സോളാര്‍ ഗൂഢാലോചനക്കേസ്: ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണം; ഉത്തരവിട്ട് കോടതി
സോളാര്‍ പീഡന ഗൂഢാലോചനക്കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയിലാണ് ഉത്തരവ്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിര്‍ദേശം. സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കോടതിയിൽ ഇന്നും ഇന്നു ഹാജരാകാത്തിരുന്ന പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് ആണ് കേസില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഗൂഢാലോചനക്കേസില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും, കേസെടുക്കാതിരുന്നതോടെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.