വത്തിക്കാനിൽ നിന്നും കത്ത് വന്നുവെന്നത് വ്യാജപ്രചാരണം; ഗുരുതര ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുര

കൽപ്പറ്റ: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. പുറത്താക്കൽ നടപടി ശരിവെച്ച് വത്തിക്കാനിൽ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് ലൂസി കളപ്പുര പറഞ്ഞു. അപേക്ഷയിൽ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ വക്കീൽ ഇതുവരെ നൽകിയിട്ടില്ലെന്നും താൻ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കിൽ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നും ലൂസി കളപ്പുര വ്യക്തമാക്കി. വിചാരണയ്ക്ക് മുന്നേ വന്ന കത്ത് ഉപയോഗിച്ചാണ് സന്ന്യാസസമൂഹം വ്യാജ പ്രചാരണം നടത്തുന്നതെന്നും ലൂസി കളപ്പുര ആരോപിക്കുന്നു.

വത്തിക്കാനിൽ അപ്പീലിന് അപേക്ഷ കൊടുത്തത് മാർച്ചിലാണ്. പിന്നീട് കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട കോടതി കഴിഞ്ഞ ഓഗസ്റ്റിലാണ് തുറന്നത്. പുറത്താക്കിയ നടപടി ശരിവെച്ചെന്ന് കാണിച്ച് തനിക്ക് കിട്ടിയ കത്തിൽ മെയ് 27, 2020 എന്നാണുള്ളത്. ഒരു വർഷത്തിന് ശേഷമാണ് ഈ കത്ത് കിട്ടിയത്. തന്റെ വക്കീൽ അപ്പീലിന് കേസ് സമർപ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യുന്നതിന് മുൻപ് തയ്യാറാക്കി വെച്ച കത്താണ് അതെന്ന് വ്യക്തമാണെന്നും ലൂസി കളപ്പുര പറയുന്നു.

വത്തിക്കാനിൽ നിന്ന് കത്തു വന്ന കവറിന് പുറത്തെ സ്റ്റാമ്പുകൾ നീക്കം ചെയ്ത് പുതിയ സ്റ്റാമ്പുകൾ പതിപ്പിച്ചതായി വ്യക്തമാണ്. ഒരു വർഷം മുൻപ് വന്ന കത്ത് ഇപ്പോൾ വ്യാജമായി പ്രചരിപ്പിക്കുകയാണെന്നും പുറത്താക്കിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ലൂസി കളപ്പുര വിശദീകരിച്ചു.

എഫ്സിസി സുപ്പീരിയർ ആൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ഒരു വർഷമായി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ഒരാഴ്ചയ്ക്കകം മുറി ഒഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മുറി ഒഴിയാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ദർശനം പഠിപ്പിക്കുന്ന അധികാരികൾ വളരെ മോശമായ രീതിയിലാണ് തനിക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും ലൂസി വ്യക്തമാക്കി.