National (Page 810)

ന്യൂഡൽഹി: യുവ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച യുവ പദ്ധതിക്ക് തുടക്കം കുറിച്ചു. 30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാർഗനിർദേശവും നൽകി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷക്കരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള 22 ഇന്ത്യൻ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നാഷണൽ ബുക്ട്രസ്റ്റിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.

പദ്ധതിയുടെ ഭാഗമായി 75 യുവ എഴുത്തുകാരെ തെരഞ്ഞെടുക്കും. ഇവർക്ക് നാലാഴ്ച നീളുന്ന ഓൺലൈൻ, ഓഫ്ലൈൻ പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പുസ്തകം നാഷണൽ ബുക്ക് ട്രസ്റ്റാണ് പ്രസിദ്ധീകരിക്കുക. മെന്റർഷിപ്പ് പരിപാടിയുടെ അവസാന ഘട്ടത്തിൽ മൂന്ന് ലക്ഷം രൂപയുടെ സ്‌റ്റൈപ്പന്റും ലഭിക്കും.

പദ്ധതിയുടെ ഭാഗമായി ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ഈ കൃതികൾ ഇതര ഇന്ത്യൻ ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്ന യുവ എഴുത്തുകാർക്ക് മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും. മുപ്പതു വയസ്സാണ് പ്രായപരിധി. 2021 ജൂൺ ഒന്നിന് മുപ്പതു വയസ്സ് തികഞ്ഞതോ അതിനു താഴെയുള്ളതോ ആയ ഇന്ത്യൻ പൗരൻമാർക്ക് പദ്ധതിയിൽ അപേക്ഷ നൽകാം. അപേക്ഷാ ഫോമും അയ്യായിരം വാക്കിൽ കൂടാത്ത ടൈപ്പ് ചെയ്ത കുറിപ്പും nbtyoungwriters@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കണം.

സ്വാതന്ത്ര്യ സമരത്തിലെ വാഴ്ത്തപ്പെടാത്ത വീരനായകർ, ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള അറിയപ്പെടാത്ത വിസ്തുതകൾ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ വിവിധ ദേശങ്ങളുടെ പങ്ക് തുടങ്ങിയവയാണ് കുറിപ്പിനുള്ള വിഷയങ്ങൾ. ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര വശങ്ങളെക്കുറിച്ച് പുതിയ സമീപനമുള്ളതായിരിക്കണം കുറിപ്പെന്നാണ് നിർദ്ദേശം. ജൂൺ 1 മുതൽ ജൂലൈ 31 വരെയാണ് മത്സര കാലയളവ്.

നാഷണൽ ബുക് ട്രസ്റ്റ് (എൻ ബി ടി) വെബ്സൈറ്റ് വഴി (https://www.nbtindia.gov.in/) ദേശീയ തലത്തിൽ നടത്തുന്ന മത്സരത്തിലൂടെയാവും യുവ എഴുത്തുകാരെ തിരഞ്ഞെടുക്കുക. എൻ ബി ടി ഏർപ്പെടുത്തുന്ന വിദഗ്ധ സമിതിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഇ-മെയിലിൽ ലഭിക്കുന്ന കുറിപ്പുകളും അപേക്ഷാ ഫോമും വിദഗ്ധ സമിതി പരിശോധിച്ച് അർഹരായവരെ തെരഞ്ഞെടുക്കും. 2021 ഓഗസ്ത് 15-ന് സ്വാതന്ത്ര്യ ദിനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.

ന്യൂഡല്‍ഹി: സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുട്ടില്‍ മരംകൊള്ള സിപിഐ നേതാക്കള്‍ അറിഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നതെന്നും , സിപിഐയുടേയും സിപിഎമ്മിന്റേയും രാഷ്ട്രീയ നേതൃത്വമാണ് വനംകൊള്ളയുടെ ഗുണഭോക്താക്കളെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഷയം ക്യാബിനറ്റ് ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്നും അതല്ലെങ്കില്‍ ഒരു ഉദ്യോഗസ്ഥന്‍ മാത്രം എടുത്ത തീരുമാനമാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

കാല്‍ക്കോടി രൂപ കൈക്കൂലി കൊടുത്താണ് മരങ്ങള്‍ പെരുമ്പാവൂര്‍ വരെ കടത്തിയതെന്ന് മരംമുറി കേസിലെ പ്രധാന കുറ്റവാളി രണ്ട് ദിവസമായി പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ഒരു പച്ചക്കറി വാങ്ങാന്‍ പോകാന്‍ പോലും സത്യവാങ്മൂലം ഹാജരാക്കേണ്ട സമയത്ത് ഇത്രയും ഭീകരമായ നിലയില്‍ മരം കടത്തിയിട്ട് ആരും അയാളെ ചോദ്യം ചെയ്തില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇത് നടന്നിരിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥന്‍ മാത്രമെടുത്ത തീരുമാനമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഈ മരംകടത്ത് തടഞ്ഞ ഉദ്യോഗസ്ഥന് ഭീഷണിയുണ്ടായി. ആരുടെ ഇടപെടലാണ് ഇതിലുണ്ടായിരിക്കുന്നതെന്നും ആരാണ് ഇതിന് ഒത്താശ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ മരിച്ചത് 719 ഡോക്ടര്‍മാര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ ബീഹാറിലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി-109, ഉത്തര്‍്പ്രദേശ്- 79, പശ്ചിമബംഗാള്‍-63, രാജസ്ഥാന്‍- 43 എന്നിങ്ങനെയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ മരിച്ച സംസ്ഥാനങ്ങള്‍ ഒരു ഡോക്ടര്‍ മാത്രം മരിച്ച പുതുച്ചേരിയിലാണ് ഏറ്റവും കുറവ്.

ഗോവ, ഉത്തരാഖണ്ഡ്, ത്രിപുര എന്നിവിടങ്ങളില്‍ രണ്ട് ഡോക്ടര്‍മാരും, പഞ്ചാബില്‍ മൂന്ന് ഡോക്ടര്‍മാരുമാണ് മരിച്ചത്.മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്കാനും ഐഎംഎ തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, ഡോക്ടര്‍മാര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ പ്രധാനമന്ത്രി ഇടണപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് സംഭവം. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണ് സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത്.

സോപ്പോർ മേഖലയിൽ പെട്രോളിംഗ് നടത്തിയിരുന്ന പോലീസ്- സിആർപിഎഫ് സംഘത്തിന് നേരെ ഇന്ന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സൈന്യം സുരക്ഷ ശക്തമാക്കി. പ്രദേശത്ത് പരിശോധന കർശനമാക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നുവെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി : സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചിലവ് ചുരുക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും കേന്ദ്രധനമന്ത്രായലത്തിന്റെ നിര്‍ദ്ദേശം. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് തീരുമാനമെടുക്കും.

നഷ്ടപരിഹാര കുടിശ്ശിക വേഗം നല്‍കണമെന്ന് കേരളം ആവശ്യപ്പെടും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കണമെന്നും ഓവര്‍ടൈം അലവന്‍സുകളും പാരിതോഷികങ്ങളും വെട്ടികുറക്കുമെന്നും ഓഫീസുകള്‍ പുതുക്കലും പാടില്ലെന്നും അത്യാവശ്യമല്ലാത്ത പദ്ധതികള്‍ക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

കൊവിഡ് പ്രതിസന്ധിയില്‍ ഇത് രണ്ടാം തവണയാണ് ചിലവ് ചുരുക്കല്‍. ഇത്തവണ ഓവര്‍ ടൈം, അലവന്‍സ് ഉള്‍പ്പടെ വെട്ടികുറക്കുമ്പോള്‍ ഓഫീസര്‍ മുതല്‍ പ്യൂണ്‍ തലം വരെയുള്ള ജീവനക്കാരെ ബാധിക്കും. മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാകും തീരുമാനം.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം ശക്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അരലക്ഷത്തോളം കർഷകർ ഡൽഹയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിലെ മുഴുവൻ പാതകളിലും സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് ഡൽഹി പോലീസ്.

നിലവിൽ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടില്ലെന്നാണ് കർഷക സംഘടനകൾ വിശദീകരിക്കുന്നത്. സിംഘു, തിക്രി, ഗാസിയാബാദ് അതിർത്തികളിലാണ് നിലവിൽ സമരം തുടരുന്നത്.

ഹരിയാനയിലെ പാനിപ്പത്ത് ടോൾ പ്ലാസയിൽ നിന്നും സിംഘുവിലേക്ക് കർഷകർ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവരുടെ ബാനറുകളിൽ ഡൽഹിയിലേക്കുള്ള മാർച്ചാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നുമാണ് പോലീസിന്റെ വിശദീകരണം.

കർഷക സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കർഷക നേതാവ് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കർഷകരുമായി ചർച്ചയ്ക്ക് തയാറാണെന്നറിയിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറും രംഗത്തെത്തിയിരുന്നു.

covid

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂട്ടുന്നത് ഡെല്‍റ്റ വേരിയന്റ് പോലുള്ള കൊവിഡ് വൈറസുകളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകന്‍ ആന്തണി ഫൗച്ചി.കഴിഞ്ഞ മാസം ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറ് ആഴ്ചയില്‍ നിന്ന് 12 മുതല്‍ 16 ആഴ്ച വരെയായി ഉയര്‍ത്തിയിരുന്നു.

എന്നാല്‍, രണ്ട് ഡോസുകള്‍ തമ്മിലുള്ള ഏകദേശ ഇടവേള മൂന്ന് മുതല്‍ നാല് ആഴ്ച വരെ മാത്രമേ പാടുള്ളു. അതില്‍ കൂടുതല്‍ ഇടവേള വന്നാല്‍ കൊവിഡ് വൈറസിന്റെ വിവിധതരം വേരിയന്റുകളെ പ്രതിരോധിക്കുവാനുള്ള ശേഷി നേടുവാന്‍ ശരീരത്തിനു സാധിക്കില്ലെന്ന് ഡോ ആന്തണി ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു. ആസ്ട്രാസെനെക്കാ വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പായ കൊവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇന്ത്യ രണ്ടു തവണയാണ് വര്‍ദ്ധിപ്പിച്ചത്.

കോവിഡിനെ ഇന്ത്യക്കെതിരെയുള്ള ആയുധമാക്കാന്‍

ന്യൂഡല്‍ഹി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റിയന്‍ , മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് മടക്കികൊണ്ടുവരില്ല. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളായ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ അഫ്ഗാന്‍ പോലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. 13 രാജ്യങ്ങളില്‍ നിന്നുളള ഇസ്ലാമിക് സ്റ്റേറ്റിലെ 408 അംഗങ്ങളെ തടവില്‍ പാര്‍പ്പിച്ചിട്ടുളളതായി നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് ഏപ്രില്‍ 27ന് കാബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയിലെ അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് കാബൂളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. 2019 ഡിസംബറില്‍ കാബൂളില്‍ വെച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. പക്ഷെ, ഇവരുമായി നടത്തിയ അഭിമുഖത്തില്‍ തീവ്രമൗലികവാദനിലപാടുള്ളവരാണെന്ന് മനസിലായെന്നും ഫ്രാന്‍സ് സ്വീകരിച്ച മാതൃകയില്‍ വിചാരണ ചെയ്യാന്‍ അഫ്ഗാനിസ്ഥാനോട് അഭ്യര്‍ത്ഥിക്കണമെന്നുമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിലപാട്.

supreme court

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. മൊറട്ടോറിയം ഏർപ്പെടുത്തുന്നതും വായ്പാ കാലാവധി നീട്ടുന്നതും സർക്കാരിന്റെ നയപരമായ കാര്യങ്ങളാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ടെന്നും ഒന്നാം തരംഗത്തിന്റെ സമയത്ത് ഏർപ്പെടുത്തിയ മൊറോട്ടോറിയം കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ സമയത്തും പ്രഖ്യാപിക്കണമെന്നുമായിരുന്നു പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നത് ദൂര്യവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും കോടതി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ ഉത്തരവിറക്കേണ്ടത് സർക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊല്‍ക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മുകള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയെന്നും തൃണമൂല്‍ നേതാക്കളുമായി മുകുള്‍ റോയ് പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തുമെന്നും പാര്‍ട്ടി വിടുന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.മുകുള്‍ റോയിയെ കൂടാതെ ബിജെപിയിലെത്തിയ കൂടുതല്‍ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

കഴിഞ്ഞ മാസം മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി സന്ദര്‍ശനം നടത്തിയിരുന്നു. മുകുള്‍ റോയ് മടങ്ങിവരുമെന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും തൃണമൂല്‍ നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.മുകുള്‍ റോയിയുടെ മടങ്ങിവരവില്‍ മുഖ്യമന്ത്രി മമതാ ബനാര്‍ജി തന്നെ പ്രതികരിക്കട്ടെ എന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.