Sports (Page 130)

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മലയാളി താരം എസ്.ശ്രീശാന്തിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നിരവധി കഴിവുകളുള്ള മികച്ചൊരു ബൗളറായിരുന്നു ശ്രീശാന്തെന്ന് സച്ചിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനെ നിരവധി വര്‍ഷങ്ങളില്‍ പ്രതിനിധീകരിച്ചതിന് ശ്രീശാന്തിനെ അഭിനന്ദിച്ച സച്ചിന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് എല്ലാ ഭാവുകങ്ങളും നേരുന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പണ്ട് ചലഞ്ചര്‍ സീരീസില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിക്കറ്റെടുത്താണ് ശ്രീശാന്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്ന് ഒരു ഇന്‍സ്വിങ്ങറിലൂടെ സച്ചിനെ ശ്രീശാന്ത് എല്‍.ബി.ഡബ്ല്യു ആക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഏറെക്കാലം ഒരുമിച്ച് കളിച്ച മുന്‍താരങ്ങള്‍ ആരും ശ്രീക്ക് ആശംസകള്‍ അറിയിക്കാത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സച്ചിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റെത്തുന്നത്. നേരത്തെ സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങും മാത്രമാണ് ക്രിക്കറ്റ് മേഖലയില്‍ നിന്ന് താരത്തിന്റെ വിടവാങ്ങല്‍ സമയത്ത് പോസ്റ്റിട്ടത്.

അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് ശ്രീശാന്ത് കളിച്ചത്. ടൂര്‍ണമെന്റിനിടെ താരത്തിന്റെ കൈക്ക് പരിക്കേറ്റിരുന്നു. പിന്നാലെ കേരളം രഞ്ജിയില്‍ നിന്ന് പുറത്തായതോടെ ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഫറ്റോര്‍ഡ: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ്. ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയാല്‍ സ്റ്റേഡിയത്തിലേക്ക് 100 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബുക്ക് മൈ ഷോ ആപ്പ് വഴി ആരാധകര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവും.

ഈ മാസം 20ന് ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തിലാണ് ഐഎസ്എല്‍ ഫൈനല്‍ നടക്കുന്നത്. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഐഎസ്എല്‍ മത്സരങ്ങളില്‍ കാണികളെ അനുവദിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കാണികളെ അനുവദിക്കുകയും ഐഎസ്എല്ലിന് കാണികളെ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ നേരത്തെ സംഘാടകര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഫൈനലിന് ടിക്കറ്റെടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ മാച്ച് ബോള്‍ സ്വന്തമാക്കാനും സംഘാടകര്‍ അവരമൊരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെത്തുന്ന ഭാഗ്യശാലികളായ മൂന്ന് ആരാധകര്‍ക്ക് ഹീറോ ഗ്ലാമര്‍ മോട്ടോര്‍ സൈക്കിള്‍ സ്വന്തമാക്കാനും അവസരമുണ്ട്.

ഐഎസ്എല്‍ ഫൈനലിന് 100 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ ഗോവന്‍ സര്‍ക്കാരാണ് സംഘാടകര്‍ക്ക് അനുമതി നല്‍കിയത്. സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 24 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനഫലമോ ഹാജരാക്കണം. മാസ്‌ക് നിര്‍ബന്ധമാണ്.

ബാംബോലിം: ഐഎസ്എല്ലില്‍ രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത്‌ ഹൈദരാബാദ് എഫ്‌സി. തുടക്കത്തില്‍ ലീഡ് നേടിയ ശേഷമായിരുന്നു ബഗാന്റെ തോല്‍വി. ബര്‍തൊളോമ്യൂ ഒഗ്ബെച്ചെ, മുഹമ്മദ് യാസിര്‍, ഹാവിയര്‍ സിവേരിയോ എന്നിവരാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. റോയ് കൃഷ്ണയുടെ വകയായിരുന്നു ബഗാന്റെ ഏകഗോള്‍.

18-ാം മിനിറ്റിനായിരുന്നു റോയ് കൃഷ്ണയുടെ ഗോള്‍. ലിസ്റ്റണ്‍ കൊളാക്കോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. താരത്തിന്റെ നിലംപറ്റെയുള്ള ക്രോസ് റോയ് പ്രതിരോധതാരം ആകാശ് മിശ്രയെ മറികടന്ന് വലയിലെത്തിച്ചു. ഹൈദരാബാദിന്റെ മറുപടി ഒഗ്ബെച്ചെയുടെ വകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോള്‍. യാസറിന്റെ കോര്‍ണറില്‍ അനികേത് ജാദവ് ആ്ദ്യ ശ്രമം നടത്തി. എന്നാല്‍ ഷോട്ട് പ്രതിരോധത്തില്‍ തട്ടിതെറിച്ചു. പന്ത് കിട്ടിയ ഹൈദരാബാദ് പ്രതിരോധ താരം ജുവനാന്‍ നൈജീരിയന്‍ താരത്തിന് മറിച്ചു നല്‍കി. ഒഗ്ബെച്ചെയുടെ ഷോട്ട് ഗോള്‍കീപ്പര്‍ അമ്രിന്ദര്‍ സിംഗിനെ മറികടന്നു. സ്‌കോര്‍ 1-1. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

58-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം ഗോള്‍. ഒഗ്ബെച്ചെയില്‍ നിന്ന് പന്ത് സ്വീകരിച്ച സിവേറിയോ ഷോട്ടുതിര്‍ക്കും മുമ്ബ് പ്രതിരോധതാരങ്ങളായ സന്ദേശ് ജിങ്കാനും തിരിയും പ്രതിരോധിച്ചു. പന്ത് യാസിറിന്റെ മുന്നിലേക്ക്. അനായാസം താരം ഗോള്‍വര കടത്തി. ഹൈദരാബാദ് ആദ്യമായി മത്സരത്തില്‍ മുന്നിലെത്തി. ആറ് മിനിറ്റുകള്‍ക്ക് ശേഷം ഹൈദരാബാദിന്റെ മൂന്നാം ഗോളും പിറന്നു. ഇത്തവണ സിവേരിയോ ആണ് ഗോള്‍ നേടിയത്‌.

ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ. വിന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്റെ തകര്‍പ്പന്‍ ജയം മിതാലി രാജും സംഘവും നേടിയത്. സ്‌കോര്‍: ഇന്ത്യ-317/8 (50), വിന്‍ഡീസ്-162-10 (40.3 Ov).

ബാറ്റിംഗില്‍ സെഞ്ചുറികളുമായി സ്മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ സ്നേഹ് റാണ മൂന്നും മേഘ്ന സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശക്തമായ തുടക്കം ലഭിച്ച വിന്‍ഡീസ് വനിതകള്‍ ഇടക്ക് ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ ഡീന്‍ഡ്രാ ഡോട്ടിന്‍-ഹെയ്ലി മാത്യൂസ് സഖ്യം 12.2 ഓവറില്‍ 100 റണ്‍സ് ചേര്‍ത്തു. 46 പന്തില്‍ 62 റണ്‍സുമായി തകര്‍ത്തടിച്ചിരുന്ന ഡോട്ടിനെയും 36 പന്തില്‍ 43 റണ്‍സെടുത്ത ഹെയ്ലിയേയും സ്നേഹ് റാണ മടക്കിയത് നിര്‍ണായകമായി. 100-1 എന്ന നിലയില്‍ നിന്ന് 134-6 എന്ന നിലയിലേക്ക് വിന്‍ഡീസ് കൂപ്പുകുത്തി.

വിന്‍ഡീസ് 162 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ കിസിയ നൈറ്റ്(5), ക്യാപ്റ്റന്‍ സ്റ്റെഫാനീ ടെയ്ലര്‍(1), വിക്കറ്റ് കീപ്പര്‍ ഷെമാനീ കാംപെല്ലെ(11), ചിനെല്ലെ ഹെന്റി(7), ആലിയാ ആല്ലീന്‍(4), അനീസ മുഹമ്മദ്(2), ചെഡീന്‍ നേഷന്‍(19), ഷമീലിയ കോണെല്‍(0), ഷകീര സെല്‍മാന്‍(*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.

ഐഎസ്എല്ലില്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നില്‍. ജംഷദ്പൂരിനെതിരെ സഹലിന്റെ ഒരു ഗോള്‍ ആണ് കേരള ബ്ലാസ്റ്റേഴിനെ മുന്നില്‍ എത്തിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിന് അത്ര എളുപ്പമായിരുന്നില്ല ആദ്യ പകുതി. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ജംഷദ്പൂര്‍ തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിന് സമ്മര്‍ദ്ദം നല്‍കി. ചിമ ചിക്വുവിന് രണ്ട് നല്ല അവസരങ്ങള്‍ ലഭിച്ചു എങ്കിലും രണ്ടും താരത്തിന് ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ ആയില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന് അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. ലൂണയുടെ ഒരു കോര്‍ണറില്‍ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാര്‍ട്‌ലിയുടെ ഹെഡര്‍ ആ അവസരം ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് തട്ടിയെടുത്തു. 34ആം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവര്‍ണ്ണാവസരം ജംഷദ്പൂരിന് ലഭിച്ചു. ഇത്തവണയും അവര്‍ക്ക് ടാര്‍ഗറ്റ് കണ്ടെത്താന്‍ ആവാനായില്ല. 38-ാം മിനുട്ടില്‍ വാസ്‌കസിന്റെ സഹലിനായുള്ള പാസ് രക്ഷപ്പെടുത്തുന്നതില്‍ ജംഷദ്പൂര്‍ ഡിഫന്‍സിന് പിഴച്ചു. ലൈന്‍ വിട്ട് കയറി വന്ന രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ് നല്‍കി. കേരള ബ്ലാസ്റ്റേഴ്‌സ് 1-0 ജംഷദ്പൂര്‍. ഈ ലീഡ് നിലനിര്‍ത്തി ആദ്യ പാദ സെമി തങ്ങളുടേതാക്കി മാറ്റാന്‍ ആകും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക.

കൊച്ചി: ഐഎസ്എല്ലിലെ ഒന്നാം സെമി ഫൈനലില്‍ കൊമ്പന്മാര്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ ഇറങ്ങുമ്പോള്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പുറത്തൊരുക്കുന്ന വമ്പന്‍ സ്‌ക്രീനില്‍ ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാനുള്ള സൗകര്യമൊരുക്കി ബ്ലാസ്റ്റേഴ്‌സ്. സ്റ്റേഡിയത്തിലേക്കുള്ള റോഡിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഫാന്‍ പാര്‍ക്ക് ഒരുക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചര മുതല്‍ മത്സത്തിന്റെ ലൈവ് സ്ട്രീമിംഗ് തുടങ്ങും.

കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്ലാസ്റ്റേഴ്‌സിനായി ആര്‍പ്പുവിളിക്കാന്‍ കലൂരിലെ സ്റ്റേഡിയത്തിലെത്താന്‍ കഴിയാത്ത ആരാധകര്‍ക്ക് ഒത്തുകൂടാനുള്ള സുവര്‍ണാവസരമാണ് ഇത്. ഇവാന്‍ വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മിന്നുന്ന പ്രകടനങ്ങളോടെയാണ് സെമിയിലെത്തിയത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ് സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. കൊവിഡ് മൂലം മത്സരങ്ങളെല്ലാം ഗോവയിലായതിനാല്‍ ഇരുപാദങ്ങളിലായി നടക്കുന്ന സെമി പോരാട്ടത്തിന് ഗോവ മാത്രമാണ് വേദി. ഈ സാഹചര്യത്തിലാണ് ആരാധകരെ മത്സരം കാണാന്‍ ബ്ലാസ്റ്റേഴ്‌സ് ക്ഷണിക്കുന്നത്.

ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ന്യൂസിലാന്‍ഡ് 62 റണ്‍സിന്‌ ഇന്ത്യയെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 261 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ സംഘം 46.4 ഓവറില്‍ 198 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.

63 പന്തില്‍ രണ്ട് സിക്സും ആറ് ഫോറുമടക്കം 71 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയത്. എന്നാല്‍ പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. 261 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സ്‌കോര്‍ 10ലെ എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ (6) നഷ്ടമായി. വൈകാതെ ദീപ്തി ശര്‍മയും (5) മടങ്ങി. യസ്തികയുടെയും ക്യാപ്ടന്‍ മിഥാലി രാജിന്റെയും മെല്ലെപ്പോക്കും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മിതാലി രാജ് 56 പന്തില്‍ നിന്ന് ഒരു ഫോറടക്കം 31 റണ്‍സെടുത്ത് പുറത്തായി. റിച്ച ഘോഷും (0) നിരാശപ്പെടുത്തി. സ്നേഹ് റാണ (18), പൂജ വസ്ത്രാക്കര്‍ (6), ജുലാന്‍ ഗോസ്വാമി (15), രാജേശ്വരി ഗെയ്ക്വാദ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ കിവീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 260 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ആമി സാറ്റേര്‍ത്ത് വെയ്റ്റും (75) അമേലിയ കെറു(50)മാണ് കിവീസ് ടീമിനായി തിളങ്ങിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കാറ്റി മാര്‍ട്ടിന്‍ (41), ക്യാപ്ടന്‍ സോഫി ഡെവിന്‍ (35), മാഡി ഗ്രീന്‍ (27) എന്നിവരും കിവീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി പൂജ വസ്ത്രാക്കര്‍ നാലു വിക്കറ്റുമായി തിളങ്ങി. രാജേശ്വരി ഗെയ്ക്വാദ് രണ്ടു വിക്കറ്റെടുത്തു.

സ്പിന്‍ വിസാര്‍ഡ് ഷെയ്ന്‍ വോണിന്റെ സംസ്‌ക്കാരം മാര്‍ച്ച് 30 ന് വൈകുന്നേരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തായ്ലന്‍ഡിലെ വില്ലയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മെല്‍ബണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന സംസ്‌കാര ചടങ്ങ് നടത്തുമെന്ന് വോണിന്റെ കുടുംബം വ്യക്തമാക്കി.

വോണിന്റെ മരണത്തിലോ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ അസ്വാഭാവികത ഒന്നുമില്ലെന്നും ഹൃദയാഘാതം തന്നെയാണ് മരണ കാരണമെന്നും തായ് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തായ്ലന്‍ഡില്‍ വോണ്‍ താമസിച്ച കോഹ് സാമൂയിയിലെ വില്ലയില്‍ നിന്ന് ഞായറാഴ്ച സുറത് താനിയില്‍ എത്തിച്ച മൃതദേഹം തിങ്കളാഴ്ച രാത്രി തലസ്ഥാനമായ ബാങ്കോക്കിലെത്തിച്ച ശേഷം അവിടെ നിന്ന് മെല്‍ബണിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കായി 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോണ്‍ ഫോര്‍മാറ്റുകളിലായി 1000-ലധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കൂടാതെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഫോര്‍മാറ്റില്‍ 700 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായിരുന്നു അദ്ദേഹം, 1999 ലെ ഓസ്ട്രേലിയയുടെ ലോകകപ്പ് വിജയത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു.

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചു. എല്ലാവിധ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച് രാജ്യത്തിനു വേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്ന് എസ്. ശ്രീശാന്ത് പറഞ്ഞു. വിഷമത്തോടെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ഏറെനാളുകള്‍ക്ക് ശേഷമാണ് ഫസ്റ്റ്ക്‌ളാസ് ക്രിക്കറ്റില്‍ ശ്രീശാന്ത് കളിച്ചത്. മേഘാലയക്കെതിരായ മത്സരത്തില്‍ 12 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി.

ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളിലായി 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ 75 വിക്കറ്റും 10 ടി20കളില്‍ ഏഴ് വിക്കറ്റുകളും നേടി. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാക് നായകന്‍ മിസ്ബാ ഉള്‍ ഹക്കിന്റെ ക്യാച്ചെടുത്ത് ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചത് ശ്രീശാന്താണ്. ഇന്ത്യ ലോകചാമ്പ്യന്മാരായ 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് ഭാഗമായിരുന്നു.

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിജയത്തുടര്‍ച്ചക്കായി ഇന്ത്യ നാളെ ഇറങ്ങും. ഹാമില്‍ട്ടണിലെ സെഡോണ്‍ പാര്‍ക്കില്‍ നാളെ രാവിലെ 6:30 ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.

ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത മിതാലിയും സംഘവും ഇത്തവണയും ആത്മവിശ്വാസത്തിലാണ്. മത്സരത്തില്‍ മുന്‍ നിര ബാറ്റിംഗ് ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ നങ്കൂരമിട്ട് കളിച്ച് രക്ഷകരായത് സ്‌നേഹ് റാണയും പൂജ വസ്ട്രാക്കറുമാണ്. രാജേശ്വരി ഗെയ്ക്ക് വാദും ജൂലന്‍ ഗോസ്വാമിയും അടങ്ങുന്ന ബോളിംഗ് നിര തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ക്യാപ്ടന്‍ മിതാലി രാജും വൈസ് ക്യാപ്ടന്‍ ഹര്‍മന്‍ പ്രീതും വെടിക്കെട്ട് ബാറ്റര്‍ ഷഫാലി വെര്‍മയും ഫോം വീണ്ടെടുത്താല്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല.

എന്നാല്‍, ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരം ഇന്ത്യന്‍ ടീമിന് നിര്‍ണായകമാകും. സൂസി ബെയിറ്റ്‌സാണ് കീവീസ് ടീമിലെ സൂപ്പര്‍ ബാറ്റര്‍.അമേലിയ കെര്‍ , ക്യാപ്ടന്‍ സോഫി ഡിവൈന്‍ എന്നിവരും ഫോമിലാണ്. മൂര്‍ച്ചയേറിയ ബോളിംഗ് നിരയും ആതിഥേയ ടീമിനുണ്ട്. ഉദ്ഘാടന മത്സരത്തില്‍ വിന്‍ഡീസിനോട് 3 റണ്‍സിന് തോറ്റ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയ്‌ക്കെതിരെ പോരിനിറങ്ങുന്നത്.