നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി നടത്തിയ ശബരിമല സംബന്ധിച്ച പരാമർശം;മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി കോൺഗ്രസ്
കണ്ണൂര്‍: നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശബരിമല സംബന്ധിച്ച പരാമർശത്തിൽ പരാതിയുമായി കോൺഗ്രസ്. യുഡിഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ‘അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ് ‘ എന്ന തെരെഞ്ഞെടുപ്പ് ദിനത്തിലെ പരാമര്‍ശത്തിന് എതിരെയാണ് സതീശന്‍ പാച്ചേനിയുടെ പരാതി.
മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്‌നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ പറയുന്നു. വോട്ടു നേടാനായി ജാതി മത വികാരങ്ങള്‍ ഉണര്‍ത്തുന്ന താരത്തിലുള്ള അഭ്യര്‍ത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സി ഡി യും പരാതിക്കൊപ്പംഹാജരാക്കിയിട്ടുണ്ട്.