പെണ്‍കുട്ടി മാപ്പു പറഞ്ഞു; പ്രായത്തിന്റെ പകത്വയില്ലായ്മയായി കാണുന്നുവെന്ന് നടി അന്ന രാജന്‍

കൊച്ചി: യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ട സംഭവം ഒത്തുതീര്‍പ്പിലേക്ക്. സംഭവത്തില്‍ ആരോപണ വിധേയയായ പെണ്‍കുട്ടി മാപ്പു പറഞ്ഞതോടെ പ്രായത്തിന്റെ പകത്വയില്ലായ്മയായി താന്‍ ഈ സംഭവത്തെ കാണുന്നുവെന്നും ഭാവിയെ ഓര്‍ത്ത് പ്രശ്നം ഒത്തുതീര്‍പ്പ് ആക്കുന്നുവെന്നും നടി പ്രതികരിച്ചു.

നടിയുടെ പ്രതികരണം

‘ഞാന്‍ ഒരു ഷോറൂമില്‍ സിമ്മിന്റെ പ്രശ്നവുമായി പോയതാണ്. അവര്‍ കുറച്ച് മോശമായി പെരുമാറി. അവര്‍ ഷട്ടറൊക്കെ അടച്ചിട്ടു. ഞാന്‍ ആകെ പേടിച്ചു പോയി. ഞാന്‍ കരയുകയായിരുന്നു. ഞാന്‍ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെണ്‍കുട്ടിയായാണ് പോയത്. അവര്‍ മാപ്പൊക്കെ പറഞ്ഞു. 25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്. അത് കൂടുതല്‍ പ്രശ്നമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി ആര്‍ക്കും ഇത്തരം ഒരു പ്രശ്നമുണ്ടാകരുത്. അവര്‍ പിടിച്ചു വലിച്ചപ്പോള്‍ എന്റെ കൈയില്‍ ഒരു സ്‌ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടര്‍ അടച്ചിട്ടപ്പോള്‍ ഞാന്‍ വലതും മോഷ്ടിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും അപരാധം ചെയ്തോ എന്നൊക്കെയുള്ള തോന്നല്‍ വന്നു. അവര്‍ക്ക് ഒരു ജീവിതമുണ്ട്. അത് തകരാന്‍ പാടില്ല. അതിനാല്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്. അമ്മയുടെ സിം ആയിരുന്നു. രാവിലെ മുതല്‍ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസില്‍ പറഞ്ഞപ്പോള്‍ ഐഡി കാര്‍ഡ് വേണമെന്ന് പറഞ്ഞു. അവര്‍ കുറച്ച് ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയില്‍ സംസാരിച്ചപ്പോള്‍ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു. അത് ഇഷ്ടമാകാതെ വന്നപ്പോള്‍ അവര്‍ അത് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാല്‍ നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കാണിക്കുവാനാണ് ഞാന്‍ ഫോട്ടോ എടുത്തത്. അതിന്റെ പേരില്‍ ഷട്ടര്‍ അടച്ച് ഗുണ്ടായിസം പോലെ സംസാരിച്ചപ്പോള്‍ ഞാന്‍ പേടിച്ചു പോയി. മൊബൈല്‍ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഓഫീസ് ജീവനക്കാരിയുമായി സംസാരിച്ചു വാക്കുതര്‍ക്കം ആയതോടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയിടുകയും കയ്യില്‍ പിടിച്ചുവലിച്ചു. ഉടനെ പിതാവിന്റെ സുഹൃത്തുക്കളെ അറിയിച്ചു, അവര്‍ സ്ഥലത്തെത്തി. തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും പരാതി നല്‍കിയില്ല. ആക്രമിച്ച പെണ്‍കുട്ടി മാപ്പു പറഞ്ഞു.’