എല്ലാ ഭീകരരെയും നീതിപീഠത്തിന് മുന്നിലെത്തിക്കണം; എൻ.എസ്.എ യോഗത്തിൽ പാകിസ്താനെ പ്രതിരോധത്തിലാക്കി ഇന്ത്യ

ദുഷാൻബെ: പാകിസ്താനെ പ്രതിരോധത്തിലാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) എൻ.എസ്.എ യോഗത്തിൽ വെച്ചാണ് അജിത് ഡോവൽ പാകിസ്താനെ പ്രതിരോധത്തിലാക്കിയത്. ചില കടുത്ത പരാമർശങ്ങളിലൂടെയാണ് അദ്ദേഹം പാകിസ്താനെതിരെ പ്രതികരിച്ചത്. പാകിസ്താൻ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസുഫ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സമ്മേളനത്തിലാണ് അജിത് ഡോവലിന്റെ പരാമർശങ്ങൾ.

എസ്.സി.ഒ ചട്ടക്കൂടിന്റെ ഭാഗമായി പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവർക്കെതിരെ കർമപദ്ധതി കൊണ്ടുവരണമെന്ന് അജിത് ഡോവൽ യോഗത്തിൽ ആവശ്യപ്പെട്ടു. തീവ്രവാദ ധനസഹായത്തെ ചെറുക്കുന്നതിന് എസ്.സി.ഒയും ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സും (എഫ്.ടി.എഫ്) തമ്മിലുള്ള ധാരാണപത്രം ഉൾപ്പടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങളെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

മുംബൈ ഭീകാരാക്രമണം, പാർലമെന്റ് ആക്രമണം തുടങ്ങി കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ തീവ്രവാദ സംഘടനകളാണ് ലഷ്‌കർ-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദും. എല്ലാ ഭീകരരെയും നീതിപീഠത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ട വ്യക്തികൾക്കെതിരെയും സംഘടനകൾക്കെതിരേയും ഉപരോധമേർപ്പെടുത്തികൊണ്ടുള്ള യുഎൻ പ്രമേയങ്ങൾ പൂർണ്ണമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു.