ടി-20 പരമ്പര ഇന്ത്യക്ക്; വിന്‍ഡീസിനെതിരെ എട്ട് റണ്‍സിന്റെ ജയം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്. രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യയാര്‍ന്ന ബൗളിംഗാണ് വിന്‍ഡീസിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. നേരത്തെ റിഷഭ് പന്ത് (52), വിരാട് കോലി (52) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

എന്നാല്‍, മികച്ച തുടക്കായിരുന്നില്ല വിന്‍ഡീസിന് ലഭിച്ചത്. 59 റണ്‍സെടുക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. കെയ്ല്‍ മയേഴ്സ് (9), ബ്രന്‍ഡന്‍ കിംഗ് (22) എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. സ്പിന്നര്‍മാരായ രവി ബിഷ്ണേയ്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ വിക്കറ്റ് പങ്കിട്ടു. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന പവല്‍ (പുറത്താവാതെ 68)- പുരാന്‍ (62) സഖ്യം വിന്‍ഡീസിനെ മനോഹരമായി മുന്നോട്ട് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിചേര്‍ത്തു. 41 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 19-ാ ഓവറില്‍ പുരാനെ മടക്കി ഭുവനേശ്വര്‍ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഹല്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് സിക്സുകള്‍ നേടി പവല്‍ ഭീഷണിയായെങ്കിലും പവല്‍ വിട്ടുകൊടുത്തില്ല. കീറണ്‍ പൊള്ളാര്‍ഡ് (3) പവലിനൊപ്പം പുറത്താവാതെ നിന്നു.