Sports (Page 134)

ബംബോലിം: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ വീഴ്ത്തി ഒഡിഷ എഫ് സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.

കളിയുടെ അഞ്ചാം മിനിറ്റില്‍ റെഡീം തലാങിലൂടെ മുന്നിലെത്തിയ ഒഡിഷയെ മൂന്ന് മിനിറ്റിനകം പെനല്‍റ്റി ഗോളിലൂടെ എടികെ സമനിലയില്‍ പിടിച്ചു. ആറാം മിനിറ്റില്‍ ഹ്യൂഗോ ബോമസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോണി കൗക്കോ എടികെക്ക് സമനില സമ്മാനിച്ചു. 22-ാം പെനല്‍റ്റി ബോക്‌സില്‍ അരിദായി സുവാരസിനെ വീഴ്ത്തിയതിന് ഒഡിഷക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. എന്നാല്‍, കിക്കെടുത്ത ജാവിയര്‍ ഹെര്‍ണാണ്ടസിന് പിഴച്ചു.

ഹെര്‍ണാണ്ടസിന്റെ കിക്ക് എടികെ ഗോള്‍ കീപ്പര്‍ അമ്രീന്ദര്‍ സിംഗ് രക്ഷപ്പെടുത്തി. റീപ്ലേകളില്‍ അത് പെനല്‍റ്റി വിധിക്കേണ്ട ഫൗളല്ലെന്ന് വ്യക്തമായിരുന്നു. ആദ്യ പകുതിയില്‍ പിന്നീട് കാര്യമായ ഗോളവസരങ്ങളൊന്നും ഉണ്ടായില്ല. രണ്ടാം പകുതിയില്‍ പന്തടക്കത്തിലും ആക്രമണങ്ങളിലും ഒഡിഷ മുന്നിട്ടു നിന്നെങ്കിലും ഗോളവസരം സൃഷ്ടിക്കാനായില്ല. 89ാം മിനിറ്റില്‍ ഒഡിഷയുടെ അരിദായി സുവാരസിന്റെ ഷോട്ട് എടികെയുടെ ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എടികെയുടെ റോയ് കൃഷ്ണ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ എടികെ വിജയത്തിനായുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചു.

ലഖ്‌നൗ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യവുമായി ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത് 62 റണ്‍സിന്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

53 റണ്‍സുമായി പുറത്താകാതെ നിന്ന ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ധര്‍മശാലയില്‍ നടക്കും.

ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ പത്താം ജയം. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 199-2, ശ്രീലങ്ക 20 ഓവറില്‍ 137-6.

മുംബൈ: കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവരെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്ററെ ഭാവി നായകന്‍മാരായി കണക്കാക്കുന്നതെന്ന് വ്യക്തമാക്കി രോഹിത്ത് ശര്‍മ്മ. എന്നാല്‍, ഇവര്‍ക്ക് താനായിട്ട് ഉപദേശങ്ങളോ നിര്‍ദേശങ്ങളോ ഒന്നും നല്‍കുന്നില്ല. അവരുടേതായ രീതിയില്‍ തീരുമാനങ്ങളെടുക്കാനുള്ള പക്വത അവര്‍ക്കുണ്ട്. അവര്‍ക്കൊരു മാര്‍ഗനിര്‍ദേശം നല്‍കുക മാത്രമെ വേണ്ടു. അത് ചെയ്യുന്നതില്‍ എനിക്ക് സന്തോഷമെയുള്ളു. അങ്ങനെയാണ് ഞങ്ങളും വളര്‍ന്നത്. ഞങ്ങളെയും പലരും ഇതുപോലെ വളര്‍ത്തിക്കൊണ്ടുവന്നതാണ്. അത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ്- രോഹിത്ത് പറഞ്ഞു.

ഇന്ത്യന്‍ ജയങ്ങളില്‍ വലിയ പങ്കു വഹിക്കാനുള്ളവരാണ് ഇവര്‍ മൂന്നു പോരും. അവരെയാണ് ടീം മാനേജ്‌മെന്റ് ഭാവി നായകന്‍മാരായി കാണുന്നതും. അതുകൊണ്ടുതന്നെ ആ ഉത്തരവാദിത്തം അവര്‍ തിരിച്ചറിയുന്നുണ്ടാകും. പക്ഷെ അതിനുവേണ്ടി അവരില്‍ അമിത സമ്മര്‍ദ്ദം ചെലുത്തില്ല. കാരണം അവരുടെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമാണ്. അവര്‍ അവരുടെ കളി ആസ്വദിച്ചു കളിക്കട്ടെയെന്നും താരം പറഞ്ഞു.

ബംബോലിം: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തി ഹൈദരാബാദ് എഫ് സി സെമി ഫൈനലില്‍. കളിയുടെ ആദ്യ പകുതിയില്‍ ബര്‍തൊലോമ്യു ഒഗ്‌ബെച്ചെയും രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ ജാവിയേര്‍ സിവേറിയോയുമാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിന്‍സി ബരേറ്റോ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഇന്നത്തെ തോല്‍വിയോടെ ചെന്നൈയിനും മുംബൈ സിറ്റി എഫ് സിക്കും ഗോവക്കുമെതിരായ മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായി.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ നിരവധി തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷികാന്ത് കട്ടിമണിയുടെ സേവുകളാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. ജയത്തോടെ 18 കളികളില്‍ 35 പോയന്റുള്ള ഹൈദരാബാദ് സെമി സ്ഥാനം ഉറപ്പിച്ചപ്പോള്‍ 18 കളികളില്‍ 27 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. ആദ്യ പകുതിയില്‍ ആക്രമണങ്ങളില്‍ ഹൈദരാബാദിനായിരുന്നു മുന്‍തൂക്കം. അത് ഗോളാക്കി മാറ്റിയത് 28-ാം മിനിറ്റില്‍ ഒഗ്‌ബെച്ചെയായിരുന്നു. രോഹിത് ധനുവിന്റെ പാസില്‍ നിന്നായിരുന്നു ഒഗ്‌ബെച്ചെ സീസണിലെ പതിനേഴാം ഗോള്‍ നേടിയത്. ആദ്യ പകുതി തീരും മുമ്‌ബെ സമനില ഗോള്‍ കണ്ടെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് അവസരം ലഭിച്ചതായിരുന്നു.

ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണറില്‍ തലവെച്ച ഹര്‍മന്‍ജ്യോത് ഖുബ്രയുടെ ഹെഡ്ഡല്‍ ലക്ഷികാന്ത് കട്ടിമണി തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ച ചെഞ്ചോ തൊടുത്ത ഇടംകാലന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സുവര്‍ണാവസരം ലഭിച്ചു. ഗോളി ലക്ഷ്മികാന്ത് കട്ടിമണി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം പക്ഷെ മുതലാക്കാന്‍ ചെഞ്ചോക്കായില്ല. 52ാം മിനില്‍ കോര്‍ണറില്‍ നിന്ന് ഖബ്രയുടെ ഹെഡ്ഡര്‍ വീണ്ടും ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. 55-ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌ക്വസിന്റെ ഷോട്ടും രക്ഷപ്പെടുത്തി കട്ടിമണി ഹൈദരാബാദിന്റെ രക്ഷകനായി. തൊട്ടുപിന്നാലെ നടന്ന പ്രത്യാക്രമണത്തില്‍ രണ്ട് മിന്നല്‍ സേവുകളുമായി ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്ശുകാന്‍ ഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെയും രക്ഷക്കെത്തി. 73ാം മിനിറ്റില്‍ കോര്‍ണറില്‍ വാസ്‌ക്വസ് തൊടുത്ത ഷോട്ടും കട്ടിമണി രക്ഷപ്പെടുത്തി. 87-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ നിഖില്‍ പൂജാരിയുടെ പാസില്‍ നിന്ന് ലക്ഷ്യം കണ്ട ജാവിയേര്‍ സിവേറിയെ വിജയം ഉറപ്പിച്ച് ഹൈദരാബാദിന്റെ രണ്ടാം ഗോളും നേടി.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ആദ്യ നാലില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദാണ് കൊമ്പന്മാരുടെ എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി. 17 കളിയില്‍ 32 പോയിന്റുമായാണ് ഹൈദരാബാദ് ഒന്നാം സ്ഥാനം സ്ഥാനത്ത് തുടരുന്നത്. 16 കളിയില്‍ 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

സസ്പെന്‍ഷനിലായ ഡിയാസും സന്ദീപും പരിക്കേറ്റ നിഷുകുമാറും കളിക്കില്ല. സ്ട്രൈക്കര്‍ ഹോര്‍ജെ പെരേര ഡിയാസിന്റെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളിതാരം കെ പി രാഹുല്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നും ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. അഡ്രിയന്‍ ലൂണ, അല്‍വാരോ വാസ്‌ക്വേസ് ജോഡിയിലാണ് പ്രതീക്ഷ. ബാര്‍ത്തലോമിയോ ഒഗ്ബചേയെ പിടിച്ചു കെട്ടുകയാവും ഏറ്റവും വലിയ വെല്ലുവിളി. ബ്ലാസ്റ്റേഴ്സിന്റെ മുന്‍നായകന്‍ കൂടിയായ ഒഗ്ബചേ ഇതുവരെ പതിനാറ് ഗോള്‍ നേടിക്കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം ഹൈദരാബാദാണ്. 39 തവണയാണ് ഹൈദരാബാദ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. വഴങ്ങിയത് പതിനെട്ട് ഗോളും. ബ്ലാസ്റ്റേഴ്സ് 23 ഗോള്‍ നേടിയപ്പോള്‍ 17 ഗോള്‍ വഴങ്ങി. ശക്തരായ എതിരാളികളാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്.

ഭുവനേശ്വര്‍: ഇന്ത്യന്‍ വോളിബോളില്‍ താരങ്ങളായി കേരള വനിതകള്‍. ഫെഡറേഷന്‍ കപ്പില്‍ റെയില്‍വേസിനെ കീഴടക്കി കേരളം കപ്പുയര്‍ത്തിയപ്പോള്‍ അത് ഹാട്രിക് കിരീടമായി. റൗണ്ട് റോബിന്‍ ലീഗിലെ അവസാനകളിയില്‍ 25-19, 25-19, 25-16 എന്ന സ്‌കോറിനാണ് റെയില്‍വേയെ കീഴടക്കിയത്.

ലിബറോ അശ്വതി രവീന്ദ്രന്‍, അറ്റാക്കര്‍മാരായ അനുശ്രീ, ശരണ്യ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. ആദ്യ രണ്ടു സെറ്റിലും കടുത്ത പോരാട്ടം നടന്നു. മൂന്നാം സെറ്റില്‍ റെയില്‍വേ തുടക്കത്തില്‍ ലീഡെടുത്തെങ്കിലും പൊരുതിക്കയറിയ കേരള ടീം സെറ്റും കപ്പും സ്വന്തമാക്കി. ഒറ്റ മത്സരത്തിലും പരാജയപ്പെടാതെയാണ് കേരളം ജേതാക്കളായത്. ഹിമാചല്‍പ്രദേശ്, ബംഗാള്‍, ഒഡിഷ ടീമുകളെ നേരത്തേ കീഴടക്കി.

ദേശീയവോളിയില്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം നേടിയ കേരള വനിതകള്‍ ഫെഡറേഷന്‍കപ്പിലും വിജയം നേടി. ഇതോടെ സീസണില്‍ ടീമിന് ഇരട്ടക്കിരീടമായി. എസ്. സൂര്യയാണ് ടീമിനെ നയിച്ചത്. സി.എസ്. സദാനന്ദനാണ് ടീമിന്റെ മുഖ്യപരിശീലകന്‍.

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്‌സി. മുംബൈയുടെ സീസണിലെ എട്ടാം ജയമാണിത്. കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ മുംബൈ നാലാം സ്ഥാനത്തെത്തി.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. 51-ാം മിനുറ്റില്‍ ബിപിന്‍ സിങ്ങിലൂടെയാണ് മുംബൈ ലീഡ് നേടിയത്. ബി. ഇന്മാനായിരുന്നു ഗോളിന് വഴിയൊരുക്കിയത്. മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ ഈസ്റ്റ് ബംഗാളിന് നേരിയ ആധിപത്യം പുലര്‍ത്താന്‍ കളിയില്‍ സാധിച്ചെങ്കിലും സമനില ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.

ഈസ്റ്റ് ബംഗാളിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. സീസണിലാകെ പത്ത് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. ഒരു മത്സരം മാത്രമാണ് ഇതുവരെ ജയിക്കാന്‍ കഴിഞ്ഞത്. ഏഴെണ്ണം സമനിലയിലും പിരിഞ്ഞു. 18 മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്.

മുംബൈ: ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്ഗനാനന്ദ. എയര്‍തിംഗ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രഗ്ഗനാനന്ദ ചരിത്ര വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്ഗനാനന്ദ 39 നീക്കങ്ങളിലാണ് അടിയറവ് പറയിച്ചത്. ഇതോടെ കാള്‍സണെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് പ്രഗ്‌നാനന്ദ.

ടൂര്‍ണമെന്റിലെ എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എട്ടു പോയന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ് പ്രഗ്ഗനാനന്ദ. എയര്‍തിംഗ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സ് ടൂര്‍ണമെന്റില്‍ ജയത്തിന് മൂന്ന് പോയന്റും സമനിലക്ക് ഒരു പോയന്റുമാണ് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ ഏഴ് റൗണ്ടുകള്‍ കൂടി ഇനി അവശേഷിക്കുന്നുണ്ട്. ആദ്യ റൗണ്ടുകളില്‍ ലെവ് അരോണിയനെ തോല്‍പിച്ച പ്രഗ്ഗനാനന്ദ രണ്ട് സമനിലയും നാല് തോല്‍വിയും വഴങ്ങിയിരുന്നു. കാള്‍സണെതിരായ അത്ഭുത വിജയം എങ്ങനെയാണ് ആഘോഷിക്കുക എന്ന ചോദ്യത്തിന് കിടന്നുറങ്ങിയിട്ട് എന്നായിരുന്നു പ്രഗ്ഗനാനന്ദയുടെ മറുപടി. നേരത്തെ വിശ്വനാന്ദന്‍ ആനന്ദും ഹരികൃഷ്ണനും കാള്‍സണെ പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്‌നാനന്ദ ജനിക്കുന്നത് 2005 ആഗസ്റ്റ് 10നാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് പ്രഗ്‌നാനന്ദ. 2016ല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റര്‍ പദവി സ്വന്തമാക്കുമ്പോള്‍ പ്രഗ്‌നാനന്ദയ്ക്ക് പ്രായം പത്ത് വര്‍ഷവും പത്ത് മാസവും പത്തൊമ്ബത് ദിവസവുമായിരുന്നു. ഇതിന് മുമ്പേ തന്നെ 2013ല്‍ എട്ടു വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള ചെസ്സ് ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യനായ ഈ ബാലന്‍ ഏഴാം വയസ്സില്‍ ഫിഡെ മാസ്റ്റര്‍ പട്ടവും നേടി. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്ഗനാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ് പ്രഗ്ഗനാനന്ദയുടെയും വൈശാലിയുടെ പരിശീലകന്‍.

ബംബോലിം: ആവേശം കത്തിനിന്ന ഐഎസ്എല്‍ പോരാട്ടത്തില്‍ ഒഡിഷ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ബംഗളൂരു എഫ് സി. ഏഴാം മിനിറ്റില്‍ നന്ദകുമാര്‍ ശേഖറിലൂടെ മുന്നിലെത്തിയ ഒഡിഷയോട് 31-ാം മിനിറ്റില്‍ ഡാനിഷ് ബട്ടിലൂടെ ബംഗളൂരു സമനില പിടിച്ചു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലാല്‍റുവാത്താര ഉദാന്ത സിംഗിനെ പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി പിഴവുകളേതുമില്ലാതെ വലയിലാക്കി ക്ലെയ്റ്റണ്‍ സില്‍വ(Cleiton Silva) ബെഗംലൂരുവിനെ മുന്നിലെത്തിച്ചു. സമനില ഗോളിനായി ഒഡിഷ പരമാവധി ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവ് അവര്‍ക്ക് തിരിച്ചടിയായി.

കളിയുടെ അവസാന 10 മിനിറ്റില്‍ നിരന്തരം ആക്രമിച്ച ഒഡിഷ ഏത് സമയവും ഗോള്‍ നേടുമെന്ന് തോന്നിച്ചെങ്കിലും ഭാഗ്യം അവര്‍ക്കൊപ്പമായിരുന്നില്ല. ലീഡെടുത്തതിന് പിന്നാലെ ബെംഗലൂരുവിന് ലീഡുയര്‍ത്താന്‍ ലഭിച്ച അവസരം ക്രോസ് ബാറില്‍ തട്ടി മടങ്ങി. 60ാം മിനിറ്റിലാണ് ബംഗളൂരു കുപ്പായത്തില്‍ പ്രിന്‍സ് ഇബ്രക്ക് പകരക്കാരനായി സുനില്‍ ഛേത്രി ഇറങ്ങിയത്. 75ാം മിനിറ്റില്‍ ഒഡിഷയും സമനില ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങിയത് അവരുടെ നിര്‍ഭാഗ്യമായി.

വിരാട് കോഹ്ലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചിന് പിന്നാലെ ശ്രീലങ്കക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി സഞ്ജു സാംസണ്‍.

രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെയും നിയമിച്ചിട്ടുണ്ട്.

മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള 18 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമിലേക്ക് ബുംറയും ജഡേജയും മടങ്ങിയെത്തിയപ്പോള്‍ കെ.എല്‍ രാഹുലും ടീമില്‍ ഇല്ല. ആദ്യ ടി20 ലക്നൗവിലും രണ്ടാം മത്സരം ധരംശാലയിലും മൂന്നാം ടി20 മൊഹാലിയും വെച്ച് നടക്കും.