തായിരുന്നു.

ഹെയ്തിയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഇതില്‍ 300 ല്‍ അധികം ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തു.

മ്യൂണിക്ക്: ജര്‍മ്മന്‍ ഫുട്‌ബോളിലെ മാന്ത്രികതാരം ഗെര്‍ഡ് മുള്ളര്‍ (75) വിടവാങ്ങി. ജര്‍മ്മനിക്ക് 1972ലെ യൂറോകപ്പും 74ലെ ലോകകപ്പും നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മുള്ളര്‍ രാജ്യത്തിനായി 62 മത്സരങ്ങളില്‍ 68 ഗോളുകള്‍ നേടിയിട്ടുണ്ട്.

ബുണ്ടസ് ലിഗ, ജര്‍മ്മന്‍ കപ്പുകളില്‍ നാലു തവണ വീതവും യൂറോപ്യന്‍ കപ്പില്‍ മൂന്നു തവണയും ബയേണ്‍ മ്യൂണിക്കിനെ ജേതാക്കളാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് ഗെര്‍ഡ് മുള്ളറിന്റെ ബൂട്ടുകളായിരുന്നു. 1970ല്‍ ബാള്‍ ഓണ്‍ ഡി ഓര്‍ പുരസ്‌കാരവും അദ്ദേഹവും നേടി.

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ മുള്ളറിന്റെ പല റെക്കാഡുകളും സമീപകാലത്ത് മാത്രമാണ് മെസിയും റോബര്‍ട്ടോ ലെവാന്‍ഡോവ്‌സ്‌കിയുമടക്കമുള്ളവര്‍ മറികടന്നത്.

പിന്നീട്, ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായിരിക്കെ അള്‍ഷിമേഴ്‌സ് രോഗത്തിന്റെ പിടിയിലായിരുന്നു.

ലോര്‍ഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ 27 റണ്‍സിന്റെ ലീഡുമായി ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്ങ്സില്‍ 391 റണ്‍സാണ് ഇംഗ്ലീഷ് നിര അടിച്ചെടുത്തത്.

ഇംഗ്ലണ്ട് സൂപ്പര്‍താരം ജോ റൂട്ടിന്റെ പോരാട്ടമാണ് ടീമിന് ലീഡ് നേടിക്കൊടുത്തത്. ജോണി ബൈര്‍‌സ്റ്റോ(57) ജോസ് ബട്‌ലര്‍ (23) എന്നിവര്‍ പുറത്തായതിന് ശേഷം തകര്‍ച്ചയുടെ വക്കിലെത്തിയ ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് റൂട്ടിന്റെ കരുത്താണ്.

321 പന്തുകളില്‍ നിന്ന് 18 ബൗണ്ടറികളോടെയാണ് 180 റണ്‍സാണ് റൂട്ട് അടിച്ചെടുത്തത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ മൂന്നും, ഷമി രണ്ടും വിക്കറ്റ് നേടി.

ലോര്‍ഡ്‌സ്: ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിനിടയിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ഇംഗ്ലണ്ട് ആരാധകരുടെ അതിക്രമങ്ങള്‍. ലോര്‍ഡ്സ് ഗ്രൗണ്ടിലെ മൂന്നാം ദിനത്തില്‍ കെ. എല്‍ രാഹുലിന് നേരെയായിരുന്നു ഇംഗ്ലണ്ട് ആരാധകരുടെ കടന്നുകയറ്റം.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് പുരോഗമിക്കുന്നതിനിടെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനു നേരെ ഇംഗ്ലണ്ട് കാണികള്‍ വൈന്‍ കോര്‍ക്കു കൊണ്ട് എറിഞ്ഞു. ഇംഗ്ലണ്ട് ആരാധകരുടെ ഈ അതിക്രമത്തില്‍ ഫീല്‍ഡിംഗ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്ഷുഭിതനായി.

തുടര്‍ന്ന് താരം രാഹുലിനോട് ഇംഗ്ലണ്ട് ആരാധകര്‍ എറിഞ്ഞ കോര്‍ക്ക് അവര്‍ക്ക് നേരെ തിരിച്ചറിയാനും പറയുന്നുണ്ടായിരുന്നു

രാഹുല്‍ ഫീല്‍ഡ് നില്‍ക്കുന്നതിന് അടുത്തായി അനവധി കോര്‍ക്കുകളായിരുന്നു ഇംഗ്ലണ്ട് കാണികള്‍ എറിഞ്ഞിട്ടത്. ഇംഗ്ലണ്ട് ആരാധകരുടെ പ്രവര്‍ത്തിയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുലും കോഹ്ലിയും മറ്റ് ഇന്ത്യന്‍ താരങ്ങളും കളി നിയന്ത്രിച്ചിരുന്ന അമ്പയര്‍മാരായ മൈക്കല്‍ ഗോയിനെയും റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തിനെയും സമീപിച്ചതിനെ തുടര്‍ന്ന് കളി അല്പനേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ ഇന്ത്യ പരാതി നല്‍കിയിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം, നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെയും, ആരാധകര്‍ക്ക് നേരെയും ഇംഗ്ലണ്ട് കാണികളില്‍ നിന്ന് വംശീയ അധിക്ഷേപവും, പരിഹാസവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ന്യൂഡല്‍ഹി: 2012 അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ നായകന്‍ ഉന്‍മുക്ത് ചന്ദ് ഇന്ത്യന്‍ ക്രിക്കറ്റ് കളമൊഴിയുന്നു. ഇന്ത്യന്‍ നിന്ന് വിരമിക്കുകയാാണെന്ന് ഇന്നലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഉന്‍മുക്ത് അറിയിച്ചു.

യു.എസ്.എയില്‍ ട്വന്റി-20 ലീഗില്‍ കളിക്കാനാണ് ഉന്‍മുക്തിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാനുള്ള അനുമതി ഇല്ലാത്തതിനാലാണ് ഉന്‍മുക്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

2012 ല്‍ അണ്ടര്‍ 19 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ച ഉന്‍മുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു. ഇന്ത്യ എ ടീമിന്റെ നായകനുമായി.

ഐപിഎല്ലില്‍ ഡല്‍ഹി, രാജസ്ഥാന്‍, മുംബൈ ടീമുകളിലും താരം കളിച്ചിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ നേടിയ 111 റണ്‍സ് അണ്ടര്‍ 19 ക്രിക്കറ്റിലെ മികച്ച ഇന്നിംഗ്‌സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു.

പാരിസ്: വളര്‍ന്നു വന്ന തട്ടകമായ ബാഴ്സലോണ വിട്ട അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി ഇന്ന് പിഎസ്ജി ജേഴ്‌സിയില്‍ കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ മെസിയെ പിഎസ്ജി ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സമയം രാത്രി 12.30 മുതലാണ് മത്സരങ്ങള്‍ നടക്കുക.

നെയ്മര്‍ മെസി കോംബോയ്ക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. കോവിഡ് വ്യാപനത്തോത് കുറഞ്ഞതിനാല്‍ തന്നെ കാണികള്‍ക്ക് പ്രവേശനാനുമതിയും നല്‍കിയിട്ടുണ്ട്.

മത്സരത്തില്‍ സ്ട്രാസ്ബര്‍ഗിനെയാണ് പി എസ് ജി നേരിടുക. മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്റാഫ് ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ വിന്‍ദാലം എന്നിവരും പി.എസ്.ജിയില്‍ പുതിയതായി എത്തിയിട്ടുണ്ട്.

ഗുവാഹത്തി: ടോക്കിയോ ഒളിംപിക്‌സ് ഇടിക്കൂട്ടിലെ ഇന്ത്യയുടെ അഭിമാനം ലവ്ലിന ബോര്‍ഗഹെയ്ന് അസം സര്‍ക്കാരിന്റെ ആദരവ്. വനിതാ ബോക്‌സിംഗില്‍ വെങ്കലം നേടിയ ലവ്ലിനയ്ക്ക് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തില്‍ നാട്ടില്‍ ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.

ലവ്ലിനയ്ക്ക് പാരിതോഷികമായി 1 കോടി രൂപയും, അസം പോലീസില്‍ ഡി.എസ്.പിയായി ജോലിയും ഗുവാഹത്തിയില്‍ നടന്ന അനുമോദനച്ചടങ്ങില്‍ മുഖ്യമന്ത്രി വാഗ്ദ്ധാനം ചെയ്തു. മാത്രമല്ല, അസമിലെ ആദ്യ ഒളിംപിക്‌സ് മെഡല്‍ ജേതാവായ ലവ്ലിനയ്ക്ക് പാരീസ് ഒളിംപിക്‌സ് വരെ മാസം ഒരു ലക്ഷം രൂപ വീതവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ, ലവ്ലിനയുടെ പേരില്‍ അസമിലെ ഗോലഘട്ട് ജില്ലയിലെ സൗപത്താറില്‍ 25 കോടിയുടെ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മിക്കുമെന്നും ഹിമാന്ത അറിയിച്ചു.

തിരുപ്പതി: ഒളിംപിക്‌സില്‍ രണ്ടാം മെഡലെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ വനിതാ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു യുവജനങ്ങള്‍ക്കായി കായിക പരിശീലന അക്കാദമി തുടങ്ങുന്നു. ആന്ധ്രാ സര്‍ക്കാരിന്റെ സംയുക്ത സഹകരണത്തോടെ വിശാഖപട്ടണത്ത് അക്കാദമി തുടങ്ങാനാണു തീരുമാനമെന്നു സിന്ധു അറിയിച്ചു.

രാജ്യത്തെ യുവജനങ്ങള്‍ക്കു കായിക മേഖലയെക്കുറിച്ചു വേണ്ടത്ര അറിവില്ലെന്നും, അതുമൂലം പലരുടെയും പ്രതിഭകള്‍ തിരിച്ചറിയാതെ പോകുന്നു, ഇതു പരിഹരിക്കാനാണ് അക്കാദമി തുടങ്ങുന്നതെന്നും താരം വ്യക്തമാക്കി.

2024 ലെ പാരീസ് ഒളിംപിക്സില്‍ സ്വര്‍ണം നേടുകയാണു തന്റെ അടുത്ത ലക്ഷ്യമെന്നും താരം പറഞ്ഞു.

റിയോയില്‍ വെള്ളി നേടിയ സിന്ധു ടോക്കിയോയില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ തോല്‍പ്പിച്ചാണു വെങ്കലത്തില്‍ മുത്തമിട്ടത്.

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തിനു പിന്നാലെ ലോക റാങ്കിംഗിലും നീരജ് ചോപ്രയ്ക്ക് കുതിപ്പ്. ഒളിംപിക്സിനു മുമ്പ് ജാവലിങ് ത്രോ ലോക റാങ്കിങില്‍ 16-ാമതായിരുന്ന നീരജ് 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്.

ടോക്കിയോയില്‍ വമ്പന്മാരെ പിന്തള്ളിയ നീരജ് 1315 പോയിന്റോടെയാണ് രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്. 1396 പോയിന്റുമായി ജര്‍മ്മനിയുടെ യൊഹാന്നസ് വെറ്ററാണ് ഒന്നാം സ്ഥാനത്ത്. 2021-ല്‍ ഏഴു തവണ 90 മീറ്ററിലേറെ ദൂരം കണ്ടെത്തിയ താരമായ വെറ്റര്‍ക്ക് പക്ഷേ ടോക്കിയോയില്‍ ഇന്ത്യന്‍ താരത്തെ മറികടക്കാനായില്ല.

ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഒളി്പിക്സില്‍ സ്വര്‍ണ്ണമുത്തമിടുന്നത്. ഇതോടെ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് അത്ലറ്റെന്ന നേട്ടവും നീരജ് സ്വന്തമാക്കി.

കിഴക്കമ്പലം: ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ച് നടന്‍ മോഹന്‍ലാല്‍.

എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയതെന്നും, നേരത്തെ വിളിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.

മാത്രമല്ല, നിലവില്‍ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലാണെന്നും നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നേരില്‍ കാണാമെന്നും മോഹന്‍ലാല്‍ ശ്രീജേഷിനോട് പറഞ്ഞു.

നടന്‍ മമ്മൂട്ടിയും ശ്രീജേഷിന് അഭിനന്ദനം അറിയിച്ചിരുന്നു. കിഴക്കമ്പലത്തെ ശ്രീജേഷിന്റെ വീട്ടില്‍ എത്തിയാണ് താരം അഭിനന്ദിച്ചത്.