പെഗാസസ് ഫോൺ ചോർത്തലിൽ സുപ്രീം കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം; ആവശ്യവുമായി ശശി തരൂർ

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. സ്വാർത്ഥമായ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി വിവരങ്ങൾ ചോർത്താൻ പൊതുജനങ്ങളുടെ പണം സർക്കാർ ഉപയോഗിച്ചുവെന്നാണ് ശശി തരൂർ ആരോപിക്കുന്നത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പെഗാസസ് വിഷയത്തിൽ ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെങ്കിലും സർക്കാർ ഇതിന് തയ്യാറാകുന്നില്ല. കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടരാൻ തങ്ങൾ എന്തിന് അനുവദിക്കണമെന്നും അദ്ദേഹം ചോദിച്ചു.

വിലക്കയറ്റവും കാർഷിക നിയമങ്ങളും പ്രതിപക്ഷത്തിനു പ്രധാനപ്പെട്ടതാണെങ്കിലും പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിനാണ് പ്രതിപക്ഷം പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പെഗാസസ് വിഷയത്തിൽ ഐ.ടി. മന്ത്രി അശ്വനി വൈഷ്ണോവ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയെയും ശശി തരൂർ വിമർശിച്ചു. ഫോൺ ചോർത്തൽ വിവാദം രാജ്യത്തെ അപകീർത്തിപ്പെടുത്താനാണെന്നും കാര്യമാക്കേണ്ട വിഷയമൊന്നും അതിലില്ലെന്നുമായിരുന്നു ഐടി മന്ത്രിയുടെ വിശദീകരണം.