എവിടെയോ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും സഖാക്കളെയുമെല്ലാം കള്ളക്കേസിൽ കുടുക്കി അവരെയെല്ലാം കൽത്തുറുങ്കിലടയ്ക്കാനാണ് നീക്കം. അവരെ കൽത്തുറുങ്കിൽ അടയ്ക്കുന്നതിനേക്കാൾ സിപിഎമ്മിനെതിരായ കടന്നാക്രമണത്തിനായി രാജ്യവ്യാപകമായി പ്രചാരണം നടത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
അവരുടെ നീക്കം സഹകരണ മേഖലയ്ക്ക് എതിരെയാണ്. ഈ ഘട്ടത്തിൽ സഹകരണ മേഖലയെ സംരക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. സഹകരണ മേഖലയിൽ എവിടെയെങ്കിലും സംഭവിച്ച ഒറ്റപ്പെട്ട തെറ്റുകുറ്റമുണ്ടെങ്കിൽ അത് പരിഹരിച്ചു മുന്നോട്ടു പോവുകയല്ലേ വേണ്ടത്.
ഇവിടെ സാധാരണ ഗതിയിൽ ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ മുഴുവൻ പ്രക്രിയയിലും ഇടപെടുന്നതാണ് സഹകരണ മേഖല. ആ സഹകരണ മേഖലയ്ക്ക് എതിരായുള്ള കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. അതിനെ ജനങ്ങൾ ശക്തിയായി പ്രതിരോധിക്കും.
ഇപ്പോഴത്തെ ബിജെപി സർക്കാർ വിവിധ സംസ്ഥാനങ്ങളെ ഒന്നിച്ചു ചേർത്തുള്ള സഹകരണ മേഖലയാണ് ഉദ്ദേശിക്കുന്നത്. അതിനായി ഇവിടുത്തെ സഹകരണ മേഖലയിൽ വലിയ കുഴപ്പങ്ങളുണ്ട് എന്ന തരത്തിലുള്ള പ്രചാരണം നടത്താനാണ് നീക്കം.
ഇവിടുത്തെ സഹകരണ മേഖലയിൽനിന്ന് പണം പിൻവലിച്ച് അവിടേക്കു കൊണ്ടുപോകാൻ പറ്റുമോയെന്നാണ് നോക്കുന്നത്. സഹകരണ ബാങ്കിന്റെ ഭാഗമായി പണം നിക്ഷേപിച്ചവർക്ക് ഒരു പൈസ പോലും നഷ്ടമാകില്ലെന്ന് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ഒരിക്കൽക്കൂടി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഗ്യാരന്റി സർക്കാർ നൽകുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇവിടേക്ക് ഇ.ഡി. വരുന്നത് ഉൾപ്പെടെയുള്ള നടപടികൾ, ഇന്ത്യയിലാകെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടേ കാണുന്നുള്ളൂവെന്നും ഗോവിന്ദൻ വ്യക്തമാക്കി.

