വാക്‌സിൻ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ ആക്രമിച്ച സംഭവം; മാപ്പ് ചോദിച്ച് കൈനകരി പഞ്ചായത്ത് പ്രസിഡന്റ്

covid

ആലപ്പുഴ: വാക്‌സിൻ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ ആക്രമിച്ച സംഭവത്തിൽ മാപ്പ് ചോദിച്ച് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്. ആലപ്പുഴയിലാണ് സംഭവം. സംഭവത്തിൽ സിപിഎം വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് പ്രസാദ് വിശദീകരണം നൽകിയത്. കോവിഡ് വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡോക്ടർക്ക് സി പി എം നേതാക്കളിൽ നിന്ന് മർദ്ദനമേറ്റത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിനെയാണ് സിപിഎം നേതാക്കൾ മർദ്ദിച്ചത്.

ശനിയാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് 10 പേരുടെ ലിസ്റ്റ് നൽകി വാക്സിൻ കൊടുക്കണമെന്ന് ശരത് ചന്ദ്ര ബോസിനോട് ആവശ്യപ്പെട്ടിരുന്നു. മുൻകൂട്ടി അനുവദിച്ച 150 ഡോസ് ഒരു വാർഡിന് പത്ത് വീതം നൽകിയിട്ടുണ്ടെന്ന് ശരത് പ്രസിഡന്റിനെ അറിയിച്ചു. തുടർന്ന് പ്രസിഡന്റ് നിർബന്ധം പിടിച്ചെങ്കിലും ക്രമവിരുദ്ധമായി നൽകാനാവില്ലെന്ന് ഡോക്ടർ നിലപാടെടുത്തു. ക്ഷുഭിതനായി തിരികെ പോയ പ്രസിഡന്റ് എം സി പ്രസാദ് വൈകിട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവർക്കൊപ്പമെത്തി തന്നെ മർദിക്കുകയായിരുന്നുവെന്ന് ശരത് പറയുന്നു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രാസാദ്, സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുവരൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് ഡോക്ടർ പറയുന്നത്. അക്രമികൾ തന്നെ മുറിയിൽ നിന്ന് പിടിച്ചിറക്കി കഴുത്തിന് കുത്തി പിടിച്ചുവെന്നും കൂട്ടം ചേർന്ന് കൂടുതൽ മർദ്ദനത്തിന് ശ്രമിച്ചതായുമാണ് ഡോക്ടറിന്റെ പരാതി.

സംഭവുമായി ബന്ധപ്പെട്ട് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെ നെടുമുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം വാക്സിൻ ഉണ്ടായിട്ടും രാവിലെ മുതൽ കാത്ത് നിന്നവർക്ക് വാക്സിൻ നൽകാതെ മടക്കി അയച്ച മെഡിക്കൽ ഓഫീസറുടെ നടപടിയിൽ വിതരണ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിക്കുക മാത്രമാണ് ഉണ്ടായതെന്നും ഡോക്ടറെ മർദ്ദിച്ചിട്ടില്ലെന്നുമാണ് പ്രസാദിന്റെ വിശദീകരണം.