വിദേശകാര്യ മന്ത്രിമാര്‍ ഏപ്രില്‍ 13ന് ഡല്‍ഹിയില്‍ ത്രിരാഷ്ട്ര യോഗം ചേരും
ന്യൂഡല്‍ഹി: ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഏപ്രില്‍ 13ന് ഡല്‍ഹിയില്‍ ത്രിരാഷ്ട്ര യോഗം ചേരും. റുവാണ്ട, ഡെന്‍മാര്‍ക്ക് രാഷ്ട്രത്തലവന്മാരും മറ്റ് പത്തു വിദേശകാര്യ മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനും ഇന്‍ഡോ-പസഫിക് പ്രശ്‌നങ്ങളിലുമാണ് ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ്ലെ ഡ്രയാന്‍ ഏപ്രില്‍ 12ന് ഇന്ത്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ഓസ്‌ല്രേിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഉദ്ഘാടന, സമാപന സെക്ഷനുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.റെയ്‌സിന ഡയലോഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ കൂടെ ജിയോപൊളിറ്റിക്‌സിനെക്കുറിച്ചുള്ള പ്രധാന പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ പരിഗണിക്കും. ഇന്‍ഡോ-പസഫിക്കില്‍ മികച്ച ഏകോപനം കേന്ദ്രീകരിച്ച് ഫെബ്രുവരി 24ന് ഇന്ത്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ത്രിരാഷ്ട്ര യോഗം ചേര്‍ന്നിരുന്നു.
ഏപ്രില്‍ 13ന് ഫ്രഞ്ച് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് മുന്‍നിര ഇന്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ത്രിരാഷ്ട്ര സംഭാഷണം ജനാധിപത്യ രാഷ്ടീയത്തില്‍ സാമ്പത്തിക ശക്തിയും വ്യാപാരവും സാങ്കേതികവിദ്യയും പരസ്പരം കൈമാറുന്നതിന് സഹായിക്കുന്ന കൂടിക്കാഴ്ചയായിരിക്കും എന്ന് ചർച്ചയുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.മൂന്ന് വിദേശകാര്യ മന്ത്രിമാരും ആഗോള സുരക്ഷാ അന്തരീക്ഷത്തെക്കുറിച്ചും ഇന്‍ഡോ-പസഫിക്കിലെ ചൈനീസ് നിലപാടിനെക്കുറിച്ചും ചര്‍ച്ചചെയ്യും. കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രതിനിധി ക്രിസ്റ്റോഫ് പെനോട്ട് ഇന്‍ഡോ-പസഫക്കില്‍ ഇന്ത്യ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവരുടെ പങ്കിനെക്കുറിച്ചും പ്രത്യേകിച്ച് ഡല്‍ഹിയുടെ പങ്കിനെക്കുറിച്ച വിശദീകരിച്ചുകൊണ്ട് വെര്‍ച്വല്‍ വിശദീകരണം നടത്തി.