General (Page 1,288)

ന്യൂഡൽഹി: കടൽക്കൊല കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തിയ ശേഷമാണ് സുപ്രീം കോടതി കടൽക്കൊലകേസ് നടപടികൾ അവസാനിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.

2012 ഫെബ്രുവരി 15 ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്നതാണ് കടൽക്കൊല കേസിനാസ്പദമായ സംഭവം. കപ്പലിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തറോറെ ജിറോണിൻ, മസിമിലാനോ ലത്തോർ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി. കേസിലെ നടപടികൾ അവസാനിപ്പിക്കുന്ന കോടതി നടപടിയെ കേരളവും എതിർത്തില്ല. നാവികർക്കെതിരെ ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. നഷ്ടപരിഹാരമായി ഇറ്റലി കൈമാറിയ പത്ത് കോടി രൂപ ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.

ഈ തുക അടിയന്തരമായി കേരള ഹൈക്കോടതിക്ക് കൈമാറും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുക വിതരണം ചെയ്യുന്നതിന് ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ചുമതലപ്പെടുത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. തുക എപ്പോൾ എങ്ങനെ കൈമാറണം എന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഈ ജഡ്ജിയാണ്. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതവും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്.

ന്യൂഡൽഹി: ഇന്ത്യാവിരുദ്ധ വിദ്വേഷ പ്രചാരണത്തിനായി പാകിസ്താൻ സൈന്യം പബ്ലിക് റിലേഷൻ (പിആർ) കമ്പനിയെ നിയോഗിച്ചിരുന്നതായി റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരെ സംഘടിതമായി ഇത്തരത്തിൽ പ്രചാരണം നടത്തിയ അനധികൃത നെറ്റ്വർക്കുകളെ ഫേസ്ബുക്ക് ഡീ ആക്ടീവേറ്റാക്കിയതായാണ് വിവരം. കമ്യൂണിറ്റി ഗൈഡ്ലൈനുകൾ ലംഘിച്ചതിന്റെ പേരിലാണ് ഫേസ്ബുക്കിന്റെ നട
പടി.

ഒരു വിദേശ രാജ്യത്തിന്റെ നേതൃത്വത്തിൽ മറ്റൊരു രാജ്യത്തിനോ വ്യക്തിക്കോ എതിരെ സംഘടിതമായി വ്യാജപ്രചാരണം നടത്തുന്നത് അംഗീകരിക്കല്ലെന്ന് ഫേസ്ബുക്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പാകിസ്താൻ ആസ്ഥാനമായുള്ള പിആർ കമ്പനി ആൽഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളിൽ രാജ്യാന്തര വാർത്താ ഏജൻസികളുടേതെന്ന തരത്തിൽ നിരവധി ഇന്ത്യാവിരുദ്ധ പോസ്റ്റുകൾ വന്നിരുന്നു.

ഇന്ത്യയുടെ കോവിഡ് പ്രതിരോധം, മുസ്ലീംങ്ങളോടുള്ള പെരുമാറ്റം, കശ്മീർ വിഷയം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാകിസ്താൻ സൈന്യം തങ്ങളുടെ ക്ലയന്റുകളിലൊന്നായി ആൽഫപ്രോയുടെ വെബ്സൈറ്റ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ സംഘടിതമായ വ്യാജ ആക്രമണമാണെന്ന തിരിച്ചറിവിന്റെ സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.

പാകിസ്താനിൽ ക്രിയേറ്റ് ചെയ്ത 40 ഫേസ്ബുക്ക് അക്കൗണ്ടുകൾ, 25 പേജുകൾ, ആറ് ഗ്രൂപ്പുകൾ, 28 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവയാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്. 2019 ഏപ്രിലിൽ നീക്കിയ നെറ്റ്വർക്കിലേക്കു ചില ലിങ്കുകൾ പോകുന്നെന്ന സംശയത്തെ തുടർന്നുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഇവ ഫേസ്ബുക്ക് കണ്ടെത്തിയത്.

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യസ്തസഭയില്‍ നിന്ന് പുറത്താക്കിയത് വത്തിക്കാനിലെ കത്തോലിക്കാ സഭ സുപ്രീംകോടതിയായ അപ്പൊസ് തോലിക് സെന്യൂര ശരിവച്ചു. ഒരാഴ്ചയ്ക്കകം മാനന്തവാടി കാരയ്ക്കാമല വിമല ഹോം മഠത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ് സന്യസ്തസഭാ സുപ്പീരിയര്‍ ജനറല്‍ ജൂണ്‍ 13ന് നോട്ടീസ് നല്‍കിയിരിക്കുന്നത്. കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതും സഭയിലെ അനീതികള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തതാണ് സഭാനേതൃത്വത്തെ പ്രകോപിപ്പിച്ചത്.
സഭയില്‍ നിന്ന് യാതൊരു സാമ്പത്തിക ആനുകൂല്യവും ലൂസിക്ക് ലഭിക്കില്ല.

സഭ ചുമത്തിയ പ്രധാന കുറ്റങ്ങള്‍

  1. സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍
  2. അദ്ധ്യാപികയെന്ന നിലയിലുള്ള ശമ്പളം മഠത്തിന് നല്‍കാതായി
  3. 2015ല്‍ നല്‍കിയ സ്ഥലംമാറ്റം സ്വീകരിച്ചില്ല.
  4. ചുരിദാര്‍ ധരിച്ച ചിത്രം ഫേസ്ബുക്കിലിട്ടു
  5. ഡ്രൈവിംഗ് ലൈസന്‍സ് നേടി, സ്വന്തമായി കാര്‍ വാങ്ങി.
  6. സഭയ്‌ക്കെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു, ചര്‍ച്ചകളില്‍ പങ്കെടുത്തു.
pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം കുറയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വന്ന് മരണമടഞ്ഞവരിൽ ഭൂരിഭാഗവും ഗുരുതരമായ അനുബന്ധ രോഗങ്ങൾ ഉള്ളവരാണെന്നും ഈയടുത്തായി മരണസംഖ്യ കൂടി വന്നത് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനയ്ക്ക് ആനുപാതികമായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ മരണനിരക്കിൽ കാര്യമായ വർദ്ധനവൊന്നും ഉണ്ടാകാതെ ഇരുന്നത് നമ്മുടെ ആരോഗ്യസംവിധാനങ്ങൾ പുലർത്തിയ മികവിന്റെ ഫലമായാണ്. ഉദ്ദേശിച്ച രീതിയിൽ രോഗവ്യാപനത്തിൽ കുറവ് വന്നിട്ടുണ്ട്. നിലവിലെ ലോക്ക്ഡൗൺ 16 വരെ തുടരും. പിന്നീടുള്ള ദിവസങ്ങളിൽ ലോക്ക്ഡൗൺ സ്ട്രാറ്റജി മാറ്റും. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവിൽ. അത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവർത്തനം നടപ്പാക്കും. വിശദമായ കാര്യങ്ങൾ അടുത്ത ദിവസം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ വേണം. ലോക്ക്ഡൗൺ കൊണ്ട് മാത്രം മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കഴിയില്ല. ലോക്ക്ഡൗൺ സംസ്ഥാനത്ത് പൊതുവെ പൂർണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം കൂടുതൽ നാളുകളിൽ തുടർന്നേക്കും. ലോക്ക്ഡൗൺ പിൻവലിച്ചാലും കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. ഡെൽറ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്‌സിൻ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരിൽ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്‌സിൻ എടുത്തവരും രോഗം ഭേദമായവരും കോവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കോവിഡ് വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കാനാണ് ശ്രമം. എന്നാൽ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാൻ മാസങ്ങളും വർഷങ്ങളും എടുത്തേക്കും. അതിവ്യാപനമുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തുണ്ട്. മറ്റൊരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാൻ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. കോവിഡ് ചികിത്സയ്‌ക്കൊപ്പം കൊവിഡ് ഇതര രോഗികൾ ചികിത്സയ്ക്ക് വരുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാൽ സർക്കാർ ആശുപത്രികളിൽ കോവിഡ് ഇതര രോഗികളെ കൂടുതലായി പരിചരിക്കും. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

k rail

തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ മേഖലയ്ക്ക് വൻ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി. കാസർകോട് മുതൽ തിരുവനന്തപുരം വരെ നിർമിക്കുന്ന പുതിയ വേഗ റെയിൽപാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കാനിരിക്കെ പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാൻ മാപ്പ് പ്രസിദ്ധീകരിച്ചു. നിലവിലെ പദ്ധതിരേഖ അനുസരിച്ച് പാത കടന്നുപോകുന്ന അലൈൻമെന്റിന്റെ രൂപരേഖയുടെ മാപ്പ് കെ-റെയിലിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഈ പാതയിൽ നേരിയ വ്യത്യാസങ്ങൾ പ്രതീക്ഷിക്കാമെങ്കിലും ഓരോ സ്ഥലത്തിന്റെയും കൃത്യമായ വിവരങ്ങൾ മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ മാപ്പിലാണ് പാതയുടെ അലൈൻമെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പാതയുടെ ആകെ നീളം 530 കിലോമീറ്ററായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 സ്റ്റേഷനുകളാണ് ഈ സിൽവർ ലൈൻട്രാക്കിലുള്ളത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ തീരുമാനിച്ചിരിക്കുന്നത്. കൊച്ചിയിൽ നെടുമ്പോശേരി വിമാനത്താവളത്തിന് സമീപത്തായാണ് സ്റ്റേഷൻ അനുവദിച്ചിട്ടുള്ളത്.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസർകോട് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരുവനന്തപുരം-എറണാകുളം പാതയിൽ യാത്രാസമയം വെറും ഒന്നര മണിക്കൂറായിരിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ആലപ്പുഴ: സേവ് കുട്ടനാട് കാമ്പയിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി കർഷക പ്രതിനിധികളും മന്ത്രിമാരും തമ്മിൽ നടന്ന ചർച്ചയിലാണ് സജി ചെറിയാൻ സേവ കുട്ടനാട് ക്യാമ്പയിനെ പരിഹസിച്ചത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ചർച്ച നടന്നത്. മാങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ വെച്ചായിരുന്നു ചർച്ച. പാടങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തണം, സമയ ബന്ധിതമായി പണം അനുവദിക്കണം, നെല്ല് സംഭരണം കൃത്യമായി നടത്തണം തുടങ്ങിയവയെല്ലാമായിരുന്നു കർഷകരുടെ ആവശ്യം. മില്ലുടമകൾ ജന്മിമാരെ പോലെ പെരുമാറുന്നുവെന്നും കിഴിവ് വാങ്ങുന്നുവെന്നും സംഭരിച്ച നെല്ലിന്റെ വില കിട്ടുന്നില്ലെന്നും കർഷകർ പരാതി ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ ഉടൻ നടപടി വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.

കുട്ടനാടിനെ ഇപ്പോൾ രക്ഷിച്ച് സ്വർഗത്തിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു ചിലർ ഇറങ്ങിയിട്ടുണ്ട്. അതൊന്നും ശരിയല്ലെന്നുമായിരുന്നുും ഇതിന്റെ രാഷ്ട്രീയ ലക്ഷ്യം എല്ലാവർക്കും അറിയാമെന്നും മന്ത്രി സജി ചെറിയാൻ ചർച്ചയിൽ പറഞ്ഞു. ഒന്നാം കുട്ടനാട് പാക്കേജ് നടപ്പിലാക്കിയത് പോലെ രണ്ടാം പാക്കേജ് നടപ്പിലാക്കാം എന്ന് കരുതരുത്. അങ്ങനെ കരുതുന്നവർ ട്രാൻസ്ഫർ വാങ്ങി പോകണം. ഏകോപനം ഉണ്ടാകണം. പരമ്പരാഗത കർഷകരുടെ അഭിപ്രായങ്ങൾ കേൾക്കണം. അടിയന്തര പദ്ധതിയും ദീർഘകാല പദ്ധതിയും ഉണ്ടാക്കും. കളക്ടറുടെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കണം. സർക്കാരിന് വേണ്ടി പറയുന്നതാണിത്. കുട്ടനാട് വിശാലമായ ഭൂപ്രദേശം. അത്തരത്തിൽ കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടനാട്ടിൽ കാർഷിക കലണ്ടർ അനിവാര്യമാണെന്നായിരുന്നു മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടത്. കുട്ടനാട്ടിൽ കാർഷിക കലണ്ടർ തയാറാക്കി കർശനമായി പാലിക്കണം. കൃഷിയുൾപ്പെടെ സമയബന്ധിതമായി നടപ്പാക്കണം. രണ്ടാം കുട്ടനാട് പാക്കേജ് ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് തീരുമാനിക്കുന്ന പദ്ധതിയായിരിക്കില്ല. കുട്ടനാട്ടിലെ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമാകും നടപ്പാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും അഭിപ്രായം കേൾക്കും. ശാസ്ത്രീയമായ രീതിയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. പരിസ്ഥിതി സന്തുലനം ഉറപ്പാക്കുന്ന പദ്ധതികൾ ഉണ്ടാകുമെന്നും കർഷകരെയും ജനങ്ങളെയും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നൽകിയ ഹർജി തള്ളണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. മുൻപ് അഞ്ച് തവണ സമാനമായ രീതിയിൽ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കിയാണ് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മെയ് മാസം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നൽകിയ ഹർജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും നിയമപരമായി ഇന്ത്യയിൽ എത്തിയവർക്കും ഇന്ത്യൻ വിസ ഉള്ളവർക്കും മാത്രമേ പൗരത്വം ലഭിക്കുകയുള്ളുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

പൗരത്വത്തിനുള്ള അപേക്ഷകളിൽ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് നൽകലാണ് പുതിയ വിജ്ഞാപനത്തിന്റെ ലക്ഷ്യം. അധികാര വികേന്ദ്രികരണത്തിലൂടെ അപേക്ഷകളിൽ വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയുമെന്നും പൗരത്വം നൽകുന്നതിന് നിലവിലുള്ള ഏതെങ്കിലും നിയമം ഭേദഗതി ചെയ്യുന്നതല്ല വിജ്ഞാപനമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. എല്ലാ മത വിഭാഗങ്ങളിൽ പെട്ട വിദേശിയർക്കും ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാം. ആ അപേക്ഷകൾ എല്ലാം കേന്ദ്ര സർക്കാർ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.

മുസ്ലിം മത വിഭാഗത്തിൽ പെട്ടവരെ ഒഴിവാക്കി പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടി യാണ് ലീഗ് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. ഹിന്ദു , സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം എന്നാണ് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചിരുന്നത്.

കൽപ്പറ്റ: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. പുറത്താക്കൽ നടപടി ശരിവെച്ച് വത്തിക്കാനിൽ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് ലൂസി കളപ്പുര പറഞ്ഞു. അപേക്ഷയിൽ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ വക്കീൽ ഇതുവരെ നൽകിയിട്ടില്ലെന്നും താൻ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കിൽ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നും ലൂസി കളപ്പുര വ്യക്തമാക്കി. വിചാരണയ്ക്ക് മുന്നേ വന്ന കത്ത് ഉപയോഗിച്ചാണ് സന്ന്യാസസമൂഹം വ്യാജ പ്രചാരണം നടത്തുന്നതെന്നും ലൂസി കളപ്പുര ആരോപിക്കുന്നു.

വത്തിക്കാനിൽ അപ്പീലിന് അപേക്ഷ കൊടുത്തത് മാർച്ചിലാണ്. പിന്നീട് കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട കോടതി കഴിഞ്ഞ ഓഗസ്റ്റിലാണ് തുറന്നത്. പുറത്താക്കിയ നടപടി ശരിവെച്ചെന്ന് കാണിച്ച് തനിക്ക് കിട്ടിയ കത്തിൽ മെയ് 27, 2020 എന്നാണുള്ളത്. ഒരു വർഷത്തിന് ശേഷമാണ് ഈ കത്ത് കിട്ടിയത്. തന്റെ വക്കീൽ അപ്പീലിന് കേസ് സമർപ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യുന്നതിന് മുൻപ് തയ്യാറാക്കി വെച്ച കത്താണ് അതെന്ന് വ്യക്തമാണെന്നും ലൂസി കളപ്പുര പറയുന്നു.

വത്തിക്കാനിൽ നിന്ന് കത്തു വന്ന കവറിന് പുറത്തെ സ്റ്റാമ്പുകൾ നീക്കം ചെയ്ത് പുതിയ സ്റ്റാമ്പുകൾ പതിപ്പിച്ചതായി വ്യക്തമാണ്. ഒരു വർഷം മുൻപ് വന്ന കത്ത് ഇപ്പോൾ വ്യാജമായി പ്രചരിപ്പിക്കുകയാണെന്നും പുറത്താക്കിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ലൂസി കളപ്പുര വിശദീകരിച്ചു.

എഫ്സിസി സുപ്പീരിയർ ആൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ഒരു വർഷമായി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ഒരാഴ്ചയ്ക്കകം മുറി ഒഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മുറി ഒഴിയാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ദർശനം പഠിപ്പിക്കുന്ന അധികാരികൾ വളരെ മോശമായ രീതിയിലാണ് തനിക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും ലൂസി വ്യക്തമാക്കി.

തിരുവനന്തപുരം: ജയിലിലേക്ക് പുതിയതായി എത്തുന്ന തടവുകാർക്ക് ആന്തരിക പരിക്കുകൾ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലർ നടപ്പാക്കുന്നതിൽ അസൗകര്യം അറിയിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ആഭ്യന്തര വകുപ്പിന് കത്ത് നൽകി. പല സർക്കാർ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

വൃക്ക പരിശോധന, അൾട്രാസൗണ്ട് സ്‌കാൻ എന്നിങ്ങനെ അഞ്ച് പരിശോധനകൾ ജയിലിൽ പുതുതായി എത്തുന്ന തടവുകാർക്ക് നടത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ സർക്കുലറിൽ അറിയിച്ചിരുന്നത്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് ആരോഗ്യ വകുപ്പ് ഇക്കാര്യങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കിയത്. പീരുമേട് സബ് ജയിലിലെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ ആണ് പുതിയ സംവിധാനം നിർദ്ദേശിച്ചത്.

എന്നാൽ സർക്കുലർ നടപ്പാക്കാൻ അസൗകര്യം ഉണ്ടെന്നും പല സർക്കാർ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്നും ഋഷിരാജ് സിംഗ് അറിയിച്ചു. ആശയക്കുഴപ്പം നടപടികളെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് ഋഷിരാജ് സിംഗ് കത്തയച്ചത്. വയനാട്, ഇടുക്കി, മലപ്പുറം, കാസർകോട് തുടങ്ങിയ ജില്ലകളിൽ ആണ് നിർദ്ദേശം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും കത്തിൽ വിശദീകരിക്കുന്നു.

ലണ്ടൻ: രാഷ്ട്രങ്ങളുടെ ചെറുസംഘങ്ങൾ ലോകത്തിന്റെ വിധി നിർണയിക്കുന്ന കാലം അസ്തമിച്ചെന്ന് ചൈന. ജി 7 രാജ്യങ്ങൾക്കെതിരെയാണ് ചൈനയുടെ പരാമർശം. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാൻ ജി-7 രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ചൈനയുടെ പ്രതികരണം.

ആഗോളപ്രശ്നങ്ങളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ രാജ്യങ്ങളുടെ ചെറിയ കൂട്ടായ്മകൾ നിലനിർത്തി പോന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായി. സമ്പന്നമോ ദരിദ്രമോ, വലുതോ ചെറുതോ, കരുത്തുള്ളതോ ശക്തി കുറഞ്ഞതോ തുടങ്ങി ഏതു വിധത്തിലുള്ള രാജ്യങ്ങളാണെങ്കിലും അവയ്ക്ക് തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാ രാജ്യങ്ങളുടേയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകാവൂവെന്നും ലണ്ടനിലെ ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി.

ചൈനയെ വരുതിയ്ക്ക് നിർത്താൻ ലോകമെമ്പാടും അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങുകയാണ് ജി7 രാജ്യങ്ങൾ. ജി7 ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ നടന്നത്. ചൈന വികസ്വര രാഷ്ട്രങ്ങളെ വരുതിയ്ക്ക് നിർത്താൻ തയ്യാറാക്കിയ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആകർഷകമായ അടിസ്ഥാന സൗകര്യവികസന പദ്ധതിയാണ് ജി7 അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

ബെൽറ്റ് ആന്റ് റോഡ് പദ്ധതി കടം കൊടുത്ത് ചെറിയ രാജ്യങ്ങളെ കെണിയിൽപ്പെടുത്തുന്ന പദ്ധതിയാണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. 2013 ലാണ് ചൈന ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം കടം കൊടുത്ത പണം തിരിച്ചടക്കാത്ത രാജ്യങ്ങൾ ചൈനയുടെ വരുതിയ്ക്ക് നിൽക്കേണ്ടി വരും.