നാലു പതിറ്റാണ്ടിനു ശേഷം ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി യോഗത്തിന് വേദിയാകാന്‍ ഇന്ത്യ

മുംബൈ: അടുത്തവര്‍ഷം നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ സെഷന് ഇന്ത്യയില്‍. നാല് പതിറ്റാണ്ടിനിടെ ആദ്യമായായാണ് 2023ല്‍ നടക്കുന്ന ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ് ഈ പ്രഖ്യാപനം. ബീജിംഗില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നത്.

101 വോട്ടിങ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന ഐഒസി അംഗങ്ങളുടെ വാര്‍ഷിക യോഗത്തിലാണ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. 2023ല്‍ മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാകും യോഗം നടക്കുക. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന്‍ ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഇന്ത്യയ്ക്ക് നല്‍കാനുള്ള തീരുമാനം ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങളിലേക്കുള്ള സുപ്രധാന വഴിത്തിരിവാണെന്ന് ഐഒസി അംഗം നിത അംബാനി പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായ നിതാ അംബാനി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് ഡോ. നരീന്ദര്‍ ബത്ര, യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍, സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവര്‍ അടങ്ങുന്ന ഇന്ത്യന്‍ പ്രതിനിധി സംഘംമാണ് ബീജിംഗിലെ ഐഒസി സെഷനില്‍ പങ്കെടുത്തത്.