Sports (Page 129)

പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയതോടെ നെട്ടോട്ടമോടിയിട്ടും ടിക്കറ്റ് ലഭിക്കാത്തവരുണ്ടായിരുന്നു. അവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഐഎസ്എല്‍ അധികൃതര്‍. ഇന്ന് രാവിലെ 10 മണി മുതല്‍ ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്നാണ് ഐഎസ്എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ വളരെ കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ഐഎസ്എല്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നത്. അതിനാല്‍ തന്നെ ടിക്കറ്റുകളുടെ ലഭ്യത പരിമിതമായിരുന്നു. 150 രൂപയായിരുന്നു ആദ്യ ഘട്ടത്തിലെ ടിക്കറ്റുകളുടെ വില. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്‌ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണികളില്ലാതെയായിരുന്നു ഐഎസ്എല്‍ മത്സരങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍, ഫൈനലിന് കാണികളെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നത്.

അമൃത്സര്‍: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് താരം മത്സരിക്കുന്നത്. പഞ്ചാബില്‍ മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറിയ പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്‍ഭജന് കായിക സര്‍വകലാശാലയുടെ ചുമതല കൂടി നല്‍കിയേക്കും. 92 സീറ്റ് നേടിയായിരുന്നു പാര്‍ട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്. വിജയത്തിന് പിന്നാലെ ആം ആദ്മിയേയും ബഗ്വന്ദ് മന്നിനേയും അഭിനന്ദിച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയിരുന്നു.

‘ആം ആദ്മി പാര്‍ട്ടിയേയും ഭഗവന്ദ് മന്നിനേയും അഭിനന്ദിക്കുന്നു. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖത്കര്‍ക്കളനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്തുമെന്ന പ്രഖ്യാപനത്തില്‍ ഏറെ സന്തോഷമുണ്ട്. ഇത് അഭിമാന നിമിഷം’- ഹര്‍ഭജന്‍ കുറിച്ചു. പഞ്ചാബിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികളായി ഹൈദരാബാദ് എഫ്‌സി. സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ ഹൈദരാബാദ് എടികെ മോഹന്‍ ബഗാനോട് പരാജയപ്പെട്ടെങ്കിലും അഗ്രിഗേറ്റ് സ്‌കോറില്‍ അവര്‍ രക്ഷപ്പെട്ടു.

ആദ്യ പാദത്തില്‍ ഹൈദരാബാദ് 3-1 എന്ന സ്‌കോറിന് മോഹന്‍ ബഗാനെ തോല്‍പ്പിച്ചിരുന്നു. ഇന്ന് 1-0 എന്ന സ്‌കോറിനാണ് ബഗാന്‍ വിജയിച്ചത്. അഗ്രിഗേറ്റ് സ്‌കോറില്‍ 3-2നാണ് ഹൈദരാബാദ് സെമി ഫൈനല്‍ കടക്കുന്നത്. ആദ്യം മുതലേ എടികെ മോഹന്‍ ബഗാനാണ് മെച്ചപ്പെട്ട രീതിയില്‍ കളിച്ചത്. എന്നാല്‍, അവര്‍ക്ക് പെട്ടെന്ന് ഗോള്‍ കണ്ടെത്താന്‍ ആയില്ല. 79)o മിനിട്ടിലാണ് റോയ് കൃഷ്ണ ഒരു ഗോള്‍ നേടിയത്.

ഹൈദരാബാദിന്റെ ആദ്യ ഐഎസ്എല്‍ ഫൈനല്‍ ആണ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് 20ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ ആകും ഫൈനല്‍ മത്സരം.

വനിതാ ലോകകപ്പ് മത്സരത്തില്‍ 4 വിക്കറ്റിന് ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ ജയം കുറിച്ചു. ഇരു ടീമുകള്‍ക്കും ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിന്റെയും ( 53 നോട്ടൗട്ട്) നതാലി സിവറിന്റെയും (45) ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറില്‍ 134 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗില്‍ 31.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.

ഇന്ത്യക്കായി സ്മൃതി മന്ദന (35) ടോപ്പ് സ്‌കോററായപ്പോള്‍ റിച്ച ഘോഷ് (33) ഝുലന്‍ ഗോസ്വാമി (20) എന്നിവരും തിളങ്ങി. ഹര്‍മന്‍പ്രീത് കൗര്‍ 16 റണ്‍സെടുത്തു. യസ്തിക ഭാട്ടിയ (8), മിതാലി രാജ് (1), ദീപ്തി ശര്‍മ്മ (0), സ്‌നേഹ് റാണ (0), പൂജ വസ്ട്രാക്കര്‍ (6) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 134 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. ഇംഗ്ലണ്ടിനായി ഷാര്‍ലറ്റ് ഡീന്‍ 4 വിക്കറ്റ് വീഴ്ത്തി. ദീപ്തിയെയും നന്നായി ബാറ്റ് ചെയ്തിരുന്ന റിച്ചയെയും നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടാക്കിയ ഇംഗ്ലണ്ട് ഫീല്‍ഡിലും മികച്ചു നിന്നു.

മറുപടി ബാറ്റിംഗില്‍ തമി ബ്യൂമൊണ്ട് (1), ഡാനിയല്‍ വ്യാട്ട് (1) എന്നിവര്‍ വേഗം മടങ്ങിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഝെതര്‍ നൈറ്റും നതാലി സിവറും ചേര്‍ന്ന 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. തുടരെ ബൗണ്ടറികള്‍ കണ്ടെത്തിയ സിവര്‍ (46 പന്തില്‍ 45 റണ്‍സ്) 17ആം ഓവറില്‍ പുറത്തായെങ്കിലും ഹെതര്‍ ഉറച്ചുനിന്നു. ഏമി ജോണ്‍സ് (10), സോഫിയ ഡങ്ക്ലി (17), കാതറിന്‍ ബ്രണ്ട് (0) എന്നിവരും വേഗം മടങ്ങി. 4 മത്സരങ്ങളില്‍ ആദ്യത്തെ മാത്രം ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മാര്‍ച്ച് 27ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് പരിക്കുമൂലം കളിക്കാന്‍ സാധിക്കില്ല. വിരലിനേറ്റ പരിക്കുമൂലമാണ് യാദവിന് ആദ്യമത്സരം കളിക്കാന്‍ പറ്റാത്തത്. വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ആയിരുന്നു സൂപ്പര്‍ താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരെ ഉള്ള മത്സരങ്ങളും നഷ്ടമായിരുന്നു.

‘സൂര്യ ഇപ്പോള്‍ എന്‍സിഎയില്‍ തിരിച്ചുവരവിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. അദ്ദേഹം സുഖം പ്രാപിക്കാനുള്ള വഴിയിലാണ്, എന്നാല്‍, ഓപ്പണിംഗ് ഗെയിമിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്. അതിനാല്‍ ഓപ്പണറായി കളിച്ച് അപകടത്തിലാക്കരുതെന്ന് ബോര്‍ഡിന്റെ മെഡിക്കല്‍ ടീം അദ്ദേഹത്തെ ഉപദേശിച്ചു’- ബിസിസിഐ പ്രതിനിധി പറഞ്ഞു. മുംബൈയെ സംബന്ധിച്ചിടത്തോളം, നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ഇഷാന്‍ കിഷനും പുറമെയുള്ള ഏറ്റവും പ്രധാനപ്പെട്ട ബാറ്റര്‍ യാദവാണ്.

ഡല്‍ഹിക്ക് ശേഷം അഞ്ചു ദിവസം കഴിഞ്ഞുള്ള രാജസ്ഥാന്‍ റോയല്‍സ്മായുള്ള മത്സരത്തില്‍ സൂപ്പര്‍താരത്തിന് പങ്കെടുക്കാന്‍ സാധിക്കും എന്നാണ് മുംബൈ വിശ്വസിക്കുന്നത്. വെസ്റ്റിന്‍ഡീസുമായുള്ള സീരീസില്‍ സൂര്യ കുമാര്‍ യാദവ് ആയിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്.

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ അമ്പയറുടെ തീരുമാനം പുന:പരിശോധിക്കാന്‍ ഇനി മുതല്‍ ടീമുകള്‍ക്ക് രണ്ട് അവസരമുണ്ടാകും. മുന്‍പ് ഒരു ഡി.ആര്‍.എസ് മാത്രമാണുണ്ടായിരുന്നത്. ഒരു ടീമിലെ കോവിഡ് ബാധമൂലം ഏതെങ്കിലും മത്സരം മാറ്റിവെച്ചാല്‍ അത് പുനക്രമീകരിക്കണമോയെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി തീരുമാനിക്കും. മത്സരം പുനക്രമീകരിക്കാനായില്ലെങ്കില്‍ എതിര്‍ ടീമിന് പോയിന്റ് ലഭിക്കും.

അതേസമയം, സ്ട്രൈക്ക് മാറുന്നതിലെ പുതിയ എംസിസി നിയമവും വരാനിരിക്കുന്ന ഐപിഎല്ലില്‍ കൊണ്ടുവരും. ഫീല്‍ഡര്‍ ക്യാച്ച് എടുക്കുന്ന സമയം സ്ട്രൈക്കര്‍ റണ്‍ കംപ്ലീറ്റ് ചെയ്താലും പുതുതായി വരുന്ന ബാറ്റര്‍ തന്നെ സ്ട്രൈക്ക് ചെയ്യണം എന്നാണ് പുതിയ നിയമങ്ങളില്‍ ഒന്ന്. പ്ലേഓഫ്, ഫൈനല്‍ എന്നിവയില്‍ സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ മുന്‍പിലെത്തിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. ഈ രണ്ട് മാറ്റങ്ങളും ഉടന്‍ തന്നെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമാണ് നടക്കുക. 65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും നാല് പ്ലേഓഫ് മത്സരങ്ങളും നടക്കും.

ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ തളച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തി. രണ്ടാംപാദ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ പാദത്തിലെ ഒരുഗോളിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശം. ഇന്ന് നടന്ന രണ്ടാം പാദ പ്ലേ ഓഫ് പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ പിടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. ആന്‍ഡ്രിയാന്‍ ലൂണയാണ് പതിനെട്ടാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്.

കഴിഞ്ഞയാഴ്ച നടന്ന ആദ്യ പാദ പോരില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നേടിയ ഏക?ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്. ഇതോടെ ഇന്നത്തെ മത്സരത്തില്‍ സമനില മാത്രം മതിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് മുന്നേറാന്‍. എന്നാല്‍, സഹല്‍ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. പക്ഷെ ഉശിരോടെ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് 18-ാം മിനിറ്റില്‍ സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയിലൂടെ ലീഡ് നേടി. രണ്ടാം പകുതിയില്‍ പ്രോണയ് ഹാള്‍ഡറിലൂടെ ജംഷഡ്പൂര്‍ ഒരു ഗോള്‍ മടക്കിയതോടെ മത്സരം മുറുകി

എന്നാല്‍, പിന്നീട് ഒരു ഗോള്‍ പോലും വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സ് പിടിച്ചു നിന്നു. ഇതോടെ മത്സരം അധികസമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീക്കാമെന്ന ജംഷഡ്പൂരിന്റെ പ്രതീക്ഷ അവസാനിച്ചു. 2016-ല്‍ ഐപിഎല്‍ മൂന്നാം സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ ഫൈനലിലെത്തിയത്.

ബംഗളൂരു: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് 238 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ടെസ്റ്റ് പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.

ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ റണ്ണൊന്നുമെടുക്കാത്ത ഓപ്പണര്‍ ലഹിരു തിരിമന്നെയെ ജസ്പ്രിത് ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയിരുന്നു. എന്നാല്‍, ക്യാപ്ടന്‍ ദിമുത് കരുണാരത്‌നെയും കുസാല്‍ മെന്‍ഡിസും ചേര്‍ന്ന് ലങ്കയെ കരകയറ്റി. 54 റണ്ണെടുത്ത് മെന്‍ഡിസും 107 റണ്ണെടുത്ത കരുണാരത്‌നെയും പുറത്തായതോടെ ശ്രീലങ്ക വീണു.

ഒരുഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയിലായിരുന്ന ലങ്ക 208ന് എല്ലാവരും പുറത്താകുകയായിരുന്നു. വെറും ആറ് റണ്‍സിനാണ് ലങ്കയുടെ അവസാന നാലു വിക്കറ്റുകള്‍ വീണത്. ലങ്കന്‍ നിരയില്‍ കരുണാരത്‌നെയ്ക്കും മെന്‍ഡിസിനും 12 റണ്‍സെടുത്ത നിരോഷന്‍ ഡിക്ക്വെലെയ്ക്കും ഒഴിച്ച് മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി നാല് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും ബൗളിംഗില്‍ തിളങ്ങി. അക്‌സര്‍ പട്ടേല്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റുമെടുത്തു. സ്‌കോര്‍: ഇന്ത്യ 252 & 303-9 ഡിക്‌ളയേര്‍ഡ്; ശ്രീലങ്ക 109 & 208

വനിതാ ലോകകപ്പില്‍ ഇന്ത്യ വമ്പന്‍ വിജയം നേടിയതോടെ മത്സരത്തില്‍ തനിക്കൊപ്പം സെഞ്ചുറി നേടിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം പ്ലേയര്‍ ഓഫ് ദി മാച്ച് പങ്കിട്ടുകൊണ്ട് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴക്കി സ്മൃതി മന്ദാന.

‘ഒരു സെഞ്ചുറി നേടുകയും പ്ലേയര്‍ ഓഫ് ദി മാച്ച് ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ഒരു പ്ലേയര്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കാത്ത കാര്യമാണ്. ടീമിനെ 300 റണ്‍സില്‍ എത്തിക്കാന്‍ ഞങ്ങള്‍ ഒരുപോലെ സംഭാവന ചെയ്തുവെന്നു. അതുകൊണ്ട് തന്നെ ട്രോഫി പങ്കിടുന്നത് ശരിയാണെന്ന് ഞാന്‍ കരുതുന്നത്. ഐസിസി മറ്റൊരു ട്രോഫി നല്‍കുമെന്ന് എനിക്കുറപ്പുണ്ട്. അവര്‍ക്ക് അത് ചെയ്യാനുള്ള ബജറ്റ് ഉണ്ടെന്നും എനിക്കറിയാം’- സ്മൃതി പറഞ്ഞു.

119 പന്തില്‍ 13 ഫോറും രണ്ട് സിക്‌സുമടക്കം സ്മൃതി 123 റണ്‍സ് നേടിയപ്പോള്‍ ഹര്‍മന്‍പ്രീത് കൗര്‍ 107 പന്തില്‍ 10 ഫോറും രണ്ട് സിക്‌സുമടക്കം 109 റണ്‍സ് നേടിയിരുന്നു. ഇരുവരുടെയും മികവിലാണ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് ഇന്ത്യ നേടിയത്. മറുപടിയായി 162 റണ്‍സ് നേടാനെ വെസ്റ്റിന്‍ഡീസിന് സാധിച്ചുള്ളൂ. ഏകദിന ക്രിക്കറ്റിലെ തന്റെ അഞ്ചാം സെഞ്ചുറിയാണ് സ്മൃതി മന്ദാന നേടിയത്. മറുഭാഗത്ത് തന്റെ നാലാം ഏകദിന സെഞ്ചുറിയാണ് ഹര്‍മന്‍പ്രീത് കൗര്‍ നേടിയത്.

ബംഗളൂരു: ശ്രീലങ്കക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ പിന്നിലാക്കി വമ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കി റിഷഭ് പന്ത്‌.

മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ 31 പന്തില്‍ നിന്നും 7 ഫോറും രണ്ട് സിക്‌സുമടക്കം 50 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. വെറും 28 പന്തുകളില്‍ നിന്നാണ് റിഷഭ് പന്ത് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഫിഫ്റ്റി നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന ചരിത്ര റെക്കോര്‍ഡ് പന്ത് സ്വന്തമാക്കി.

1982 ല്‍ പാകിസ്ഥാനെതിരെ കറാച്ചിയില്‍ 30 പന്തില്‍ ഫിഫ്റ്റി നേടിയ സാക്ഷാല്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് റിഷഭ് പന്ത് തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ ഓവലില്‍ 31 പന്തില്‍ ഫിഫ്റ്റി നേടിയ ഷാര്‍ദുല്‍ താക്കൂര്‍, 2008 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ 32 പന്തില്‍ ഫിഫ്റ്റി നേടിയ വീരേന്ദര്‍ സെവാഗ് എന്നിവരാണ് ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ളത്.