കൊച്ചി: മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. വയനാട് വാഴവറ്റ മൂറ്റാനാനിയിൽ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയാണ് ഹൈക്കോടതി തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുത് എന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. പ്രതികൾ മുറിച്ചു നീക്കിയത് റിസർവ് മരങ്ങളാണെന്നും കോടിക്കണക്കിനു രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വനം വകുപ്പു രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രതികൾ നേരത്തെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണു വെട്ടിയതെന്നും അതു വനഭൂമിയല്ലെന്നുമായിരുന്നുമായിരുന്നു പ്രതികളുടെ അവകാശവാദം. വില്ലേജ് ഓഫിസറുടെ രേഖകളും പ്രതികൾ ഇത് സമർത്ഥിക്കാനായി ഹാജരാക്കിയിരുന്നു. വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു മരം വെട്ടിയതെന്നും പട്ടയ ഭൂമിയിലെ മരം വെട്ടാൻ അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ച് 11 ലെയും ഒക്ടോബർ 24 ലെയും ഉത്തരവുകൾ പ്രകാരമാണ് മരം മുറിച്ചതെന്നുമായിരുന്നു പ്രതികൾ പറഞ്ഞിരുന്നത്.

