Kerala (Page 945)

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിട്ട അമ്മയ്ക്കും കുഞ്ഞിനും മതിയായ സംരക്ഷണം ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അമ്മയ്ക്ക് സമ്മതമാണെങ്കില്‍ ഇരുവരെയും സര്‍ക്കാര്‍ സംരക്ഷണത്തില്‍ മാറ്റുന്നതാണ്. അതല്ലെങ്കില്‍ നിയമ സഹായവും പൊലീസ് സഹായവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളില്‍ നിന്ന് വന്ന മകനെ വിളിക്കാനായി അമ്മയായ അതുല്യ വീടിന് പുറത്തിറങ്ങിയപ്പോള്‍ ഗേറ്റ് പൂട്ടുകയായിരുന്നു. പിന്നീട് ഗേറ്റ് തുറക്കാത്തിനാല്‍ രാത്രി മുഴുവന്‍ അമ്മയും കുട്ടിയും വീടിന്റെ പുറത്ത് കിടന്നു. വിഷയത്തില്‍ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്നും യുവതി ആരോപിച്ചു.

സംഭവത്തില്‍ അതുല്യ വിശദീകരിക്കുന്നത് ഇങ്ങനെ

‘ഇന്നലെ വൈകീട്ട് മോനെ വിളിക്കാന്‍ പോയതാണ്. പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതേയുള്ളൂ. മകനെ കൂട്ടി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അകത്തു കയറാന്‍ നിര്‍വാഹമില്ലാതെ വന്നതോടെ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് കമ്മിഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. അതിനു പുറമെ വനിതാ സെല്ലിലും ചില്‍ഡ്രന്‍സ് വെല്‍ഫയറിലും അറിയിച്ചു. അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ല. ഒരു രക്ഷയുമില്ലാതായതോടെ രാത്രി 11 വരെ മോനുമൊത്ത് വീടിന്റെ ഗെയ്റ്റിനു മുന്നില്‍ നിന്നു. അതുകഴിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ മതില്‍വഴി അകത്തുകടന്ന് സിറ്റൗട്ടിലിരുന്നു. അവിടുത്തെ ലൈറ്റിട്ടപ്പോള്‍ത്തന്നെ ഭര്‍ത്താവിന്റെ അമ്മ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു. വിവാഹം കഴിച്ചു വന്നതു മുതല്‍ ഇവിടെ ഇത്തരത്തിലുള്ള പീഡനങ്ങളായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ വേണം എന്നൊക്കെ പറഞ്ഞ് ദിവസവും ഉപദ്രവിക്കുമായിരുന്നു. എന്റെ അതേ അവസ്ഥയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് അവര്‍ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസം. എന്റെ സ്വര്‍ണവും പണവും ഉപയോഗിച്ചാണ് ഈ വീടു വച്ചത്. അത് വിട്ടുതരാനുള്ള മടിയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് തോന്നുന്നു. മകന്റെ പഠനസമയം ആകുമ്‌ബോഴേയ്ക്കും വീട് എഴുതിത്തന്ന് അവിടെ സ്ഥിരതാമസമാക്കിക്കോളാനാണ് വീടു പണിയുന്ന സമയത്ത് പറഞ്ഞത്. അങ്ങനെയാണ് മോനെ ഇവിടെ അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്ത് ഇവിടേക്ക് വന്നത്. പക്ഷേ, ഇവിടെ താമസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് വന്നതു മുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. ഈ വീടും വസ്തവും മറ്റാരുടെയോ പേരില്‍ എഴുതവച്ചിരിക്കുന്നുവെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.’

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ അഭിപ്രായം പറയില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി ഭാരവാഹിത്വം വഹിക്കുന്നവർ അഭിപ്രായം പറയരുതെന്നാണ് എഐസിസി നിർദേശമെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളെന്ന നിലയിൽ താൻ അത് പാലിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. മറ്റ് നേതാക്കൾക്കും അവരുടെ അഭിപ്രായം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാജുൻ ഖാർഗേക്കായി പ്രചാരണത്തിന് ഇറങ്ങാൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല തീരുമാനിച്ചതിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല പ്രചാരണത്തിന് പോകുന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും തെരഞ്ഞെടുപ്പ് വരുമ്പോൾ പലതരത്തിലുള്ള വാശികളും ബന്ധങ്ങളും ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യും. അതിൽ വിമർശിക്കാനില്ലെന്നും സുധാകരൻ വ്യക്തമാക്കി. തന്റെ മനസാക്ഷിക്കനുസരിച്ചാണ് താൻ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ജനാധിപത്യ തിരഞ്ഞെടുപ്പിൽ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. അത് സ്വാഭാവികമാണ്. അതിനകത്ത് ആർക്കും പരാതിയില്ല. രാവിലെ താനും ശശി തരൂരും സംസാരിച്ചിരുന്നു. തങ്ങളുടെ സൗഹൃദത്തിൽ ഒരു പ്രശ്‌നവും ഉണ്ടാകില്ല. ഗാന്ധിജിയുടെ സ്ഥാനാർത്ഥിയും നെഹ്‌റുവിന്റെ സ്ഥാനാർത്ഥിയും പരസ്പരം മത്സരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ചരിത്രം അതാണ്. മത്സരം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ്. കോൺഗ്രസ് അതിലേക്കു പോകുമ്പോൾ നിങ്ങൾക്ക് അസൂയ വേണ്ട. മാധ്യമങ്ങൾക്ക് വേവലാതിയും വേണ്ട. കേരളത്തിന്റെ പിന്തുണ ഖാർഗെയ്ക്കാണെന്ന് പറയാൻ താൻ ആരാണെന്നും അദ്ദേഹം ചോദിക്കുന്നു.

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഹൈക്കമാന്റിന്റെ കൃത്യമായ നിർദ്ദേശമുണ്ട്. ഭാരവാഹിത്വത്തിലുള്ളവർ പ്രചാരണത്തിന് നേതൃത്വം നൽകരുതെന്നാണ് തെരഞ്ഞെടുപ്പ് നിർദ്ദേശം. എന്നാൽ താൻ ആദ്യ പ്രതികരണം നടത്തിയതിന് രണ്ടര മണിക്കൂർ ശേഷമാണ് ഹൈക്കമാന്റ് തീരുമാനം വരുന്നത്. കേരളത്തിലുള്ള നേതാക്കൾ പിന്തുണയ്ക്കുന്നില്ലെന്ന ശശി തരൂർ പറഞ്ഞതിന്റെ വാസ്തവം എന്താണെന്ന് അറിയില്ലെന്നും കെപിസിസി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെയുള്ള സമരത്തിൽ ലത്തീൻ അതിരൂപതയ്ക്ക് തിരിച്ചടി. ലത്തീൻ അതിരൂപത നിർമ്മിച്ച സമരപ്പന്തൽ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.

തുറമുഖ നിർമാണ മേഖലയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന് മുന്നിലെ സമരപ്പന്തൽ ഉടൻ തന്നെ പൊളിച്ച് നീക്കണമെന്ന് സമരസമിതിയോട് കോടതി നിർദ്ദേശിച്ചു. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.

സമരപ്പന്തൽകാരണം നിർമ്മാണ സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്നായിരുന്നു അദാനി ഗ്രൂപ്പ് ഹർജിയിൽ ആരോപിച്ചിരുന്നത്. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തരുതെന്ന് നേരത്തെ കോടതി നിർദ്ദേശം നൽകിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ സമരപ്പന്തൽ കാരണം നിർമ്മാണപ്രവർത്തനങ്ങൾ തടസപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് വീണ്ടും കോടതിയെ സമീപിച്ചത്.

മൂന്നാർ: ഐഎസുകാർക്കെതിരെ വിവാദ പരാമർശവുമായി മുൻമന്ത്രി എംഎം മണി. മുഖ്യമന്ത്രിക്ക് മുകളിലാണ് കളക്ടറും സബ് കളക്ടറുമെന്ന് ധരിച്ചിരിക്കുകയാണ് ചില ഐഎഎസുകാരെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി കളക്ടറെയും ദേവികുളം സബ് കളക്ടറെയും മുഖ്യമന്ത്രിയുടെ പാർട്ടിയുടെ ശക്തി എന്താണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി മൈതാനപ്രസംഗം നടത്തിയാൽ പോര രേഖാമൂലം ഉത്തരവ് നൽകണമെന്ന കളക്ടറുടെ പരാമർശത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഉദ്യോഗസ്ഥരാണ് 75 വർഷ് മുൻപ് ലഭിച്ച പട്ടയത്തിൽ സാങ്കേതിക പിശകുണ്ടാക്കിയത്. ഇത് തിരുത്തേണ്ടതും ഉദ്യോഗസ്ഥർ തന്നെയാണ്. ഇപ്പോൾ ആവശ്യമില്ലാത്ത പീഡനം ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

1964ലെ ഭൂപതിവ് ചട്ടങ്ങൾക്ക് വിരുദ്ധമായ നിർമ്മാണങ്ങൾക്കെതിരെയുള്ള നടപടി നിർത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്ന് ജില്ലാ കളക്ടറും ദേവികുളം സബ് കളക്ടറും പ്രവർത്തിക്കുകയാണ്. ഇത് വച്ചുപൊറുപ്പിക്കാനാവില്ല. ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവച്ചില്ലെങ്കിൽ അയാളെ ഇറങ്ങിനടക്കാൻ പോലും സമ്മതിക്കുന്ന പ്രശ്‌നമില്ല. ജനങ്ങളെയെല്ലാം കൂട്ടി കൈകാര്യം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ജനവിരുദ്ധ നടപടികളിൽ നിന്ന് ജില്ലാഭരണകൂടം പിന്തിരിഞ്ഞില്ലെങ്കിൽ ഈ മാസം 18ന് സിപിഎം ദേവികുളം സബ് കളക്ടറുടെ ഓഫീസ് വളയുമെന്നും എം എം മണി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി ഉത്തരവ് പുറത്തിറക്കി സർക്കാർ. ഒരു വർഷത്തേക്കു കൂടിയാണ് ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിയത്.

റവന്യു വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറും 11 സ്‌പെഷ്യൽ തഹസീൽദാർമാരും തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 18 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സിൽവർ ലൈന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് തുടർച്ചയുണ്ടാകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സിൽവർലൈൻ പദ്ധതിയ്ക്ക് വേണ്ട ഭൂമിയേറ്റെടുക്കൽ നടപടികൾ രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഒരു വർഷം കടന്നുപോകുമ്പോഴും സാമൂഹികാഘാത പഠനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. അതേസമയം, സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാരിന് ലഭിച്ചിട്ടുള്ള നിയമോപദേശം.

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിൽ എംആർഐ മെഷീൻ യാഥാർത്ഥ്യമാക്കുന്നതിന് 99.29 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ത്വക്ക് രോഗ വിഭാഗത്തിൽ ലേസർ ചികിത്സയ്ക്കായുള്ള 15 ലക്ഷം രൂപയുടെ കാർബൺ ഡൈഓക്‌സൈഡ് ലേസർ, ഒഫ്ത്താൽമോളജി വിഭാഗത്തിൽ ഗ്ലൂക്കോമ ക്ലിനിക്കിൽ 32 ലക്ഷം രൂപയുടെ യാഗ് ലേസർ, ഇഎൻടി വിഭാഗത്തിൽ 60.20 ലക്ഷം രൂപയുടെ ഹൈ എൻഡ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, 50.22 ലക്ഷം രൂപയുടെ 4കെ ഇഎൻടി ഇമേജിംഗ് സിസ്റ്റം, മൈക്രോബയോളജി വിഭാഗത്തിൽ 17.70 ലക്ഷം രൂപയുടെ ക്ലിയ ഫുള്ളി ആട്ടോമേറ്റഡ് ഇമ്മ്യൂണോ അനലൈസർ എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകൾക്കാവശ്യമായ ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ, ലാബുകൾക്കാവശ്യമായ റീയേജന്റ്, കെമിക്കലുകൾ, എൽ.എസ്.സി.എസ്. കിറ്റ്, ഡിസ്‌പോസിബിൾ വെന്റിലേറ്റർ ട്യൂബിംഗ്, ഡെലിവറി കിറ്റ് തുടങ്ങിയവയ്ക്കായി 3.94 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൾട്ടിപാര മോണിറ്റർ, ഇൻഫ്യൂഷൻ പമ്പ്, ബൈനാകുലർ മൈക്രോസ്‌കോപ്പ്, സർജിക്കൽ എൻഡോ ട്രെയിനർ, ആർത്രോസ്‌കോപ്പി ടെലസ്‌കോപ്പ്, ഓട്ടോലെൻസോ മീറ്റർ, പീഡിയാട്രിക് എൻഡോസ്‌കോപ്പ്, ഡിജിറ്റൽ വീൻ ഫൈൻഡർ എന്നിവയ്ക്കായി 1.65 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെ കാന്റീൻ വിപുലീകരണം, അക്കാഡമിക് ബ്ലോക്കിലെ ടോയിലറ്റ് നവീകരണം, വാട്ടർ സപ്ലൈ, ഇൻഫ്‌ളുവെന്റ് ട്രീറ്റ്‌മെന്റ്പ്ലാന്റ് തുടങ്ങിയവയ്ക്കായി 1.66 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

മഞ്ചേരി മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നഴ്‌സിംഗ് കോളേജ് ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവിടെ പിജി കോഴ്‌സ് ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങളൊരുക്കി. ഒഫ്ത്താൽമോളജി, ഇഎൻടി, ഡെർമറ്റോളജി (ത്വഗ് രോഗ വിഭാഗം) എന്നിവയിൽ എംഡി കോഴ്‌സുകൾ ആരംഭിക്കാനായെന്നും വീണാ ജോർജ് അറിയിച്ചു.

കൊച്ചി: യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ട സംഭവം ഒത്തുതീര്‍പ്പിലേക്ക്. സംഭവത്തില്‍ ആരോപണ വിധേയയായ പെണ്‍കുട്ടി മാപ്പു പറഞ്ഞതോടെ പ്രായത്തിന്റെ പകത്വയില്ലായ്മയായി താന്‍ ഈ സംഭവത്തെ കാണുന്നുവെന്നും ഭാവിയെ ഓര്‍ത്ത് പ്രശ്നം ഒത്തുതീര്‍പ്പ് ആക്കുന്നുവെന്നും നടി പ്രതികരിച്ചു.

നടിയുടെ പ്രതികരണം

‘ഞാന്‍ ഒരു ഷോറൂമില്‍ സിമ്മിന്റെ പ്രശ്നവുമായി പോയതാണ്. അവര്‍ കുറച്ച് മോശമായി പെരുമാറി. അവര്‍ ഷട്ടറൊക്കെ അടച്ചിട്ടു. ഞാന്‍ ആകെ പേടിച്ചു പോയി. ഞാന്‍ കരയുകയായിരുന്നു. ഞാന്‍ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെണ്‍കുട്ടിയായാണ് പോയത്. അവര്‍ മാപ്പൊക്കെ പറഞ്ഞു. 25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്. അത് കൂടുതല്‍ പ്രശ്നമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി ആര്‍ക്കും ഇത്തരം ഒരു പ്രശ്നമുണ്ടാകരുത്. അവര്‍ പിടിച്ചു വലിച്ചപ്പോള്‍ എന്റെ കൈയില്‍ ഒരു സ്‌ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടര്‍ അടച്ചിട്ടപ്പോള്‍ ഞാന്‍ വലതും മോഷ്ടിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും അപരാധം ചെയ്തോ എന്നൊക്കെയുള്ള തോന്നല്‍ വന്നു. അവര്‍ക്ക് ഒരു ജീവിതമുണ്ട്. അത് തകരാന്‍ പാടില്ല. അതിനാല്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്. അമ്മയുടെ സിം ആയിരുന്നു. രാവിലെ മുതല്‍ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസില്‍ പറഞ്ഞപ്പോള്‍ ഐഡി കാര്‍ഡ് വേണമെന്ന് പറഞ്ഞു. അവര്‍ കുറച്ച് ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയില്‍ സംസാരിച്ചപ്പോള്‍ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു. അത് ഇഷ്ടമാകാതെ വന്നപ്പോള്‍ അവര്‍ അത് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാല്‍ നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കാണിക്കുവാനാണ് ഞാന്‍ ഫോട്ടോ എടുത്തത്. അതിന്റെ പേരില്‍ ഷട്ടര്‍ അടച്ച് ഗുണ്ടായിസം പോലെ സംസാരിച്ചപ്പോള്‍ ഞാന്‍ പേടിച്ചു പോയി. മൊബൈല്‍ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫീസ് ജീവനക്കാരിയുമായി സംസാരിച്ചു വാക്കുതര്‍ക്കം ആയതോടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയിടുകയും കയ്യില്‍ പിടിച്ചുവലിച്ചു. ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു, അവര്‍ സ്ഥലത്തെത്തി. തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും പരാതി നല്‍കിയില്ല. ആക്രമിച്ച പെണ്‍കുട്ടി മാപ്പു പറഞ്ഞു.’

തിരുവനന്തപുരം: രണ്ടാഴ്ചക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

‘ഓരോ വാഹനത്തിന് പിന്നാലെയും പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. 368 എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത്. എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും. സ്പീഡ് ഗവര്‍ണര്‍ നടപടി കര്‍ശനമാക്കും.സ്പീഡ് ഗവര്‍ണര്‍ അഴിച്ചു മാറ്റുന്ന സംഭവങ്ങള്‍ ഉണ്ട്. ഡീലര്‍മാരുടെ സഹായവും ഉണ്ട് അവര്‍ക്ക്. അവരുടെ പങ്ക് സംശയിക്കണം. ഡീലര്‍മാരുടെ ഷോ റൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും. ഇല്ലെങ്കില്‍ ടെസ്റ്റിന് വന്നാല്‍ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ് നല്‍കുന്നവര്‍ക്ക് എതിരെ നടപടി എടുക്കും. മോട്ടോര്‍ വാഹന നിയമങ്ങള്‍ കേന്ദ്ര നിയമങ്ങള്‍ ആണ്. പിഴ വളരെ കുറവാണ്. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍പെടുത്തി നടപടികളെടുത്തു. പക്ഷെ ബസ് ഉടമകള്‍ കോടതിയില്‍ പോയി. അതുകൊണ്ട് മറ്റു നടപടികള്‍ സാധ്യമാകുന്നില്ല. വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ടൂറിസ്റ്റ് വാഹനത്തിന്റെ ഉടമയ്ക്ക് സംഭവ ദിവസം അമിതവേഗം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് വന്നിരുന്നു. 10.18നും 10.59നും ആണ് മുന്നറിയിപ്പ് വന്നത്. വാഹന ഉടമയ്ക്ക് എതിരെ കേസ് എടുക്കേണ്ടി വരും’- മന്ത്രി വ്യക്തമാക്കി.

അതേസമയം, പാലക്കാട് വടക്കഞ്ചേരിയിലെ അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവരുടെ അനാസ്ഥ ആണെന്നാണ് പ്രാഥമിക നിഗമനം. മുന്നില്‍ പോയ കെഎസ്ആര്‍ടിസി ബസ് പോയത് നിയമ വിധേയമായ വേഗത്തില്‍ ആണ്. കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി ഇപ്പോള്‍ 110 കിലോമീറ്റര്‍ ആണ്. ഇത് നിയമങ്ങള്‍ക്ക് എതിരാണ്. കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരും. അത് പുന:പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂർ: പൊലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എ പി ബി, കെ എ പി 4)-കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബർ 12 മുതൽ 28 വരെ (15, 16, 22, 23, 24 ഒഴികെ) കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ട്, മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും.

ഉദ്യോഗാർഥികൾ ശാരീരിക അളവെടുപ്പിനും വെരിഫിക്കേഷനും ഹാൾടിക്കറ്റ്, അസ്സൽ ഐ ഡി എന്നിവ സഹിതം ഹാൾ ടിക്കറ്റിൽ അറിയിച്ച ദിവസം രാവിലെ അഞ്ച് മണിക്ക് ഹാജരാവണമെന്ന് പിഎസ്സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700482.

അതേസമയം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു, മൾട്ടി പർപ്പസ് ജോബ് ക്ലബ് എന്നീ സ്വയം തൊഴിൽ പദ്ധതിക്ക് മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കെസ്റു: വായ്പ തുക 1,00,000 രൂപവരെ, സബ്സിഡി 20 ശതമാനം. മൾട്ടി പർപ്പസ് ജോബ് ക്ലബ്: വായ്പ തുക 10,00,000 രൂപ വരെ, സബ്സിഡി 25 ശതമാനം. അപേക്ഷയുടെ മാതൃകക്കും അപേക്ഷ നൽകാനും മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോൺ: 0490 2474700.

പാലക്കാട്: പാലക്കാട്ടെ വടക്കഞ്ചേരി വാഹനാപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പെരുമ്പടവം പൂക്കോട്ടില്‍ വീട്ടില്‍ ജോമോന്‍ പത്രോസിനെതിരെ നരഹത്യ കുറ്റം ചുമത്തി. അപകടത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

അതേസമയം, ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് സ്ഥിരീകരിക്കാനായി ഇയാളുടെ രക്തസാമ്പിള്‍ പരിശോധനക്കായി കാക്കനാട് ലാബിലേക്ക് അയച്ചു. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇടതുവശത്തു കൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഗതാഗതമന്ത്രിക്ക് കൈമാറി.

അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസുടമയും കോട്ടയം സ്വദേശിയുമായ അരുണിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ (രാത്രി 10.18നും 10.56നും) സന്ദേശം എത്തിയിരുന്നു. 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു അപകടമുണ്ടാകുമ്പോള്‍ ബസ് ഓടിക്കൊണ്ടിരുന്നത്.