Entertainment (Page 88)

സ്റ്റാര്‍ വാര്‍സ്: ദ ഫോഴ്സ് എവേക്കണ്‍സിനെ മറികടന്ന് എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമായി മാറിയിരുന്നു ജെയിംസ് കാമറൂണിന്റെ അവതാര്‍: ദ വേ ഓഫ് വാട്ടര്‍. ഇപ്പോള്‍ ചിത്രം ഡിജിറ്റല്‍ റിലീസ് ആയി എത്തി. വീഡിയോ ഓണ്‍ ഡിമാന്‍ഡ് ആയി എത്തിയിരിക്കുകയാണ് നിലവില്‍. ആമസോണ്‍, ഐട്യൂണ്‍സ്, വുഡു എന്നവയിലൂടെ നിങ്ങള്‍ക്ക് ചിത്രം കാണാം. എന്നാല്‍, ഇത് ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമല്ല.

2009-ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയായ അവതാര്‍: ദി വേ ഓഫ് വാട്ടര്‍, ആദ്യ സിനിമയുടെ കഥ അവസാനിച്ച് ഒരു പതിറ്റാണ്ടിലേറെയായി. അത് ജെയ്ക്കിനെയും നെയ്ത്തിരിയെയും പിന്തുടരുന്നു, അവര്‍ അവരുടെ കുടുംബത്തെ കെട്ടിപ്പടുക്കുകയും അവരുടെ ഭൂതകാലവുമായി യുദ്ധം ചെയ്യുകയും ചെയ്യുന്നു, അത് അവരുമായി അടുക്കുന്നതായി തോന്നുന്നു. സാം വര്‍ത്തിംഗ്ടണ്‍, സോ സാല്‍ഡാന, സിഗോര്‍ണി വീവര്‍, സ്റ്റീഫന്‍ ലാങ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ ഇ-മെയില്‍ വഴി വധഭീഷണി സന്ദേശമയച്ച യുവാവ് മുംബൈ പോലീസിന്റെ പിടിയില്‍. രാജസ്ഥാന്‍ ജോധ്പൂരിലെ ലുനി പൊലീസ് സ്റ്റേഷനു കീഴിലുള്ള രോഹിച്ച കലന്‍ ഗ്രാമത്തിലെ സിയാഗോണ്‍ കി ധനിയില്‍ താമസക്കുന്ന ധക്കാട് രാം ബിഷ്ണോയ് (21) ആണ് അറസ്റ്റിലായത്.

‘പഞ്ചാബ് ഗായകനായ സിദ്ധു മൂസെവാലയുടെ ഗതി വരും’ എന്നായിരുന്നു ഭീഷണി. സല്‍മാന്‍ ഖാന്റെ ബാന്ദ്ര ആസ്ഥാനമായുള്ള വസതി പതിവായി സന്ദര്‍ശിക്കുകയും ഒരു ആര്‍ട്ടിസ്റ്റ് മാനേജ്മെന്റ് കമ്ബനി നടത്തുകയും ചെയ്യുന്ന പ്രശാന്ത് ഗുഞ്ചാല്‍ക്കറാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഭീഷണി ഇ-മെയിലിനെക്കുറിച്ച് പരാതി നല്‍കിയത്. അടുത്തിടെ, ഗാലക്സി അപ്പാര്‍ട്ട്മെന്റിലെ ഖാന്റെ ഓഫീസില്‍ എത്തിയ ഇദ്ദേഹം, രോഹിത് ഗാര്‍ഗ് എന്ന ഐഡിയില്‍ നിന്ന് ഒരു ഇ-മെയില്‍ വന്നത് കാണുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു. പിന്നാലെ നടത്തിയ വിശദമായ സാങ്കേതിക പരിശോധനയില്‍ ഭീഷണി സന്ദേശമയച്ചയാളെ കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് ഒരു സംഘം പൊലീസുകാര്‍ രാജസ്ഥാനിലേക്ക് പുറപ്പെടുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പൊലീസ് ഗുണ്ടാനേതാക്കളായ ലോറന്‍സ് ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 506-II (ഭീഷണിപ്പെടുത്തല്‍), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, നേരത്തെയും താരത്തിന് വധഭീഷണി ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു സല്‍മാനും പിതാവ് സലിം ഖാനും വധഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. ഇതിന് പിന്നാലെ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സല്‍മാന് എക്സ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

രോമാഞ്ചത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 7ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും,

ചിത്രീകരണം കഴിഞ്ഞ് റിലീസ് നീണ്ടുപോയെങ്കിലും തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്നലെ 50ാംദിനം ആഘോഷിച്ചിരുന്നു.

മലയാളത്തിലെ ആള്‍ടൈം ടോപ് ബോക്‌സോഫീസ് വിജയങ്ങളില്‍ ഏഴാം സ്ഥാനത്താണ് രോമാഞ്ചം. കേരളത്തില്‍ നിന്നുമാത്രം ചിത്രം ഇതുവരെ 41 കോടി നേടി, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 4.1 കോടിയും വിദേശമാര്‍ക്കറ്റുകളില്‍ 22.9 കോടിയുമാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള ആഗോള ബോക്‌സോഫീസ് കളക്ഷന്‍ 68 കോടിയാണ്.

ഇരുപത്തിമൂന്നാമത് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളചിത്രം സൗദി വെള്ളക്കയും. തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഇന്ത്യന്‍ സിനിമകളില്‍ നിന്ന് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 സിനിമകളില്‍ മലയാളത്തില്‍ നിന്നുള്ള ഏക സിനിമയാണ്.

രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകളെയും അതിന് പിന്നാലെ നടന്ന് തീരുന്ന ജീവിതങ്ങളെയും തനിമ ചോരാതെ അവതരിപ്പിച്ച് കൈയ്യടി നേടിയ ചിത്രമാണ് സൗദി വെള്ളക്ക.

ഗോവയില്‍ നടന്ന ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടെ നിരവധി ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയ സൗദി വെള്ളക്ക തിയേറ്ററിലും, ഒ.ടി.ടിയിലും പ്രേക്ഷക പ്രശംസ നേടിയ ശേഷമാണ് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് എത്തുന്നത്. കൂടാതെ ഇന്ത്യന്‍ പനോരമയില്‍ ഐ.സി.എഫ്.റ്റി യുനെസ്‌കോ ഗാന്ധി മെഡല്‍ അവാര്‍ഡിന് പരിഗണിച്ച മലയാള ചിത്രം കൂടിയാണ് സൗദി വെള്ളക്ക.

ഐശ്വര്യ രജനികാന്തിന് ചെന്നൈയിലെ തന്റെ വസതിയില്‍ നിന്ന് കഴിഞ്ഞ ദിവസം 3.60 ലക്ഷം മോഷണം പോയിരുന്നു. അതില്‍ അവരുടെ രണ്ട് വീട്ടുജോലിക്കാരനെയും ഡ്രൈവറെയും സംശയിക്കുന്നതായി അവര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ വീട്ടുജോലിക്കാരില്‍ ഒരാളും ഡ്രൈവറും അറസ്റ്റിലായിരിക്കുകയാണ് ഇപ്പോള്‍.

കേസുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരിയായ ഈശ്വരിയെയും ഡ്രൈവര്‍ വെങ്കിടേശനെയും തെയ്നാംപേട്ട് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 18 വര്‍ഷമായി ഐശ്വര്യ രജനികാന്തിനൊപ്പം ജോലി ചെയ്യുന്ന ഈശ്വരിയില്‍ നിന്ന് 30 കിലോ വജ്രാഭരണങ്ങളും 4 കിലോ വെള്ളിയും 100 പവന്‍ സ്വര്‍ണവും പോലീസ് കണ്ടെടുത്തതായി ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീട്ടുജോലിക്കാരന്‍ മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കുകയും അതിന്റെ നടപടിക്രമങ്ങള്‍ ഉപയോഗിച്ച് വീട് വാങ്ങുകയും ചെയ്തുവെന്ന് കേള്‍ക്കുന്നു. കുടുംബത്തോടൊപ്പമുള്ള ദീര്‍ഘകാലമായതിനാല്‍ ലോക്കറിന്റെ സ്ഥലവും അറിയാമായിരുന്നു.

ഈ ആഭരണങ്ങളില്‍ ചിലത് 2019-ല്‍ സഹോദരി സൗന്ദര്യയ്ക്ക് വാങ്ങിയ ശേഷം തന്റെ വീട്ടില്‍ നിന്ന് മുന്‍ ഭര്‍ത്താവ് ധനുഷിന്റെ വീട്ടിലേക്ക് പലതവണ മാറ്റിയതായി ഐശ്വര്യ രജനീകാന്ത് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതായി അറിയുന്നു. വീട്ടുജോലിക്കാരന്‍ മുമ്ബ് വിലപിടിപ്പുള്ള മറ്റ് പല വസ്തുക്കളും മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്നു.

കൊച്ചി: നടന്‍ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.

750 ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ഇന്നസെന്റ് ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 – ല്‍ വെള്ളിത്തിരയില്‍ എത്തിയ ഇന്നസെന്റ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടര്‍ പശുപതി’, ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു. ക്യാന്‍സറിനോട് പോരാടി ജീവിതത്തിലേക്ക് ശക്തമായ തിരിച്ചുവരവും അദ്ദേഹം നടത്തിയിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസെന്റ് ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു. ചാലക്കുടി എം പിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായെന്ന് മെഡിക്കല്‍ വിദഗ്ധ സംഘം വ്യക്തമാക്കി. മാര്‍ച്ച് മൂന്ന് മുതല്‍ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ 8 മണി മുതല്‍ 11 മണി വരെ കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൃശൂര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. നാളെ വൈകീട്ട് മൂന്ന് മുതല്‍ മറ്റന്നാള്‍ രാവിലെ പത്ത് വരെ വീട്ടില്‍ പൊതുദര്‍ശനം. ചൊവ്വാഴ്ച ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലായിരിക്കും സംസ്‌കാരം.

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജയ ജയ ജയ ജയഹേ വിപിന്‍ദാസ് ആണ് സംവിധാനം ചെയ്തത്. എന്നാല്‍ ചിത്രം ഒരു ഫ്രഞ്ച് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു, കുങ് ഫു സൊഹ്റ എന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ കോപ്പിയടിച്ചത് എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ദാസ് ഇപ്പോള്‍. 2020ല്‍ ലോക്ക് ചെയ്തതാണ് ജയഹേയുടെ തിരക്കഥയെന്നും 2022 മാര്‍ച്ച് 9നാണ് കുങ് ഫു സൊഹ്റ തിയേറ്ററുകളില്‍ എത്തിയതെന്നും വിപിന്‍ ദാസ് പറയുന്നു.

വിപിന്‍ ദാസിന്റെ വാക്കുകള്‍

സുഹൃത്തുക്കളെ, എന്റെ സിനിമ ജയ ജയ ജയ ജയഹേ അതിനും ആറു മാസം മുന്‍പേ ഇറങ്ങിയ മറ്റൊരു ഫ്രഞ്ച് മൂവിയില്‍ നിന്ന് കോപ്പി അടിച്ചതാണെന്നുള്ള രീതിയില്‍ പല ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്നത് വിഷമത്തോടെയേ കാണാന്‍ കഴിയുന്നുള്ളു. ഞാനും ശരിക്കും ഞെട്ടലോടെ തന്നെയാണ് ആ സീനുകള്‍ കണ്ടത്. ഒരേ പോലെ ഉള്ള ഷോട്ടുകള്‍ അടുപ്പിച്ചു കാണിക്കുമ്‌ബോള്‍ ഒരുപാട് സമാനതകള്‍ കാണാന്‍ പറ്റി. എന്നാല്‍ ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം അതിന്റെ വര്‍ക്കുകള്‍ നടക്കുന്ന സമയത്തതൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.. അതില്‍ നിന്നും ഒരു സീന്‍ പോലും പകര്‍ത്തിയിട്ടില്ല എന്ന് വ്യക്തമായി എനിക്ക് ബോധ്യമുള്ളടത്തോളം കാലം കുപ്രചരണങ്ങള്‍ മുഖവിലക്കെടുത്തിരുന്നില്ല. പക്ഷെ ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടവര്‍ക്കും അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഉണ്ടായ വിഷമങ്ങള്‍ മനസിലാക്കിക്കൊണ്ടാണ് ഈ തെളിവുകള്‍ ഞാന്‍ നിരത്തുന്നത്.

ആറു മാസം മുന്‍പ് ഇറങ്ങിയ സിനിമയില്‍ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാന്‍ സിനിമയില്‍ എളുപ്പത്തില്‍ സാധ്യമല്ലെന്നു വിവേകമുള്ളവര്‍ക്ക് മനസിലാകുമെന്നു വിചാരിക്കുന്നു. മേല്‍ പറയുന്ന ചിത്രം റിലീസ് ആയതു 9 മാര്‍ച്ച് 2022നാണ്..ഗൂഗിളില്‍ റിലീസ് തീയതി കിടക്കുന്നതു 22 ഒക്ടോബര്‍ 2021 എന്നതുമാണ്. പക്ഷെ റിലീസ് തീയതി മാറുകയും പിന്നീട് മുകളില്‍ പറഞ്ഞ 9 മാര്‍ച്ച് 2022നു റീലീസാകുകയുമാണ് ചെയ്തത്. ജയ ഹേ 2022 ജനുവരി 26നാണ് അനൗണ്‍സ് ചെയ്തത്, മാത്രമല്ല നമ്മുടെ സിനിമയുടെ സ്‌ക്രിപ്റ്റ് അതിനും ഒരു വര്‍ഷം മുന്‍പ് 2020 ഡിസംബറില്‍ തന്നെ ലോക്ക് ചെയ്തിരുന്നു. അതിന്റെ തെളിവായി ഞാന്‍ മെയില്‍ ചെയ്തിരുന്ന PDFല്‍ നായികാ കഥാപാത്രം അടിക്കുന്നതും ബ്ലോക്ക് ചെയ്യുന്നതും ,ചവിട്ടി തെറിപ്പിക്കുന്നതും ,ഫിഷ് ടാങ്കില്‍ വിഴുന്നതും,റീവൈന്‍ഡ് ചെയ്യുമ്‌ബോള്‍ മൊബൈലില്‍ ഫൈറ്റ് കണ്ടു പഠിക്കുന്നതും,പിന്നെ ഇവര്‍ തമ്മിലുള്ള സംഘടനവും എല്ലാം വളരെ വ്യക്തമായി ആ ഡ്രാഫ്റ്റില്‍ എഴുതിട്ടുണ്ട്,അപ്പോള്‍ അതിനൊക്കെ എത്രയോ മുന്നേ ആയിരിക്കും ഞങ്ങളത് എഴുതി തുടങ്ങിയിരിക്കുന്നത് എന്ന് ഊഹിക്കാമല്ലോ. ജയ ഹേ തിരക്കഥ രചന 2020 ല്‍ അന്താക്ഷരി പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമില്‍ എഴുതി തുടങ്ങിയതാണ്.. 29 ഡിസംബര്‍ 2020ല്‍ സ്‌ക്രിപ്റ്റ് തീര്‍ത്ത് മെയില്‍ ചെയ്തതിന്റെ തെളിവും താഴെ കൊടുത്തിട്ടുണ്ട്. 2021 ജനുവരി മുതല്‍ പല പ്രൊഡ്യൂസറിനെയും, അഭിനേതാക്കളെയും സമീപിക്കുകയും ഒടുവില്‍ ഡിസംബര്‍ മാസത്തിലാണ് ബേസില്‍ ജോസഫ്, cheers media , ദര്‍ശന എന്നിവര്‍ സിനിമയിലേക്ക് വരുന്നതും.

മേല്‍ പറഞ്ഞ ഫ്രഞ്ച് ചിത്രം മാര്‍ച്ച് 9നു റിലീസ് ആയെങ്കിലും അത് ഫ്രഞ്ച് ഭാഷയിലും ആ രാജ്യത്തും മാത്രമാണ് റിലീസായത്,വരും മാസങ്ങളില്‍ ആയിരുന്നു ബാക്കി രാജ്യങ്ങളിലേക്കുള്ള റിലീസ്. മെയ് 12നു ഷൂട്ടിംഗ് ആരംഭിച്ച ജയ ജയ ജയ ജയഹേ ജൂണ്‍ പകുതി ആയപ്പോള്‍ തന്നെ തീര്‍ന്നിരുന്നു, ഗൂഗിളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്, ഇന്ത്യയില്‍ റിലീസ് ചെയ്യാത്ത മേല്‍ പറഞ്ഞ ഫ്രഞ്ച് ചിത്രം ഓഗസ്റ്റ് 2022 ആണ് പുറം രാജ്യങ്ങളില്‍ അതിന്റെ ott റിലീസും തുടര്‍ന്ന് അതിന്റെ പൈറേറ്റഡ് ടോറന്റ് , ടെലിഗ്രാം ഫയലുകളും അതേ മാസത്തില്‍ തന്നേയാണ് ഇന്റര്‍നെറ്റില്‍ വന്നത്. ജൂണ്‍ ഷൂട്ട് കഴിഞ്ഞ നമ്മുടെ സിനിമ ഒക്ടോബറില്‍ റിലീസും ചെയ്തു.

എന്റെ നിഗമനത്തില്‍ സംഘട്ടന രംഗങ്ങളിലെ സാമ്യത രണ്ടു സംവിധായകരും പഴയ ജാക്കി ചാന്‍, ജെറ്റ് ലി സിനിമകളുടെ ശൈലി പിന്തുടര്‍ന്നത് കൊണ്ടാകാം. ചൈനീസ് ആക്ഷന്‍ സിനിമകളിലെ ലെന്‌സിങ്ങും, ക്യാമറ മൂവ്‌മെന്റും, എഡിറ്റിംഗില്‍ ചൈനീസ് കട്ടും ഉപയോഗിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഫ്രഞ്ച് സിനിമ ഇതുവരെ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല. ഇനി ഇതിന്റെ ട്രൈലെര്‍ കണ്ട് കോപ്പി അടിച്ചു എന്ന് വിചാരിച്ചാല്‍ പോലും ഫ്രഞ്ച് സിനിമയുടെ ട്രൈലെര്‍ ഇറങ്ങുന്നത് 2022 ജനുവരി 13ല്‍ ആണ്.. അതിനും ഒരു വര്ഷം മുന്‍പ് ലോക്ക് ചെയ്ത സ്‌ക്രിപ്റ്റ് ഞാന്‍ തെളിവായി പോസ്റ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല 2021 മാര്‍ച്ചില്‍ ആണ് ഞാന്‍ സ്റ്റണ്ട് ഡയറക്ടര്‍ ഫെലിക്‌സിനെ കോണ്‍ടാക്ട് ചെയുന്നത്തും ഏപ്രിലില്‍ കേരളത്തില്‍ എത്തുകയും കൊച്ചിയിലെ ചില വീടുകള്‍ സന്ദര്ശിച്ചു സംഘട്ടനത്തിനു ആവശ്യമായ കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ആ സംഘട്ടനം നിങ്ങള്‍ സിനിമയില്‍ കണ്ട രീതിയില്‍ വേണമെന്ന് ആദ്യ എഴുത്തില്‍ തീരുമാനിക്കുകയും അഭിനേതാക്കളും നിര്‍മാതാക്കളും എത്തും മുന്‍പേ ഞാന്‍ തീരുമാനിച്ചത് സ്റ്റണ്ട് ഡയറക്ടര്‍ ആണെന്നത് ഇതിന്റെ തെളിവായി കാണാം.

എന്തെങ്കിലും തരത്തിലുള്ള ഇന്‍സ്പിറേഷന്‍ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ മുന്‍കൂറായി പറയുമായിരുന്നു.രാജേഷ് കാര്‍ വീട്ടില്‍ കയറ്റി ഇടുന്ന സീന്‍ റോമാ എന്ന സിനിമയിലെ ഒരു സീനുമായി സാമ്യം ഉണ്ടായതായി തോന്നിയപ്പോള്‍ ഞാന്‍ അത് എന്റെ സിനിമയില്‍ ഉള്‍ക്കൊളിക്കുകയും അത് ഇന്‍സ്പിറേഷന്‍ ആയി ചെയ്തിട്ടുണ്ടെന്ന് ഇന്റര്‍വ്യൂവില്‍ തുറന്നു പറയുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ഒരുതരത്തിലുള്ള കോപ്പിയോ ഇന്‍സ്പിറേഷനോ മേല്പറഞ്ഞ ഫ്രഞ്ച് ചിത്രത്തില്‍ നിന്ന് എടുത്തിട്ടില്ല എന്ന് ഉറപ്പിച്ച് പറയാനാകും. ഇനിയും ഈ രീതിയിലുള്ള ദുഷ് പ്രചരണങ്ങള്‍ നടത്തുന്നവരെ നിയമപരമായി നേരിടാന്‍ ജയ ഹേ ടീം തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ അനാവശ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കാനും സത്യം ജനങ്ങള്‍ മനസിലാക്കാനും ഈ പോസ്റ്റ് ഉപകാരപെടുമെന്ന് വിശ്വസിക്കുന്നു. സിനിമ സ്വീകരിച്ചവര്‍ക്കും കൂടെ കട്ടക്ക് നില്‍ക്കുന്നവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

വിപിന്‍ ദാസ്

ഈ വര്‍ഷത്തെ മലയാളത്തിലെ 100 കോടി ക്ലബ് ചിത്രം എന്ന നേട്ടം ഉണ്ണി മുകുന്ദന്‍ സിനിമയായ മാളികപ്പുറം സ്വന്തമാക്കിയിരുന്നു.

ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റായ മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള.

അഭിനയിക്കുന്ന എല്ലാ സിനിമകളിലും സൈജു കുറുപ്പിന്റെ കഥാപാത്രം പണം കടം വാങ്ങുമെന്ന ട്രോളുകള്‍ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇത്തരം ട്രോളുകള്‍ സൈജു കുറുപ്പ് തന്നെ സമൂഹമാദ്ധ്യമങ്ങില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ പങ്കുവച്ച ട്രോളിലാണ് അഭിലാഷ് പിള്ള കമന്റ് ചെയ്തിരിക്കുന്നത്. ‘മൂന്ന് നാല് കഥകള്‍ പ്രാരാബ്ധം, കടം ഒക്കെ ഉള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട്. നമ്മള്‍ പൊളിക്കും’ എന്ന കുറിപ്പോടെയായിരുന്നു നടന്‍ ട്രോള്‍ പങ്കുവച്ചത്. ‘മാളികപ്പുറം 2ല്‍ ഞാന്‍ പറയാം കടം വാങ്ങിച്ചതിനുള്ള യഥാര്‍ത്ഥ കാരണം’ എന്നായിരുന്നു അഭിലാഷ് പിള്ളയുടെ പ്രതികരണം. ഇതോടെയാണ് മാളികപ്പുറത്തിന്റെ രണ്ടാം ഭാഗം എത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നത്.

പൃഥ്വിരാജ്-ബ്‌ളെസി ടീമിന്റെ ആടുജീവിതം ഒക്ടോബര്‍ 20ന് തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസ് ആണ് വിതരണം.

പാന്‍ ഇന്ത്യന്‍ റിലീസായാണ് ആടുജീവിതം എത്തുന്നത്. ഈ വര്‍ഷം മേയ് മാസം നടക്കുന്ന കാന്‍ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടത്താന്‍ പൃഥ്വിരാജും ബ്‌ളെസിയും ലക്ഷ്യമിടുന്നുണ്ട്. അമലപോള്‍, ശോഭ മോഹന്‍ എന്നിവരാണ് മലയാളത്തില്‍ നിന്ന് മറ്റു താരങ്ങള്‍. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം.

എ.ആര്‍. റഹ്മാനാണ് സംഗീതം. നാലര വര്‍ഷം നീണ്ടുനിന്ന ആടുജീവിതത്തിന്റെ ചിത്രീകരണം കഴിഞ്ഞവര്‍ഷം ജൂലായ് 14 നാണ് അവസാനിച്ചത്.

ആര്‍ആര്‍ആറിന്റെ ഓസ്‌കര്‍ ക്യാംപെയിന് രാജമൗലിയും സംഘവും കോടികള്‍ മുടക്കിയിരുന്നുവെന്ന് അവാര്‍ഡ് നേട്ടത്തിന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആര്‍ആര്‍ആറിന്റെ നിര്‍മ്മാതാവ് ഡി.വി.വി ദാനയ്യ ഇപ്പോള്‍.

ക്യാംപെയ്ന്റെ ഭാഗമായി 80 കോടി രൂപ അണിയറപ്രവര്‍ത്തകര്‍ ചെലവാക്കി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെയെല്ലാം തള്ളുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ദാനയ്യ. ഓസ്‌കര്‍ ക്യാംപെയിന് വേണ്ടി ഇത്രയും തുക ചെലവാക്കിയിട്ടില്ല. അങ്ങനെ മുടക്കിയിട്ട് ഒരു ലാഭവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍.ആര്‍.ആര്‍ ഓസ്‌കര്‍ നോമിനേഷനെത്തിയപ്പോള്‍ മറ്റ് പല പ്രചരണങ്ങളും നടന്നിരുന്നു. പുരസ്‌കാര വിതരണ ചടങ്ങിലേക്ക് നാട്ടുനാട്ടുവിന്റെ രചയിതാവിനും സംഗീത സംവിധായകനും മാത്രമേ സൗജന്യപ്രവേശനം ലഭിച്ചുള്ളു. സംവിധായകന്‍ രാജമൗലി, രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ക്ക് 20 ലക്ഷം രൂപ നല്‍കേണ്ടി വന്നു എന്നിങ്ങനെയുള്ള പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പ്രചരണ വേളയില്‍ തന്നെ ആര്‍ആര്‍ആര്‍ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു.