Sports (Page 179)

കിഴക്കമ്പലം: ഇന്ത്യയ്ക്കായി ഒളിംപിക്‌സില്‍ വെങ്കലം നേടിയ മലയാളികളുടെ അഭിമാന ഹോക്കിതാരം പി ആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. അപ്രതീക്ഷിതമായി വീട്ടിലെത്തിയ മമ്മൂട്ടിയെ ശ്രീജേഷ് തന്റെ വെങ്കല മെഡല്‍ കാണിച്ചു.

നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്. ഒളിംപിക് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈ വിറച്ചിരുന്നില്ലെന്നായിരുന്നു മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് ശ്രീജേഷ് തമാശ രൂപേണ പറഞ്ഞത്.

കേരളത്തിന്റെ അഭിമാനമായ പി ആര്‍ ശ്രീജേഷിനെ വ്യക്തിപരമായി ആദരിക്കാനുള്ള അവസരം ലഭിച്ചു. 41 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക് മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായതില്‍ ഒരു പ്രധാന പങ്ക് വഹിച്ചയാളാണ് അദ്ദേഹം. ശ്രീജേഷിന് സന്തോഷവും ആരോഗ്യവും വിജയവും എപ്പോഴും ഉണ്ടാവട്ടെയെന്ന് സന്ദര്‍ശനത്തിന് ശേഷം മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

തിരുവനന്തപുരം: ഒളിംപിക്സില്‍ ഹോക്കിയില്‍ ചരിത്രം തിരുത്തിക്കുറിച്ച് വെങ്കലമെഡല്‍ നേടിയ മലയാളി താരം പി.ആര്‍ ശ്രീജേഷിന് ആദരവുമായി തിരുവനന്തപുരത്തെ പമ്പുടമ. തിരുവനന്തപുരം കാഞ്ഞിരം പാറയില്‍ ഇന്ത്യന്‍ ഓയിലിന്റെ ഹരേകൃഷ്ണ ഫ്യൂവല്‍സ് ശ്രീജേഷിനോടുള്ള ആദരവില്‍ ഫ്രീയായി ഇന്ധനം നല്‍കുമെന്ന പ്രഖ്യാപനവുമായാണ് എത്തിയിരിക്കുന്നത്.

ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെ 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുമെന്ന ഓഫറാണ് ഹരേകൃഷ്ണ ഫ്യൂവല്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും.

പേര് ശ്രീജേഷാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ പെട്രോള്‍ അടിക്കാന്‍ എത്തുമ്പോള്‍ കാണിക്കണമെന്ന് ഹരേകൃഷ്ണ ഫ്യൂവല്‍സ് ഉടമ വ്യക്തമാക്കി.

പാരിസ്: പിഎസ്ജി തിരഞ്ഞെടുക്കാനുള്ള കാരണം നെയ്മറിന്റെ സാന്നിദ്ധ്യമാണെന്ന് അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി. പാരിസിലെത്തിയ താരം പിഎസ്ജിയ്ക്കായി നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിഎസ്ജി തിരഞ്ഞെടുക്കാന്‍ കാരണം ബാഴ്സയിലെ സഹതാരമായിരുന്ന നെയ്മറിന്റെ ഇടപെടല്‍ ആണെന്നും, നെയ്മര്‍ തന്നെ ഒരുപാട് സഹായിച്ചു, തീര്‍ച്ചയായും നെയ്മറിന് നന്ദി പറയുന്നുവെന്ന് മെസ്സി അറിയിച്ചു

കൂടാതെ, അര്‍ജന്റീനയിലെ തന്റെ സഹതാരങ്ങളായ ഡി മരിയ, പെരഡെസ് എന്നിവരോടൊപ്പം കളിക്കാമെന്നുള്ള അവസരവും പ്രധാനമാണെന്നും, ചാംപ്യന്‍സ് ലീഗ് തന്നെയാണ് പ്രധാന ലക്ഷ്യമെന്നും, ലോകത്തെ ഏറ്റവും മികച്ച താരനിരയാണ് പിഎസ്ജിയുടേത്. അവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നും മെസ്സി പറഞ്ഞു.

ബാഴ്‌സലോണയില്‍ നിന്നുള്ള താരത്തിന്റെ പടിയിറക്കം ഹൃദയഭേദകമായിരുന്നു. എന്നാല്‍, നെയ്മറിന്റെയും, ഡി മരിയയുടെയുമൊക്കെ സാന്നിദ്ധ്യം മെസ്സിക്ക് പിഎസ്ജി ഒരു പുതിയ തട്ടകമായി തോന്നിക്കില്ലെന്നു തീര്‍ച്ച.

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30 മുതല്‍ നടക്കുന്ന മത്സരം സോണി സിക്സ്, സോണി ടെന്‍ 3 തുടങ്ങിയ ചാനലുകളില്‍ തത്സമയം കാണാം.

ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാന്‍ ലോര്‍ഡ്‌സ് ഗാലറിയിലുണ്ടാകും.

ഒന്നാം ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാനാവാതെ സമനിലയില്‍ അവസാനിച്ചിരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒരു പോലെ ശിക്ഷയുമേറ്റു വാങ്ങിയിരുന്നു.

ഇന്ത്യയുടെ ഒമ്പത് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ 157 റണ്‍സ് ലക്ഷ്യം മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു കനത്ത മഴമൂലം അവസാന ദിവസം മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

കൊച്ചി: ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം ഒളിംപിക്‌സ് ഹോക്കി മെഡല്‍ ജേതാവ് പി.ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് കേരളം. രണ്ടു കോടി രൂപയാണ് ശ്രീജേഷിന് സംസ്ഥാനം പാരിതോഷികമായി നല്‍കുക.

കൂടാതെ, വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കും. നിലവില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്.

ഒളിംപിക്‌സില്‍ പങ്കെടുത്ത മറ്റു എട്ട് മലയാളികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പ്രോത്സാഹനമായി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

മന്ത്രിസഭാ യോഗത്തിലാണ് പി.ആര്‍ ശ്രീജേഷടക്കമുള്ള താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചതായി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ മാധ്യമങ്ങളെ അറിയിച്ചത്.

പി.ആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ പാരിതോഷികം ഒന്നും തന്നെ പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു

നേരത്തെ, വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ ശ്രീജേഷിന് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ലോസ്ആഞ്ചലസ്: ഒളിംപിക്സിലേക്ക് ക്രിക്കറ്റിനെ മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). 2028ല്‍ ലോസ് ആഞ്ചലസില്‍ നടക്കാന്‍ പോകുന്ന ഒളിംപിക്സില്‍ ക്രിക്കറ്റും മത്സര ഇനമായി ഉള്‍പ്പെടുത്താന്‍ ഐസിസി അപേക്ഷ നല്‍കി.

ലോകത്താകമാനം 100 കോടിയിലധികം ക്രിക്കറ്റ് ആരാധകരുണ്ട്. അവരെല്ലാം ക്രിക്കറ്റ് ഒളിംപിക്സ് ഇനമായി കാണാന്‍ ആഗ്രഹിക്കുന്നു. ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പെടുത്തുന്നത് കളിക്കും ഗെയിംസിനും ഗുണകരമാകുമെന്ന് ഐ സി സിയുടെ ഗ്രെഗ് ബെയ്ലി അഭിപ്രായപ്പെട്ടു.

അടുത്ത വര്‍ഷം ബര്‍മിങ്ഹാമില്‍ നടക്കാന്‍ പോകുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ക്രികെറ്റ് ഒരു മത്സരയിനമാണ്. ഇത് ഒളിംപിക്സിലേക്കുള്ള വരവിന് പാതയൊരുക്കുമെന്നാണ് ഐ സി സിയുടെ പ്രതീക്ഷ.

യു എസ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ പരാഗ് മറാത്തെയാണ് ലോസ് ആഞ്ചലസില്‍ ക്രിക്കറ്റ് ഉള്‍പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 1900ത്തില്‍ പാരീസില്‍ വെച്ച് നടന്ന ഒളിംപിക്സില്‍ മാത്രമാണ് ക്രിക്കറ്റ് ഒരു ഇനമായിരുന്നത്. 2028ല്‍ വീണ്ടും ഒളിംപിക്‌സിനായി പാരിസ് വേദിയൊരുക്കുമ്പോള്‍ ക്രിക്കറ്റ് മത്സരങ്ങളും അരങ്ങേറുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കോടിക്കണക്കിന് ആരാധകര്‍.

കൊച്ചി: ഒളിംപിക്‌സ് ഹോക്കിയില്‍ നേടിയെടുത്ത വെങ്കലം മലയാളികള്‍ക്ക് ഓണസമ്മാനമെന്ന് പി.ആര്‍ ശ്രീജേഷ്. പാരിതോഷികങ്ങളെക്കുറിച്ചല്ല, എത്രയും വേഗം നാട്ടില്‍ വരിക, മെഡല്‍ നാട്ടുകാരെയും വീട്ടുകാരെയും കാണിക്കുക എന്നതായിരുന്നു ചിന്ത മുഴുവന്‍ എന്നും, ഡോ.ഷംഷീര്‍ വയലില്‍ നല്‍കിയ പാരിതോഷികത്തിന് നന്ദിയും കടപ്പാടുമുണ്ടെന്നും, ടോക്കിയോ യാത്രയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീജേഷ് പറഞ്ഞു.

ഇന്ത്യക്കാര്‍ 41 വര്‍ഷം കാത്തിരുന്നതാണ് ഹോക്കിയില്‍ മെഡല്‍ നേടുകയെന്നത്. മെഡലുമായി രാജ്യത്ത് ചെല്ലുമ്പോള്‍ എന്താകും ജനങ്ങളുടെ പ്രതികരണമെന്ന് താരങ്ങള്‍ ടോക്കിയോയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഏഷ്യന്‍ ഗെയിംസ് ജയിച്ചുവന്നപ്പോള്‍ ലഭിച്ചിരുന്നെങ്കിലും ഇതുപോലൊരു സ്വീകരണം അപ്രതീക്ഷിതമാണ്. ഇത്രയും വലിയ സ്വീകരണം നല്‍കിയതിന് വലിയ സന്തോഷവും നന്ദിയുമുണ്ടെന്നും താരം അറിയിച്ചു.

മാത്രമല്ല, സ്വന്തം നാട്ടില്‍ ലഭിച്ച സ്വീകരണം ഇരട്ടിമധുരമാണെന്നും, നാട്ടുകാര്‍ നല്‍കിയ സ്വീകരണം കളിക്ക് ലഭിച്ച വലിയ അംഗീകാരം തന്നെയാണ്. ഒളിംപിക്‌സില്‍ മെഡല്‍ നേടുകയെന്ന ലക്ഷ്യം കൈവരിച്ച തനിക്ക് സര്‍ക്കാര്‍ അര്‍ഹമായ അംഗീകാരം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ശ്രീജേഷ് അറിയിച്ചു.

ഒടുവില്‍, അത് ഉറപ്പായി . . . മെസ്സി ഇനി പാരിസ് പടകള്‍ക്കൊപ്പം പന്തുതട്ടും. മെസ്സി പിഎസ്ജിയിലേക്ക് ചെക്കേറിയെന്ന് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെസ്സിയുമായി വീണ്ടും ഒരുമിക്കുകയാണെന്ന് നെയ്മറും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്.

മെസിക്കായി മൂന്നു വര്‍ഷത്തെ കരാറാണ് പി.എസ്.ജി തയാറാക്കുന്നതെന്നും, പ്രതിവര്‍ഷം 35 മില്യണ്‍ യൂറോ വീതം വേതനം നല്‍കുമെന്നുമാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബാഴ്സയില്‍ 10-ാം നമ്പര്‍ ജേഴ്സിയായിരുന്നു മെസിയുടേത്. നിലവില്‍ പി.എസ്.ജിയില്‍ നെയ്മറാണ് 10-ാം നമ്പര്‍. തന്റെ ജേഴ്സി നമ്പര്‍ മെസിക്കു നല്‍കാന്‍ നെയ്മര്‍ നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തനിക്ക് 19-ാം നമ്പര്‍ ജഴ്സി മതിയെന്നു മെസ്സി വ്യക്തമാക്കിയതായി പി.എസ്.ജി. വൃത്തങ്ങള്‍ അറിയിച്ചു.

കിലിയിന്‍ എംബാപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ്, എയ്ഞ്ചല്‍ ഡിമരിയ തുടങ്ങിയ വമ്പന്‍ താര നിര തന്നെ സ്വന്തമായുള്ള ടീമാണ് പിഎസ്ജി. മെസ്സി കൂടി എത്തുന്നതോടെ പിഎസ് ജി വേറെ ലെവലാകും എന്നതില്‍ സംശയമില്ല. വരുന്ന വാരാന്ത്യത്തിലെ ലീഗ് മത്സരങ്ങളില്‍ മെസ്സയെ പിഎസ് ജിയുടെ ജേഴ്‌സിയില്‍ കളത്തില്‍ കാണാം.

ബെംഗളൂരു: ടോക്കിയോ ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടിയ കേരളത്തിന്റെ പി ആര്‍ ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ലെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്.

ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ കിട്ടിയപ്പോള്‍ കേരള സര്‍ക്കാര്‍ തന്നോടും കാണിച്ചത് ഇതേ സമീപനമാണെന്നും, അന്ന് ഖജനാവ് കാലിയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതെന്നും അഞ്ജു ബോബി ജോര്‍ജ് കുറ്റപ്പെടുത്തി. മാത്രമല്ല, കേരളത്തിലെ കായിക താരങ്ങളോടുള്ള സര്‍ക്കാരിന്റെ ഈ സമീപനം മാറണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പി.ആര്‍.ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്ന് കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ് കേരളംമെന്നും, ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. അതാണ് സര്‍ക്കാരിന്റെ നയം. നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും നടത്തുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ വംശീയാധിക്ഷേപം നടത്തി ഇംഗ്ലീഷ് കാണികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ മടിയന്മാര്‍, ചതിയന്മാര്‍ എന്നൊക്കെ കൂക്കി വിളിച്ചായിരുന്നു ഇംഗ്ലണ്ടുകാര്‍ അധിക്ഷേപിച്ചത്. ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ വനിതയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം തുറന്നുപറഞ്ഞത്.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയായിരുന്നു ആദ്യം വംശീയാധിക്ഷേപം ഉയര്‍ത്തിയത്. റിവ്യൂ നഷ്ടപ്പെടുത്തിയതോടെ നായകന്‍ വിരാട് കോഹ്‌ലിക്ക് നേരെയായി അധിക്ഷേപം. ഇത് സഹിക്കാതായപ്പോള്‍ ഇന്ത്യന്‍ ടീം ആരാധികയായ ഒരു യുവതി അവരെ വിലക്കുവാന്‍ മുതിര്‍ന്നു. എന്നാല്‍ നിങ്ങള്‍ ഏത് രാജ്യക്കാരിയാണെന്നായിരുന്നു അവരോടുള്ള ചോദ്യം. കുറച്ചെങ്കിലും മാന്യത കാണിച്ചു കൂടേയെന്ന് യുവതി ചോദിച്ചപ്പോള്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോകുവാനായിരുന്നു അവരുടെ ഭീഷണി.

തുടര്‍ന്ന് അവര്‍ ഗ്രൗണ്ട് ഒഫീഷ്യല്‍സിനെ സംഭവം അറിയിക്കുകയും, ഇതിനെ തുടര്‍ന്ന് ഒരു യുവാവിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ശേഷം യുവതിയും കുടുംബവും ഇന്ത്യന്‍ ആരാധകര്‍ നിന്ന ഭാഗത്തേക്ക് മാറിയെങ്കിലും ഇംഗ്ലീഷ് ആരാധകര്‍ അധിക്ഷേപം തുടര്‍ന്നു. ഡെല്‍റ്റകള്‍ എന്ന് വിളിച്ചാണ് അവര്‍ അധിക്ഷേപം തുടര്‍ന്നത്. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദമായ ‘ഡെല്‍റ്റ’യെ ഉദ്ദേശിച്ചായിരുന്നു അധിക്ഷേപം.

പൊതുവെ മാന്യന്മാരായ കാണികളെന്ന് വിലയിരുത്താറുള്ള ഇംഗ്ലണ്ടുകാരുടെ ഈ പ്രവര്‍ത്തി ക്രിക്കറ്റ് ലോകം അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്.