Sports (Page 137)

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തി ഹൈദരാബാദ് എഫ്സി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. ഹാവിയര്‍ സിവേറിയോ, ജാവോ വിക്റ്റര്‍ എന്നിവരാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. ബംഗളൂരുവിന്റെ ഏക ഗോള്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു.

ആദ്യ പാതിയില്‍ ഹൈദരാബാദ് രണ്ട് ഗോള്‍ നേടി. 16-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. 30-ാം മിനിറ്റില്‍ അവരുടെ രണ്ടാം ഗോളും പിറന്നു. ആദ്യ പകുതി അങ്ങനെ അവസാനിച്ചു. തിരിച്ചടിക്കാനുള്ള ബാംഗ്ലൂരിന്റെ ശ്രമങ്ങളെല്ലാം ഹൈദരാബാദ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എന്നാല്‍ 87-ാം മിനിറ്റില്‍ ഛേത്രിയിലൂടെ ബംഗളൂരു ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതോടെ ഐഎസ്എല്ലില്‍ 50 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവാന്‍ ഛേത്രിക്ക് സാധിച്ചു. എന്നാല്‍ ഒരു ഗോളും കൂടി തിരിച്ചടിക്കാന്‍ ബംഗളൂരുവിന് സാധിച്ചില്ല.

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മൂന്നാം ഏകദിനത്തില്‍ 96 റണ്‍സിന്റെ ആധികാരിക വിജയവുമായി ടീം ഇന്ത്യ. 266 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 37.1 ഓവറില്‍ 169 റണ്‍സിന് എല്ലാവരും പുറത്തായി.

80 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരുടെയും 56 റണ്‍സെടുത്ത റിഷാഭ് പന്തിന്റെയും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിന്‍ഡീസ് നിരയില്‍ ജാസണ്‍ ഹോള്‍ഡര്‍ നാലു വിക്കറ്റ് വീഴ്ത്തി. അല്‍സാരി ജോസഫും ഹെയ്ഡന്‍ വാല്‍ഷ് ജൂനിയറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

36 റണ്‍സെടുത്ത വാലറ്റക്കാരന്‍ ഒഡിയന്‍ സ്മിത്താണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ നിരയില്‍ മൊഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവ്,ദീപക് ചഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20 പരമ്പര ഈ മാസം 16ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ബംഗളൂരു: ഐപിഎല്ലിന്റെ 15-ാം സീസണ്‍ മെഗാ താരലേലം നാളെ ബംഗളൂരുവില്‍ ആരംഭിക്കും. 1200ല്‍ അധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 590 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.

ഇതില്‍ 48 താരങ്ങള്‍ക്ക് രണ്ട് കോടി രൂപ ലഭിക്കുമ്പോള്‍ 20 താരങ്ങള്‍ക്ക് 1.5 കോടി രൂപ ലഭിക്കും. 32 താരങ്ങള്‍ക്കാണ് 1 ലക്ഷം രൂപ അടിസ്ഥാന വിലയുള്ളത്. ആകെ 370 ഇന്ത്യന്‍ താരങ്ങള്‍ക്കും, 220 വിദേശ താരങ്ങള്‍ക്കുമാണ് മെഗാ താരലേലത്തില്‍ അവസരം ലഭിക്കുക.

ഇത്തവണ നിരവധി സൂപ്പര്‍ താരങ്ങള്‍ ലേലത്തിലുണ്ട്. അവസാന സീസണ്‍ വരെ എട്ട് ടീമുകളാണുണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ പുതിയതായി രണ്ട് ടീമുകള്‍ കൂടി വന്നതോടെ 10 ടീമുകളാണ് ഇ്തതവണ ടൂര്‍ണമെന്റില്‍ ഉണ്ടാവുക.

ബംബോലിം: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ് സിയ്‌ക്കെതിരെ കൊമ്പന്മാര്‍ക്ക് വമ്പന്‍ തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷ്ഡ്പൂര്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ജംഷഡ്പൂര്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഗ്രെഗ് സ്റ്റുവര്‍ട്ട് നേടിയ രണ്ട് പെനല്‍റ്റി ഗോളുകളും രണ്ടാം പകുതിയില്‍ ഡാനിയേല്‍ ചുക്വു നേടിയ ഗോളുമാണ് ജംഷഡ്പൂരിന് ജയമൊരുക്കിയത്. സീസണിലെ രണ്ടാം തോല്‍വിയോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു നിന്ന് ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ ജയത്തോടെ ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.

ആദ്യ പകുതിയുടെ അവസാന നിമിഷം ഗ്രെഗ് സ്റ്റുവര്‍ട്ടിനെ ബോക്‌സില്‍ ദെനെചന്ദ്രെ മെറ്റേയി വീഴ്ത്തിയതിനാണ് ജംഷഡ്പൂരിനെ അനുകൂലമായി റഫറി ആദ്യ പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത സ്റ്റുവര്‍ട്ട് അനായാസം പന്ത് വലയിലാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിലെ വിവാദ പെനല്‍റ്റിയിലൂടെ റഫറി ജംഷഡ്പൂരിന് രണ്ടാം ഗോള്‍ സമ്മാനിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ നിമിഷത്തില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ഓടിയെത്തിയ ബോറിസ് സിംഗിനെ മാര്‍ക്കോ ലെസ്‌കോവിച്ച് ഫൗള്‍ ചെയ്തതിനായിരുന്നു രണ്ടാം പെനല്‍റ്റി. ഫൗളിന് ശേഷം കുറച്ചു ദൂരം ഓടിയശേഷമാണ് ബോറിസ് സിംഗ് ബോക്‌സില്‍ വീണത്. റീപ്ലേയില്‍ ലെസ്‌കോവിച്ച് ഫൗള്‍ ചെയ്തില്ലെന്ന് വ്യക്തമായിരുന്നു. എന്നാല്‍, റഫറി പെനല്‍റ്റി വിധിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് തളര്‍ന്നു.

രണ്ട് ഗോളിന് പിന്നിലായിപ്പോയതോടെ തളര്‍ന്ന ബ്ലാസ്റ്റേഴ്‌സിന് മേല്‍ 53-ാം മിനിറ്റില്‍ ഡാനിയേല്‍ ചുക്വു മൂന്നടി മുന്നിലെത്തിച്ചു. ബോറിസ് സിംഗെടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ചുക്വുന്റെ ഗോള്‍. മൂന്ന് ഗോളിന് പിന്നിലായതോടെ പ്രത്യാക്രമണത്തിന് മുതിരാതെ കൂടുതല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാനായി പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം. പിന്നീട് പലതവണ ജംഷഡ്പൂര്‍ ഗോളിന് അടുത്തെത്തിയെങ്കിലും ഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ തുണച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലെ വിന്‍സി ബരേറ്റോയെ പിന്‍വലിച്ച് കെ പ്രശാന്തിനെയും അവസാനം സഹല്‍ അബ്ദുള്‍ സമദിനെ പിന്‍വലിച്ച് റൂയിവാ ഹോര്‍മിപാമിനെയും മാര്‍ക്കോ ലെസ്‌കോവിച്ചിന് പകരം ചെഞ്ചോയെയും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കിയെങ്കിലും ജംഷഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷും ജംഷഡ്പൂരിന്റെ പ്രതിരോധവും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസഗോള്‍ പോലും നിഷേധിച്ചു.

എഫ്ഐഎച്ച് ഹോക്കി പ്രോ ലീഗ് 2021/2022 ല്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്.

പുതുമുഖ താരം ജുഗ്രാജ് സിംഗ് (4′, 6′, 23′) തന്റെ കുറ്റമറ്റ ഡ്രാഗ് ഫ്‌ലിക്കുകളിലൂടെ സ്‌കോര്‍ലൈനിലേക്ക് മൂന്ന് മികച്ച ഗോളുകള്‍ സംഭാവന ചെയ്തതിനാല്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറിംഗ് വിജയത്തില്‍ എത്തി. അദ്ദേഹം ആണ് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയത്. ഹര്‍മന്‍പ്രീത് സിംഗ് (2′), അഭിഷേക് (12′), ഗുര്‍സാഹിബ്ജിത് സിംഗ് (24′, 36′), ദില്‍പ്രീത് സിംഗ് (25′, 58′), മന്‍ദീപ് സിംഗ് (27′) എന്നിവരാണ് ഇന്ത്യയുടെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

മത്സരത്തില്‍ നേരത്തെ, ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കള്‍ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധത്തെ മാരകമായ ആക്രമണത്തോടെ തകര്‍ത്തു. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ അവര്‍ക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. ഹര്‍മന്‍പ്രീതിന്റെ ആദ്യ ശ്രമം ദക്ഷിണാഫ്രിക്കന്‍ റഷര്‍ കീനന്‍ ഹോണ്‍ തടഞ്ഞപ്പോള്‍, ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ തന്റെ രണ്ടാം ശ്രമത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ എസ്തിയാന്‍ ക്രീക്കിനെ കീഴടക്കിയ ഒരു ഉഗ്രന്‍ ഫ്‌ലിക്കിലൂടെ മികച്ച പ്രകടനം കാഴ്ചവച്ചു.

ബംബോലിം: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്‌ വീഴ്ത്തി എഫ് സി ഗോവ. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളടിച്ച ഓര്‍ട്ടിസ് ഗോവയെ നാലു ഗോളിന് മുന്നിലെത്തിച്ചിരുന്നു. രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി ചെന്നൈയിന്‍ വലയിലെത്തിച്ച് ഓര്‍ട്ടിസ് ഹാട്രിക്കും ഗോവയുടെ ഗോള്‍പ്പട്ടികയും തികച്ചു.

മകാന്‍ ചോട്ടെയുടെ ഗോളില്‍ ആറാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ ഗോവ ഓര്‍ട്ടിസിന്റെ രണ്ട് ഗോളിലൂടെ ആദ്യ പകുതിയില്‍ തന്നെ 4-0ന് മുന്നിലെത്തിയതോടെ കളിയുടെ ഫലം ഏതാണ്ട് പൂര്‍ണമായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നാരയണ്‍ ദാസിന്റെ സെല്‍ഫ് ഗോള്‍ ചെന്നൈയിന്റെ തോല്‍വിഭാരം കൂട്ടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മൂന്നാം ഗോളും നേടി ഓര്‍ട്ടിസ് ഹാട്രിക്കും ഗോള്‍പ്പട്ടികയും പൂര്‍ത്തിയാക്കി. 20, 41, 53 മിനിറ്റുകളിലായിരുന്നു ഓര്‍ട്ടിസിന്റെ ഗോളുകള്‍. പരിശീലന മത്സരത്തിന്റെ ലാഘവത്തോടെയാണ് ഗോവ ചെന്നൈയിന്‍ വലയില്‍ ഗോളടിച്ചു കൂട്ടിയത്. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ആടിയുലഞ്ഞ ചെന്നൈയിന്‍ പ്രതിരോധത്തിന് ഗോവയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

അഞ്ച് മത്സരങ്ങള്‍ക്ക് ശേഷമാണ് ഗോവ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തുന്നത്. ഗോവയുടെ അവസാന ജയവും ചെന്നൈയിനെതിരെ ആയിരുന്നു. അതേസമയം കഴിഞ്ഞ നാലു മത്സരങ്ങളില്‍ ചെന്നൈയിന്റെ മൂന്നാം തോല്‍വിയാണിത്.

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് രണ്ടാം ഏകദിനത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒമ്പത് ഓവറില്‍ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ യുവ പേസ്ബൗളര്‍ പ്രസീദ് കൃഷ്ണയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ശര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യയുടെ ആദ്യ പരയാണിത്.

76 റണ്‍സെടുക്കുന്നതിനിടെ വെസ്റ്റിന്‍ഡീസിന്റെ അഞ്ച് ബാറ്റര്‍മാരാണ് കൂടാരം കയറിയത്. 44 റണ്‍സെടുത്ത ശമര്‍ ബ്രൂക്ക്സാണ് വെസ്റ്റിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. അവസാന ഓവറുകളില്‍ 24 റണ്‍സുമായി ഒഡെയാന്‍ സ്മിത്ത് പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 43 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അര്‍ധസെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും 49 റണ്‍സെടുത്ത കെ.എല്‍ രാഹുലും ചേര്‍ന്നാണ് കരകയറ്റിയത്. 83 പന്തില്‍ നിന്ന് സൂര്യകുമാര്‍ യാദവ് 64 റണ്‍സെടുത്തു.

അര്‍ധസെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ കെ.എല്‍ രാഹുല്‍ റണ്ണൗട്ടായി. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ഇന്ന് തിളങ്ങാനായില്ല. അഞ്ച് റണ്‍സ് എടുത്ത രോഹിത് ശര്‍മയെ കെമര്‍ റോഷാണ് പുറത്താക്കിയത്. ഏകദിനത്തില്‍ ആദ്യമായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത റിഷഭ് പന്തിനും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. പന്തും കോഹ്ലിയും 18 റണ്‍സ് വീതമെടുത്ത് പുറത്തായി. വെസ്റ്റിന്‍ഡീസിനായി അല്‍സാരി ജോസഫും ഒഡെയാന്‍ സ്മിത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി

ഇന്ത്യയുടെ കൗമാര ലോകകപ്പ് വിജയികളായ ടീമിലെ എട്ട് കളിക്കാര്‍ ഐപിഎല്‍ 2022 മെഗാ താരലേലത്തില്‍ പങ്കെടുക്കില്ല. ബിസിസിഐ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് ഇതിന് കാരണം. കുറഞ്ഞത് ഒരു ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ ലിസ്റ്റ് എ ഗെയിമെങ്കിലും കളിച്ചിട്ടുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമേ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ.

ആഭ്യന്തര ക്രിക്കറ്റില്‍ മുന്‍ പരിചയമില്ലാത്ത കളിക്കാര്‍ ലേലത്തിന് യോഗ്യരാകുന്നതിന് മുമ്പ് 19 വയസ്സ് തികഞ്ഞിരിക്കണം. ഈ മാനദണ്ഡം ടൂര്‍ണമെന്റിന്റെ 15-ാം പതിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കഴിവുള്ള നിരവധി യുവാക്കളെ നിയന്ത്രിക്കും. ഇന്ത്യയുടെ അണ്ടര്‍ 19 വൈസ് ക്യാപ്റ്റന്‍ ദിനേശ് ബാന, ബാറ്റര്‍ ഷെയ്ക് റഷീദ്, ഇടംകൈയ്യന്‍ പേസര്‍ രവികുമാര്‍, ഓള്‍റൗണ്ടര്‍മാരായ നിശാന്ത് സിന്ധു, സിദ്ധാര്‍ത്ഥ് യാദവ്, ഓപ്പണര്‍ അംഗ്കൃഷ് രഘുവംഷി, മാനവ് പരാഖ്, ഗര്‍വ് സാങ്വാന്‍ എന്നിവര്‍ക്കാണ് അര്‍ഹതയില്ലാത്തത്.

ബംബോലിം: ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. ലിസ്റ്റണ്‍ കൊളാക്കോയും മന്‍വീര്‍ സിംഗും എടികെക്കായി ഗോളുകള്‍ നേടിയപ്പോള്‍ ജോയല്‍ ചിയാന്‍സെ ഹൈദരാബാദിന് ആശ്വാസഗോള്‍ നല്‍കി.

തുടര്‍ച്ചയായ നാലാം ജയം തേടിയിറങ്ങിയ ഹൈദരാബാദിനെ ആദ്യ പകുതിയില്‍ എടികെ ഗോളടിക്കാന്‍ അനുവദിക്കാതെ വരിഞ്ഞുകെട്ടി. എന്നാല്‍, രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാക്കോയിലൂടെ മുന്നിലെത്തിയ എടികെ മൂന്ന് മിനിറ്റിനകം മന്‍വീര്‍ സിംഗിലൂടെ ലീഡുയര്‍ത്തി. 67-ാം മിനിറ്റില്‍ ജോയല്‍ ചിയാന്‍സെയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോളിനായുള്ള ഹൈദരാബാദിന്റെ ശ്രമങ്ങള്‍ എടികെ പ്രതിരോധത്തില്‍ തകര്‍ന്നു.

ജയത്തോടെ 13 മത്സരങ്ങളില്‍ 23 പോയന്റുമായി എടികെ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍, 15 മത്സരങ്ങളില്‍ 26 പോയന്റുമായി ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഐഎസ്എല്‍ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ഒഡിഷ എഫ്‌സി. ഈസ്റ്റ് ബംഗാള്‍ രണ്ടാം ജയത്തിനായി പന്തുതട്ടിയപ്പോള്‍ സീസണിലെ ആറാം ജയത്തിലെത്തിയ ഒഡിഷ എഫ്‌സി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി.

ആദ്യ പകുതിയില്‍ 23ആം മിനുട്ടില്‍ ഹാവി ഹെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്ന് ഒരു ടാപിന്നിലൂടെ ജോണതാന്‍ ഒഡീഷക്ക് ലീഡ് നല്‍കി. 64-ാം മിനിറ്റില്‍ ആന്റോണിയോ പെരോസെവിച്ച് ഈസ്റ്റ് ബംഗാളിനായി ഗോള്‍ മടക്കി. ഇതോടെ ഈസ്റ്റ് ബംഗാള്‍ കളിയിലേക്ക് തിരികെ വന്നു. എന്നാല്‍ 75-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസിന്റെ ഗോള്‍ ഒഡിഷയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു.

15 കളിയില്‍ ആറ് ജയവും മൂന്ന് സമനിലയുമുള്ള ഒഡിഷ 21 പോയിന്റുമായി ആറാം സ്ഥാനത്താണ്. അതേസമയം സീസണിലെ രണ്ടാം ജയത്തിനായി കാത്തിരിക്കുന്ന ഈസ്റ്റ് ബംഗാള്‍ 16 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമായി 10-ാം സ്ഥാനത്തും.