തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. തൃശ്ശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന് അദ്ദേഹം പറഞ്ഞു. ദല്ലാൾ പറഞ്ഞതുപോലെ നടന്ന ചർച്ചയുടെ പ്രതിഫലനം തൃശ്ശൂരിൽ ഉണ്ടായി. സിപിഎമ്മിന്റ ശക്തി കേന്ദ്രങ്ങളായ നാട്ടികയിലും ഗുരുവായൂരിലും വോട്ടുകൾ ബിജെപിക്ക് പോയി. വോട്ടുകച്ചവടം നടന്നു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു.
തൃശ്ശൂരിൽ തനിക്ക് നല്ല പ്രതീക്ഷയുണ്ട്. യുഡിഎഫ് വിജയിക്കും. ബിജെപിയ്ക്ക് കഴിഞ്ഞ വർഷം കിട്ടിയ വോട്ട് അതേപടി ഇത്തവണയും കിട്ടിയിട്ടുണ്ട്. ഇതൊന്നും യുഡിഎഫിനെ ബാധിക്കില്ല. 30000 മുതൽ 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കും. സിപിഎം വോട്ട് മറിച്ചത് ചിലപ്പോൾ രണ്ടാം സ്ഥാനത്ത് എത്താൻ ബിജെപിയെ സഹായിക്കും. വോട്ട് മറിഞ്ഞു എന്നത് യാഥാർത്ഥ്യമാണ്. ബിജെപിയോടുള്ള സിപിഎം സമീപനം എന്നും മൃദുവാണ്. പണ്ട് കേന്ദ്രത്തിൽ ആണെങ്കിൽ ഇന്നും കേരളത്തിൽ അത് തുടരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഇ പി ജയരാജൻ ചർച്ച നടത്തിയത് അദ്ദേഹത്തിന് ബിജെപിയിൽ പോകാനല്ല. സിപിഎമ്മിന്റെ പ്രതിനിധി ആയി മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചർച്ച നടന്നത്. അതുകൊണ്ടാണ് നടപടി എടുക്കാത്തത്. തൃശ്ശൂർ ആയിരുന്നു മെയിൻ ഡീലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

