വിന്‍ഡീസിനെ 155 റണ്‍സിന് വീഴ്ത്തി ഇന്ത്യന്‍ പെണ്‍പട

ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ. വിന്‍ഡീസിനെ 40.3 ഓവറില്‍ 162 റണ്‍സില്‍ എറിഞ്ഞിട്ടാണ് 155 റണ്‍സിന്റെ തകര്‍പ്പന്‍ ജയം മിതാലി രാജും സംഘവും നേടിയത്. സ്‌കോര്‍: ഇന്ത്യ-317/8 (50), വിന്‍ഡീസ്-162-10 (40.3 Ov).

ബാറ്റിംഗില്‍ സെഞ്ചുറികളുമായി സ്മൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ സ്നേഹ് റാണ മൂന്നും മേഘ്ന സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ശക്തമായ തുടക്കം ലഭിച്ച വിന്‍ഡീസ് വനിതകള്‍ ഇടക്ക് ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ ഡീന്‍ഡ്രാ ഡോട്ടിന്‍-ഹെയ്ലി മാത്യൂസ് സഖ്യം 12.2 ഓവറില്‍ 100 റണ്‍സ് ചേര്‍ത്തു. 46 പന്തില്‍ 62 റണ്‍സുമായി തകര്‍ത്തടിച്ചിരുന്ന ഡോട്ടിനെയും 36 പന്തില്‍ 43 റണ്‍സെടുത്ത ഹെയ്ലിയേയും സ്നേഹ് റാണ മടക്കിയത് നിര്‍ണായകമായി. 100-1 എന്ന നിലയില്‍ നിന്ന് 134-6 എന്ന നിലയിലേക്ക് വിന്‍ഡീസ് കൂപ്പുകുത്തി.

വിന്‍ഡീസ് 162 റണ്‍സില്‍ ഓള്‍ഔട്ടായപ്പോള്‍ കിസിയ നൈറ്റ്(5), ക്യാപ്റ്റന്‍ സ്റ്റെഫാനീ ടെയ്ലര്‍(1), വിക്കറ്റ് കീപ്പര്‍ ഷെമാനീ കാംപെല്ലെ(11), ചിനെല്ലെ ഹെന്റി(7), ആലിയാ ആല്ലീന്‍(4), അനീസ മുഹമ്മദ്(2), ചെഡീന്‍ നേഷന്‍(19), ഷമീലിയ കോണെല്‍(0), ഷകീര സെല്‍മാന്‍(*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍.