Sports (Page 135)

മുംബൈ: അടുത്തവര്‍ഷം നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ സെഷന് ഇന്ത്യയില്‍. നാല് പതിറ്റാണ്ടിനിടെ ആദ്യമായായാണ് 2023ല്‍ നടക്കുന്ന ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ് ഈ പ്രഖ്യാപനം. ബീജിംഗില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നത്.

101 വോട്ടിങ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന ഐഒസി അംഗങ്ങളുടെ വാര്‍ഷിക യോഗത്തിലാണ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. 2023ല്‍ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാകും യോഗം നടക്കുക. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന്‍ ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇന്ത്യയ്ക്ക് നല്‍കാനുള്ള തീരുമാനം ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങളിലേക്കുള്ള സുപ്രധാന വഴിത്തിരിവാണെന്ന് ഐഒസി അംഗം നിത അംബാനി പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായ നിതാ അംബാനി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് ഡോ. നരീന്ദര്‍ ബത്ര, യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവര്‍ അടങ്ങുന്ന ഇന്ത്യന്‍ പ്രതിനിധി സംഘംമാണ് ബീജിംഗിലെ ഐഒസി സെഷനില്‍ പങ്കെടുത്തത്.

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് എടികെ മോഹന്‍ ബഗാനെതിരെ സമനില. ആദ്യ പകുതിയില്‍ ഇരു ടീമകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ച മത്സരത്തില്‍ രണ്ടാം പകുതിയില്‍ ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റ് വരെ ലീഡ് കാത്തെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല. ബ്ലാസ്റ്റേഴ്‌സിനായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ രണ്ട് ഗോളുകളും നേടിയപ്പോള്‍ ഡേവിഡ് വില്യംസും ജോണി കൗക്കോയുമായിരുന്നു എടികെയുടെ സ്‌കോറര്‍മാര്‍.

ആദ്യ പകുതിയുടെ തുടക്കത്തില്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രി കിക്ക് ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിനെ തൊട്ടടുത്ത നിമിഷം നടത്തിയ പ്രത്യാക്രമണത്തില്‍ ഡേവിഡ് വില്യംസിന്റെ ഗോളിലൂടെ എടികെ സമനിലയില്‍ തളച്ചു. രണ്ടാം പകുതിയില്‍ ബോക്‌സിനകത്തു നിന്ന് ലൂണ നേടിയ മഴവില്‍ ഗോളില്‍ വീണ്ടും മുന്നിലെത്തിയ മഞ്ഞപ്പടയെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം(90+7)മിനിറ്റില്‍ ജോണി കൗക്കോ നേടിയ ഗോളില്‍ എടികെ സമനിലയില്‍ തളക്കുകയായിരുന്നു.

നാടകീയമായ രണ്ടാം പകുതിയുടെ അവസാന നിമിഷം സമനില ഗോളിനായി എടികെയും വിജയത്തിനായി ബ്ലാസ്റ്റേഴ്‌സും പൊരുതിയതോടെ റഫറിക്ക് നിരവധി കാര്‍ഡുകള്‍ പുറത്തേടുക്കേണ്ടിവന്നു. ഇഞ്ചുറി ടൈമില്‍ എടികെയുടെ പ്രബീര്‍ ദാസ് ചുവപ്പു കാര്‍ഡ് കണ്ടപ്പോള്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം റഫറിയോട് കയര്‍ത്തതിന് സൈഡ് ബെഞ്ചിലിരിക്കുകയായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ജോര്‍ജെ പെരേര ഡയസിനും എടികെയുടുെ കോച്ചിംഗ് സ്റ്റാഫിനും ചുവപ്പ് കാര്‍ഡ് ലഭിച്ചു.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ കൊമ്പന്മാരും എടികെ മോഹന്‍ ബഗാനും ഇന്ന് നേര്‍ക്കു നേര്‍. നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് മോഹന്‍ ബഗാന്‍. ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ ബഗാന് ഒന്നമതെത്താം. ബ്ലാസ്റ്റേഴ്സിന് ജയിച്ചാല്‍ ജംഷഡ്പൂര്‍ എഫ്സിയെ പിന്തള്ളി മൂന്നാമതെത്താം.

നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ബഗാന്. ബ്ലാസ്റ്റേ്സിന് ഇത്രയും മത്സങ്ങളില്‍ 26 പോയിന്റുണ്ട്. 16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം. അന്ന് രണ്ടിനെതിരെ നാല് ഗോളിന് കൊല്‍ക്കത്തകാര്‍ കൊമ്പന്മാരെ തകര്‍ത്തു. ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണെന്ന് കഴിഞ്ഞ ദിവസം കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു.

പരിക്ക് മാറി തിരിച്ചുവന്ന കെ പി രാഹുല്‍ ഇന്നും കളിക്കാനിടയില്ല. സസ്പെന്‍ഷനിലായ ലെസ്‌കോവിച്ചും ഹര്‍മന്‍ജോത് ഖബ്രയും ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തിയേക്കും ഇതോടെ പ്രതിരോധം ശക്തിപ്പെടും. മുന്‍ ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാനെതിരെ കളിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബഗാന്റെ പ്രതിരോധത്തില്‍ ജിങ്കാനുണ്ടാവും. സീസണില്‍ ആദ്യമായിട്ടാണ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുന്നത്.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ലീഡ് വഴങ്ങിയ ശേഷമായിരുന്നു ബംഗളൂരുവിന്റെ തോല്‍വി. ഡെഷോണ്‍ ബ്രൗണ്‍, ലാല്‍ഡന്‍മാവിയ റാല്‍റ്റെ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകള്‍ നേടിയത്. കെയ്റ്റണ്‍ സില്‍വയുടെ വകയായിരുന്നു ബംഗളൂരുവിന്റെ ഏകഗോള്‍.

പന്തടക്കത്തില്‍ ബംഗളൂരുവിനായിരുന്നു മുന്‍തൂക്കമെങ്കിലും കൂടുതല്‍ ഷോട്ടുകല്‍ പായിച്ചത് നോര്‍ത്ത് ഈസ്റ്റായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 66-ാം മിനിറ്റില്‍ സില്‍വയുടെ ഗോളില്‍ ബംഗളൂരു മുന്നിലെത്തി. ഡാനിഷ് ഫറൂഖ് ഭട്ടാണ് സഹായമെത്തിച്ചത്. എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. 74-ാം മിനിറ്റില്‍ ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിനെ ഒപ്പെത്തിച്ചു. ജോ സൊഹര്‍ലിയാനയാണ് നോര്‍ത്ത് ഈസ്റ്റിന് സമനില ഗോളിന് അസിസ്റ്റ് നല്‍കിയത്. അധികം വൈകാതെ നോര്‍ത്ത് ഈസ്റ്റ് ലീഡെടുത്തു. 80-ാം മിനിറ്റിലായിരുന്നു റാല്‍റ്റെയുടെ ഗോള്‍.

17 മത്സരങ്ങളില്‍ 23 പോയിന്റുമായി ബംഗളൂരു ആറാം സ്ഥാനത്ത് തുടരുന്നു.എന്നാല്‍, ജയിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് 10-ാം സ്ഥാനത്ത് തന്നെയാണ്. 18 മത്സരങ്ങളില്‍ 13 പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യയാര്‍ന്ന ബൗളിംഗാണ് വിന്‍ഡീസിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. നേരത്തെ റിഷഭ് പന്ത് (52), വിരാട് കോലി (52) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

എന്നാല്‍, മികച്ച തുടക്കായിരുന്നില്ല വിന്‍ഡീസിന് ലഭിച്ചത്. 59 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. കെയ്ല്‍ മയേഴ്സ് (9), ബ്രന്‍ഡന്‍ കിംഗ് (22) എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. സ്പിന്നര്‍മാരായ രവി ബിഷ്ണേയ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ വിക്കറ്റ് പങ്കിട്ടു. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന പവല്‍ (പുറത്താവാതെ 68)- പുരാന്‍ (62) സഖ്യം വിന്‍ഡീസിനെ മനോഹരമായി മുന്നോട്ട് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിചേര്‍ത്തു. 41 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 19-ാ ഓവറില്‍ പുരാനെ മടക്കി ഭുവനേശ്വര്‍ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഹല്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് സിക്സുകള്‍ നേടി പവല്‍ ഭീഷണിയായെങ്കിലും പവല്‍ വിട്ടുകൊടുത്തില്ല. കീറണ്‍ പൊള്ളാര്‍ഡ് (3) പവലിനൊപ്പം പുറത്താവാതെ നിന്നു.

കൊല്‍ക്കത്ത: ഇന്ത്യ-വിന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്
കൊല്‍ക്കത്തയില്‍ വൈകിട്ട് ഏഴിന് തുടങ്ങും. ഒന്നാം ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

ദീപക് ചാഹറിന്റെ പരിക്ക് ഭേദമായില്ലെങ്കില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് അവസരം കിട്ടിയേക്കും. ആദ്യ 15 ഓവറില്‍ കരുതലോടെ ബാറ്റുവീശുന്ന സമീപനം രോഹിത് ശര്‍മ്മ നായകനായതോടെ ഇന്ത്യ ഉപേക്ഷിച്ച മട്ടാണ്. വിരാട് കോലി റണ്‍സ് കണ്ടെത്തുന്നില്ലെങ്കിലും സൂര്യകുമാര്‍ യാദവ് അതിവേഗം സ്‌കോര്‍ ചെയ്യുന്നത് ടീമിന് ആശ്വാസമാകുന്നു. വെങ്കടേഷ് അയ്യര്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയതോടെ ശ്രേയസ് അയ്യര്‍ ഇന്നും ഉണ്ടാവില്ല. രോഹിത് നായകനായ 23 ട്വന്റി 20യില്‍ 19ലും ഇന്ത്യ ഇതുവരെ ജയിച്ചിട്ടുണ്ട് എന്നത് മത്സരത്തിനിറങ്ങും മുമ്പ് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

ബംബോലിം: ഐഎസ്എല്ലിലെ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി. പരാജയമറിയാത്ത ആറ് മത്സരങ്ങള്‍ക്ക് ശേഷമാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ തോല്‍ക്കുന്നത്. ജംഷഡ്പൂര്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇന്ന് നേടിയത്.

ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെയും റ്വിത്വിക് ദാസിന്റെയും ഗോളുകളുടെ കരുത്തില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു ജംഷഡ്പൂരിനെ രണ്ടാം പകുതിയില്‍ രാഹുല്‍ ബെക്കെയും ഡിയാഗോ മൗറിഷ്യയോയും നേടിയ ഗോളുകളിലാണ് മുംബൈ സിറ്റി സമനിലയില്‍ കുരുക്കിയത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്ക് വലയിലെത്തിച്ച് ഗ്രെഗ് സ്റ്റുവര്‍ട്ട് ജംഷഡ്പൂരിന് അവിസ്മരണീയ ജയം സമ്മാനിച്ചു. രണ്ടാം പകുതിയില്‍ മുംബൈക്ക് അനുകൂലമായി രണ്ട് പെനല്‍റ്റി കിക്കുകള്‍ ലഭിച്ചു. 69-ാം മിനിറ്റില്‍ മൗര്‍ത്തോദോ ഫാളിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഇഗോര്‍ അംഗൂളോ എടുത്തെങ്കിലും ജംഷഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷ മനോഹരമായ സേവിലൂടെ രക്ഷപ്പെടുത്തി. റീബൗണ്ടിലെത്തിയ കിക്കും രക്ഷപ്പെടുത്തി രഹ്നേഷ് ജംഷഡ്പൂരിന്റെ രക്ഷകനായി.

എന്നാല്‍, 15 മിനിറ്റിനകം ജംഷഡ്പൂര്‍ രണ്ടാം പെനല്‍റ്റി വഴങ്ങി. ഇത്തവണ കിക്കെടുത്ത ഡിയാഗോ മൗറീഷ്യോക്ക് പിഴച്ചില്ല. രഹ്നേഷിനെ കീഴടക്കി പന്ത് വലയിലാക്കിയ മൗറീഷ്യ മുംബൈക്ക് സമനില സമ്മാനിച്ചു. എന്നാല്‍ അഞ്ച് മിനിറ്റിനകം മുംബൈ ബോക്‌സില്‍ പ്രതിരോധ നിര താരം വിഘ്‌നേഷ് ദക്ഷിണാമൂര്‍ത്തിയുടെ കൈയില്‍ പന്ത് കൊണ്ടതിന് റഫറി ജംഷഡ്പൂരിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത സ്റ്റുവര്‍ട്ട് മത്സരത്തിലെ തന്റെ രണ്ടാം ഗോളിലൂടെ ജംഷഡ്പൂരിന് ജയം സമ്മാനിച്ചു.

ബംബോലിം: ഐഎസ്എല്ലില്‍ ഒഡിഷ എഫ്സിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്സി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

ആദ്യ പകുതിയില്‍ ഇരു ടീമിനും നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും സമനില കുരുക്ക് പൊട്ടിക്കാന്‍ ഇരു ടീമിനുമായില്ല. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തിലെ ജൊനാഥസ് ജീസൂസിലൂടെ മുന്നിലെത്തിയ ഒഡിഷയെ 69-ാം മിനിറ്റില്‍ നെരിയൂസ് വാല്‍സ്‌കസിന്റെ ഗോളിലൂടെ ചെന്നൈയിന്‍ സമനിലയില്‍ തളക്കുകയായിരുന്നു. സമനിലയോ പരാജയമോ ഇരു ടീമിന്റെയും പ്ലേ ഓഫ് സാധ്യത ഇല്ലാതാക്കുമെന്നതിനാല്‍ വിജയത്തിനായുള്ള പോരാട്ടം മത്സരത്തെ ആവേശകരമാക്കി. ആദ്യ 15 മിനിറ്റില്‍ ചെന്നൈയിന്‍ ആക്രമണങ്ങള്‍ മാത്രമായിരുന്നു കണ്ടത്.

രണ്ടാം പകുതിയില്‍ മുന്നിലെത്തിയ ഒഡിഷക്കെതിരെ സമനില ഗോള്‍ നേടിയതിന് പിന്നാലെ തുടര്‍ച്ചയായ ആക്രമണങ്ങളുമായി ചെന്നൈയിന്‍ ഒഡിഷ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോള്‍ മാത്രം വീണില്ല. സമനില ഗോളിന് പിന്നാലെ 73ാം മിനിറ്റില്‍ ഒഡിഷ ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിംഗിന്റെ പിഴവില്‍ നിന്ന് പന്ത് കാല്‍ക്കലെത്തിയെങ്കിലും നെരീജ്യൂസ് വാല്‍ക്‌സെസിന് അത് മുതലാക്കാന്‍ കഴിയാതിരുന്നത് ചെന്നൈയിന് തിരിച്ചടിയായി. സമനില പോരാട്ടം ഇരു ടീമുകളുടെയും പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചു.

കൊല്‍ക്കത്ത: ഒന്നാം ട്വന്റി–20 ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയം. നാലോവറില്‍ 17 റണ്‍ വഴങ്ങി ബിഷ്‌ണോയ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വിന്‍ഡീസ് 157ല്‍ ഒതുങ്ങി. മറുപടിയില്‍ 19 പന്തില്‍ 40 റണ്ണാണ് രോഹിത് അടിച്ചത്. മൂന്ന് സിക്‌സറും നാല് ഫോറും ക്യാപ്റ്റന്‍ പായിച്ചു. സ്‌കോര്‍: വിന്‍ഡീസ് 7–157, ഇന്ത്യ 4–162 (18.5)

രോഹിതും ഇഷാന്‍ കിഷനും (42 പന്തില്‍ 35) മികച്ച തുടക്കം നല്‍കി. 13 പന്തില്‍ 17 റണ്ണാണ് കോഹ്ലിയുടെ സമ്പാദ്യം. ഋഷഭ് പന്ത് (8) വേഗം മടങ്ങി. സൂര്യകുമാര്‍ യാദവും (18 പന്തില്‍ 34) വെങ്കിടേഷ് അയ്യരുമാണ് (13 പന്തില്‍ 24) ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. സൂര്യകുമാറിന്റെ ഇന്നിങ്‌സില്‍ ഒരു സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പെട്ടു. വെങ്കിടേഷ് ഒരു സിക്‌സും രണ്ട് ഫോറും പായിച്ചു. നേരത്തേ 43 പന്തില്‍ 61 റണ്ണടിച്ച നിക്കോളാസ് പുരാനാണ് വെസ്റ്റിന്‍ഡീസിനായി മിന്നിയത്. ഓപ്പണര്‍ കൈല്‍ മെയേഴ്‌സ് 24 പന്തില്‍ 31 റണ്ണുമടിച്ചു. ഈഡന്‍ ഗാര്‍ഡനില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഭുവനേശ്വറിലൂടെ ആശിച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. ഇന്നിങ്‌സിന്റെ അഞ്ചാംപന്തില്‍ ബ്രണ്ടന്‍ കിങ്ങിനെ (4) സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ചു. എന്നാല്‍, ഈ പതര്‍ച്ചയില്‍നിന്ന് കരീബിയക്കാര്‍ കരകയറി. മെയേഴ്‌സും പുരാനും രക്ഷകരായി. 47 റണ്‍ ഇരുവരും ചേര്‍ത്തു. മെയേഴ്‌സിനെ വിക്കറ്റിനുമുമ്ബില്‍ കുരുക്കി ചഹാല്‍ ഇന്ത്യയെ തിരികെയെത്തിച്ചു. ഒരോവറില്‍ റോസ്റ്റണ്‍ ചേസിനെയും (4) റൊവ്മാന്‍ പവെലിനെയും (2) മടക്കി ബിഷ്‌ണോയ് വിന്‍ഡീസിനെ തളര്‍ത്തി. നന്നായി ബാറ്റ് വീശിയ പുരാനെ ഹര്‍ഷല്‍ പുറത്താക്കി. അഞ്ച് സിക്‌സറും നാല് ഫോറും പുരാന്‍ പായിച്ചു. നാളെയാണ് രണ്ടാം മത്സരം.

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ പുതുക്കിയ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. ഫെബ്രുവരി 24 മുതലാണ് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളോടെയാണ് പരമ്പര ആരംഭിക്കുക, തുടര്‍ന്ന് രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും ശ്രീലങ്ക കളിക്കും.

ആദ്യ ടി20 ലക്നൗവിലും മറ്റു രണ്ട് മത്സരങ്ങള്‍ ധര്‍മശാലയിലുമായാണ് നടക്കുക. ആദ്യ ടെസ്റ്റ് മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ മൊഹാലിയിലും രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12 മുതല്‍ 16 വരെ ബംഗളൂരുവിലും നടക്കും. പങ്കെയുക്കുകയാണെങ്കില്‍ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റായിരിക്കും മൊഹാലിയിലേത്.

പുതുക്കിയ മത്സരക്രമം:

ഇന്ത്യ vs ശ്രീലങ്ക ഒന്നാം ടി20: ഫെബ്രുവരി 24 ലക്നൗവില്‍
ഇന്ത്യ vs ശ്രീലങ്ക രണ്ടാം ടി20: ഫെബ്രുവരി 26 ധര്‍മ്മശാലയില്‍
ഇന്ത്യ vs ശ്രീലങ്ക മൂന്നാം ടി20: ഫെബ്രുവരി 27 ധര്‍മ്മശാലയില്‍

ഇന്ത്യ vs ശ്രീലങ്ക ഒന്നാം ടെസ്റ്റ്: മൊഹാലിയില്‍ മാര്‍ച്ച് 4-8
ഇന്ത്യ vs ശ്രീലങ്ക രണ്ടാം ടെസ്റ്റ് (D/N): മാര്‍ച്ച് 12-16 വരെ ബംഗളൂരുവില്‍