International (Page 221)

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോർവീജിയൻ പോലീസ്. നോർവേ പ്രധാനമന്ത്രി ഏണ സോൾബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്‌ച വരുത്തിയതിന് പിഴ ചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാൾ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോർട്ടിൽ വെച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.

ആഘോഷ പരിപാടികൾക്ക് പരമാവധി 10 പേരെ മാത്രമേ ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കാൻ പാടുള്ളൂ എന്നാണ് രാജ്യത്തെ ചട്ടം. സംഭവം വിവാദമായതിനെ തുടർന്ന് തനിക്കുണ്ടായ വീഴ്‌ചയിൽ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.20,000 നോർവീജിയൻ ക്രൗൺ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് പോലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തിൽ പറഞ്ഞു. സാധാരണയായി ഇത്തരം സംഭവങ്ങളിൽ പോലീസ് കർശനമായി പിഴ ചുമത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി. ‘നിയമം എല്ലാവർക്കും ഒരുപോലെയാണ്. എന്നാൽ നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയല്ല‘, പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചു കൊണ്ട് ഓലെ സീവേഡ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. 1921 ജൂണ്‍ 10ന് ഗ്രീക്ക്- ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്പ്, ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനയില്‍ പ്രവര്‍ത്തിച്ചു. 1947 നവംബര്‍ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്.

1952ൽ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതൽ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ഫിലിപ് 65 വർഷം നീണ്ട പൊതുജീവിതത്തിൽനിന്നു വിടവാങ്ങി. 150–ഒാളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 14 പുസ്തകങ്ങൾ രചിച്ചു. പരിസ്ഥിതി, വ്യവസായം, സ്പോർട്സ്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആയി പ്രവർത്തിച്ചു.

indian army

ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളുടെ പട്ടികയില്‍ ചൈന ഒന്നാമത്. ദ അള്‍ട്ടിമേറ്റ് മിലിറ്ററി ഇന്‍ഡക്‌സ് പ്രകാരമാണ് ലോകത്തെ ഏറ്റവും ശക്തമായ സൈന്യമായി അമേരിക്കയെ കടത്തിവെട്ടി ചൈനയുടെ ജനകീയ വിമോചന സേനയെ തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് 21നാണ് മിലിറ്ററി ഡയറക്ട് എന്ന പ്രതിരോധ വെബ്‌സൈറ്റ് ദ അള്‍ട്ടിമേറ്റ് മിലിറ്ററി ഇന്‍ഡക്‌സ് പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ 12 സൈനിക രാഷ്ട്രങ്ങളെയാണ് ഇവര്‍ വിലയിരുത്തലിനായി ഉപയോഗിച്ചത്. സൈനിക റിപ്പോര്‍ട്ടുകള്‍, സൈനിക ശേഷി, വാര്‍ത്തകള്‍ തുടങ്ങി വ്യത്യസ്ത സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ സൈന്യങ്ങളെ വിലയിരുത്തിയതെന്ന് മിലിറ്ററി ഡയറക്ട് അവകാശപ്പെടുന്നു. അതെസമയം ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. ലോകത്തെ ഏറ്റവും ശക്തമായ നാലാമത്തെ സൈന്യമെന്ന അഭിമാനാര്‍ഹമായ സ്ഥാനത്ത് ഇന്ത്യയുണ്ട്.

നാവികസേനക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടെയുണ്ടായ വന്‍ മാറ്റമാണ് ചൈനയെ ഏറ്റവും ശക്തമായ സൈന്യമായി തെരഞ്ഞെടുത്തതിലെ പ്രധാനഘടകം. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തന്നെ ചൈനക്കാണ് ലോകത്തെ ഏറ്റവും വലിയ നാവികസേനയുള്ളത്. അതേസമയം, നാവികസേനയിലെ വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും കൂട്ടാതെയാണ് ഈ കണക്കെടുപ്പെന്നതും ശ്രദ്ധേയമാണ്. ഈ മേഖലയിലാണ് അമേരിക്കക്ക് മുന്‍തൂക്കമുള്ളത്. റഷ്യക്കും ചൈനക്കും ഇന്ത്യക്കും കൂടിയുള്ളതിനേക്കാള്‍ കൂടുതല്‍ സൈനിക വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അമേരിക്കക്കുണ്ട്.

രാജ്യാന്തര തലത്തിലുള്ള നീക്കങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും മറ്റുമായാണ് അമേരിക്കന്‍ സൈനിക ബജറ്റിന്റെ വലിയൊരു പങ്ക് നീക്കിവെച്ചിരിക്കുന്നത്. സൈനികര്‍ക്കായുള്ള പെന്‍ഷന്‍, വിരമിച്ച സൈനികരുടെ ചികിത്സാ ചിലവ്, ആണവായുധങ്ങളുടെ പരിചരണം, രഹസ്യാന്വേഷണം തുടങ്ങിയവയൊന്നും അമേരിക്കയുടെ ഈ സൈനികബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൂടി കണക്കിലെടുത്താല്‍ ഒരു ട്രില്യണ്‍ ഡോളര്‍ (74.36 ലക്ഷം കോടി രൂപ) കടക്കും അമേരിക്കന്‍ സൈനിക ചെലവ്. സൈനിക ബജറ്റിന്റെ വലുപ്പത്തിലും ഇന്ത്യക്ക് നാലാം സ്ഥാനമാണ്.

പാരിസ്: 2021 ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് ഇത്തവണ ഒരാഴ്ച വൈകും. നേരത്തേ തീരുമാനിച്ച പ്രകാരം മേയ് 23 നായിരുന്നു മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം മത്സരങ്ങള്‍ മേയ് 30 ന് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.കൂടുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായാണ് മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നീട്ടിയത്. 1000 പേര്‍ക്കായിരിക്കും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം നല്‍കുക.

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനംമൂലം മേയ് മാസത്തില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് സെപ്റ്റംബറിലാണ് ആരംഭിച്ചത്. സ്‌പെയിനിന്റെ ഇതിഹാസ താരം റാഫേല്‍ നദാലാണ് അന്ന് പുരുഷ വിഭാഗത്തില്‍ കിരീടം നേടിയത്. കരിയറിലെ 13-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിക്കൊണ്ട് റെക്കോഡ് സ്വന്തമാക്കിയാണ് നദാല്‍ കളം വിട്ടത്.

ഇത്തവണയും കിരീട സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്നത് നദാലിനാണ്. ഇത്തവണ കിരീടം നേടിയാല്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ പുരുഷതാരം എന്ന റെക്കോഡ് നദാലിന് സ്വന്തമാകും. നിലവില്‍ 20 കിരീടങ്ങളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ് നദാല്‍. കഴിഞ്ഞ വര്‍ഷം വനിതാ വിഭാഗത്തില്‍ പോളണ്ടിന്റെ യുവതാരം ഇഗ സ്വിയാടെക്കാണ് കിരീടം നേടിയത്.

2018 ൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പ്രഖ്യാപിച്ച 6 പ്രധാന ആയുധങ്ങളിൽ പ്രമുഖമാണ് പൊസൈഡോൺ. ഒരു ചെറിയ അന്തർവാഹിനിയെ അനുസ്മരിപ്പിക്കുന്ന പൊസൈഡോൺ ആണവശേഷിയുള്ളതാണ്.സർവവിനാശകാരിയായ ഒരു ജലാന്തര ടോർപിഡോ. 20 മീറ്റർ നീളമുള്ള ഇതിന് എതിരാളികളുടെ തീരസംരക്ഷണ സംവിധാനങ്ങളെ മറികടന്ന് നഗരങ്ങളെ ആക്രമിക്കാൻ കരുത്തുണ്ട്.അതിനാൽ തന്നെ സൂപ്പർവെപ്പൺ… അക്ഷരാർഥത്തിൽ ആ വിശേഷണത്തിന് അർഹമാണ് റഷ്യ വികസിച്ച് ഇപ്പോൾ ഉത്തരധ്രുവമേഖലയിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന പൊസൈഡോൺ 2എം39 ടോർപിഡോ.

അതിശക്തമായ ആണവ വികിരണങ്ങൾ ഒരു വലിയ പ്രദേശത്താകെ ഉണ്ടാക്കാനുള്ള ശേഷി പൊസൈഡോണിനുണ്ട്. കൊബാൾട്ട് 60 അടങ്ങിയ ഒരു ആണവ ബോംബാണ് ഇതിനു സഹായിക്കുന്നതെന്നാണ് അഭ്യൂഹം. വളരെ പതുക്കെയെത്തി തീരത്തിനു തൊട്ടടുത്തു വച്ച് അതിവേഗം കൈവരിക്കുന്ന രീതിയിലാണ് ഇതിന്റെ സഞ്ചാരം. ഇതുമൂലം തീരരക്ഷാ റഡാർ സംവിധാനങ്ങൾ ഇതിനെ കണ്ടെത്തുമ്പോഴേക്കും സർവനാശം നടന്നുകഴിഞ്ഞിരിക്കും. എല്ലാരീതിയിലും പരാജയപ്പെടുന്ന ഘട്ടത്തിൽ മാത്രം പ്രതിയോഗിക്കെതിരെ പ്രയോഗിക്കാൻ ഉന്നം വച്ചാണ് ഈ ആയുധം റഷ്യ വികസിപ്പിക്കുന്നതെന്നാണു നിരീക്ഷണം.

2 മെഗാടൺ സ്‌ഫോടകശേഷിയുള്ളതാണ് പൊസൈഡോൺ, ഹിരോഷിമയിൽ വീണ അണുബോംബിന്റെ 133 മടങ്ങ് പ്രഹരശേഷിയുള്ളത്. കടലിന്റെ അടിത്തട്ടിൽ നിന്നും വിദൂരമേഖലകളിൽ നിന്നും ആക്രമിക്കാവുന്ന വകഭേദങ്ങൾ പൊസൈഡോണിനുണ്ട്. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന ഇതു ലോകത്തെ ഏറ്റവും സങ്കീർണമായതും, എന്നാൽ ഏറ്റവും കുറച്ചുമാത്രം പഠനവിധേയമായിട്ടുള്ളതുമായ ആയുധമായിട്ടാണു വിദഗ്ധർ വിശേഷിപ്പിക്കുന്നത്. യുഎസ് രാജ്യാന്തര സുരക്ഷാ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ ഫോർഡിന്റെ വാക്കുകളിൽ പറഞ്ഞാൽ’ ഒരു ആണവസൂനാമിയുണ്ടാക്കി യുഎസ് തീരനഗരങ്ങളെ മുക്കാൻ ശേഷിയുള്ള ആയുധം’.

സ്റ്റാറ്റസ് 6 എന്ന കോഡ് ഭാഷയിലാണ് പൊസൈഡോൺ നേരത്തെ അറിയപ്പെട്ടിരുന്നത്. ബെൽഗോറോഡ്, ഖബാരോവ്‌സ്‌ക് എന്നു പേരുകളുള്ള തങ്ങളുടെ അത്യാധുനിക അന്തർവാഹിനികളെയാകും പൊസൈഡോൺ വഹിക്കാനായി റഷ്യ തിരഞ്ഞെടുക്കുകയെന്ന ശക്തമായ സൂചനകളുണ്ട്. റഷ്യൻ നേവി ഇപ്പോൾ തന്നെ 30 പൊസൈഡോണുകൾക്ക് ഓർഡർ നൽകിക്കഴിഞ്ഞിരിക്കുന്നു.

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ആക്രമണം .ഹൂതികള്‍ നടത്തിയ ആക്രമണം അറബ് ‌സഖ്യ സേന പ്രതിരോധിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി വ്യാഴാഴ്ച അറിയിച്ചു.

സിവിലിയന്മാരുടെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ തുടര്‍ച്ചയായി വ്യോമാക്രമണ ശ്രമങ്ങള്‍ നടത്തുകയാണ്. ചൊവ്വാഴ്ച ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ സഖ്യസേന വെടിവെച്ചിട്ടിരുന്നു.

മ്യൂണിക്ക്; ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ബയൺ മ്യൂണിക്കിനെ തകർത്ത് യുവേഫ ചാംപ്യൻസ് ലീഗ് സെമിയിലേക്ക് ആദ്യ പാദമൂന്നി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി. ക്വാർട്ടർ പോരാട്ടങ്ങളുടെ രണ്ടാം പാദം ഏപ്രിൽ 14ന് നടക്കും.കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ സൂപ്പർതാരം കിലിയൻ എംബപ്പെയുടെ ഇരട്ടഗോളുകളാണ് ഫ്രഞ്ച് ക്ലബ്ബിന് ആധിപത്യം സമ്മാനിച്ചത്. പോർട്ടോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ബയണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ യുവെന്റസിനെ വീഴ്ത്തിയെത്തിയ എഫ്‍സി പോർട്ടോയെ ഇംഗ്ലിഷ് ക്ലബ് ചെൽസിയും ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ വീഴ്ത്തി.

ഇംഗ്ലണ്ടിലും പോർച്ചുഗലിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സ്പാനിഷ് ക്ലബ് സെവിയ്യയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരത്തിന്റെ ഇരു പാദങ്ങളും നടക്കുന്നത്. ഇതിൽ ആദ്യ പാദ മത്സരം പോർട്ടോയുടെ ‘ഹോം മത്സര’മായാണ് കണക്കാക്കിയിരിക്കുന്നത്.നേരത്തെ, ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോമിനോട് അപ്രതീക്ഷിതമായി വഴങ്ങിയ കൂറ്റൻ തോൽവിയുടെയും പരിശീലനത്തിനിടെ സഹതാരങ്ങളായ കെപ അറിസാബെലാഗയും അന്റോണിയോ റുഡിഗറ‌ും തമ്മിലടിച്ചതിന്റെ ‘ക്ഷീണ’വും മറന്നാണ് ചാംപ്യൻസ് ലീഗ് വേദിയിൽ ചെൽസിയുടെ ജയം.മൂന്ന്, 68 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകൾ. ക്യാപ്റ്റൻ മാർക്വീഞ്ഞോസിന്റെ വകയാണ് അവരുടെ മറ്റൊരു ഗോൾ.

28–ാം മിനിറ്റിൽ ലക്ഷ്യം കണ്ട മാർക്വീഞ്ഞോസ്, തൊട്ടുപിന്നാലെ പരുക്കേറ്റ് തിരികെ കയറി.ഗോൾപട്ടികയിൽ ഇടംപിടിച്ചില്ലെങ്കിലും പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ രണ്ടു ഗോളിനു വഴിയൊരുക്കി കരുത്തുകാട്ടി. എംബപ്പെയുടെ ആദ്യഗോളിന്റെയും മാർക്വീഞ്ഞോസിന്റെ ഗോളിന്റെയും ശിൽപി നെയ്മർ തന്നെ. എംബപ്പെ നേടിയ മൂന്നാം ഗോളിനു വഴിയൊരുക്കിയത് എയ്ഞ്ചൽ ഡി മരിയയാണ്.

ചോപ്പോ മോട്ടിങ് (37), തോമസ് മുള്ളർ (60) എന്നിവരുടെ വകയാണ് ബയണിന്റെ ഗോളുകൾ. സൂപ്പർ സ്ട്രൈക്കർ റോബർട്ടോ ലെവൻഡോവ്സ്കിയുടെ അസാന്നിധ്യം ബയൺ നിരയിൽ തെളിഞ്ഞുകണ്ടു. സ്വന്തം തട്ടകത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ മൂന്ന് എവേ ഗോളുകളുടെ ആനുകൂല്യം പിഎസ്ജിക്ക് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല.മറ്റൊരു മത്സരത്തിൽ രണ്ട് നിർണായക എവേ ഗോളുകൾ സ്വന്തമാക്കിയാണ് ചെൽസി, പോർച്ചുഗീസ് ക്ലബ്ബായ എഫ്‍സി പോർട്ടോയെ വീഴ്ത്തിയത്. മേസൺ മൗണ്ട് (32), ബെൻ ചിൽവെൽ (85) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.

വെല്ലിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസിലന്‍ഡില്‍ താത്കാലികവിലക്ക്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഈ വിലക്ക് ഇന്ത്യയില്‍ നിന്ന് തിരികെ പോകുന്ന ന്യൂസിലന്‍ഡ് പൗരന്മാര്‍ക്കും ബാധകമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് പ്രതിദിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

pakistan

സ്ത്രീകളുടെ വസ്ത്രധാരണവുമായി ബലാത്സംഗത്തെ ബന്ധപ്പെടുത്തിയ പരാമര്‍ശത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനം. നൂറുകണക്കിന് ആളുകളാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്താവനയ്ക്കെതിരായി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍റെ വാക്കുകള്‍ തെറ്റാണെന്നും അപകടകരമാണെന്നും നിര്‍വ്വികാരവുമാണെന്നാണ് വനിതാ അവകാശ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്.സമൂഹത്തില്‍ ബലാത്സംഗം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ പ്രലോഭനം ഒഴിവാക്കാന്‍ ശരീരം മറയ്ക്കണമെന്നും ഇമ്രാന്‍ ഖാന്‍ ഉപദേശിക്കുന്നു.

പര്‍ദയെന്ന ആശയം പ്രലോഭനങ്ങളെ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും പ്രലോഭനം ഒഴിവാക്കാനുള്ള മനോശക്തി ഉണ്ടാവില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്നും അതിനാല്‍ സ്ത്രീകള്‍ ശരീരം മൂടി നടക്കണമെന്നുമായിരുന്നു മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. വാരാന്ത്യ ലൈവ് പരിപാടിയിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാവുമെന്നാണ് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടത്.ബലാത്സംഗം ചെയ്യുന്നയാളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരം പരാമര്‍ശമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന രാജ്യമായ പാകിസ്ഥാനില്‍ ബലാത്സംഗത്തിനിരയായ ആളെ കുറ്റവാളിയായും പരാതികള്‍ പലപ്പോഴും അന്വേഷിക്കുക പോലും ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് സദാചാരവാദികളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. പാകിസ്ഥാനില്‍ തനിയെ വാഹനം ഓടിച്ച് പോയ വനിത കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പുരുഷന്‍ കൂടെയില്ലാതെ പുറത്ത് പോയ യുവതിയെ പഴിച്ച പൊലീസ് മേധാവിയുടെ പരാമര്‍ശം ഏറെ വിവാദമായിട്ട് അധിക നാളുകളായിട്ടില്ല.

റായിപൂര്‍ : ഛത്തീസ്ഗഢ് ബിജ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തിനിടെ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്റ്റുകളുടെ പിടിയില്‍. ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ ഇയാളുടെ മോചനത്തിനുള്ള ചര്‍ച്ചയ്ക്കായി മധ്യസ്ഥനെ നിയമിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യമെന്നാണ് റിപ്പോര്‍ട്ട്. ചത്തീസ്ഗഢ് പൊലീസ് കത്ത് മാവോയിസ്റ്റുകള്‍ അയച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ശനിയാഴ്ച മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് സൈനിക സംഘത്തെ ആക്രമിക്കുകയായിരുന്നു. 22 സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തിനിടെയാണ് ജമ്മു സ്വദേശിയായ രാകേഷ്വാര് സിംഗ് മന്‍ഹാസ് എന്ന 35കാരനായ ജവാനെ കാണാതായത്.