Sports (Page 191)

ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഐപിഎലിൽ നിന്ന് പിന്മാറി. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ഹേസൽവുഡ് ജോലിഭാരം ചൂണ്ടിക്കാട്ടിയാണ് സീസണിൽ നിന്ന് പിന്മാറുന്നത്. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കണമെന്ന് ഹേസൽവുഡ് പറയുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്താൻ തയ്യാറെടുക്കുന്ന ചെന്നൈക്ക് ഹേസൽവുഡിൻ്റെ പിന്മാറ്റം കനത്ത തിരിച്ചടിയാകും.

“പല സമയങ്ങളിലായി ബയോ ബബിളുകളിലും ക്വാറൻ്റീനിലുമായിരുന്നു ജീവിതം. ആകെ 10 മാസമായി. അതുകൊണ്ട് വരുന്ന രണ്ട് മാസം ക്രിക്കറ്റിൽ നിന്ന് വിശ്രമം എടുത്ത് ഓസ്ട്രേലിയയിലെ വീട്ടിൽ ചെലവഴിക്കാൻ തീരുമാനിക്കുകയാണ്. ദീർഘമായ വിൻ്റർ സീസണാണ് വരാനുള്ളത്. വെസ്റ്റ് ഇൻഡീസ് പര്യടനം നീണ്ട കാലയളവിലേക്കാണ്. ബംഗ്ലാദേശ് ടി-20 പര്യടനം അതിൻ്റെ അവസാനമുണ്ടാവും. പിന്നീട് ടി-20 ലോകകപ്പും ആഷസും. നീണ്ട 12 മാസമാണ് വരാനുള്ളത്. ഓസ്ട്രേലിയക്കായി മാനസികമായും ശാരീരികമായും മികച്ചുനിൽക്കാൻ ഞാൻ അഗ്രഹിക്കുന്നു. അങ്ങനെയാണ് ഈ തീരുമാനം എടുത്തത്.”- ഹേസൽവുഡ് പറഞ്ഞു.

ഹേസൽവുഡ് പിന്മാറിയെങ്കിലും ലുങ്കി എങ്കിഡി, ശർദ്ദുൽ താക്കൂർ, സാം കറൻ, ഡ്വെയിൻ ബ്രാവോ, ദീപക് ചഹാർ എന്നിങ്ങനെ മികച്ച പേസ് ബൗളിംഗ് ഓപ്ഷനുകൾ ചെന്നൈക്ക് ഉണ്ട്. ഏപ്രിൽ 10ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

ചെന്നൈ: കഴിഞ്ഞ ഐപിഎല്‍ സീസണ്‍ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിറം മങ്ങിയെങ്കിലും ഇത്തവണ കണക്കു തീര്‍ക്കാന്‍ തന്നെയാണ് പുറപ്പാട്.ലേലത്തില്‍ ടീമിലെത്തിച്ച കളിക്കാരില്‍ ഏറെ പ്രതീക്ഷയുണ്ട്. ഒപ്പം കഴിഞ്ഞ സീസണില്‍ തിളങ്ങിയ യുവ താരങ്ങളും തിളങ്ങിയാല്‍ ചെന്നൈ ഒരിക്കല്‍ക്കൂടി ആരാധകര്‍ക്ക് ക്രിക്കറ്റ് വിരുന്നൊരുക്കും.പരിക്കുമൂലം വിട്ടുനില്‍ക്കുന്ന രവീന്ദ്ര ജഡേജയുടെ മടക്കവും ആരാധകര്‍ ആകാംഷയോടെയാണ് കാണുന്നത്.പരിചയസമ്പത്തുള്ളവരും നിലവാരമുള്ള ഓള്‍റൗണ്ടര്‍മാരുമാണ് ചെന്നൈയുടെ കരുത്ത്. ക്യാപ്റ്റന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, ഫാഫ് ഡു പ്ലസിസ്, ഡിജെ ബ്രാവോ, രവീന്ദ്ര ജഡേജ, ഇമ്രാന്‍ താഹിര്‍, അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ എന്നിവരുടെ പരിചയസമ്പത്ത് ടീമിന് നേട്ടമാകും.

കൂടാതെ, മോയീന്‍ അലി, കൃഷ്ണപ്പ ഗൗതം, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, സാം കറന്‍, ബ്രാവോ, മിച്ചല്‍ സാന്റ്‌നര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നീ ഓള്‍റൗണ്ടര്‍മാരും ഇക്കുറി ചെന്നൈ ടീമിലുണ്ട്.പുതിയ സീസണിലേക്കായി ചില വമ്പന്‍ വാങ്ങലുകള്‍ നടത്തിയിട്ടുണ്ട് സിഎസ്‌കെ. ഇതില്‍ 9.25 കോടി രൂപയ്‌ക്കെത്തിയ ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമാണ് മുന്നില്‍ നില്‍ക്കുന്നത്. 7 കോടി രൂപയ്ക്ക് മോയീന്‍ അലിയും സിഎസ്‌കെയിലെത്തി. കൂടാതെ 50 ലക്ഷം രൂപയ്ക്ക് ചേതേശ്വര്‍ പൂജാരയും ഇടവേളയ്ക്കുശേഷം ഐപിഎല്ലില്‍ കളിക്കാന്‍ ഒരുങ്ങുന്നു.

ഹരിശങ്കര്‍ റെഡ്ഡി, ഭഗത് വര്‍മ, ഹരി നിഷാന്ത് എന്നിവരെ 20 ലക്ഷം രൂപ വീതം നല്‍കിയും ടീമിലെത്തിച്ചു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും നേരിട്ട് സിഎസ്‌കെയിലെത്തിയ റോബിന്‍ ഉത്തപ്പയുമുണ്ട്.കഴിഞ്ഞ സീസണിലെ പാളിച്ചകള്‍ ഇക്കുറി ആവര്‍ത്തിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ധോണിയുടെ ക്യാപ്റ്റന്‍സി തന്നെയായിരിക്കും ടീമിന്റെ ഏറ്റവും വലിയ സമ്പത്ത്. ധോണിയുടെ ഫോമില്‍ ടീമിന് ആശങ്കയുണ്ട്. കഴിഞ്ഞ ഐപിഎല്ലിനുശേഷം ധോണി ആഭ്യന്തര മത്സരങ്ങള്‍ പോലും കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ പോലും കളിച്ചിട്ടില്ലാത്ത സുരേഷ് റെയ്‌നയുടെ പ്രകടനവും ടീം ഉറ്റുനോക്കുന്നു.

കഴിഞ്ഞ സീസണില്‍ ഓപ്പണറായി തിളങ്ങിയ ഋതുരാജ് ഗെയ്ക്ക്‌വാദ് ഇത്തവണയും ആ റോളിലുണ്ടാകും. ഗെയ്ക്ക്‌വാദിനൊപ്പം ഉത്തപ്പയോ ഡു പ്ലസിസോ ആയിരിക്കും ഓപ്പണറാവുക. സുരേഷ് റെയ്‌നയായിരിക്കും മൂന്നാം സ്ഥാനത്തിറങ്ങുക. അമ്പാട്ടി റായിഡു നാലാമനായും ധോണി അഞ്ചാമനായി ഇറങ്ങും. ബ്രാവോയോ സാം കറനോ ഓള്‍റൗണ്ടറാകും. മോയീന്‍ അലിയും ടീമിലുണ്ടാകും. അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പുള്ള മറ്റൊരു കളിക്കാരനാണ് രവീന്ദ്ര ജഡേജ. കൃഷ്ണപ്പ ഗൗതം, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍ എന്നിവരും കളിച്ചേക്കും. ഏപ്രില്‍ 10ന് ഡല്‍ഹി കാപ്പിറ്റല്‍സുമായിട്ടാണ് സിഎസ്‌കെയുടെ ആദ്യ മത്സരം.