കെ റെയിൽ; പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര വിഹിതം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കേരളം
തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര വിഹിതം നേടിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കേരളം. 63,941 കോടിയുടെ സിൽവർ ലൈൻ നടപ്പാക്കാൻ വേണ്ട 33,700 കോടി രൂപയുടെ വിദേശ വായ്പയ്ക്ക് ഗാരന്റി നിൽക്കുകയോ വായ്പാ ബാദ്ധ്യത പങ്കിടുകയോ ചെയ്യില്ലെന്ന കേന്ദ്ര നിലപാട് മയപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളാണ് കേരളം ആരംഭിച്ചത്.
ഭൂമി ഏറ്റെടുക്കലിനുൾപ്പെടെ പ്രത്യേകാനുമതി വേണ്ടെന്ന് റെയിൽവേ ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് കേന്ദ്ര വിഹിതം അഭ്യർത്ഥിച്ചു കൊണ്ടുള്ള ശ്രമം സർക്കാർ തുടങ്ങിയത്. സിൽവർലൈൻ നടപ്പാക്കുന്ന കെ – റെയിലിൽ കേന്ദ്രത്തിന് പങ്കാളിത്തമുണ്ട്. കേന്ദ്രത്തിന്റെ ഉറപ്പിലാണ് സിൽവർലൈനുമായി മുന്നോട്ട് പോയത്. കെ റെയിൽ പദ്ധതിക്ക് 10,300 കോടിയാണ് സംസ്ഥാന, റെയിൽവേ ഓഹരി. 4352 കോടിയാണ് സ്വകാര്യ വ്യക്തികളുടെ ഓഹരി.
2020 ഒക്ടോബർ മാസമാണ് പദ്ധതി രേഖ കേന്ദ്രത്തിന് മുന്നിലെത്തുന്നത്. പിന്നീട് നാലു മാസത്തിന് ശേഷം ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാനും ചെലവുകൾക്കായി ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസിയുമായി ബന്ധപ്പെടാനും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. 2021 മേയിൽ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷൻ 3,000 കോടി രൂപ ഭൂമിയേറ്റെടുക്കലിന് അനുവദിച്ചു. 2021 ഒക്ടോബറിൽ വിദേശ ഫണ്ടിംഗിന് പിന്തുണ നൽകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. കേന്ദ്രം പിന്തുണ നൽകിയില്ലെങ്കിൽ കേരത്തിന്റെ വായ്പാ ബാദ്ധ്യത കൂടുതൽ ബുദ്ധിമുട്ടിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.