Entertainment (Page 89)

പ്രശസ്ത എഴുത്തുകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വന്‍-1 സംവിധാനം ചെയ്തത്. ആഗോളതലത്തില്‍ 500 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ കല്‍ക്കിയുടെ പേരിലുള്ള ട്രസ്റ്റിന് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ ഒരു കോടി രൂപ സംഭാവന നല്‍കി.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന വിജയാഘോഷത്തിനിടെയാണ് സംവിധായകനും സംഘവും ഇക്കാര്യം അറിയിച്ചത്. നിര്‍മ്മാതാവ് എ സുഭാസ്‌കരനും സംവിധായകന്‍ മണിരത്‌നവും ചേര്‍ന്ന് ട്രസ്റ്റ് ഓഫീസില്‍ നേരിട്ടെത്തിയാണ് ചെക്ക് കൈമാറിയത്. കല്‍ക്കി മെമ്മോറിയല്‍ ട്രസ്റ്റിന് വേണ്ടി മാനേജിംഗ് ട്രസ്റ്റി സീതാ രവി ചെക്ക് ഏറ്റുവാങ്ങി. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ മകന്‍ കല്‍ക്കി രാജേന്ദ്രനും സന്നിഹിതനായിരുന്നു.

ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് ഉച്ചയ്ക്ക് 12.05 നാണ് ആലിയ കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ ആലിയയെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദിയെന്നും ഇരുവരോടും അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നീണ്ട വര്‍ഷത്തെ പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു ആലിയ-രണ്‍ബീര്‍ വിവാഹം നടന്നത്. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും രണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്.

തമിഴ് സംവിധായകന്‍ ആറ്റ്‌ലി ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കുന്ന ‘ജവാന്‍’ സിനിമക്കെതിരെ മോഷണ പരാതി. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ നിര്‍മാതാവായ മാണിക്യം നാരായണന്‍ ആണ് പരാതി നല്‍കിയത്. ‘പേരരസ്’ എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് ആറ്റ്‌ലി ‘ജവാന്‍’ എഴുതിയത് എന്നാണ് നിര്‍മാതാവിന്റെ ആരോപണം. നവംബര്‍ ഏഴിന് ശേഷം പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അറിയിച്ചു.

ജവാനില്‍’ ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. ‘പേരരസിലും’ അതിലെ നായക കഥാപാത്രമായ വിജയകാന്ത് ഇരട്ടവേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. 2006ലാണ് ‘പേരരസ്’ റിലീസ് ചെയ്തത്. ബാല്യകാലത്ത് പിരിഞ്ഞുപോകുന്ന ഇരട്ട സഹോദരങ്ങള്‍ കാലങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് ‘പേരരസിന്റെ’ കഥ. ജവാനില്‍ ഷാരൂഖ് ഖാന്‍ സൈനിക വേഷത്തിലാണ് എത്തുന്നത്. വിജയ് സേതുപതി ‘ജവാനിലെ’ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കും. നയന്‍താരയാണ് ചിത്രത്തിലെ നായിക. ദീപിക പദുകോണും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യോഗി ബാബു, പ്രിയാമണി എന്നിവരും ചിത്രത്തിലുണ്ട്.

ജവാന്റെ’ ഒടിടി സ്ട്രീമിംഗ് അവകാശം 120 കോടിക്കാണ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ജൂലൈയില്‍ ‘ജവാന്‍’ പ്രേക്ഷര്‍ക്ക് മുന്നിലെത്തും.

2009ല്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗമാണെന്നിരിക്കെ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ ദി വേ ഓഫ് വാട്ടര്‍. സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ദൃശ്യപരമായി ഏറെ ആകര്‍ഷിക്കുകയും വൈകാരികമായി അടുപ്പം തോന്നുകയും ചെയ്യുന്ന സീക്വന്‍സുകള്‍ അടങ്ങിയ ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ജെയിംസ് കാമറൂണ്‍ എഴുതി സംവിധാനം ചെയ്യുന്ന അടുത്ത ഇതിഹാസ സയന്‍സ്-ഫിക്ഷന്‍ ചിത്രമായിരിക്കും അവതാര്‍ ദി വേ ഓഫ് വാട്ടര്‍ എന്നാണ് ട്രെയിലര്‍ പറഞ്ഞുറപ്പിക്കുന്നത്.

ആരാധകര്‍ക്ക് ആദ്യ ചിത്രത്തിലൂടെ സുപരിചിതമായ പാന്‍ഡോരയിലേക്കും പ്രിയപ്പെട്ട പല കഥാപാത്രങ്ങളിലേക്കും വീണ്ടും വാതില്‍ തുറന്നാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. രണ്ടര മിനിറ്റ് മാത്രമാണ് ദൈര്‍ഘ്യം. മനുഷ്യന്റെ ഇടപെടലിനെ ചെറുത്തുനില്‍ക്കുകയും പോരാടുകയും ചെയ്യുന്ന പാന്‍ഡോര സമൂഹത്തെ വീണ്ടും കാണാനാകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സീക്വല്‍ ചിത്രം ഡിസംബര്‍ 16നാണ് തിയേറ്ററുകളില്‍ എത്തുക.

ഹൈദരബാദ്: ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സംഗീത സംവിധായകന്‍ ദേവി ശ്രീപ്രസാദിനെതിരെ കേസെടുത്തു. ‘ഒ പരി’ എന്ന പുതിയ മ്യൂസിക് ആല്‍ബത്തില്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണി നല്‍കിയ പരാതിയില്‍ പറയുന്നു.

അശ്ലീല വസ്ത്രം ധരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്യുന്ന ഗാനത്തില്‍ സംഗീത സംവിധായകന്‍ ഭക്തി ഗാനങ്ങള്‍ ഉപയോഗിച്ചു, ഇതു ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കരാട്ടെ കല്യാണിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ദേവി ശ്രീ പ്രസാദ് നിരുപാധികം മാപ്പ് പറയണമെന്നും ആല്‍ബത്തിലെ ‘കൃഷ്ണാ ഹരേ, രാമ ഹരേ’ എന്ന ഭാഗം നീക്കം ചെയ്യണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് തന്നെ പാടി അഭിനയിച്ചിരിക്കുന്ന ആല്‍ബം തെലുങ്കില്‍ ‘ഒ പിള്ള’ എന്ന പേരിലാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിവിധ ഭാഷകളിലായി പാട്ട് പുറത്തിറങ്ങിയത്. കരാട്ടെ കല്യാണിയുടെ പരാതിയില്‍ ഹൈദരാബാദ് സിറ്റി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്തു. ദേവി ശ്രീപ്രസാദിനെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സൈബര്‍ ക്രൈം എസിപി കെവിഎം പ്രസാദ് വ്യക്തമാക്കി.

നടന്‍ ശ്രീനിവാസന്‍ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന്് മകനും സിനിമാതാരവുമായ വിനീത് ശ്രീനിവാസന്‍ അറിയിച്ചു. ശ്രീനിവാസന്‍ അഭിനയിക്കുന്ന കുറുക്കന്‍ എന്ന സിനിമയുടെ ഷൂട്ടിങ് മറ്റന്നാള്‍ ആരംഭിക്കും. ദുബൈയില്‍ അഡ്വ. മുകുന്ദനുണ്ണി ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

അതേസമയം, മീശമാധവന്‍ എന്ന സിനിമയില്‍ സലീം കുമാര്‍ അവതരിപ്പിച്ച അഡ്വ. മുകുന്ദനുണ്ണിയുമായി പുതിയ സിനിമയിലെ മുകുന്ദനുണ്ണിക്ക് ബന്ധമില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. സ്വാര്‍ഥനും അത്യാഗ്രഹിയുമായ അഭിഭാഷകന്റെ കഥ പറയുന്ന അഡ്വ. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ഈ മാസം 11ന് ഗള്‍ഫിലെ തിയേറ്ററുകളിലെത്തും.

മഹേഷ് മഞ്ജരേക്കര്‍ നിര്‍മ്മിക്കുന്ന മറാത്തി ചിത്രത്തില്‍ ഛത്രപതി ശിവജിയായി അക്ഷയ് കുമാര്‍ എത്തുന്നു. വേദന്‍ത് മറാത്തെ വീര്‍ ദൗദലെ സാത്ത് എന്ന മറാത്തി ചിത്രത്തിലാണ് ഛത്രപതി ശിവജിയായി അക്ഷയ് കുമാര്‍ എത്തുന്നത്.

ബോളിവുഡ് ഖിലാഡി എന്നറിയപ്പെടുന്ന അക്ഷയ് കുമാറിന്റെ ആദ്യ മറാത്തി ചിത്രമാണിത്. ഛത്രപതി ശിവാജി മഹാരാജിന്റെ വേഷം ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും അതിനായി ഞാന്‍ പരിശ്രമിക്കുമെന്നും ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. രാജ് താക്കറെയാണ് താന്‍ ഈ ചിത്രത്തിലേക്ക് എത്താന്‍ കാരണമെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച നടന്ന ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഫൗണ്ടര്‍ രാജ് താക്കറെ എന്നിവരും പങ്കെടുത്തു. വേദാന്ത് മറാത്തെ വീര്‍ ദൗദലെ സാത്, മറാത്തി ഭാഷയ്ക്ക് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറക്കും.

ഋഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ കന്നഡ ചിത്രം ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ചിത്രം എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടുകയാണ്. ആഗോളതലത്തില്‍ 300 കോടിയിലധികം ചിത്രം സ്വന്തമാക്കിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 20ന് പ്രദര്‍ശനത്തിന് എത്തിയ മലയാളം പതിപ്പും മികച്ച പ്രതികരണമാണ് നേടുന്നത്. ഹിന്ദിയിലടക്കം വിസ്മയിപ്പിക്കുന്ന കളക്ഷനാണ് ‘കാന്താര’ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് ഋഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക’- എന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.

അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ ‘ഗന്ധഡ ഗുഡി’ എന്ന സിനിമ കാണാന്‍ തിയേറ്ററുകളില്‍ ആരാധക പ്രവാഹം. ഒക്ടോബര്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം കര്‍ണാടകയില്‍ ‘കാന്താര’യുടെ ഓപ്പണിംഗ് കളക്ഷനെ മറികടന്നു. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് ചിത്രം

കന്നഡയ്ക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തു. അമോഘവര്‍ഷ സംവിധാനം ചെയ്ത ചിത്രം ഭൂമിയുടെയും പ്രകൃതിയുടെയും പ്രാധാന്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കര്‍ണാടകയിലെ വന്യജീവി പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന പുനീത് കഥാപാത്രം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നു എന്നാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം.

കന്നട ചിത്രം കാന്താരയിലെ കോപ്പിയടി വിവാദത്തില്‍ വീണ്ടും കോടതി ഇടപെടല്‍. വരാഹരൂപം എന്ന ഗാനം ഉള്‍ക്കൊള്ളിച്ച് സിനിമ തിയേറ്ററുകളിലും ഒ.ടി.ടിയിലും യൂട്യൂബിലും ആമസോണിലും പ്രദര്‍ശിപ്പിക്കുന്നത് കോടതി തടഞ്ഞു. കോപ്പിറൈറ്റ് ഉടമകള്‍ നല്‍കിയ തടസ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയാണ് ഉത്തരവിട്ടത്.

നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ആമസോണ്‍, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക്, ജിയോസവന്‍ എന്നിവരെയാണ് ഗാനം തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും റിലീസ് ചെയ്യുന്നതില്‍ നിന്നും സ്ട്രീം, വിതരണം എന്നിവയില്‍ നിന്നും തടഞ്ഞത്.

പ്രമുഖ സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ തനിപകര്‍പ്പാണെന്ന വാദം പലകോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.