ന്യൂഡൽഹി: ഡൽഹി കോൺഗ്രസിൽ പ്രതിസന്ധി. മുൻ എംഎൽഎമാരും ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുള്ള നേതാക്കളുമായ രണ്ടുപേർ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവെച്ചു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു നസീബ് സിങ്ങും മറ്റൊരു നേതാവായ നീരജ് ബസോയയുമാണ് രാജി നൽകിയത്. നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിന്റെ ചുമതല നിർവ്വഹിച്ചിരുന്ന നേതാവാണ് നസീബ് സിംഗ്.
നീരജ് ബസോ ഡൽഹി മണ്ഡലത്തിന്റെ ചുമതലയാണ് നിർവ്വഹിച്ചിരുന്നത്. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ ഇരുവർക്കും അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും രാജി സമർപ്പിച്ചത്. തന്റേയും ഡൽഹിയിൽ നിന്നുള്ള മറ്റ് നേതാക്കളുടേയും അഭിപ്രായം മാനിക്കാതെയാണ് ഹൈക്കമാൻഡ് എഎപിയുമായി സഖ്യമുണ്ടാക്കിയതെന്ന് നസീബ് സിങ് പറഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് ഡൽഹിയിൽ പാർട്ടിയെ ഇല്ലാതാക്കും. പാർട്ടിയുടെ ആശയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ട് അപരിചിതരെയാണ് നോർത്ത് വെസ്റ്റ് ഡൽഹിയിലും നോർത്ത് ഈസ്റ്റ് ഡൽഹിയിലും സ്ഥാനാർഥികളാക്കിയത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ സ്ഥാനാർഥി, കോൺഗ്രസ് ടിക്കറ്റിലെ എഎപിക്കാരനാണെന്നും അദ്ദേഹം കത്തിൽ അറിയിച്ചിട്ടുണ്ട്.

